Showing posts with label മഹാരഥന്മാര്‍. Show all posts
Showing posts with label മഹാരഥന്മാര്‍. Show all posts

Sunday, September 22, 2013

പറപ്പാടി മഖാം

കാസര്‍ഗോഡ്‌ ജില്ലയിലെ മൊഗ്രാല്‍ പുത്തൂര്‍ എന്ന സ്ഥലത്തെ പുണ്യഭൂമിയാണ്‌ പറപ്പാടി. ഒരേക്കറിലധികം വിശാലമായി കിടക്കുന്ന ഈ പ്രദേശം നിരവധി മഹാരഥന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ്. ഇത് അനിഷേധ്യമായ വസ്തുതയാണ്. മൊഗ്രാല്‍ പുത്തൂര്‍ ബസ്സ്‌ സ്റ്റോപ്പില്‍ നിന്നും ഏകദേശം 3 കി.മി. ദൂരമേ ഇങ്ങോട്ടെക്കൊള്ളൂ.  ഇവിടെ പ്രധാനമായ ഒരു മഖ്ബറയും അതിന്‍റെ പരിസരങ്ങളില്‍ വേറെയും ചില മഖ്ബറകള്‍ ഇപ്പോള്‍ നമുക്ക് കാണാനാകും. ആരാണ് ഇവിടെ മറപെട്ടു കിടക്കുന്നതെന്ന് പേരോ മറ്റു രേഖാപരമായ തെളിവുകളോ നിലവിലില്ലെങ്കിലും പണ്ടുമുതലേ കൈമാറിവരുന്ന വിവരങ്ങളാണ് നിലവിലെ തെളിവുകള്‍ . എല്ലാത്തിനും പുറമേ മഹാനായ സി.എം. വലിയുല്ലാഹി ഇവിടെ മറപെട്ടുകിടക്കുന്നത് മഹാന്മാരാണെന്ന് ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയതുമാണ്.

1977 ല്‍ പറപ്പാടിയെ വെറും പാറക്കുന്ന്  മാത്രമെന്ന് പറഞ്ഞ് പരിഹാസമുയര്‍ത്തിയപ്പോള്‍ മൊഗ്രാല്‍ പുത്തൂരിലെ മര്‍ഹൂം യാസീന്‍ മുത്തുക്കോയ തങ്ങള്‍ മുഖേനയാണ് സി.എം വലിയുല്ലാഹി ഇവിടെയെത്തുന്നത്. ഞാന്‍ സ്ഥിരമായി സിയാറത്ത് ചെയ്യാറുണ്ടെന്നും ഉറൂസും മറ്റു കര്‍മ്മങ്ങളും കഴിക്കേണ്ടതാണെന്നും ആദരിക്കേണ്ടതും ബഹുമാനിക്കേണ്ടതുമാണീ സ്ഥലമെന്നും മഹാനവര്‍കള്‍ അന്ന് പറഞ്ഞിരുന്നു. ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സി.എം. വലിയുല്ലാഹി നിര്‍ദ്ദേശിച്ചത് കുമ്പോള്‍ സയ്യിദ് ആറ്റക്കോയ തങ്ങളോടായിരുന്നു. ഈ വിഷയത്തില്‍ മഖാം-മസ്ജിദ് കമ്മിറ്റിയുടെ പ്രസിഡന്‍റ് കൂടിയായ കുമ്പോള്‍ തങ്ങളുടെ പ്രതികരണം താഴെ നല്‍കുന്നുണ്ട്.

സി.എം. വലിയുല്ലാഹിക്ക് പുറമേ കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ, താജുല്‍ ഉലമ, വടകര മുഹമ്മദാജി തങ്ങള്‍, വലിയുല്ലാഹി അന്ത്രുപ്പാപ തുടങ്ങിയവരും പലപ്പോഴായി ഇവിടെ സിയാറത്തിനെത്താറുണ്ടായിരുന്നു. ഇവിടെ സി.എം. വലിയുല്ലാഹി ക്ഷണിതാവായി ഒരുതവണ മാത്രമേ എത്തിയിട്ടുള്ളൂ എങ്കിലും അവിടുത്തെ പ്രധാന സിയാറത്ത് കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഇവിടം. ഇസ്മാഈല്‍ ബിന്‍ അബ്ദുല്‍ ഖാദിര്‍ മദനി എന്നവര്‍ രചിച്ച മൌലിദുന്നൂര്‍ ഫീ മനാഖിബി സി.എം. വലിയുല്ലാഹില്‍ മടവൂരി എന്ന ഗ്രന്ഥത്തില്‍ ഇത് വിവരിക്കുന്നുണ്ട്.

സി.എം. വലിയുല്ലാഹി ഇവിടെ ക്ഷണിതാവായി എത്തിയസമയത്ത് ഇപ്പോഴത്തെ മഖാമിന്‍റെ വലത് വശത്തായിരുന്നു സ്റ്റേജ് കെട്ടിയിരുന്നത്. മഹാനവര്‍കളെ സ്റ്റേജിലേക്ക് ആനയിച്ഛപ്പോള്‍ സ്റ്റേജിലേക്ക് കയറാതെ മാറിനിന്നു. ക്ഷുഭിതനായി...''അവിടെ കയറിയിരിക്കാന്‍ പറ്റിയ സ്ഥലമല്ല'' എന്ന് പറഞ്ഞു മഹാനവര്‍കള്‍ മാറിനിന്നു. അതിനാല്‍ ഇന്ന് ഈ സ്ഥലവും ആദരവോടെ മറച്ചുകെട്ടി സൂക്ഷിച്ചു വരുന്നു. ചിത്രത്തില്‍ കാണുന്ന കെട്ട് അതാണ്‌.

ഇവിടെ ഖബറുമില്ല പ്രസക്തിയുമില്ല എന്ന് പറഞ്ഞ് പുത്തനാശയക്കാര്‍ രംഗത്ത് വന്നപ്പോള്‍ മഖാം പരിപാലകര്‍ ഇപ്പോഴത്തെ പ്രധാന ഖബറുകളില്‍ ഒന്ന് തുറന്നു. അതില്‍ അത്ഭുതപ്പെടുത്തുമാര്‍ ഒരുകേടും സംഭവിക്കാത്ത മുസ്‌ലിം ശൈലിയില്‍ മറമാടിയ മയ്യിത്ത് കാണുകയും ചെയ്തു. ഉറൂസ് വേളയില്‍ ഇത് ദിവസങ്ങളോളം തുറന്ന് വെക്കുകയും സംശയ രോഗികളെ വെല്ലുവിളിച്ച് കൊണ്ട് ഈ നില ദിവസങ്ങളോളം തുടര്‍ന്നുവെങ്കിലും സംശയാലുക്കളാരും രംഗത്ത് വന്നില്ല. ഇത് പറപ്പാടിയുടെ ചരിത്രത്തിലെ മറക്കാനാവാത്ത അനുഭവമാണ്.

ദീര്‍ഘകാലമായി പറപ്പാടി മഖാം കമ്മിറ്റി സെക്രട്ടറിയായി സേവനം ചെയ്യുന്ന ഹമീദ് പറപ്പാടിയുടെ പിതാവാണ് ദേശംകുളം അബ്ദുല്ല കുഞ്ഞി എന്നയാള്‍ . ഇദ്ദേഹമാണ് ആദ്യകാലങ്ങളില്‍ ഇവിടുത്തെ നിത്യ സിയാറത്ത്കാരനും പരിപാലകനും.

പ്രധാന മഖ്ബറയിലേക്ക് കയറുവാനുള്ള സ്റ്റെപ്പ് നിര്‍മ്മിക്കുവാന്‍ ആസൂത്രണം നടത്തിയ വ്യക്തി രാത്രി ഉറങ്ങാന്‍ കിടപ്പോള്‍ ഒരു സ്വപ്നം കണ്ടു. ''എന്‍റെ തലക്ക് കല്ലിടുകയോ?'' എന്ന ചോദ്യമാണ് തനിക്ക് നേരെ വന്നത്. പുലര്‍ച്ചെ അവിടെ സന്ദര്‍ശിച്ചപ്പോള്‍, സ്വപ്നത്തില്‍ കണ്ട സ്ഥലം പ്രത്യേകമായി മണ്ണ് നീങ്ങിയ രൂപത്തില്‍ അടയാളപ്പെട്ടതായി അവര്‍ക്ക് ബോധ്യപ്പെട്ടു.  അങ്ങിനെ ആ പദ്ധതി ഒഴിവാക്കുകയും അവിടെ ഖബര്‍ കെട്ടി അടയാളപ്പെടുത്തുകയും ചെയ്തു. ചിത്രത്തില്‍ കാണുന്ന ഖബര്‍ അതാണ്‌ .

ചിത്രത്തില്‍ കാണുന്നതുപോലെ മൈതാനിയില്‍ പ്രധാന മഖാമിന്‍റെ ഇടഭാഗത്ത് കിഴക്കുഭാഗത്തായി ഉയര്‍ത്തപ്പെട്ട ഖബര്‍ സംശയിക്കുന്നവര്‍ക്ക് വേണ്ടി തുറന്ന് കൊടുത്ത് മൂട് കല്ല്‌ വരെ എത്തിയപ്പോള്‍ തുറക്കാന്‍ ശംശയിക്കുന്നവര്‍ക്ക് അനുമതികൊടുത്ത് വെല്ലുവിളിച്ച ശേഷം ഉയര്‍ത്തപ്പെട്ടതാണ്. വിശാലമായ മൈതാനിയില്‍ നിരവധി മഖ്ബറകളുണ്ട്. മൈതാനിയില്‍ മാത്രമല്ല പരിസരത്തു വരെ ചില ആവശ്യങ്ങള്‍ക്ക് വേണ്ടി കുഴി കുത്തിയപ്പോള്‍ ഖബറുകള്‍ കണ്ടിട്ടുണ്ട്. വര്‍ഷത്തില്‍ ഉറൂസുകളും മറ്റു പരിപാടികള്‍കൊണ്ടും ഇവിടെ ഇന്ന് സജ്ജീവമാണ്.

ഈയുള്ളവര്ന്‍ സുഹൃത്ത് താഹിര്‍ ഭായിയുടെ വീട്ടില്‍ വിരുന്നിനെത്തിയപ്പോഴാണ് ഈ ദേശത്തിന്‍റെ മഹത്വം അദ്ദേഹം എന്നെ അറിയിക്കുന്നത്. അദ്ദേഹത്തിന്‍റെ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഇവിടേക്ക്  ഞങ്ങള്‍ ബൈക്കെടുത്ത് എത്തി. ആത്മ നിര്‍വൃതിയോടെ സിയാറത്ത് നടത്തി. എന്‍റെ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. ഈ നാട്ടുകാരനായ സഈദ് സഅദി കാരക്കുന്ന് ഇവിടത്തെ ചരിത്രങ്ങള്‍ കോര്‍ത്തിണക്കി ഒരു ലഖു കൃതി മലയാളത്തില്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തെയും അവിടെ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്‍റെ മൊബൈല്‍ നമ്പര്‍ 95673246935. ഈ വിവരണങ്ങള്‍ക്ക് ഇദ്ദേഹത്തിന്‍റെ പുസ്തകത്തോടാആണ്  കടപ്പാട്. 

ഈ കഥനത്തിനു സമയം നീക്കി വെച്ചത് അവരോടുള്ള സ്നേഹം കൊണ്ടാണ്. സ്നേഹിച്ചവര്‍ സ്നേഹിക്കപ്പെട്ടവരോടൊപ്പം നാളെ പരലോകത്തുണ്ടാകുമ്പോള്‍ അല്ലാഹു നമ്മെയും കുടുംബത്തെയും വേണ്ടപ്പെട്ടവരെയും ആ കൂട്ടത്തില്‍ പെടുത്തി അനുഗ്രഹിക്കട്ടെ..ആമീന്‍.




മഖ്ബറക്ക് പരിസരത്തെ പ്രകൃതി 

സ്റ്റെപ്പ് പണിതപ്പോള്‍ വെളിപ്പെട്ട ഖബര്‍ 

01/09/2013നു വിനീതന്‍ ഈ പുണ്യ സ്ഥലത്തെത്തി.



Wednesday, September 11, 2013

വാച്ചാക്കല്‍ മഖാം

പ്രധാന മഖ്ബറകള്‍ 
ഇടുക്കി ജില്ലയിലെ തൊടുപുഴ-ഉടുമ്പന്നൂര്‍ റൂട്ടില്‍ ഉടുമ്പന്നൂര്‍ ടൌണ്‍ എത്തും മുമ്പ് ഇടത്തോട്ട് അല്‍പ്പം തിരിഞ്ഞാല്‍ ഈ മഖാമിലെത്താം. ആധികാരികമായ രേഖകള്‍ ഇന്ന് ലഭ്യമല്ലെങ്കിലും പ്രദേശത്തെ കാരണവന്മാര്‍ പറഞ്ഞു പോരുന്ന വിരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവിടെ മറപെട്ടു കിടക്കുന്നവര്‍ അങ്ങ് അറബ് നാട്ടില്‍ നിന്നും വന്നെത്തിയ ശുഹദാക്കന്മാരാണത്രെ. ചുറ്റും റബ്ബര്‍ തോട്ടത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം ആദ്യകാലങ്ങളില്‍ കൈവശം വെച്ചിരുന്ന അവിശ്വാസികള്‍, അവര്‍ക്കനുഭവപ്പെട്ട അസാധാരണത്വം മൂലം ശുഹദാക്കന്മാര്‍ മറപെട്ടുകിടക്കുന്ന 80 സെന്റ്‌ ഭൂമി മുസ്‌ലിംകളെ ഏല്‍പ്പിക്കുകയായിരുന്നു. അതിനാല്‍ ഇപ്പോഴും ഇതിനു പരിസരത്ത് താമസിക്കുന്നവര്‍ അവിശ്വാസികള്‍ തന്നെയാണ്. പ്രദേശത്തെ പ്രധാന മഹല്ലിനു കീഴിലാണ് ഈ മഖാമും കൊച്ചു പള്ളിയും പരിസരവും പരിപാലിച്ചു വരുന്നത്. ഇവിടത്തെ ഏറ്റം ശ്രദ്ധേയമായ കാര്യം! അറിയപ്പെടാതെ കിടന്നിരുന്ന മഖ്ബറകള്‍ ഓരോന്നായി വെളിവായിക്കൊണ്ടിരിക്കുന്നു എന്നതാണ്. ഒരു മഹാന്‍ വന്നുകൊണ്ട്‌ ഈ സ്ഥലത്ത് മറപെട്ടു കിടക്കുന്ന മഹത്തുക്കളുടെ 40 ഖബറുകള്‍ ഓരോന്നായി വെളിവാകുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. തദടിസ്ഥാനത്തില്‍ ഇപ്പോള്‍ ഇരുപത്തി നാലോളം ഖബറുകള്‍ വെളിവായിക്കഴിഞ്ഞുവന്നതാണ്. ഇതില്‍ മൂന്നെണ്ണം ഈയടുത്ത് വെളിവായതാണ്. മതില്‍കെട്ടാന്‍ കുഴിവെട്ടുന്ന സമയത്ത് അടിച്ചുവീശുന്ന പരിമളത്തോടെ കുഴിയില്‍ നിന്ന് പുകവന്നിരുന്നത് പരിവസരവാസികള്‍ നേരില്‍ ദര്‍ശിച്ചിരുന്നു. ധാരാളം ആളുകള്‍ ഇത് നേരില്‍ കണ്ടിരുന്നു. ധാരാളം ആളുകള്‍ ഇവിടം സിയാറത്തിനായി എത്തുന്നു. വാരാന്ത രാതീബ് പരിപാടികളും മറ്റും ഇവിടെ നടന്നു വരുന്നു. നബിദിനത്തോടനുബന്ധിച്ച് പരിസരത്തെ മഹല്ലുകളില്‍ നിന്ന് വിദ്ധ്യാര്‍ത്തികളുടെ റാലി ഇവിടെ സമാപിക്കുന്നു.

