Showing posts with label ട്രെയിന്‍ യാത്ര. Show all posts
Showing posts with label ട്രെയിന്‍ യാത്ര. Show all posts

Thursday, June 21, 2012

ശ്വാസമടക്കിപ്പിടിച്ചൊരു രാത്രി!

ബാംഗ്ലൂര്‍ ഡയറി. ഭാഗം-4
നാട്ടില്‍ പോക്ക് എന്നു പറയുന്നത് എന്നും മനസിനൊരു കുളിര്‍മയാണ്. ഒമ്പത് വര്‍ഷം കോടമ്പുഴയിലെ കോളെജ്  ജീവിതത്തിനിടയില്‍ ഞാനൊരു കൊച്ചു പ്രവാസിയായി. 150. കി.മി. വിദൂരതയുള്ളൊരു പ്രവാസി! പ്രവാസ ദ്വീപില്‍ നിന്നും നോക്കി രസിക്കാനുള്ള ഒരു മരുപ്പച്ചയാണ് സ്വന്തം നാടും വീടും കുടുംബവുമെല്ലാം. വര്‍ഷങ്ങളും മാസങ്ങളും ഈ മരുപ്പച്ചയെ നോക്കിരസിക്കും. ഒടുവില്‍ ആ സ്വപ്ന നോട്ടത്തിന് തിരശ്ശീലയിട്ട് മരുപ്പച്ചയെ അനുഭവിച്ചറിയാന്‍ പ്രവാസി യാത്ര തിരിക്കും. അവന്‍റെ ജീവിതത്തിലെ ഏറ്റം സുന്ദര നിമിഷം! വിദ്യാര്‍ത്ഥികളാണെങ്കിലും ജോലിക്കാരാണെങ്കിലും പ്രവാസിയാണെങ്കില്‍ അവരുടെ ജീവിതത്തില്‍ 'നാട്ടില്‍ പോക്ക്' എന്ന വാചകത്തിന് വലിയ പ്രാധാന്യമായിരിക്കും. കോടമ്പുഴയിലെ പ്രവാസജീവിതത്തോട് രാജിപറഞ്ഞ് 530 കി.മി.അപ്പുറത്തുള്ള ബാംഗ്ലൂരിലേക്ക് ഞാന്‍ പഠനാവശ്യര്‍ത്ഥം താമസം മാറ്റി.

ബാംഗ്ലൂരിലെ കാലാവസ്ഥ വളരെ മനോഹരമാണ്! ഇന്ത്യാമഹാ രാജ്യത്തിന്‍റെ ഉദ്യാനനഗരി, കമിതാക്കളുടെ സ്വപ്നഭൂമി, എന്നും ഈര്‍പ്പം കനംതൂങ്ങി നില്‍ക്കുന്ന അന്തരീക്ഷം, ഏവരേയും ഇങ്ങോട്ടാഘര്‍ഷിക്കുന്ന പ്രധാന കാരണങ്ങളാണിവയെല്ലാം. കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക് പ്രവാസജീവിതം പറിച്ചുനട്ടപ്പോള്‍ നാട്ടിലേക്കുള്ള പോക്കുവരവ് ചുരുങ്ങി. പ്രവാസജീവിതത്തിന്‍റെ തടവറക്ക് തീക്ഷ്ണതയേറി. നാടും വീടുമെല്ലാം തികച്ചും സ്വപ്നഭൂമികളായി മാറി.

ബാംഗ്ലൂരില്‍ കമ്പ്യൂട്ടര്‍ പഠനത്തോടൊപ്പം മദ്റസ ജോലി മതത്തോടുള്ള ഒരു സേവനമായി ഞാന്‍ കണക്കുകൂട്ടി. അല്ലാഹുവിന്‍റെ വിജ്ഞാനവുമായി ഏര്‍പ്പെട്ടുകൊണ്ടിരിക്കല്‍ ജീവിതത്തില്‍ ഒരു മുസല്‍മാന് നിര്‍വഹിക്കാനുള്ള കര്‍മങ്ങളില്‍ ഏറ്റവും മഹത്തരമേറിയതാണ്. 'ഒന്നുകില്‍ നീയൊരു പണ്ഡിതനാകുക കഴിഞ്ഞില്ലെങ്കില്‍ അതിനെ പഠിക്കുന്നവനാകുക. അതിനും കഴിഞ്ഞില്ലെങ്കില്‍ അതിനെ കേള്‍ക്കുന്നവനാകുക. അതിനും കഴിയാതെ വന്നാല്‍ അതിനെ സ്നേഹിക്കുന്നവനാകുക. അഞ്ചാമത്തെ ഒരാളാകരുത്'. എന്നാണ് പ്രവാചക അദ്ധ്യാപനം.