09/09/2013 നു വിനീതന്‍ സിയാറത്തിനായി ഇവിടെ എത്തിയപ്പോള്‍ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ താഴെ ചേര്‍ക്കുന്നു. അല്ലാഹു സ്വാലിഹീങ്ങളെ സ്നേഹിക്കുന്നവരില്‍ നമ്മെയും കുടുംബത്തെയും ഉള്‍പെടുത്തി അനുഗ്രഹിക്കട്ടെ ആമീന്‍.








Sunday, December 16, 2012

പള്ളിപ്പടി മസ്താന്‍ /Pallippadi Masthan


കൊച്ചിയിലെ പുന്നുരുന്നി എന്ന സ്ഥലത്ത് കൊച്ചുണ്ണി, പെണ്ണുമ്മ എന്നവരുടെ മകനായി ജനിച്ചു. അഹ്മദ് കുട്ടി എന്നാണ് നാമം. പ്രാഥമിക വിദ്യാഭ്യാസം നെട്ടൂരിലും പരിസരപ്രദേശങ്ങളിലും ചെറുപ്രായത്തിലേ മതവിദ്യ അഭ്യസിച്ച് പതിനാറാമത്തെ വയസ്സില്‍ തന്നെ ഖുര്‍ആന്‍ പഠിപ്പിച്ചുകൊടുക്കുവാന്‍ തുടങ്ങി. ഉപരിപഠനത്തിനായി കേരളത്തിലെ മക്കയെന്നറിയപ്പെട്ടിരുന്ന പൊന്നാനിയിലേക്ക് യാത്രയായി. പഠനകാലത്തു തന്നെ ജനങ്ങള്‍ അഹ്മദ് കുട്ടിമുസ്ലിയാരില്‍ അസാധാരണത്വം തിരിച്ചറിഞ്ഞു.

ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന മഹാന്‍ വീടിനടുത്തുള്ള കാട്ടില്‍ ഖുര്‍ആന്‍ പാരായണത്തിലും ഇബാദത്തിലും കഴിഞ്ഞിരുന്നു. കൊച്ചിയിലെ മുഹ്യിദ്ദീന്‍ പള്ളി, കൊച്ചങ്ങാടിയിലെ ചെമ്പിട്ട പള്ളിയിലും ഏറെക്കാലം മഹാന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. പള്ളിപ്പടി എന്ന നാമത്തില്‍ അറിയപ്പെടാന്‍ തുടങ്ങിയത് ഇവിടെ വെച്ചായിരുന്നു. ജാതിമതഭേദമന്യേ സര്‍വ്വര്‍ക്കും പള്ളപ്പടി മസ്താന്‍ അത്താണിയായിരുന്നു. 

അവിവാഹിതനായിരുന്ന മഹാനെ ഏകസഹോദരി ബീഫാത്തിമ്മയും അവരുടെ പുത്രി ഹലീമയുമായിരുന്നു പരിചരിച്ചിരുന്നത്. പള്ളിപ്പടി മസ്താനില്‍ നിന്നും കൊച്ചി പട്ടണം അനവധി അത്ഭുത സിദ്ധകള്‍ കണ്ടിട്ടുള്ളതായി ചരിത്രമുണ്ട്. വിശിഷ്യാ ഇന്നത്തെ കാരണവ•ാരും അവരെ പറ്റി വാചാലമാകാറുണ്ട്. ചാലിലകത്ത് അഹ്മ്മദ് കോയ മുസ്ലിയാര്‍ മരണപ്പെട്ട വാര്‍ത്ത മഹാന്‍ പള്ളക്കരികിലെ കിണറ്റില്‍ നിന്നും കുളിക്കവെ വിളച്ചുപറയുകയും പിറ്റേന്ന് അത് കേരളം കാതോര്‍ക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ പള്ളിയുടെ പടിയ്ക്കലില്‍ നാല്‍പ്പതു ദിവസത്തോളം ഭക്ഷണപാനീയങ്ങളില്ലാതെ വെയിലും മഴയും കൊണ്ടു കിടന്നു. എഴുനേല്‍പ്പിക്കാന്‍ വന്ന ജനങ്ങളുടെ ശ്രമം വിഫലമായി. അതിനും ശേഷം മഹാന്‍ കഠിനപനിയോടുകൂടെ എഴുനേല്‍ക്കുകുയും പിന്നെ ആര്‍ക്കും തടുക്കാനാകാത്ത ശക്തിയില്‍ ഗര്‍ജ്ജിക്കുന്ന പള്ളിപ്പടി മസ്താനെയാണ് ജനം വീക്ഷിക്കുന്നത്. എറണാകുളം ചന്തക്കുളം അഴുക്കുവെള്ളം കൊണ്ട് പ്രസിദ്ധമാണ്. അവിടെ മഹാന്‍ കുളിച്ച് പുറത്തിറങ്ങുമ്പോള്‍ യാതൊരു ദുര്‍ഗന്ധവുമുണ്ടായിരുന്നില്ലെന്ന് അവിടത്തുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. റോഡരികിലൂടെ നടക്കുകയായിരുന്ന മഹാനെ ഒരിക്കല്‍ കാര്‍ ഇടിച്ചു വീഴ്ത്തുകയും റോഡില്‍ കിടന്ന മഹാനെ നാട്ടുകാര്‍ ഹോസ്പിറ്റലിലെത്തിച്ചു. ആശുപത്രിക്കിടക്കയില്‍ നിന്നും ചാടിയെഴുന്നേറ്റ് ഡോക്ടറോട് പറഞ്ഞു :"നിന്നെക്കാള്‍ വലിയ ഡോക്ടര്‍ എന്നെ ചികിത്സിച്ചു കഴിഞ്ഞെടാ. ഇനി നീ നിന്നെതന്നെ ചികിത്സിക്കൂ.'' പായസവില്‍പ്പനക്കാരനില്‍ നിന്ന് പാത്രം വാങ്ങി മസ്താന്‍ റോഡില്‍ ഒഴിക്കുകയും പിന്നീട് അതില്‍ അരണ ചത്തുകിടന്നിരന്നു വെന്നും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. പള്ളിപ്പടി മസ്താന്റെ പ്രകൃതം പൊതുവെ ജനങ്ങള്‍ക്ക് വികൃതിയായോ തമാശയായോ ആയാണ് തോന്നുക. പിന്നീട് അവകളുടെ പിന്നിലുള്ള രഹസ്യങ്ങളുടെ ചുരുളഴിയുമ്പോള്‍ മാത്രമാണ് മഹാന്റെ വില മനസ്സിലാവുക.

മര്‍ഹൂം ഇടപ്പള്ളി ഉസ്താദ്, മാടവന അബൂബക്കര്‍ മുസ്ലിയാര്‍, കണിയാപുരം അബ്ദുര്‍റസാഖ് മസ്താന്‍, (ഖ:സി) തുടങ്ങിയവരെല്ലാം മഹാനവര്‍കളുടെ സമകാലികരായിരുന്നു.

മഞ്ഞപ്പിത്തം ബാധിച്ച് കിടപ്പിലായ സമയത്ത് ഹലീമയോട് മരുന്നു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. കരിക്കിന്‍ വള്ളത്തില്‍ കുരുമുളക് പൊടിയും മഞ്ഞള്‍പൊടിയും ചേര്‍ത്തു കൊടുക്കാവാന്‍ മഹാന്‍ തന്നെ പറഞ്ഞു കൊടുത്തു. രോഗത്തിന് ആശ്വാസമാവുകയും ചെയ്തു. താമസിയാതെ സഹോദര പുത്രിയായ ഹലീമയെ വിളിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: "ഹലീമ ഞാനൊരു പെണ്ണുകെട്ടാന്‍ തിരുമാനിച്ചു.'' ഇസ്ലാമിക ശരീഅത്തില്‍ വൈവാഹിക ജീവിതം സുന്നത്താണെങ്കിലും, പാരത്രിക ലോകത്ത് സജ്ജനങ്ങളെ കാത്തുനില്‍ക്കുന്ന സ്വര്‍ഗ്ഗീയ സുന്ദരികളെ സ്വപ്നം കാണുന്നവര്‍ക്ക് ഈലോകത്തെ വൈവാഹക ജീവിതം അവരുടെ മുമ്പില്‍ തെളിയുന്നേയില്ല. ദിവസങ്ങള്‍ക്കു ശേഷം ആ മഹാന്‍ ഈ ലോകത്തോട് വിടപറഞ്ഞു. ഹിജ്റ വര്‍ഷം 1383(ക്രി:1963) റബീഉല്‍ ആഖിര്‍ 28നു വെള്ളിയാഴ്ചയായിരുന്നു മരണം. എറണാകുളം പാലാരി വട്ടം വൈപ്പിന്‍ റോഡില്‍ നിന്നും ഉള്ളോട്ട് പോയാല്‍ പൊന്നുരുന്നി മസ്ജിദിന്റെ മിറ്റത്ത് മഹാന്‍ ഇന്ന് അന്ത്യവിശ്രമം കൊള്ളുന്നു.

ഈയുള്ളവന്‍ എന്റെ വെല്ലിപ്പ സൈദുഹാജിയുമായി 2012 ഒക്ടോബര്‍ 5 വെള്ളിയാഴ്ച ഇവിടെ സിയാറത്തിനായി എത്തിയത് സന്തോഷത്തോടെ സ്മരിക്കുന്നു. പള്ളിപ്പടി മസ്താനുമായി നേരില്‍ കാണാനും കൂടി ഭാഗ്യം ലഭിച്ച ആളാണ് എന്റെ വെല്ലിപ്പ. അല്ലാഹു അവരോടൊപ്പം നമ്മെയും നമ്മുടെ കുടുംബത്തെയും സ്വര്‍ഗ്ഗലോകത്ത് ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കട്ടെ. ആമീന്‍.  

Saturday, October 6, 2012

ഏര്‍വാടി ശുഹദാക്കള്‍

ഇന്ത്യാ മഹാ രാജ്യത്തെ തമിഴ്നാട് കേന്ദ്രീകരിച്ച് ഇസ്‌ലാമിക പ്രബോധനം നടത്താന്‍ വിശുദ്ധ മദീനയില്‍ നിന്നും വന്നവരാണ് ഏര്‍വാടി ശുഹദാക്കള്‍ . 6666 ഏക്കര്‍ ചുറ്റളവില്‍ എണ്ണമറ്റ ശുഹദാക്കള്‍ ഏര്‍വാടിയിലും പരിസരപ്പ്രദേശങ്ങലുമായി അന്ത്യവിശ്രമം കൊള്ളുന്നു. ഏര്‍വാടിയുടെ വിരിമാറില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ദര്‍ഗ കോംപൌണ്ടിനുള്ളില്‍ അനവധി ശുഹദാക്കളാണ് മറപെട്ടുകിടക്കുന്നത്. ബാദ്ഷാ തങ്ങള്‍ അവരുടെ മകന്‍ അബൂത്വാഹിര്‍(റ),  ഇതിനും പുറമെ ബാദ്ഷാ തങ്ങളുടെ ഉമ്മ, ഭാര്യ തുടങ്ങി മറ്റനേകം പേരും അവിടം അന്ത്യ വിശ്രമം കൊള്ളുന്നു. മഖ്ബറകളുടെ ചിത്രങ്ങളിലൂടെ ഒരു എത്തിനോട്ടം. അല്ലാഹു അവരോടൊപ്പം നമ്മെ സ്വര്‍ഗ്ഗലോകത്ത് പ്രവേശിപ്പിക്കട്ടെ. ആമീന്‍.

സയ്യിദ് ഇബ്റാഹീം ബാദ്ഷ (റ) അന്ത്യവിശ്രമം കൊള്ളുന്ന ദര്ഘാ കെട്ടിടം

പഴയ ചിത്രം 
ദര്ഘാ കൊമ്പോണ്ടിലെ മസ്ജിദ് 
ദര്ഘാ കെട്ടിടത്തിനു മുന്നിലെ കോടതി. ഉറൂസ് വേളയില്‍ കൊടിമരം നാട്ടുന്നതും ഇവിടെയാണ്‌ 
നല്ല ഇബ്റാഹീം എന്നവരുടെ മഖ്ബറ



ഏര്‍വാടിയുടെ കൂടുതല്‍ ചരിത്രങ്ങള്‍ ഇവിടെയും  ഇവിടെയും വായിക്കാവുന്നതാണ്.