മഗ് രിബ് നിസ്കാര ശേഷമാണ് മദ്റസ തുടങ്ങുക. പതിവുപോലെ രാത്രി എട്ടരമണിക്ക് മദ്റസ കഴിഞ്ഞ ശേഷം നാട്ടില്‍ പോകാന്‍ ഞാന്‍ തിരുമാനിച്ചു. ഒമ്പതേമുക്കാലിനാണ് ട്രെയിന്‍. യാത്രാചെലവും ക്ഷീണവും കുറയ്ക്കാന്‍ ഏറ്റവും നല്ലത് ട്രെയിന്‍യാത്ര തന്നെ. ബാംഗ്ലൂരില്‍ നിന്ന് കന്യാകുമാരി വരെ പോകുന്ന ഐലന്‍റ് എക്സ്പ്രസാണ് എനിക്ക് പോകേണ്ട ട്രെയിന്‍. ഐലന്ടിലെ തിരക്ക് പൊതുവേ എല്ലാവര്‍ക്കും അറിയാവുന്നതാണെങ്കിലും ലീവ് കുറവായതിനാല്‍ യാത്ര പകലിലേക്ക് മാറ്റിവെച്ചില്ല. രാത്രി വണ്ടിക്കുതന്നെ പോകാമെന്നു തിരുമാനിച്ചു. മദ്റസ കഴിഞ്ഞയുടന്‍ സുഹൃത്ത് താഹിര്‍ ഭായിയുടെ ബൈക്കില്‍ ബാംഗ്ലൂര്‍ സിറ്റി റെയില്‍വേ സ്റ്റേഷന്‍ ലിക്ഷ്യമാക്കി കുതിച്ചു. അവിടെ എത്തുമ്പോഴേക്ക് ട്രെയിന്‍ പുറപ്പെടാനുള്ള ഷാര്‍പ്പ്‌ സമയമായിക്കഴിഞ്ഞിരുന്നു.

ട്രെയിനിന്‍റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും മാത്രമാണ് ജനറല്‍ കമ്പാര്‍ട്ടുമെന്‍റ്കള്‍ ഉള്ളത്. ഞാന്‍ നേരേ മുന്‍ഭാഗത്തേക്ക് ഓടി. അവിടെയെത്തിയപ്പോള്‍ കാലുകുത്താന്‍ പഴുതില്ലാതെ ജനം അള്ളിപ്പിടിച്ചിരിക്കുന്ന കാഴ്ചയാണ് കണ്ടത്. ഉടനെ പിന്തിരിഞ്ഞ് പിന്‍ഭാഗത്തെ കമ്പാര്‍ട്ട്മെന്‍റ് ലക്ഷ്യമാക്കി ഓടി. അവിടെയെത്തിയപ്പോള്‍ കണ്ടകാഴ്ച ആദ്യത്തേതിനേക്കാള്‍ കഷ്ടമായിരുന്നു. മറ്റുമാര്‍ഗങ്ങളൊന്നുമില്ലാത്തതിനാല്‍ ഒരുവിധത്തില്‍ ഞാന്‍ ഡോറില്‍ പിടികൊടുത്തു നിന്നു. 


ട്രൈന്‍ സൈറണ്‍ മുഴക്കി മെല്ലെ ചലിക്കാന്‍ തുടങ്ങി. ഒരുപാട് നേരത്തെ കഷ്ടപ്പാടിനൊടുവില്‍ ഡോറിനടുത്തു തന്നെയുള്ള വാഷ്ബേസിനരികില്‍ നില്‍ക്കാനൊരിടം കിട്ടി. തിരക്കിന്‍റെ ആധിക്യം കാരണം എവിടെയും പിടിക്കാതെ സ്വതന്ത്രമായി നില്‍ക്കാമെന്ന് മാത്രം. എത്രനേരം ഈ നില്‍പ്പ് എന്ന് ആധിപൂണ്ട് നില്‍ക്കുമ്പോഴാണ് തൊട്ടപ്പുറത്ത് നിന്നിരുന്ന യുവാവ് പൊട്ടിത്തെറിച്ചത്. വിഷയം മറ്റൊന്നുമല്ല മദ്യപിച്ചതുതന്നെ. അയാള്‍ വിഷം ചീറ്റാന്‍ തുടങ്ങി. നാവിന്‍റെ ലൈസന്‍സ് നഷ്ടപ്പെട്ടതിനാല്‍ പലതും പുലമ്പാന്‍ തുടങ്ങി. കേള്‍ക്കാന്‍ മടിക്കുന്ന സംസാരം. സഭ്യതയുടെ എലാ അതിര്‍വരമ്പുകളും ലംഘിച്ച് അയാള്‍ സംസാരം തുടര്‍ന്നുകൊണ്ടിരുന്നു. പരിസരത്ത് നില്‍ക്കുന്നവര്‍ക്ക് പരസ്പരം മുഖത്തോടുമുഖം നോക്കാന്‍ പോലും പറ്റാതെയായി. മദ്യം മനുഷ്യനെ എത്രമേല്‍ നീചനാക്കുമെന്ന് ഒരു വേള ഞാന്‍ ചിന്തിച്ചുപോയി.


അല്‍പം കഴിഞ്ഞപ്പോള്‍ ഒന്നല്ല രണ്ടെണ്ണമുണ്ടെന്നു മനസിലായി. അയാളുടെ കൂട്ടുകാരനും തെറിപ്പൂരവുമായി രംഗത്തെത്തി. ഇവിടെ എന്നെ ചിന്തിപ്പിച്ച വസ്തുത! ഇതൊരു നാട്ടിന്‍പുറത്തുള്ള സാധാരണക്കാരനോ കൂലിപ്പണിക്കാരോ മറ്റോ ആയിരുന്നുവെങ്കില്‍ രംഗം ഇത്ര വഷളാകുമായിരുന്നില്ല. കാരണം അവനു അത്രയേ വിവരമുള്ളൂ. സംഭവിച്ചത് അതല്ല, ബാംഗ്ലൂരില്‍ ഉന്നതവിദ്യാഭ്യാസത്തിന് പഠിക്കുന്നവരാണിവര്‍. സാധാരണ ഏഴാംകൂലികളല്ല, നല്ല ഉന്നത കുടുംബത്തില്‍ ജനിച്ചു വളര്‍ന്നവര്‍. നല്ല തണ്ടും തന്റേടവുമുള്ളവര്‍. ഇത് കാഴ്ചയില്‍ തന്നെ ആര്‍ക്കും മനസിലാകും. പക്ഷെ വിവരമുണ്ടായിട്ടെന്തുകാര്യം? ഒരല്‍പ്പസമയത്തേക്ക് മദ്യം മനുഷ്യനെ കീഴ്പ്പെടുത്തിയപ്പോഴേക്കും അവന്‍ മൃഗത്തെക്കാള്‍ അധപതിച്ചുപോയി. അവന്‍റെ വിവരത്തിനനുസരിച്ചായിരുന്നു അസഭ്യവും പുലമ്പിയിരുന്നത്. വിവരമുള്ളവനും ഇല്ലാത്തവനും മദ്യപിച്ചാല്‍ എത്രത്തോളം അന്തരമുണ്ടാകുമെന്നു ഞാന്‍ ഊഹിച്ചു. പരിസരത്തിരുന്നിരുന്ന ഫാമിലികളും സ്ത്രീകളും മുഖം പൊത്തിയിരിക്കുന്നത് ഞാന്‍ കണ്ടു. വ്യക്തിജീവിതത്തിന്‍റെ സ്വകാര്യതകളും ലൈംഗികതകളും അവന്‍റെ സംസാരത്തിലൂടെ ഒഴുകിയെത്തി. പരിസരം ആകെ മലീമസമായെന്നല്ലാതെ മറ്റെന്തുപറയാന്‍!? ഇത് ആര്‍ക്കു തടുക്കാനാകും? ആര്‍ക്കും കഴിയില്ല. കഴിഞ്ഞില്ല. അവനെ ഉപദേശിച്ചവരോട് അവന്‍ അസഭ്യത്തോടെ പ്രതികരിച്ചു. കൈകൊണ്ട് തടുത്തവരെ അവന്‍ മെരുക്കി. പിന്നെ ആരും ഉപദേശിച്ചില്ല. തടഞ്ഞതുമില്ല.