Wednesday, June 27, 2012

യര്‍ബദിലെ സുല്‍ത്താന്‍

ഇന്ത്യാ മഹാ രാജ്യത്തെ തമിഴ്നാട് കേന്ദ്രീകരിച്ച് ഇസ്‌ലാമിക പ്രബോധനം നടത്താന്‍ വിശുദ്ധ മദീനയില്‍ നിന്നും വന്നവരാണ് ഏര്‍വാടി ശുഹദാക്കള്‍. തമിഴ് നാട്ടിലെ രാമനാഥപുരത്ത് നിന്നും 15മൈല്‍ അപ്പുറത്ത് കടലോരം ചേര്‍ന്ന് കിടക്കുന്ന കൊച്ചു പ്രദേശമാണ് ഏര്‍വാടി. ചരിത്രത്തിലെ യര്‍ബദ് എന്ന നാമമാണ് പിന്നീട് ഏര്‍വാടിയായി പരിണമിച്ചത്.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ തമിഴ്നാടിനെ അടക്കിവാണിരുന്ന ഉന്നത രാജ കുടുംബമായിരുന്നു പാണ്ഡ്യകുലം. ഇന്നത്തെ മധുര രാമനാഥപുരം തിരുന്നല്‍വേലി ജില്ലകള്‍ അടങ്ങുന്നതായിരുന്നു അന്നത്തെ പാണ്ഡ്യനാട്.  വിക്രമപാണ്ഡ്യന്, വീരപാണ്ഡ്യന്, കുലശേഖരപാണ്ഡ്യന്‍ ഇവരൊക്കെയായിരുന്നു പാണ്ഡ്യകുലത്തിന്‍റെ ചെങ്കോലണിഞ്ഞിരുന്നത്. വിഗ്രഹാരാധനയില്‍ ഭ്രാന്തുപിടിച്ചുപോയ ഈയൊരു സമൂഹത്തെ നേര്‍വഴിയിലൂടെ സംസ്കരിച്ചെടുക്കുക എന്ന ദൌത്യവുമായി ഇന്ത്യയിലെത്തിയവരാണ് സയ്യിദ് ഇബ്റാഹീം ബാദ്ഷയും അനുയായികളും. അവരിവിടെ ഇസ്‌ലാം പ്രചരിപ്പിക്കുകയും യുദ്ധക്കൊതിയുമായി വന്ന ശത്രുക്കളോട് ഏറ്റുമുട്ടി രക്തസാക്ഷികളാകുകയും ചെയ്തു. അവര്‍ക്കാണ് ഏര്‍വാടി ശുഹദാക്കള്‍ എന്ന് പറയുന്നത്.

പ്രവാചകര്‍(സ്വ)യുടെ 17ാമത്തെ പേരമകനായി ജനിച്ച് വളര്‍ന്ന് ഉന്നതനായ ബാദ്ഷാ തങ്ങളുടെ ഇന്ത്യായാത്ര കേവലം യാദൃശ്ചികമായിരുന്നില്ല. പ്രത്യുത, തിരുമേനി(സ്വ)യുടെ സ്വപ്ന നിര്‍ദ്ദേശപ്പ്രകാരമായിരുന്നു. വഴികേടിലായിരുന്ന ജനസമൂഹത്തെ ഇസ്‌ലാമിന്‍റെ  ശാദ്വലതീരത്തേക്ക് നയിക്കാന്‍ ഉലകിന്‍റെ സകല ദിക്കിലേക്കും തന്‍റെ അനുചരരെ തിരുമേനി(സ്വ) നിയോഗിച്ചപ്പോള്‍ അതില്‍ ഒന്ന് മാത്രമായിരുന്നു ഇതും. അവിടുത്തെ ജീവിത കാലത്ത് നിയോഗിക്കപ്പെട്ടവരുമുണ്ടായിരുന്നു. സ്വപ്ന നിര്‍ദ്ദേശം മൂലം നിയോഗിക്കപ്പെട്ടവരുമുണ്ടായിരുന്നു. ഹിജ്റ 580 ല്‍ മദീനത്തെ മസ്ജിദുന്നബവി ആ സ്വപ്ന സന്ദേശത്തിന് സാക്ഷ്യം വഹിച്ചു. വന്‍സൈന്യവുമായി ഇന്ത്യയിലെ ഗുജറാത്ത് ഭാഗത്തേക്കായിരുന്നു മഹാനുഭാവനും സംഘവും ആദ്യം പുറപ്പെട്ടത്. വിജയക്കൊടിപ്പാറിച്ച് മദീനയിലെത്തിയ ബാദ്ഷാ തങ്ങള്‍ക്ക് രണ്ടാമത്തെ സ്വപ്നമുണ്ടായി. അങ്ങിനെയാണ് തന്‍റെ കുടുംബവും നാട്ടുകാരും സൈന്യവുമടങ്ങുന്ന വന്‍സംഘം തമിഴ്നാട് ലക്ഷ്യമിട്ട് എത്തിച്ചേരുന്നത്. ഹിജ്റ 582 ല്‍ കേരള തുറമുഖത്തിലൂടെയാണ് തമിഴ് നാട്ടിലെത്തിയത്.

തിരുന്നല്‍വേലി ഭരിച്ചിരുന്ന കുലശേഖര പാണ്ഡ്യനെയാണ് ബാദ്ഷാ തങ്ങള്‍ ആദ്യം സമീപിച്ചത്. അധികാര മോഹത്തിന്‍റെ വടംവലിയില്‍ കുടുംബ പോരും, പരസ്പരം കടിച്ച് കീറലും, രക്തച്ചൊരിച്ചിലും അവിടെ പതിവ് കാഴ്ചയായിരുന്നു. ഈയൊരു സാഹചര്യം മുസ്‌ലിംകളുടെ പെട്ടെന്നുള്ള വേരോട്ടത്തിന് നിമിത്തമേകി. ഇസ്‌ലാം മുന്നോട്ടു വെച്ച സുന്ദര മുഖം അവരില്‍ അങ്ങേയെറ്റം സ്വാധീനം ചെലുത്തി.

തിരുന്നല്‍വേലിയില്‍ ഇസ്‌ലാമിക സന്ദേശം ചലനം സൃഷ്ടിച്ചപ്പോള്‍ ബാദ്ഷാ തങ്ങളും സംഘവും മധുര ലക്ഷ്യമാക്കി നീങ്ങി. അവിടം വാണിരുന്ന വീരപാണ്ഡ്യന്‍ കോപം കൊണ്ട് വിറച്ചു. മുസ്‌ലിംകള്‍ക്കും അവര്‍ക്ക് പ്രചരണാനുമതി നല്‍കിയ കുലശേഖരനും മുന്നിലേക്ക് യുദ്ധത്തിന്‍റെ വടം നീട്ടിയെറിഞ്ഞു. ആമുഖ സംഭാഷണങ്ങളെ വകഞ്ഞുമാറ്റി യുദ്ധകാഹളം മുഴക്കി രാജാവ് ഏറ്റുമുട്ടല്‍ തുടങ്ങി. ആക്രമണത്തില്‍ പ്രതിരോധവും അനിവാര്യഘട്ടത്തില്‍ പ്രത്യാക്രമണവും അന്തസ്സാണ്. അല്ലാത്തവ ഭീരുത്വവുമാണ്. രാജാവ് തോറ്റോടിയതോടെ യുദ്ധത്തിന് താല്‍ക്കാലിക പര്യാവസാനമായി.

പാണ്ഡ്യകുലത്തിന്‍റെ ചോരത്തിളപ്പായിരുന്ന വിക്രമപാണ്ഡ്യന്‍ സടകുടഞ്ഞെഴുനേറ്റു. അവരില്‍ നിന്ന് ഇസ്‌ലാം പുല്‍കിയവര്‍ ജീവിതം എന്തെന്ന് പഠിച്ചു. ഭാക്കിയുള്ള പാണ്ഡ്യപ്പട്ടാളം ഒറ്റക്കെട്ടായി മുസ്‌ലിംകള്‍ക്കെതിരെ ആയുധം മിനുക്കി. യുദ്ധക്കൊതിയരുടെ കൊതി യുദ്ധം തന്നെ. വൈപ്പാറില്‍ സത്യാസത്യവിവേചനത്തിന്‍റെ കാഹളം മുഴങ്ങി. ബദ്റിന്‍റെ ചരിത്രത്തിലേക്ക് വിശ്വാസം മിന്നല്‍ പിണറായി പടര്‍ന്നു. എങ്ങും ആള്‍കൂട്ടങ്ങളുടെയും ആയുധങ്ങളുടെയും ഒരമാനങ്ങള്‍ മാത്രം.

യുദ്ധം അതിന്‍റെ സര്‍വ്വ ശൌര്യത്തോടെയും ആക്രോശിച്ചുകൊണ്ടിരുന്നു. പത്ത് ദിനത്തോളം അത് നീണ്ടുനിന്നു. ഒടുവില്‍ പാണ്ഡ്യകുലത്തിന്‍റെ അധിപന്‍ വിക്രമപാണ്ഡ്യന്‍ ബാദ്ഷാ തങ്ങളുടെ വാളിന്നിരയായി.

പാണ്ഡ്യനാട് കീഴടക്കിയ ശേഷം പന്ത്രണ്ടുകൊല്ലത്തോളം ബാദ്ഷാ തങ്ങള്‍ നീതി പൂര്‍ണ്ണമായ ഭരണം നടത്തി. അങ്ങനെ ആനാടിനെ യസിരിബിലെ ‘യര്‍ബദ്’ എന്ന നാമംകൊണ്ടാദരിച്ചു. അടിമത്വത്തിലും, പീഢനമുറകളിലും ഞെരിഞ്ഞമര്‍ന്നിരുന്ന പാണ്ഡ്യ ജനതക്കുമുന്നില്‍ ആരാണ് മനുഷ്യനെന്നും മാനുഷികമൂല്യമെന്താണെന്നും ഒരു മതകീയ സ്കെയിലിലൂടെ വരച്ചു കാട്ടിക്കൊടുക്കാനും അവിടുന്ന് മറന്നില്ല.

ഇസ്‌ലാമിലേക്ക് ജനം ഒഴുകി. പള്ളികളും മതപഠനശാലകളും അങ്ങിങ്ങായി തലയുയര്‍ത്താന്‍ തുടങ്ങി. അല്ലെങ്കിലും ബൌദ്ധിക മണ്ഡലങ്ങളില്‍ ഇംഗിതങ്ങള്‍ക്കും നിര്‍ബന്ധ പരിവര്‍ത്തനങ്ങള്‍ക്കും സ്ഥാനമില്ലല്ലോ? ദര്‍ശന സംസ്കാരങ്ങളുടെ ഉത്തമ മൂല്യങ്ങള്‍ക്കാണ് എന്നും എവിടെയും സ്ഥാനം കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്.

ബാദ്ഷാ തങ്ങളുടെ ഭരണത്തിന്‍റെ സമാപനഘട്ടത്തിലായിരുന്നു മധുര യുദ്ധത്തില്‍ തോറ്റോടിയ വീരപാണ്ഡ്യന് പുതിയൊരു മോഹം മൊട്ടിടുന്നത്. എന്ത് കൊണ്ട് നമുക്കും ജയിച്ചുകൂട? മുസ്‌ലിംകളെല്ലാം ക്ഷയിച്ചിരിക്കുന്ന സമയമല്ലേ? വീരപാണ്ഡ്യന്‍ മാനസക്കോട്ട കെട്ടി. തദടിസ്ഥാനത്തില്‍ ഒരു വന്‍സൈന്യവുമായി മുസ്‌ലിംകളെ അക്രമിക്കാന്‍ വീരപാണ്ഡ്യന്‍ യര്‍ബദ് ലക്ഷ്യമാക്കി നീങ്ങി. ശത്രു സൈന്യത്തിന്‍റെ വരവ് കണ്ടറിഞ്ഞ ബാദ്ഷാ തങ്ങള്‍ അംഗുലീപരിമിതരാണെങ്കിലും തങ്ങളുടെ സൈന്യത്തെ സജ്ജമാക്കി. ദിവസങ്ങളോളം നീണ്ടുനിന്ന യുദ്ധത്തിനൊടുവില്‍ യര്‍ബദിന്‍റെ സുല്‍ത്താന്‍ സയ്യിദ് ഇബ്റാഹീം ബാദ്ഷാ(റ) വീരപാണ്ഡ്യന്‍റെ വാളിന്നിരയായി.(ഹിജ്റ: 596 ദുല്‍ഖഅ്ദ: 23 തിങ്കള്‍) അന്നേരം ആ മഹാനുഭാവന് അമ്പത്തിയാറു വയസ്സ് പ്രായമായിരുന്നു. തന്‍റെ ഉപ്പാപ്പ തിരു നബി (സ്വ)യുടെ സ്വപ്ന നിര്‍ദ്ദേശം സമ്പൂണ്ണമായും നെഞ്ചകമേറ്റി കണിശതയോടെ പ്രവര്‍ത്തന പഥത്തില്‍ തെളിയിച്ചു കാട്ടിയായിരുന്നു അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്.

ഏര്‍വാടിയുടെ വിരിമാറില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ദര്‍ഗ കോംപൌണ്ടിനുള്ളില്‍ അനവധി ശുഹദാക്കളാണ് മറപെട്ടുകിടക്കുന്നത്. ബാദ്ഷാ തങ്ങളുടെ മകന്‍ അബൂത്വാഹിര്‍(റ), മന്ത്രിയായിരുന്ന അബ്ബാസ്(റ), ഡോക്ടറായിരുന്ന അബ്ദുല്‍ ഹകീം(റ) അവരില്‍ പ്രധാനികളാണ്. ഇതിനും പുറമെ ബാദ്ഷാ തങ്ങളുടെ ഉമ്മ, ഭാര്യ തുടങ്ങി മറ്റനേകം പേരും അവിടം അന്ത്യ വിശ്രമം കൊള്ളുന്നു.

ശാന്തിയുടെ വിളനിലമായ ആ മണ്ണ് ഇന്ന് പതിനായിരങ്ങളുടെ അഭയ കേന്ദ്രമാണ്. നീറിപ്പുകയുന്ന ഒരായിരം കേസുകള്‍ക്ക് ഒരു കോടതി സംമ്പ്രദായം പോലെയാണ് ശുഹദാക്കള്‍ അവിടെ വിധി തീര്‍പ്പാക്കുന്നത്. മാനസിക നില തെറ്റിയവരും, മാറാ വ്യാധികള്‍ പിടിപെട്ടവരും, പൈശാചിക ബാധയേറ്റ് മുരടിച്ചുപോയവരും അവിടെ സര്‍വ്വസാധാരണയാണ്. മാറാവ്യാധികളായ വിവിധയിനം കാന്‍സറുകളും മറ്റു പല രോഗങ്ങളുമെല്ലാം ക്ഷിപ്രസാധ്യം മാറിക്കൊണ്ടിരിക്കുന്നത് അവിടത്തെ നിത്യസംഭവങ്ങളാണ്. പൈശാചിക ബാധയേറ്റ് മനോനില തെറ്റിയവരെ ശുഹദാക്കള്‍ വിചാരണ ചെയ്യുന്നതും വിധി തീര്‍പ്പാക്കുന്നതും വിവിധയിനം ശിക്ഷാമുറകള്‍ നടപ്പില്‍ വരുത്തുന്നതും കാണുമ്പോള്‍ തികച്ചും ഒരു കോടതിസമ്പ്രദായം മനസ്സില്‍ ഓടിവരും.ഖുര്‍ആന്‍ പറയുന്നു.: ‘നിശ്ചയം, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ കൊല്ലപ്പെട്ടവര്‍ മരിച്ചുപോയെന്ന് നിങ്ങള്‍ കരുതരുത്. പ്രത്യുത, അവര്‍ അവരുടെ രക്ഷിതാവിങ്കല്‍ ജീവിച്ചിരിക്കുന്നവരും ഭക്ഷണം നല്‍കപ്പെടുന്നവരുമാണ്.’അല്ലാഹു അവരോടൊപ്പം നമ്മെയെല്ലാവരെയും സ്വര്‍ഗ്ഗലോകത്ത് ഒരുമിച്ചു കൂട്ടട്ടെ. ആമീന്‍.

Monday, June 18, 2012

തരുവണ അബ്ദുല്ല മുസ്‌ലിയാര്‍ വിടപറഞ്ഞു


അരീക്കോട്: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗവുമായ തരുവണ അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകുന്നേരം നാല് മണിക്ക് അരീക്കോട് പത്തനാപുരം ജുമൂഅ മസ്ജിദ് ഖബര്‍സ്ഥാനില്‍. 1927 ജൂലൈ ഏഴിനാണ് ജനനം. പുതുക്കുടി അബ്ദുല്ല മുസ്ലിയാര്‍, സി.വി ആലി മുസ്ലിയാര്‍ എന്നിവരാണ് ഗുരുനാഥന്മാര്‍. 1950ല്‍ പൊന്നാനിയില്‍ പഠിച്ചു. മദ്റസാധ്യാപകനായി രംഗത്തുവന്നു. കേരളത്തില്‍ മദ്രസാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് സുത്യര്‍ഹമായ സേവനങ്ങളര്‍പ്പിച്ച പണ്ഡിതരില്‍ ശ്രദ്ധേയനാണദ്ധേഹം. സമസ്ത വിദ്യാഭ്യാസബോര്‍ഡ് രൂപീകരണയോഗത്തില്‍ പങ്കെടുത്തവരില്‍ 34-ാം നമ്പറുകാരനായി അബ്ദുല്ല മുസ്ലിയാര്‍ ഒപ്പുവച്ചതു കാണാം. പ്രഥമ കമ്മിററി രൂപീകരിച്ചപ്പോള്‍ പതിനാലാം നമ്പര്‍ മെമ്പറാണ് അദ്ദേഹം. 1956-ല്‍ അന്നത്തെ ഇസ്ലാംമത വിദ്യാഭ്യാസബോര്‍ഡ് പ്രസിഡണ്ട് പറവണ്ണ മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ അബ്ദുല്ല മുസ്ലിയാരെ ഒന്നാമത്തെ മുഫത്തിശായി നിയമിച്ചു. നാടിന്റെ വിവിധഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന മദ്റസകള്‍ സന്ദര്‍ശിക്കാന്‍ കാടും മലയും താണ്ടിയ ചരിത്രം ത്യാഗപൂര്‍ണമായിരുന്നു. നിരവധി സ്ഥലങ്ങളില്‍ മുദരിസ്, ഖത്വീബ്, ഇമാം, മുഅല്ലിം എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. മാനന്തവാടി, ബാവലി, പനങ്ങാട്ടൂര്‍, ആര്‍വാള്‍, ചുണ്േടല്‍, തെരുവത്ത്, മൈസൂര്‍ എന്നിങ്ങനെ നീളുന്നു പട്ടിക. 1989ല്‍ പുനഃസംഘടിപ്പിച്ച സമസ്തയില്‍ അംഗമാണ് അദ്ദേഹം. സുന്നീവോയ്സ് മുന്‍ പത്രാധിപരായിരുന്ന  അമാനത്ത് കോയണ്ണി മുസ്ലിയാരുടെ മകളായിരുന്നു ഭാര്യ.
2011 ജനുവരിയില്‍ രിസാല സ്റഡി സര്‍ക്കിള്‍ (ആര്‍ എസ് എസി) സഊദി നാഷണല്‍ കമ്മിറ്റിയുടെ മഖ്ദൂം അവാര്‍ഡ് ലഭിച്ചു.

കടപ്പാട്,

Tuesday, June 12, 2012

പി.എം.കെ ഫൈസി: മുമ്പേ നടന്ന കര്‍മ യോഗി

കടപ്പാട്,
------------------------------------------------------------------
പ്രിയപ്പെട്ട പി.എം.കെ യുടെ വേര്‍പാട് ഒരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു. മരണ വാര്‍ത്ത കേട്ടയുടനെ ഓര്‍മകള്‍ മിന്നല്‍ പിണര്‍ കണക്കേ മനസ്സിലൂടെ ഓടി മറയാന്‍ തുടങ്ങി. ആദ്യം പൊട്ടച്ചിറ അന്‍വരിയ്യയില്‍ ഉമര്‍ കല്ലൂരുമൊത്ത് കണ്ട ദിവസം. അന്‍വരിയ്യയിലെ സുന്നി ബുദ്ധി ജീവികളുടെ കൂട്ടായ്മ, അല്‍ ഇര്‍ഫാദിന്റെ പേറ്റു നോവനുഭവിച്ച് കൊണ്ട് ദിവസങ്ങള്‍ കല്ലായ് റോഡിലെ ലോഡ്ജിലിരുന്ന് നേരം പുലരുവോളമുള്ള ചര്‍ച്ചകള്‍. ഉമര്‍ കല്ലൂര്‍, കെ.എ.കടങ്ങോട്, പി.എ.കെ മുഴപ്പാല, ബുഖൈര്‍, ടി.പി അബൂബക്കര്‍ തുടങ്ങിയവരുടെ വാദ വിവാദങ്ങള്‍.  പരിവര്‍ത്തനത്തിന് വേണ്ടിയുള്ള ഞങ്ങളുടെ നിശ്ചയ ദാര്‍ഢ്യം. പി.എം.കെയുടെ അറുത്തു മുറിച്ച വാക്കുകള്‍, ഉമര്‍ കല്ലൂരിന്റെ തമാശകള്‍, വടക്കേ കാട് സ്കൂളിലെ ഇസ്ലാമിക ടെക്സ്റ്റ് പുസ്തകത്തിന്റെ നിര്‍മിതിക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍, അല്‍ ഇര്‍ഫാദ് എഡിറ്റോറിയല്‍ കമ്മറ്റിയുടെ മാസത്തിലൊരിക്കലുള്ള പ്രൌഢമായ കൂട്ടങ്ങയ്മ;  ഒന്നും വൃഥാവിലായിട്ടില്ല.

ആതുരാ ശുശ്രൂഷാ രംഗത്ത് വലിയൊരു കാല്‍ വയ്പായി റെഡ് ക്രസന്റ് ഹോസ്പിറ്റലിന് തുടക്കമിട്ടത് പി.എം.കെയുടെ ഉറച്ച തീരുമാനത്തിന്റെ ഫലമായിരുന്നു. അന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിയായിരുന്ന നാസര്‍ മാത്രമാണ് പിന്തുണച്ചത്. ഖത്തറിലെ പ്രവര്‍ത്തകര്‍ ധനസഹായവുമായി വന്നതും സുന്നി പ്രസ്ഥാന രംഗത്ത് ഒരു ഹോസ്പിറ്റല്‍ തുടങ്ങിയതും സംഭവം തന്നെയായിരുന്നു. പി,.എം.കെ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ അന്ന് ഗള്‍ഫില്‍ മുഴപ്പാലയുടേയും ഉമര്‍ കല്ലൂരിന്റേയും നേതൃത്വത്തില്‍ സംഘടന ജാഗരൂകമായിരുന്നു. അത് പിന്നീട് ഇസ്ലാമിക് പ്രൊപഗേഷന്‍  സെന്റററാക്കി അദ്വാ പ്രവര്‍ത്തനം കൂടുതല്‍ ശാസ്ത്രീയമാക്കിയതും പി,എം.കെ യുടെ നൃേത്വത്തില്‍ തന്നെ. ദഅ്വാ ടീം രൂപീകരിച്ച് കൊണ്ട് പിന്നോക്ക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സജീവമായ പ്രവര്‍ത്തനത്തിന്ന് അദ്ദേഹം നേതൃത്വം നല്കി.. അട്ടപ്പാടിയിലും കിള്ളിമലയുടെ താഴ്വാരത്തിലും വയനാട്ടിലുമെല്ലാം വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. മറ്റ് സംഘടനകളിലും പ്രസ്ഥാനങ്ങളിലുെം പ്രവര്‍ത്തിച്ചിരുന്ന പലരേയും പി.എം.കെ സുന്നീ പ്രസ്ഥാനവുമായി സഹകരിപ്പിച്ചു.


സുന്നികളുടെ ശബ്ദം മറ്റ് ജനവിഭാഗങ്ങളിലെത്തിക്കാനും മതേതര രംഗത്തേക്ക് സുന്നി പ്രവര്‍ത്തനം വ്യാപിപ്പിക്കാനുമാണ് ഇസ്ലാമിക് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് കൌണ്‍സില്‍ രൂപീകരിച്ചത്. ചേറൂര്‍ അബ്ദുല്ല മുസ്ലിയാര്‍ അതിന്റെ നേതൃത്വം ഏറ്റെടുത്ത് കൊണ്ട് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചു. ഡോ.കെ.കെ.എന്‍ കുറുപ്പിനെപ്പോലുള്ളവര്‍ സുന്നീ പ്രസ്ഥാനവുമായി അടുക്കുന്നത് ആ വഴിക്കാണ്. ഇസ്ലാമിക പ്രചാരണം ലക്ഷ്യമാക്കി നിരവധി പുസ്തകങ്ങള്‍ ഈ സംഘടന പ്രസിദ്ധീകരിച്ചു. പ്രൊ.ഫ. കമാല്‍ പാഷ, പ്രൊഫ. അഹ്മദ് കുട്ടി ശിവ പുരം, എ.കെ അബ്ദുല്‍ മജീദ് തുടങ്ങിവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ  സ്തുത്യര്‍ഹമായിരുന്നു. ദഅ്വാ പ്രവര്‍ത്തനം അല്‍ ഇര്‍ശാദ് ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ സ്ഥാപനത്തോടെ കൂടുതല്‍ സജീവമായി. പി.എം.കെക്ക് താങ്ങും തണലുമായി ആദ്യം വെങ്ങാട്ടെ ഹസ്സന്‍ മുസ്ലിയാരും പിന്നീട് ഗുരുവായ കൊമ്പം മുഹമ്മദ് മുസ്ലിയാരും രംഗത്ത് വന്നത് ഏറെ ആവേശമായി. അങ്ങനേയാണ് ഹോസ്പിറ്റല്‍ വിപുലീകരിച്ചതും ദഅ്വാ രംഗത്ത് കൂടുതല്‍ പദ്ധതികള്‍ തുടങ്ങുകയും ചെയ്തത്.  മതം സ്വീകരിച്ചു കൊണ്ട് വരുന്ന പലര്‍ക്കും അത്താണിയാവാനും സൊസൈറ്റിക്ക് സാധിച്ചു.

സാമൂഹിക ദുരാചാരങ്ങള്‍ക്കെതിരെ പി.എം.കെ വാചാലനായിരുന്നു. സ്ത്രീധന വിപത്തിനെതിരെയുള്ള പൂങ്കാവനത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്കാന്‍ പി.എം.കെയും ഒപ്പമുണ്ടായിരുന്നു. മഖ്ബറകള്‍ക്ക് ചുറ്റും നടക്കുന്ന ദുരാചാരങ്ങളെ ശക്തമായി അപലപിച്ച് കൊണ്ട് മഖ്ബറകള്‍ക്ക് ചുറ്റും എന്നൊരു പുസ്തകം തന്നെ എഴുതി. ഖലീല്‍ തങ്ങളുടെ വിദ്യാഭ്യാസ സംരംഭങ്ങളിലും പി.എം.കെ സജീവമായി. മഅ്ദിന്‍ അക്കാദമിക സമിതിയിലും സുന്നീ വിദ്യാഭ്യാസ ബോഡിലും അംഗമായിരുന്നു. മുസ്ലിംകള്‍ക്കിടയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ധൂര്‍ത്തിനെതിരെ ഒരു കാമ്പെയിന്‍ ഇസ്ലാമിക് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് കൌണ്‍സിലിന്റെ കീഴില്‍ നടത്തണമെന്ന് പി.എം.കെ ചര്‍ച്ച ചെയ്തിരുന്നു.