മദ്യപാനിയായ ഒരാളെ ഒരിക്കല്‍ മഹാത്മാഗാന്ധി പിന്തുടര്‍ന്നു. മദ്യലഹരിയില്‍ അയാള്‍ ചെയ്തതും പറഞ്ഞതും ഗാന്ധിജി ഒരു കടലാസില്‍ കുറിച്ചു. മദ്യലഹരി വിട്ടുമാറിയപ്പോള്‍ ഗാന്ധിജി അയാളെ സമീപിച്ചു. കുറിപ്പിലൂടെ തന്‍റെ മോശമായ മറ്റൊരു ജീവിതം അയാള്‍ വായിച്ചെടുത്തപ്പോള്‍ മദ്യം തന്നെ എത്രത്തോളം നിന്ദ്യനാക്കിയെന്ന സത്യം അയാള്‍ തിരിച്ചറിഞ്ഞു. പിന്നീട് അയാള്‍ നല്ലൊരു ജീവിതം കെട്ടിപ്പടുത്തുവെന്ന് ചിത്രം.

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച ഞാന്‍ ഇവര്‍ക്കിടയില്‍ വേഷംകൊണ്ട് ഒറ്റപ്പെട്ടു. തെറിപ്പൂരത്തിനിടയില്‍ ഒരു സെക്കന്‍റ്‌ നേരം അവര്‍ എനിക്ക് നേരേതിരിഞ്ഞു. ഉസാമാ ബിന്‍ലാദനും തീവ്രവാദവും അവരുടെ നാവിലൂടെ കടന്നു വന്നു. മറുത്തൊന്നും മിണ്ടാതെ  എല്ലാം ഞാന്‍ കേട്ടുനിന്നു. അവിടെ ക്ഷമയാണ് അലങ്കാരമെന്ന് എനിക്ക് തോന്നി.

ഇന്ന് ലോകം ഏറ്റവും കൂടുതല്‍ പേടിക്കുന്ന വാക്കായ 'തീവ്രവാദം' എന്ന പ്രയോഗം എന്നില്‍ പ്രയോഗിച്ചപ്പോള്‍ അല്‍പ്പം വിഷമം തോന്നി. എല്ലാവരും എന്നെ തുറിച്ചു നോക്കുന്നതുപോലെ തോന്നി. ഇതുവരെ ഒന്നിച്ചുനിന്ന എല്ലാവര്‍ക്കുമിടയില്‍ ഒന്നുകൊണ്ടല്ലെങ്കിലും ഞാന്‍ ഒറ്റപ്പെട്ടത് പോലെ തോന്നി. ആഗോളാടിസ്ഥാനത്തില്‍ നടക്കുന്ന ചവിട്ടു നാടകത്തിന്‍റെ കാര്‍ബണ്‍കോപ്പിയായി എനിക്കിത് തോന്നി. അങ്ങിനെയാണല്ലോ കാര്യങ്ങളുടെ കിടപ്പ്!!. മദ്യലഹരിയില്‍ നില്‍ക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ മുസ്‌ലിംകളെ തീവ്രവാദികള്‍ എന്ന് പറയുമ്പോള്‍ സമൂഹം ഒന്നടങ്കം മുസ്‌ലിംകളെ തുറിച്ചുനോക്കുന്നു. സമൂഹത്തില്‍ അവരെ ഒറ്റപ്പെടുത്തുന്നു.