വിദ്യാഭ്യാസ രംഗത്ത് സ്വന്തം നാട്ടിനെ കൈപിടിച്ചുയര്‍ത്താനുള്ള ആവേശത്തോടെയാണ്  മോങ്ങത്തെ ഉമ്മുല്‍ ഖുറാ  എഡ്യുകേഷണല്‍ കോംപ്ളക്സ് സ്ഥാപിച്ചത്. ഊണും ഉറക്കുമൊഴിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടക്ക് കുടുംബ കാര്യങ്ങളും രോഗങ്ങളും പ്രതിബന്ധം സൃഷ്ടിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പലപ്പോഴും പ്രസ്ഥാനത്തിനകത്ത് നിന്ന് എതിര്‍പ്പുകള്‍  വന്നെങ്കിലും എല്ലാം പുഷ്പ വൃഷ്ടിയിായി തന്നെ പി.എം.കെ സ്വീകരിച്ചു. സ്വന്തക്കാര്‍ പലരും പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗമുണ്ടാക്കിയപ്പോഴും തന്റെ സ്വത സിദ്ധമായ പുഞ്ചിരിയിലൂടെ പി.എം.കെ എല്ലാം നിഷ്പ്രഭമാക്കുമായിരുന്നു. രോഗം തളര്‍ത്തിയപ്പോള്‍ മാത്രമാണ് കര്‍മ രംഗത്ത് നിന്ന് അല്പമെങ്കിലും വിശ്രമം കണ്െടത്താന്‍ അദ്ദേഹം തയ്യാറായത്. ഹൃദ്രോഗം വന്നപ്പോള്‍ സര്‍ജറി വേണമെന്ന് എല്ലാ ഡോക്ടര്‍മാരും നിര്‍ദേശിച്ചെങ്കിലും തനിക്ക് വിശ്വാസപ്പെട്ട ചില ഡോക്ടര്‍മാരുടെ മരുന്നുകളും ആത്മീയ ചികിത്സകളും മാത്രമാണ് അദ്ദേഹം സ്വീകരിച്ചത്. പക്ഷേ മരണം മറ്റൊരു വഴിക്കാണ് പി.എം.കെയെ തേടിയെത്തിയത്.

പി.എം.കെ മരിക്കുമ്പോള്‍ 56 വയസ്സുണ്ടായിരുന്നു. 1956 ആഗസ്റ്റ് 10ന് മലപ്പുറം ജില്ലയിലെ മോങ്ങത്താണ് പി.മുഹമ്മദ് കുട്ടി എന്ന പി.എം.കെ ജനിച്ചത്. പിതാവ് പൂന്തല മുഹമ്മദ് ഷായുടെ മകന്‍ മുഹ്യദ്ദീന്‍. മാതാവ് ചേനാട്ടു കുഴി മരയ്ക്കാര്‍ മുല്ല മകള്‍ ബിയ്യാത്തുമ്മ. ഭാര്യ പൂക്കോട്ടുര്‍ കുറുത്തേടത്ത് ബാപ്പുവിന്റെ മകള്‍ നഫീസ. മക്കള്‍ മഅ്റൂഫ്, സുആദ, സുവൈബത്. സുഹൈല, ജസീല, ഹിഷാം അഹ്മദ്, സഈദ, മുബശ്ശിര്‍.

മോങ്ങം ഇര്‍ശാദുസ്സിബ്യാന്‍ മദ്രസ, മോങ്ങം എ.എം.യുപി സ്കൂള്‍, കൊടുവള്ളി സിറാജുല്‍ ഹുദാ, പൊട്ടച്ചിറ അന്‍വരിയ്യാ കോളജ്, പട്ടിക്കാട് ജാമിഅ നൂരിയ്യ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1977ല്‍ ഫൈസി ബിരുദം നേടി. 1993ല്‍ കൈറോയിലെ അല്‍ അസ്ഹറില്‍ നിന്ന് ഇസ്ലാമിക് ദഅ്വാ കോഴ്സ് പൂര്‍ത്തിയാക്കി. മുഹമ്മദ് മുല്ല, അലി ഹസ്സന്‍ മുസ്ലിയാര്‍ ഒഴുകൂര്‍, തൃപ്പനച്ചി മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, സി.എച്ച് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, വി.പി ഉണ്ണീന്‍ കുട്ടി മുസ്ലിയാര്‍ വല്ലപ്പുഴ, കെ. പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്രത് എന്നിവരാണ് പ്രധുാന ഗുരു വര്യന്മാര്‍. വില്യാപള്ളി, കൊളത്തൂര്‍, ഉമ്മത്തൂര്‍, വടക്കേ കാട്, കുണ്േടാട്ടി ബുഖാരി അദ്വാ കോളജ് എന്നിവിടങ്ങളില്‍ അധ്യാപനം നടത്തിയിട്ടുണ്ട്. അല്‍ ഇര്‍ഫാദ് മാസികയുടെ സ്ഥാപകനും ചീഫ് എഡിറ്ററുമായ പി.എം.കെ മികവുറ്റ ലേഖകനും ഗ്രന്ഥകാരനുമാണ്. നാല്പതോളം കൃതികളുടെ കര്‍ത്താവായ അദ്ദേഹത്തിന്റെ ആത്മജ്ഞാന കൃതി പ്രസിദ്ധീകരിക്കാനിരിക്കുകയാണ്.

കക്കിടിപ്പുറം ഉസ്താദ്, ഹിബതുല്ല തങ്ങള്‍ എന്നിവരുമായി പി.എം.കെ ആത്മീയ ബന്ധം സ്ഥാപിച്ചിരുന്നു. 1995ല്‍ മക്കയിലെ സയ്യിദ് അലവി മാലികിയെ സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ ആത്മീയ ശിഷ്യത്വം നേടി.. മാലികിയുടെ സമ്മത പ്രകാരമാണ് അദ്ദേഹത്തിന്റെ മഫാഹീം  എന്ന കൃതി തിരുത്തപ്പെടേണ്ട ധാരണകള്‍ എന്ന പേരില്‍ മലയാളത്തിലാക്കിയത്.
സുന്നീ പ്രസ്ഥാത്തിന് നവ ജാഗരണം നല്കിയ പി,എം.കെ ഇന്ന് നമ്മോടൊപ്പമില്ല. അദ്ദേഹം വരച്ചു കാണിച്ച വഴിയിലൂടെ ഇനിയും മുന്നോട്ട് പോവേണ്ടതുണ്ട്. ദഅ്വാ രംഗത്ത് പി.എം.കെയുടെ മാതൃക നമ്മുടെ കര്‍മ രംഗത്ത് ഉദ്ദീപനമായി വിളങ്ങട്ടെ.  അല്ലാഹുവേ ആ ധന്യാത്മാവിന് നീ പാപമോചനവും അനുഗ്രഹവും നല്കേണമേ.


ഹുസൈന്‍ രണ്ടത്താണി

Monday, May 7, 2012

പാറന്നൂര്‍ പി.പി. മുഹ് യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍

അഹലുസ്സുന്നയുടെ മുന്നണിപോരാളികളില്‍ ഒരാള്‍ കൂടി നമ്മോട് വിട പറഞ്ഞു. അല്ലാഹു സ്വര്‍ഗ്ഗ ലോകത്ത് ഉന്നതങ്ങളില്‍ പ്രവേശിപ്പിക്കട്ടെ.ആമീന്‍. സുന്നീ പ്രസ്ഥാനത്തിന് വേണ്ടി ശൈഖുനാ കാന്തപുരം ഉസ്താദിനോടൊപ്പം മുന്നില്‍ നിന്ന് പടപൊരുതിയ മഹാന്‍, ശത്രുക്കളുടെ ആരോപണങ്ങള്‍ക്ക് സംസാരത്തിലൂടെയും തൂലികയിലൂടെയും മറുപടി നല്‍കി ഇസ്‌ലാമിന് അന്തസ്സ് പകര്‍ന്നു. ഇസ്‌ലാം പറഞ്ഞതിന്‍റെ പേരില്‍ വഴിയിലും സ്റ്റേജിലും മറ്റുമൊക്കെ എന്നമറ്റ അക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സുന്നത്ത് ജമാഅത്ത് പറഞ്ഞതിന്‍റെ പേരില്‍ പുത്തന്‍ പ്രസ്ഥാനക്കാരുടെ കണ്ണിലെ കരടായി മാറി. സംഘടനയുടെ വളര്‍ച്ചയില്‍ പ്രസിദ്ധീകരണങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എല്ലാം മഹാനവര്‍കള്‍ ഒരു മുതല്‍ക്കൂട്ടായിരുന്നു. ഇനി ആ സ്ഥാനത്തേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ശൂന്യത മാത്രം! ഈ യുള്ളവന്‍ ഉസ്താദിന്‍റെ അവസാന പരിപാടിക്ക് പങ്കെടുത്തത് ഈ കഴിഞ്ഞ റബീഉല്‍ അവ്വല്‍ അവസാനത്തോടെ ദുബൈയില്‍ ഐ.സി.എഫ് സംഘടിപ്പിച്ച മീലാദ്‌ പ്രോഗ്രാമിലായിരുന്നു. അല്ലാഹുവേ!! ഇതുപോലെ ഞങ്ങളെയും ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദുമാരെയും സ്വര്‍ഗ്ഗീയ ആരാമത്തില്‍ മുത്ത് റസൂല്‍ (സ്വ)യോടൊപ്പം ഒരുമിച്ചുകൂട്ടി സന്തോഷിപ്പിക്കണേ.ആമീന്‍.  

Saturday, October 2, 2010

കൈപ്പമംഗലം അബ്ദുല്‍കരീം ഹാജി/Kaipamangalam Abdulkareem Haji


പ്രമുഖ പണ്ഡിത കുടുംബമായ ഇല്ലത്ത് വീട്ടില്‍ അബ്ദുറഹിമാന്‍ മുസ്ലിയാരുടെ പുത്രനായി 1933ല്‍ കൊടുങ്ങല്ലൂരിനടുത്ത കൈപ്പമംഗലത്താണ് മഹാന്റെ ജനനം. സ്വപിതാവ് തന്നെയായിരുന്നു പ്രഥമ ഗുരുനാഥന്‍. ഒമ്പതാം വയസ്സില്‍ ഉപരിപഠനാര്‍ത്ഥം പള്ളി ദര്‍സില്‍ ചേര്‍ന്നു. നിരവധി സൂഫിവര്യന്മാരില്‍ നിന്ന് വിജ്ഞാനം നേടിയെടുത്ത ശേഷം പൊന്നാനി വലിയ ജുമുഅത്തു പള്ളിയില്‍ വെച്ചു ശൈഖ് വല്ലപ്പുഴ ഖാലിദ് മുസ്ലിയാരില്‍ നിന്നു ഉയര്‍ന്ന കിതാബുകള്‍ അഭ്യസിച്ചു. മുഹമ്മദുണ്ണി മുസ്ലിയാര്‍, എരമംഗലം ഇബ്റാഹീം മുസ്ലിയാര്‍, കടപ്പുറം മുഹമ്മദലി മുസ്ലിയാര്‍ തുടങ്ങിവരെല്ലാം മറ്റു ഗരുവര്യന്മാരായിരുന്നു. പതിനേഴാം വയസ്സില്‍ തിരുനെല്ലൂര്‍ വെച്ച് ശൈഖ് സഈദ് സിറാജുദ്ദീന്‍ അവര്‍കളുമായി ബന്ധപ്പെട്ടു. അതിനു ശേഷം അദ്ധ്യാത്മിക ജീവിതത്തിലേക്കുള്ള ശൈഖവര്‍കളുടെ ചുവടുവെപ്പുകള്‍ പ്രശോഭിതമായി. ആത്മീയ രംഗത്തു ഉന്നത പടവുകളില്‍ എത്തിയിരുന്ന നിരവധി സൂഫി വര്യന്മാരായ പണ്ഡിതന്മാരില്‍ നിന്നു അനുഗ്രഹങ്ങളും ഇജാസത്തുകളും നേടിയെടുത്ത മഹാന്‍ സൂഫി പ്രമുഖനായ കണിയാപുരം അബ്ദുറസ്സാഖ് മസ്താനുമായി കണ്ടുമുട്ടി. പരസ്പരം ആശ്ളേഷിച്ചതിനു ശേഷം മഹാനവര്‍കള്‍ ശൈഖുനായെ ഉപദേശിക്കുകയും നാട്ടിലെ ബദര്‍ പള്ളിയുടെ താക്കോല്‍ ഇതാ പിടിച്ചോ എന്നു പറയുകയും ചെയ്തു. ഇതിന്റെ പരിണിത ഫലമായി പ്രസ്തുത ബദര്‍ പള്ളിയില്‍ 36 കൊല്ലം ശബളം പറ്റാതെ ജോലി ചെയ്തു.

ഉമ്മയുടെ നിര്‍ദ്ദേശപ്പ്രകാരം ഖുര്‍ആന്‍ ഓതിത്തുടങ്ങിയതു മുതല്‍ നബി (സ)മേലിലായിരുന്നു ഓതിയിരുന്നത്. വാടാനപ്പളിയില്‍ പണിക്കവീട്ടില്‍ അബ്ദുല്ലത്വീഫ് മൊല്ലയുടെ മകള്‍ ഖദീജ എന്നവരെ വിഹാഹം ചെയ്തു. ലാളിത്യവും ആരാധനകളിലെ കൃത്യനിഷ്ടതയും ശൈഖവര്‍കളുടെ പ്രത്യേകതയായിരുന്നു. അല്ലാഹുവെ ഓര്‍ത്ത് കരഞ്ഞ് ഇരു കണ്‍തടത്തിലും കറുത്ത പാടുകള്‍ കാണാമായിരുന്നു. ഖുര്‍ആന്‍ പാരായണത്തില്‍ ആനന്ദം കണ്ടെത്തിയ മഹാന്‍ റമളാനില്‍ മൂന്ന് ദിവസത്തില്‍ ഒരു ഖത്തം തീര്‍ക്കുമായിരുന്നു. ജദ്ബിന്റെ അവസ്ഥയിലേക്ക് നീങ്ങിയപ്പോള്‍ ഹജ്ജിലും മറ്റു സ്ഥലങ്ങളിലുമായി ഒരേസമയം കണ്ടതായി പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിങ്ങള്‍ പോകുക! ഞാന്‍ അവിടെയുണ്ടാകും എന്നായിരിക്കും ക്ഷണിതാക്കളോടുള്ള മറുപടി. മടവൂര്‍(ഖ.സി)നും അബ്ദുറസ്സാഖ് മസ്താ(ഖ.സി)നും ഇടയിലുണ്ടായ ചെറിയൊരു അഭിപ്രായ വ്യത്യാസത്തില്‍ മഹാനവര്‍കളായിരുന്നു മധ്യസ്ഥം പറഞ്ഞത്. മടവൂരിന്റെ വഫാത്ത് അടുത്തപ്പോള്‍ ഞാന്‍ ഉമ്മയുടെ അടുത്തേക്ക് പോകാന്‍ ഉദ്ദേശിക്കുന്നു. സമ്മതം തരണം. എന്ന ആവശ്യവുമായി മടവൂര്‍ സി.എം. വലിയുള്ളാഹി ശൈഖുനയുടെ സമീപത്തേക്ക് ആളെ അയച്ചിരുന്നു. പൊന്നാനിയില്‍ ശൈഖ് സൈനുദ്ധീന്‍ മുഖ്ദൂം(ഖ.സി)ന്റെ ആണ്ടിന് പ്രസംഗിച്ചു കൊണ്ടിരിക്കുന്ന താജുല്‍ ഉലമ പറയുകയുണ്ടായി ഞാന്‍ എഴുന്നേറ്റ് നടക്കുന്നത് കരീം ഹാജിയെപ്പോലെയുള്ള ഔലിയാക്കളുടെ ദുആ ബര്‍ക്കത്ത് കൊണ്ടാണ്. കേരളക്കരയിലുടനീളം ദിക്റിന്റെ മജ്ലിസുകള്‍ സ്ഥാപിക്കുകയും പലപ്പോഴും അതിനു നേതൃത്വം നല്‍കുകയും ചെയ്തു പോന്നിരുന്നു. മഹാന്റെ ഉയര്‍ച്ചയില്‍ അസൂയ പൂണ്ട് ആരോപണങ്ങളുടെ വിഴുപ്പുഭാണ്ഢം അഴിച്ചവര്‍ക്കു മുന്നിലൂടെ വിസ്മയം സൃഷ്ടിച്ച ജൈത്രയാത്രയായിരുന്നു ശൈഖുനയുടേത്.

1998 ല്‍ ശഅബാന്‍ 20ന് മഹാനവര്‍കള്‍ ഈ ലോകത്തോട് വിടപറഞ്ഞു. ജീവിത കാലത്തു സ്വന്തമായി പണികഴിപ്പിച്ച മസ്ജിദുല്‍ ഇജാബയുടെ മുന്‍ വശത്തുള്ള മഖ്ബറയില്‍ ശൈഖുന അന്ത്യവിശ്രമം കൊള്ളുന്നു.





Thursday, September 9, 2010

താത്തൂര്‍ ശുഹദാക്കള്‍/Thathoor Shuhadakkal

ചാലിയാര്‍ തീരത്തെ കൊന്നര(ബുഖാരി)സാദാത്തുക്കളുടെ മഖാം അവിടെയാണ്. മറു തീരത്തെ കുന്നിന്‍പുറത്ത് താത്തൂര്‍ ജുമാമസ്ജിദും ശുഹദാക്കളുടെ മഖ്‌ബറ യും സ്ഥിതിചെയ്യുന്നു. താത്തൂരിലെ ജുമുഅത്ത്‌പള്ളിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇത് പിന്നെ പുനരുദ്ധീകരിക്കപ്പെട്ടു.

പള്ളിയിലെ നിസ്കാരവും ബാങ്ക് വിളിയും കോലോത്ത്‌ കോവിലകത്തെ തമ്പുരാട്ടിക്ക് അസഹ്യമായിത്തോന്നി. തമ്പുരാനും കൂട്ടരും പള്ളി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു. ജുമുഅ തുടങ്ങിയ പള്ളി വിട്ടുകൊടുക്കാന്‍ മുസ്‌ലിംകള്‍ തയ്യാറായില്ല. അങ്ങാടിക്കടവിനടുത്ത് ഒരു ക്ഷേത്രമുണ്ടായിരുന്നു. ക്ഷേത്രക്കടവില്‍ ആരോ മത്സ്യത്തോണി അടുപ്പിച്ചത്രെ! അത് പ്രശ്നമായി. പള്ളി പൊളിക്കാന്‍ ശ്രമമായി. അതൊരു സംഘട്ടനത്തില്‍ കലാശിച്ചു.

മുഹറം ഇരുപത്തിരണ്ടിനായിരുന്നു ആദ്യ സംഘട്ടനം. രണ്ടു സമുദായത്തിലും പെട്ടവര്‍ ജീവന്‍മരണ പോരാട്ടം നടത്തി. പക്ഷെ മുസ്‌ലിം യോദ്ധാക്കളെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ല. യുദ്ധം കൊടുമ്പിരികൊണ്ടു. മുസ്ലിംകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കുരിക്കള്‍ ശഹീദായിരുന്നു. കൊന്നോലത്ത് ഹസ്സന്‍കോയ, മങ്ങണ്ടന്‍ മായിന്‍ , മോയ്തീന്‍ തുടങ്ങിയ നായകരടക്കം ഇരുപത്തിരണ്ട് മുസ്‌ലിംകള്‍ ശഹീദായി.

ഖുത്ബുസ്സമാന്‍ മമ്പുറം തങ്ങള്‍/ Mamburam thangal

ശൈഖ് ജിഫ്‌രി തങ്ങളുടെ (മരണം ഹി. 1222 ദുല്‍ ഖഅദ്‌ 8) സഹോദരി സയ്യിദത്ത് ഫാത്വിമ ജിഫ്‌രിയുടെയും സയ്യിദ്‌ മുഹമ്മദ്‌ബ്നു സഹല്‍ മൌലദ്ദവീലയുടെയും മകനായി ഹി. 1166 ദുല്‍ഹജ്ജ് 23 ന് ഹളര്‍മൌത്തിലെ തരീം പ്രദേശത്ത്‌ ജനിച്ചു.

ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരിച്ചു. 1183 ല്‍ അമ്മാവന്മാരായ ശൈഖ് ജിഫ്‌രിയെ (ഖബര്‍, കോഴിക്കോട്‌ ജിഫ്‌രി ഹൗസ്)കാണാനും ശൈഖ് ഹസന്‍ ജിഫ്‌രിയെ (ഖബര്‍, മമ്പുറം മഖാമിനുള്ളില്‍) സിയാറത്ത് ചെയ്യാനുംവേണ്ടിയാണ്. മലബാറിലെത്തിയത്.

തന്‍റെ മകളെ സഹോദരി പുത്രനായ സയ്യിദ്‌ അലവിക്ക് വിവാഹം ചെയ്തുകൊടുക്കണമെന്നും അദ്ദേഹം ഇവിടെ വരുമെന്നും ഹസന്‍ ജിഫ്‌രി പറഞ്ഞിരുന്നു. സയ്യിദ്‌ ഹസന്‍ ജിഫ്‌രിയുടെ വസിയ്യത്ത് പോലെത്തന്നെ സയ്യിദ്‌ അലവി തങ്ങള്‍ ഹസന്‍ ജിഫ്‌രിയുടെ മകള്‍ ഫാത്വിമയെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികള്‍ ജനിച്ചു. ഫാത്വിമയുടെ മരണശേഷം മമ്പുറം തങ്ങള്‍ കൊയിലാണ്ടിയിലെ അമ്പക്കാന്റെകത്ത് അബൂബക്കര്‍ മദനിയുടെ പുത്രി ഫാത്വിമയെ വിവാഹം ചെയ്തു. ഈ ബന്ധത്തിലാണ് സയ്യിദ്‌ ഫസല്‍ പൂക്കോയതങ്ങള്‍ ജനിച്ചത്‌. മഹാനായ വെളിയങ്കോട് ഉമര്‍ ഖാളി മമ്പുറം തങ്ങളുടെ സ്നേഹിതനും മുരീദുമായിരുന്നു. ഉമര്‍ഖാളി ജയിലില്‍നിന്ന്‌ മമ്പുറം തങ്ങള്‍ക്കയച്ച കത്ത് പ്രസ്താവ്യമാണ്. നിരവധി കറാമത്തിന്‍റെ ഉടമയായിരുന്ന മമ്പുറം തങ്ങള്‍ പല ബ്രിട്ടീഷ്‌വിരുദ്ധ സമരങ്ങളിലും പങ്കെടുത്ത്‌ നേതൃത്വം നല്‍കി. അവയില്‍ പ്രധാനപ്പെട്ടവയാണ് മുട്ടിയറയിലും ചേറൂരും നടന്നത്.

സ്വന്തം കുതിരപ്പുറത്ത് കയറി ബ്രിട്ടീഷ്‌സേനക്ക് നേരെ കുതിച്ച് ശത്രുക്കളെ അരിഞ്ഞുവീഴ്ത്തുകയായിരുന്നു മമ്പുറം തങ്ങള്‍ ചേറൂരില്‍ ചെയ്തത്. മുട്ടിയറയില്‍ പതിനൊന്നും ചേറൂരില്‍ ഏഴും ആളുകള്‍ രക്തസാക്ഷികളായി. കേരളത്തില്‍ നിരവധി പള്ളികള്‍ മമ്പുറം തങ്ങള്‍ പണി കഴിപ്പിച്ചിട്ടുണ്ട്. ഏറനാട്ടിലും വള്ളുവനാട്ടിലും മുസ്‌ലിം കുടുംബങ്ങളില്‍ ജനിക്കുന്ന ആണ്‍കുട്ടികളില്‍ പലര്‍ക്കും ഇന്നും തങ്ങളുടെ പേര്‍ വിളിക്കുന്നതായികാണാം.

ഹി. 1260 മുഹറം ഏഴിന് മഹാനായ ആ നേതാവ് ഈ ലോകത്തോട് വിടപറഞ്ഞു. മഹാനവര്കളുടെ പോരിശകൊണ്ട് അല്ലാഹു നമ്മെ ഇരുവീട്ടിലും വിജയികളില്‍ പെടുത്തട്ടെ-ആമീന്‍.

വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍/ Vaniyambalam Abdurahman Musliyar

1917 അരീക്കോടിനു സമീപം മൈത്രയിലാണ് ജനനം. പൂവഞ്ചേരി മമ്മദ്‌ മുസ്‌ലിയാരാണ് പിതാവ്. ബിച്ചിപ്പാത്തുമ്മ മാതാവാണ്. 1958 ല്‍ സമസ്തയില്‍ അംഗമായി. സമസ്തയിലും കീഴ്ഘടകങ്ങളിലും പല പദവികളും വഹിച്ചു. കേരളത്തില്‍ നടന്ന മിക്ക വഹാബി സുന്നി സംവാദങ്ങളിലും സംബന്ധിച്ചു. 1957 ലാണ് വിദ്യാഭ്യാസ ബോഡില്‍ മെമ്പറാകുന്നത്. 1975 ല്‍ വിദ്യാഭ്യാസ ബോര്‍ഡ്‌ പ്രസിഡന്റായി. 1978 മുതല്‍ ജാമിഅ നൂരിയ്യാ ജനറല്‍ സെക്രട്ടറി. 1976 ല്‍ സമസ്തയുടെ വൈസ്‌ പ്രസിടെന്റായി തിരഞ്ഞെടുക്കപ്പെട്ടു.

ഹിജ്റ 1401 മുഹറം 26 ന് (1980 ഡിസംബര്‍ 4) അദ്ദേഹം അന്തരിച്ചു. വാണിയമ്പലം ജുമുഅത്ത്‌ പള്ളിയുടെ സമീപത്താണ് ഖബര്‍.

Wednesday, September 8, 2010

ചേറൂര്‍ ശുഹദാക്കള്‍/Cheroor Shuhadaakkal


മുട്ടിച്ചിറപോലെ ചേരൂര്‍പടയും വെള്ളക്കാരനുനേരെ നടന്ന പോരാട്ടമാണ്. ചേറൂരിലെ കാപ്രാട്ട് പണിക്കരുടെ കാര്യസ്ഥന്‍മാരില്‍ കുറേപേര്‍ മുസ്‌ലിംകളാണ്. ചേറൂരില്‍ ഹിന്ദുക്കളും മുസ്‌ലിംകളും പരസ്പര സൗഹാര്‍ദ്ദത്തില്‍ കഴിയുകയായിരുന്നു. ഒരു സ്ത്രീ മതം മാറിയതിന്‍റെ പേരിലാണ് പ്രശ്നം തുടങ്ങിയത്. പക്ഷെ ബ്രിട്ടീഷ്‌ പട്ടാളമായിരുന്നു മുസ്‌ലിംകള്‍ക്ക് എതിര്‍ നിന്നത്. പൊരിഞ്ഞ യുദ്ധം നടന്നു. മാപ്പിള പടയാളികള്‍ എണ്ണത്തില്‍ കുറവായിരുന്നു. ശത്രു ഭാഗത്ത് നിന്ന് പലരും നിലംപതിക്കുന്നു. മുസ്‌ലിം പക്ഷത്ത് അപരിചിതനായൊരു യോദ്ധാവ്ണ്ടായിരുന്നു. വെട്ടും പച്ചത്തൊപ്പിയും മാത്രം കാണുന്നു. വാള്‍ പിഴക്കാതെ കുറിക്കുതന്നെ കൊള്ളുന്നു.