തിരക്കിനിടയില്‍ വാഷ്ബേസിനരികില്‍ നിന്ന് ബാത്ത് റൂമിന്‍റെ ഡോറിനരികില്‍ എത്തിയത് ഞാനറിഞ്ഞില്ല. പരിസരം എനിക്കുമേല്‍ കൂടുതല്‍ സങ്കീര്‍ണ്ണമായതു പോലെ തോന്നി. കുടിയന്മാരും പക്കാ റൌഡികളും ഒന്നാംകിട യാചകരും എന്‍റെ പരിസരത്ത് നില്‍ക്കുന്നവരിലുണ്ടെന്നു പിന്നീടാണ് എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞത്. ഞാനായി ഞാന്‍ മാത്രം. എന്നെ മനസിലാക്കാന്‍ പറ്റുന്ന ആരുമില്ല. ഇതിനിടയില്‍ ചിലര്‍ ബാത്ത്റൂമില്‍ പോകാന്‍ തര്‍ക്കമുണ്ടാക്കുന്നുണ്ടായിരുന്നു. കാര്യമായി തര്‍ക്കിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് മദ്യപിച്ചവര്‍ അക്കമിട്ടു മറുപടി കൊടുത്തുകൊണ്ടിരുന്നത് എല്ലാവരിലും ഒരുവേള ചിരിപടര്‍ത്തി. ഒരാള്‍ ബാത്ത്റൂം തള്ളിത്തുറന്നപ്പോള്‍ അതില്‍ ആരുമില്ലായിരുന്നു. ഇതിനും ചിലര്‍ തെറിപാട്ടില്‍ ശരണം തേടി...ഏതിനും പരിസരങ്ങളില്‍ നിന്ന്  വരുന്ന പ്രതികരണം  അസഭ്യങ്ങള്‍ മാത്രം!! അല്ലാഹുവേ നീ എന്തിനാണിവിടെ എന്നെ എത്തിച്ചതെന്ന് ഞാന്‍ മനംപൊട്ടി പറഞ്ഞുപോയി...ട്രെയിനിലെ ഇരു വശങ്ങളിലെ ബാത്ത്‌റൂമുകള്‍ക്കിടയിലെ ഇടുങ്ങിയ നടവഴിയിലാണ് ഞാന്‍ പെട്ടുപോയത്. സിഗരറ്റിന്‍റെയും മദ്യത്തിന്‍റെയും വെള്ളം കാണാത്ത യാചകരുടെയും ദുര്‍ഗന്ധം എന്നെ മത്തുപിടിപ്പിച്ചു. ട്രെയിനില്‍ കയറിയിട്ട് ആകെ രണ്ടു മണിക്കൂറേ ആയിട്ടുള്ളൂ. നേരം പുലരാന്‍ ഇനിയെത്ര?! പേടിയും സങ്കടവും വര്‍ച്ചു. ഇനി ഇങ്ങനെയൊരു യാത്രയില്ലെന്നു തീര്‍ച്ചപ്പെടുത്തി..എന്നിട്ടെന്തുകാര്യം? അതുകൊണ്ട് ഇപ്പോള്‍ ഇവിടെന്ന് രക്ഷപ്പെടുമോ? ഭീതി വീണ്ടും വര്‍ദ്ധിച്ചു.