വെള്ളക്കരടികളെ നാട്ടില്‍ നിന്ന് തുടച്ചുനീക്കാതെ വിശ്രമമില്ലെന്ന് പ്രതിജ്ഞയെടുത്ത് മാതുലന്‍റെ മഖ്ബറ സിയാറത്ത് ചെയ്ത് ചേറൂരിലേക്ക് കുതിച്ചെത്തിയ ഖുതുബുസ്സമാന്‍ മമ്പുറം തങ്ങളായിരുന്നു രണാങ്കണത്തിലെ അദ്ഭുത മനുഷ്യന്‍. ആ സമരത്തില്‍ 7 മുസ്‌ലിംകള്‍ ശഹീദായി. മമ്പുറം തങ്ങളുടെ കാലിനു വെട്ടേറ്റിരുന്നു. ഈ മുറിവ് തന്നെയാണ് മരണത്തിനിടയാക്കിയതും. ശുഹദാക്കളുടെ മയ്യിത്തുകള്‍ തിരൂരങ്ങാടി സ്റ്റേഷനടുത്ത് വെച്ച് ദഹിപ്പിക്കാന്‍ വെള്ളക്കാര്‍ ശ്രമിച്ചുവെങ്കിലും കറാമത്ത് കൊണ്ട് അവരുടെ ശ്രമം വിഫലമായി. അവരാണ് ചേരൂര്‍ ശുഹദാക്കള്‍. ശുഹദാക്കളെ സിയാറത്ത് ചെയ്യുന്നത് വെള്ളക്കാര്‍ തടഞ്ഞിരുന്നു. അതിനാല്‍ അവരുടെ മഖാം അജ്ഞാതമായിരുന്നു.

പില്‍കാലത്ത് ചെമ്മാടിനടുത്ത് തിരൂരങ്ങാടി-വേങ്ങര റോഡിന്‍റെ വലതുഭാഗത്ത് ഒരു പറമ്പില്‍ അവരുടെ മഖ്ബറ ദൃശ്യമായി. ഇവിടെ പലരും സിയാറത്ത് ചെയ്തുവരുന്നുണ്ട്. ബ്രിട്ടീഷ്‌ പട്ടാളമേധാവി മേജര്‍ മി. ആര്‍.ജി ബാര്‍ട്ടണ്‍ സായ്പ്പ് ജേണല്‍ ഓഫ് ദി യുനൈറ്റഡ്‌ സര്‍വീസസ്‌ ഇന്‍സ്റ്റിട്യൂട്ട്‌ ഓഫ് ഇന്ത്യ എന്ന മാസികയില്‍ എഴുതി. എ.ഡി. 1843 ഒക്ടോബറില്‍ അത് നടന്നു. 7 മുസ്‌ലിം നേതാക്കന്‍മാരെ നേരിടാന്‍ അഞ്ചാം മദിരാശി പട്ടാള റെജിമെന്റിലെ ക്യാപ്റ്റന്‍ അടക്കമുള്ള അരുപതുപേര്‍. സുബേദാറും മൂന്ന് ഭടന്മാരും കൊല്ലപ്പെട്ടു. ഒരുസായിപ്പിനും അഞ്ചുഭടന്മാര്‍ക്കും ഏഴ് താലൂക്ക് ശിപായിമാര്‍ക്കും മുറിവ്പറ്റി. മാപ്പിളമാരെ താലൂക്ക് ശിപായിമാരും അംശം ഉദ്യോഗസ്ഥരും വെടിവെച്ചുകൊന്നു.(അവലംബം: സിറാജ് ഗൈഡ്‌.)

കോടമ്പുഴ ബാവ മുസ്‌ലിയാര്‍/ Kodampuzha Bava Musliyar

കോടമ്പുഴ മുഹമ്മദ്‌ മുസ്ലിയാരാണ് പിതാവ്. അബ്ദുമുസ്‌ലിയാരുടെ മകള്‍ ആഇശ മാതാവാണ്. ബേപ്പൂര്‍ രഹ്മാനിയ്യ മദ്റസ, മാവൂര്‍, വാഴക്കാട്‌ എന്നിവിടങ്ങളിലായിരുന്നു പഠനം. സ്വന്തം പിതാവായ മുഹമ്മദ്‌ മുസ്‌ലിയാര്‍, കണ്ണിയത്ത്‌ അഹ്മദ്‌ മുസ്‌ലിയാര്‍, സി.എച്ച്. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, മേമുണ്ട കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, വാഴക്കാട് ബീരാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ വാഴക്കാട്ടു നിന്നുള്ള ഗുരുനാഥന്‍മാരാണ്. പ്രൈവറ്റായി എസ്.എസ്.എല്‍.സി. എഴുതി. ഒന്നുമുതല്‍ പത്തുവരെയുള്ള സുന്നി വിദ്യാഭ്യാസബോര്‍ഡിന്റെ മദ്റസാ പാഠ പുസ്തകങ്ങള്‍ ബാവ മുസ്ലിയാരുടെതാണ്. താരീഖുകളും ഉലൂമുല്‍ ഖുര്‍ആനും ദുറൂസുത്തസ്കിയയും ഖുലാസയും ബാവ മുസ്ലിയാരെ മനസ്സിലാക്കാന്‍ ധാരാളം മതി.
അന്ത്യപ്രവാചകന്റെ പ്രവചനങ്ങള്‍, കാത്തിരുന്ന പ്രവാചകന്‍, ഇന്‍ഷൂറന്‍സിന്റെ ഇസ്‌ലാമിക മാനം, തഖ്‌ലീദ്: സംശയവും മറുപടിയും, ഉറക്കും സ്വപ്നവും, മാര്‍ജാരശാസത്രം, ആത്മജ്ഞാനികളുടെ പറുദീസ, ഗദ്യവ്യാഖ്യാനം, മൊഴിയും പൊരുളും, ഹദീസ്‌ അര്‍ത്ഥവും വ്യാഖ്യാനവും, ചിന്താകിരണങ്ങള്‍, ജനിതക ശാസ്ത്രത്തിന്‍റെ ഇന്ദ്രജാലം, എന്നിവ രചനകളില്‍ ചിലതാണ്. ബാവ മുസ്‌ലിയാരുടെ ലേഖന സമാഹാരം ദാറുല്‍ മആരിഫ് വിദ്യാര്‍ഥികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രചനാ വൈഭവം കൊണ്ട് നിരവധി ഗ്രന്ഥങ്ങള്‍ അറബി ഭാഷക്ക് സംഭാവന ചെയ്ത പണ്ഡിതനാണ് കോടമ്പുഴ ബാവ മുസ്‌ലിയാര്‍‍. ചരിത്രം, കര്‍മശാസ്ത്രം എന്നിവയിലാണ് കൂടുതല്‍ ഊന്നല്‍ നല്‍കിയത്.
പ്രധാന കൃതികള്‍.
- സീറത്തു സയ്യിദില്‍ ബശര്‍(സ)
- അബുല്‍ ബശര്‍ (അ)
- രിസ്ഖുല്‍ അസ്ഫിയാ
- ദുറൂസുത്തസ്കിയ (അഞ്ച് ഭാഗം)
- അല്‍ ഖിലാഫത്തു റാശിദ
- അല്‍ ഖിലാഫത്തുല്‍ ഉമവിയ്യ
- താരീഖുല്‍ആലമില്‍ ഇസ്‌ലാമി
- ഖുലാസത്തുല്‍ ഫിഖ്‌ഹില്‍ ഇസ്‌ലാമി (മൂന്ന് ഭാഗം)
- തന്‍വീരുല്‍ ഈമാന്‍ ഫീതഫ്സീരില്‍ ഖുര്‍ആന് ‍(മൂന്ന് ഭാഗം)

കരിങ്കപ്പാറ മുഹമ്മദ്‌ മുസ്‌ലിയാര്‍/ Karinkappara Muhammad Musliyaar

ഹി 1320ലാണ് ജനിച്ചത്‌. സൂപ്പി മുസ്‌ലിയാര്‍ പിതാവും ഉമ്മാച്ചുട്ടിഉമ്മ മാതാവുമായിരുന്നു. പിതാവായ സൂപ്പി മുസ്‌ലിയാര്‍, പ്രഗല്‍ഭ പണ്ഡിതനായിരുന്ന പാങ്ങില്‍ അഹ്മദ്‌കുട്ടി മുസ്‌ലിയാര്‍, ഇരിമ്പാലശേരി എന്നപേരില്‍ പ്രസിദ്ധരായ കുഞ്ഞഹമ്മദ്‌ മുസ്‌ലിയാര്‍, കൈപറ്റ മമ്മുട്ടി മുസ്‌ലിയാര്‍ എന്നിവരാണ് ഗുരുനാഥന്‍മാര്‍. താനൂര്‍, പെരുമണ്ണ, ബേപ്പൂര്‍, കാനാഞ്ചേരി എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. നിറമരുതൂര്‍ ബീരാന്‍കുട്ടി മുസ്‌ലിയാര്‍ സഹപാഠികളില്‍ പ്രധാനിയാണ്.

പെരുമ്പടപ്പ്‌, നെല്ലാര, താനൂര്‍, കുറ്റൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സേവനം ചെയ്തത്. പ്രഗല്‍ഭരായ ശിഷ്യന്മാരെ സംഭാവന ചെയ്തു. വെള്ളിയാമ്പറാം സൈതലവി മുസ്‌ലിയാര്‍, കുണ്ടൂര്‍ അബ്ദുള്‍ഖാദര്‍ മുസ്‌ലിയാര്‍, തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍, വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, എന്നിവര്‍ പ്രധാനശിഷ്യന്മാരാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, വിദ്യാഭ്യാസബോര്‍ഡ്‌ എന്നിവയില്‍ അംഗമായിരുന്നു.

അദ്ദേഹത്തിന് അഞ്ച് പുത്രന്മാരും മൂന്ന് പുത്രിമാരുമുണ്ട്. 1985 ഫെബ്രുവരി 28 ന് (1405 ജമാദുല്‍ ആഖിര്‍ 8ന്) മഹാന്‍ നിര്യാതനായി. ഓമച്ചപ്പുഴ പുത്തന്‍പള്ളിയുടെ സമീപത്താണ് ഖബര്‍. (രിസാല വാരിക, 2007 ഫെബ്രുവരി 23)

ശിഹാബുദ്ധീന്‍ അഹ്മദ്‌ കോയശാലിയാത്തി/ Shihabudeen Ahmadkoya Shaliyathi

കോഴിക്കോട്‌ കൊയമാരക്കാരകത്ത് കുഞ്ഞാലിക്കുട്ടി മുസ്‌ലിയാരുടെയും ചാലിയം നേപ്പാളത്ത് കുട്ടിഹസന്‍ മുസ്‌ലിയാരുടെ മകള്‍ ഫരീദയുടെയും മകനായി ഹി: 1302 ജ. ആഖിര്‍ 22 ന് ചാലിയം പുതാറമ്പത്ത് വീട്ടില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പിതാവിന്‍റെ കീഴില്‍ തന്നെ. തിരൂരങ്ങാടി, മദ്രാസ്‌, വെല്ലൂര്‍ ലതീഫിയ്യ എന്നിവിടങ്ങളില്‍ ഉപരിപഠനം.

മലബാര്‍ സ്വാതന്ത്ര്യസമര നായകന്‍ നെല്ലിക്കുത്ത് ആലി മുസ്‌ലിയാര്‍, ചാലിലകത്ത് കുഞ്ഞഹമ്മദാജി, മൌലാന മുഫ്തി മഹ്മൂദ്‌ (മദ്രാസ്‌), ശൈഖ് ഹാഫിള് സയ്യിദ്‌ മുഹ്യിദ്ധീന്‍ അബ്ദുല്‍ ലതീഫുല്‍ ഖാദിരി അങ്ങനെ നീളുന്നു ഗുരുനാഥന്‍മാരുടെ പട്ടിക. പഠിച്ചുകൊണ്ടിരിക്കെതന്നെ വെല്ലൂരില്‍ മുദരിസും വെല്ലൂര്‍ ദാറുല്‍ ഇഫ്താ മെമ്പറുമായി തിരഞ്ഞെടുക്കപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ രൂപവത്കരണത്തിലും പുരോഗതിയിലും വലിയ പങ്കുവഹിച്ചു. 1934 നവംബര്‍ 12 ന് സമസ്ത രജിസ്റ്റര്‍ ചെയ്തപ്പോള്‍ ശാലിയാത്തി പത്താംനമ്പര്‍ അംഗമായി ചെര്‍ക്കപ്പെട്ടതായി കാണാം.

വിശ്വാസപരവും കര്‍മപരവുമായ നിരവധി ചോദ്യങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ ആധികാരികമായ ഫത്‌വയുടെ സമാഹരണമാണ് 'ഫതാവല്‍ അസ്ഹരിയ്യ' വിവിധ വിജ്ഞാനശാഖകളില്‍ അവഗാഹംനേടിയ ശാലിയാത്തി ഹൈദരാബാദ് നൈസാമിന്റെ അംഗീകൃത മുഫ്തിയായി നിയമിക്കപ്പെട്ടു.

വെല്ലൂര്‍ ലത്വീഫിയ്യ, തിരുനല്‍വേലി റിയാളുല്‍ ജിനാന്‍ അറബിക് കോളേജ് എന്നിവിടങ്ങളില്‍ ജോലിചെയ്ത അദ്ദേഹം കൊടിയത്തൂര്‍, നാഗൂര്‍, ബദുക്കല്‍ എന്നിവിടങ്ങളില്‍ ദര്‍സ്‌ നടത്തിയിട്ടുണ്ട്. മര്‍ഹൂം നെല്ലിക്കുത്ത് ആലി മുസ്‌ലിയാര്‍ ഹജ്ജിന് പോയപ്പോള്‍ ശിഷ്യനായ ശാലിയാത്തിയെ ആയിരുന്നു തിരൂരങ്ങാടി മുദരിസായി നിയമിച്ചത്‌. അദ്ദേഹത്തിന്റെ ഖുത്ബുഖാന ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് മാത്രമല്ല പണ്ഡിതലോകത്തിനുതന്നെ ഒരു നിധിയാണ്. ഓരോ വിഷയത്തിലുമുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള പഠനങ്ങള്‍ ഖുത്ബുഖാന നമ്മെ ബോധ്യപ്പെടുത്തും.