ഒരുവിധത്തില്‍ ബാത്ത്‌റൂമിന്‍റെ ഡോര്‍ തള്ളി അകത്തോട്ട് ഞാന്‍ കടന്നു. ഉള്ളില്‍ ഒരാള്‍ മാത്രം. പതിനെട്ടു വയസ്സ് പ്രായം തോന്നിക്കുന്ന സുന്ദരനായൊരു കൌമാരം! അവന്‍റെ മുഖത്തും ഭീതിയുടെ കാര്‍മേഘം ഞാന്‍ കണ്ടു. പരിചയപെട്ടപ്പോള്‍ നിഷ്കളങ്കനാണ്. പേര് ജോയ്‌ എന്ന് പറഞ്ഞു. ബാംഗ്ലൂരില്‍ പഠനത്തിനു വന്ന് ഇപ്പോള്‍ ആദ്യമായി നാട്ടിലേക്ക്‌ പോകുകയാ..പറവൂരാണ് വീട്. ട്രൈനിലെ ഈ വക കോലാഹലങ്ങളില്‍ പെട്ട് ഇവന്‍ തരിച്ചു നില്‍ക്കുകയായിരുന്നു..ഞങ്ങള്‍ പരസ്പരം സംസാരിച്ചപ്പോള്‍ അല്പം ആശ്വാസം ലഭിച്ചു.

ചുവന്നു കലങ്ങിയ കണ്ണുകളോടെ പെട്ടന്നൊരാള്‍ ഇങ്ങോട്ട് കടന്നു വന്നു. സിഗരറ്റെടുത്ത് വായില്‍ തിരുകി അയാള്‍ ഡോര്‍ അടച്ചു. ഇപ്പോള്‍ ഞങ്ങള്‍ മൂന്നു പേര്‍ മാത്രം. പാന്‍റ്സിന്‍റെ  സിബ്ബഴിച്ച് അയാള്‍ മൂത്രിക്കാന്‍ തുടങ്ങി. ഇടക്ക് അയാളുടെ സിഗരറ്റ് ജോയിയുടെ വായില്‍ തിരുകിക്കയറ്റി. ജോയിയുടെ കൈപിടിച്ച് അയാളുടെ മുമ്പിലേക്ക് നിറുത്തി. അയാളുടെ കറുത്ത കരങ്ങള്‍ അവന്‍റെ ശരീരത്തിലേക്ക് പടര്‍ന്നു കയറി. ജീന്‍സിന്‍റെ ബട്ടണഴിക്കാന്‍ തുടങ്ങി. കാര്യം അപകടമാണെന് എനിക്ക് ഉറപ്പായി. ഉടനെ ഞാന്‍ വാതില്‍ തുറന്നു..പുറത്തുള്ളവര്‍ ഇങ്ങോട്ട് തള്ളിക്കയറിയാതോടെ ജോയി രക്ഷപ്പെട്ടു...ഞാന്‍ പുറത്തു കടന്നു..അവിടെ നില്‍പ്പ് തുടങ്ങി. ബാത്ത്‌റൂമില്‍ കയറിയവര്‍ ഇരിക്കാനും ചിലര്‍ ചാരിഉറങ്ങാനും തുടങ്ങി. ഒരു മണിയായപ്പോഴേക്കും എല്ലാം ശാന്തമായി. എങ്കിലും ഞാന്‍ നിന്നുറങ്ങി നേരം വെളുപ്പിച്ചു.

കുറിപ്പ്‌: മദ്യപാനം വര്‍ദ്ധിക്കുന്നു. മദ്യം സര്‍വ്വ വിപത്തിന്‍റെയും താക്കോലാണ്. മുന്‍കാലങ്ങളില്‍ ഒളിഞ്ഞും മറ്റുമൊക്കെ മദ്യപിച്ചിരുന്ന കേരളസമൂഹത്തിന്‍റെ മുഖച്ഛായ മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് കുടുംബം ഒന്നിച്ചിരുന്നും, ആഘോഷവേളകളിലെ ഒഴിച്ചുകൂടാത്തതായും ഈ വിപത്ത് മാറിയിരിക്കുന്നു. കൌമാരക്കാര്‍ അങ്ങേയറ്റം ഇതിനു അടിമപ്പെട്ടിരിക്കുന്നു. ഈ രംഗത്തേക്ക് കോളേജ്‌ യുവതികളും കടന്നു വന്നിരിക്കുന്നതാണ് സങ്കടകരമായ വസ്തുത. മനുഷ്യന്‍റെ ആരോഗ്യത്തെ ബാധിക്കുമെന്നതിനു പുറമേ സമൂത്തിന്‍റെ ധാര്‍മ്മിക സന്തുലിതാവസ്ഥ തകര്‍ക്കപ്പെടുമെന്നതില്‍ സംശയമില്ല. ഖുര്‍ആന്‍ പറയുന്നു: ''  സത്യവിശ്വാസികളെ, മദ്യവും ചൂതാട്ടവും പ്രതിഷ്ടകളും പ്രശ്നം വെച്ചു നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ചവൃത്തി മാത്രമാകുന്നു.അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക്‌ വിജയം പ്രാപിക്കാം."(മാഇദ: 5/ 90)