കിട്ടാവുന്നിടത്തോളം ഗ്രന്ഥങ്ങള്‍ ശേഖരിക്കുകയും അവ സസൂക്ഷ്മം പരിശോധിക്കുകയും ആവശ്യമായ സ്ഥലങ്ങളില്‍ സ്വന്തം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിവെക്കുകയും ചെയ്തതായി കാണാം. സുന്നികളും മറ്റുള്ളവരും തമ്മില്‍ അഭിപ്രായഭിന്നതയുള്ള വിഷയങ്ങളില്‍ പ്രത്യേകം ഗവേഷണംതന്നെ അദ്ദേഹം നടത്തിയിട്ടുണ്ട്. നാലു മദ്ഹബുകളിലുമുള്ള അവഗാഹം നേടിയവര്‍ കേരളീയ പണ്ഡിതന്മാരില്‍ അപൂര്‍വമാണ്. ശാലിയാത്തിയെ 'ഇരുപതാം നൂറ്റാണ്ടിലെ ഗസ്സാലി' എന്നാണ് പലരും വിശേഷിപ്പിച്ചിരുന്നത്. ശൈഖ് അഹമ്മദ്‌ റസാഖാന്‍ ബരേല്‍വി എന്ന മഹാപണ്ടിതനില്‍ നിന്നാണ് ഹനഫി ഫിഖ്‌ഹ് വശത്താക്കിയത്.

മുഹമ്മദ്‌ മുഹ്‌യദ്ദീന്‍ഹുസൈനുല്‍ ഖാദിരി, ശൈഖ്‌ മുഹമ്മദ്‌ അബ്ദുല്‍ അസീസ്‌ ഹള്റത്ത്, മുഹമ്മദ്‌ ഹസ്ബുല്ലാഹിബ്നു സുലൈമാനുല്‍ മക്കി, മുഫ്തിശാഹ് റഹ്മത്തുല്ലാഹില്‍ ഖാദിരിന്നാഹൂരി എന്നിവരുമായും അദ്ദേഹം ബന്ധം സ്ഥാപിച്ചിരുന്നു. ത്വരീഖത്തിന്റെ ശൈഖായിരുന്ന അദ്ദേഹം ശൈഖ്‌ മുഹമ്മദ്‌ ഹസ്ബുല്ലാഹിബ്നു സുലൈമാനുല്‍ മക്കിയില്‍നിന്നാണ് ഖാദിരിയ്യ ത്വരീഖത്തില്‍ ഇജാസത്ത് വാങ്ങിയത്‌. ഭൗതികമായ പല വിജ്ഞാനശാഖകളിലും പാണ്ഡിത്യം നേടിയ അദ്ദേഹം യൂനാനി വൈദ്യശാസ്ത്രവും അഭ്യസിച്ചിരുന്നു.

തബ് ലീഗ് ജമാഅത്തിനെകുറിച്ച് സമസ്തക്ക് ലഭിച്ച കത്തിന് 1965 മെയ്‌ പത്തിന് കണ്ണിയത്ത്‌ അഹമ്മദ്‌ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന മുശാവറ വ്യക്തമായ മറുപടി നല്‍കിയത്‌ ശാലിയാത്തിയുടെ പഠനറിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു.

ഉത്തമ സാഹിത്യശൈലിയുടെ ഉടമയായിരുന്ന ശാലിയാത്തി നിരവധി ഗ്രന്ഥങ്ങള്‍ രചിട്ടുണ്ട്. അദ്ദേഹം തന്‍റെ മരണപ്പെട്ടുപോയ ഗുരുനാഥന്മാരെകുറിച്ച് രചിച്ച അനുശോചനകാവ്യം അറബിഭാഷയിലുള്ള ശ്രദ്ധേയമായ ഒരു വിലാപകാവ്യമാണ്.

ഹിജ്റ 1374 മുഹറം 27 ന് ആ പണ്ഡിതജോതിസ്സ് ഈ ലോകത്തോട്‌ വിടപറഞ്ഞു. താന്‍ സ്ഥാപിച്ച ഖുത്ബുഖാനക്കു സമീപം അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്നു.

സയ്യിദ്‌ ഇബ്റാഹീ ബാദ്ഷ, ഏര്‍വാടി/Sayyid Ibraheem Badsha, Ervadi


നബി (സ്വ)യുടെ പതിനേഴാം തലമുറയില്‍പെട്ട സയ്യിദ്‌ അഹമദ്‌(റ)എന്നവരുടെയും സയ്യിദത്ത് ഫാത്തിമ എന്നവരുടെയും മകനായി ഹിജ്റ 530 റമളാന്‍ മൂന്നിന് (ക്രി-1137)ജനിച്ചു. പതിമൂന്നാം വയസ്സില്‍ തന്നെ ഖുര്‍ആന്‍ മനപാഠമാക്കി. ഭരണാധിപനായിരുന്ന പിതാവില്‍ നിന്ന് ഭരണ നിയമങ്ങളും വ്യവസ്ഥകളും പഠിച്ചു. രാജകുമാരനാണെങ്കിലും കൂടുതല്‍ സമയത്തും മസ്ജിദുന്നബവിയിലായിരുന്നു താമസിച്ചിരുന്നത്. അവിടെ എത്തുന്നവര്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കുകയും വിജ്ഞാനം പകര്‍ന്നു കൊടുക്കുകയും ചെയ്തിരുന്ന മഹാന് ഒരു ദിവസം തിരുദൂതരെ സ്വപ്ന ദര്‍ശനം ഉണ്ടായി.

ഇബ്റാഹീം ബാദ്ഷാ തങ്ങള്‍ ഇശാഅ നിസ്കാരം കഴിഞ്ഞ് പതിവ് ദിക്റുകള്‍ നിര്‍വഹിച്ചു. ചിന്താ നിമഗ്നനായി മസ്ജിദുന്നബവിയുടെ വരാന്തയിലിരിക്കുമ്പോള്‍ അറിയാതെ ഉറങ്ങിപ്പോയി. സ്വപ്നത്തില്‍ റസൂലുല്ലാഹി (സ്വ)പ്രത്യക്ഷപ്പെട്ടു. ഇങ്ങനെ അരുള്‍ ചെയ്തു. മകനെ ഇന്ത്യയുടെ വടക്കു ഭാഗത്തുപോയി ഇസ്‌ലാമിക സന്ദേശമെത്തിക്കുക. നീ മരണമടഞ്ഞാല്‍ എന്‍റെ സമീപം മറവു ചെയ്യാന്‍ അനുമതിക്ക് നീ പ്രാര്‍ത്ഥിച്ചിരുന്നുവല്ലോ, അതിന് നീ ഒരു കാര്യം ചെയ്യുക. ഇവിടെ നിന്ന് യാത്രപോകുമ്പോള്‍ ഇവിടത്തെ ഒരു പിടിമണല്‍ എടുക്കുക. അത് അവിടെ ചെന്ന് ഊതി പറത്തുക. ആ രാജ്യം ഒരു കൊച്ചു മദീനയാകും. അവിടെയാണ് നിന്‍റെ മറവിടം. ശേഷം പ്രകാശപൂരിതമായ ഒരു വാളും നബി (സ്വ)സമ്മാനിച്ചു.

സ്വപ്ന ദര്‍ശനത്തിനു ശേഷം അത് പ്രാവര്‍ത്തികമാകാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു. യമന്‍, ഈജിപ്ത്, മൊറോക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള മുവ്വായിരം അനുയായികളോടൊപ്പം മക്കയില്‍ ചെന്ന് ഇറാന്‍, ഇറാഖ്‌, ബലൂചിസ്ഥാന്‍ വഴി സിന്ധിലെത്തി. ഹിജ്റ 557 ലായിരുന്നു ഈ സംഭവം. പിന്നീടങ്ങോട്ട് ഇസ്‌ലാമിക പ്രബോധനത്തിന്‍റെയും അതുകാരണമായി ശത്രുക്കളില്‍ നിന്നുണ്ടായ ആക്രമണങ്ങളുടെയും കാലമായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിശിഷ്യ തമിഴ്നാടിന്‍റെ പ്രധാന ഭാഗങ്ങളില്‍ ബാദ്ഷാ തങ്ങള്‍ ഇസ്‌ലാമിക പ്രബോധനം നടത്തുകയും ആയിരത്തോളം പേര്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. മദീന ശരീഫിലെ ഒരു വഴിയുടെ പേരാണ് യര്‍ബദ്. അത് ലോബിച്ചാണ് പിന്നീട് ഏര്‍വാടി എന്നായത്.


ഇസ്‌ലാമിക പ്രചരണ ദൌത്യവുമായി ഇന്ത്യയിലേക്ക്‌ തിരിച്ച ബാദ്ഷാ തങ്ങളോടൊപ്പം ധാരാളം അനുചരന്‍മാരും ഉണ്ടായിരുന്നു. സയ്യിദ്‌ ശഹീദ് മുഹമ്മദുല്‍ ബാഖിര്‍ (റ), സയ്യിദ്‌ ശഹീദ് ഹുസൈന്‍ (റ), സയ്യിദ്‌ ശഹീദ് ഇസ്മാഈല്‍ (റ), സയ്യിദ്‌ ശഹീദ് ഇസ്ഹാഖ് (റ), സയ്യിദ്‌ ശഹീദ് അബൂത്വാഹിര്‍( ബാദ്ഷാ തങ്ങളുടെ പുത്രന്‍) (റ), അമീര്‍ അബ്ബാസ്‌ (റ), സയ്യിദ്‌ ശഹീദ് ശംസുദ്ധീന്‍ (റ), സയ്യിദ്‌ ശഹീദ് സൈനുല്‍ ആബിദീന്‍ (റ), സയ്യിദ്‌ ശഹീദ് മുഹിയുദ്ദീന്‍ (റ), സയ്യിദ്‌ ശഹീദ് അബ്ദുല്‍ ഖാദിര്‍ (റ), ശഹീദ് ഡോ.അബ്ദുല്‍ ഹഖീം (റ), വീരര്‍ അബ്ദുല്ല (റ), സയ്യിദ്‌ ശഹീദ് നൂറുദ്ദീന്‍ (റ), സയ്യിദ്‌ ശഹീദ് ഖമറുദ്ദീന്‍ (റ), സയ്യിദ്‌ ശഹീദ് ശംസുദ്ധീന്‍ (റ), സയ്യിദ്‌ ശഹീദ് ഡോ. മുഹമ്മദ്‌ യൂസുഫ്‌ (റ), സയ്യിദ്‌ ശഹീദ് ജഡ്ജി അലി (റ), സയ്യിദ്‌ ശഹീദ് ജഅഫര്‍ മുഹമ്മദ്‌ (റ), സയ്യിദ്‌ ശഹീദ് ഇസ്മാഈല്‍(ലുഖ്മാനുല്‍ ഹകീം) (റ), സയ്യിദത്ത് അലി ഫാത്തിമ(സൈനബ്) (റ), സയ്യിദത്ത് മര്‍യം (റ), സയ്യിദത്ത് ഫാത്തിമത്തുസുഹ്റ (റ), ശൈഖ് ശാഹുല്‍ഹമീദ്‌, റാബിഅ ബീവി, തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്.


അനിവാര്യമായ ഘട്ടത്തില്‍ ഇസ്‌ലാമിന്‍റെ ശത്രുക്കളോട് യുദ്ധം ചെയ്ത് ഏര്‍വാടിയും പരിസരത്തും മറ്റു ധാരാളം സ്ഥലങ്ങളിലും ഇസ്‌ലാമിക വെള്ളി വെളിച്ചം വിതറിയ ശേഷം ഹിജ്റ 595 ദുല്‍ഖഅദ 23 ന് മഹാന്‍ ഈ ലോകത്തോട് വിട പറഞ്ഞു. 6666 ഏക്കര്‍ വിസ്തൃതിയില്‍ ശുഹദാക്കള്‍ മറപെട്ടുകിടക്കുന്നുവെന്നാണ് ചരിത്രം.ഏര്‍വാടിയില്‍ പ്രധാന മഖ്ബറ ഈ മഹാന്‍റെതാണ്. മറ്റു ധാരാളം സയ്യിദന്‍മാരുടെയും ശുഹദാക്കളുടെയും മഖാമുകള്‍ അവിടങ്ങളില്‍ സ്ഥിതിചെയ്യുന്നു. ശാരീകികവും മാനസികവുമായ നിരവധി രോഗങ്ങള്‍ക്ക് അവിടം ആശ്വാസകേന്ദ്രമാണ്. നൂറ്റാണ്ടുകളായി രോഗികള്‍ക്ക് അവിടെനിന്ന് രോഗശമനം ലഭിച്ചു വരുന്നു. പൈശാചികമായ അസുഖങ്ങള്‍ക്ക് ഇന്ത്യയിലെ ഏറ്റം പ്രസിദ്ധമായ ആതമീയ കേന്ദ്രവും കൂടിയാണ് ഏര്‍വാടി. കാലാവസ്ഥാ വ്യത്യാസമില്ലാതെ വിശ്വാസികള്‍ ഏര്‍വാടിയിലേക്ക് ഒഴുകുന്ന കാഴ്ച വിശ്വാസിക്ക് കരുത്തുപകരുന്നു.

സയ്യിദ്‌ ഇബ്റാഹീം ബാദ്ഷായുടെ സില്‍സില.
سيدنا محمد صلي الله عليه وسلم
الامام علي رضي الله عنه
الامام حسين رضي الله عنه
الامام علي زين العابدين رضي الله عنه
محمد الباقر رضي الله عنه
جعفر الصادق رضي الله عنه
محمدرضي الله عنه
سعيد جلال الدين رضي الله عن
محمد رضي الله عنه
جمال الكريم رضي الله عنه
ابو الحسين رضي الله عنه
ابو داود رضي الله عنه
اسمعيل رضي الله عنه
محمد نصير رضي الله عنه
ابو يوسف الجمال رضي الله عنه
عبد الغفور رضي الله عنه
سيد ابراهيم بادشاه يرباد رضي الله عنه
I
------------------
I I
ابوطاهر / زين العابدين

ഏര്‍വാടി ശുഹടാക്കളുടെ കൂടുതല്‍ ചരിത്രം യര്‍ബദിലെ സുല്‍ത്താന്‍ എന്ന പോസ്റ്റില്‍ വായിക്കുക.