അടുത്ത ലക്കം ഒരു രൂപയിലൂടെ കിട്ടിയ പുതുജീവിതം 

Sunday, January 8, 2012

ലവ് സ്റ്റോറി

ബാംഗ്ലൂര്‍ ഡയറി. ഭാഗം-3

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും കന്യാകുമാരി-ബാംഗ്ലൂര്‍ ഐലന്‍റ് എക്സ്പ്രസില്‍ ഒരുവിധത്തില്‍ ഞാന്‍ കയറിപ്പറ്റി. ഡോറിലാണ് പിടിവള്ളി കിട്ടിയത്. ട്രെയിനില്‍ അത്രയ്ക്കും തിരക്കായിരുന്നു. പാലക്കാട്‌ വരെ ഒന്നര മണിക്കൂര്‍ അതേ നില്‍പ്പുതന്നെ. അവിടെ എത്താറായപ്പോഴേക്കും അപ്പര്‍ബര്‍ത്തിലുള്ള ഒരാള്‍ എന്നെ കണ്ണിറുക്കിക്കാട്ടി. ഞാന്‍ ഇവിടെ ഇറങ്ങുന്നു നിങ്ങള്‍ ഇങ്ങോട്ടു വരുന്നോ എന്നാണു അയാള്‍ ഉദ്ദേശിച്ചതെന്നു എനിക്ക് മനസിലായി. എന്‍റെ ബാഗ് അയാള്‍ക്ക്‌ കൈമാറി ഞാനിതാ വരുന്നു എന്നരൂപത്തില്‍ അദ്ദേഹത്തിനു മറുപടി നല്‍കി. മറ്റുള്ളവര്‍ അത്ഭുതത്തോടെ ഈ രംഗം വീക്ഷിച്ചു നിന്നു. അങ്ങിനെ അല്ലാഹുവിനു സ്തുതിയര്‍പ്പിച്ചു ഞാനവിടെ ഇരിപ്പുറപ്പിച്ചു. ചുറ്റും കണ്ണോടിച്ചപ്പോള്‍ കമ്പാര്‍ട്ടുമെന്റില്‍ ഞാന്‍ ഇരിക്കുന്ന ഭാഗത്ത്‌ മുഴുവന്‍ പുരുഷന്മാര്‍ . ലോവര്‍ബെര്‍ത്തില്‍ അവര്‍ക്കിടയില്‍ രണ്ടു കോളേജ്‌ പെണ്‍കുട്ടികളുമുണ്ട്. ഇരുവരും ഇരുപത്‌ ഇരുപത്തിയഞ്ച് പ്രായം തോന്നിക്കും.

അപ്പോഴേക്കും ഐലന്‍റ് പാലക്കാട്‌ സ്റ്റേഷനില്‍ ഫൌളിഗ് പോയിന്‍റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചായ..കാപ്പി...
വാട്ടര്‍ വാട്ടര്‍ ..
ബിരിയാണി..ചപ്പാത്തി..പൊറോട്ടാ...
അലുവാ ചിപ്സ്....
കച്ചവടക്കാര്‍ ട്രെയിനിനെ വളഞ്ഞു. ഓരോരുത്തരും തങ്ങള്‍ക്കു വേണ്ടത് തിരഞ്ഞെടുക്കുന്നുണ്ടായിരുന്നു. ഞാന്‍ അഞ്ചു രൂപാ കൊടുത്ത് ഒരു ചായയില്‍ ഒതുക്കി. മറ്റുചിലര്‍ തങ്ങള്‍ വീട്ടില്‍ നിന്നും കരുതിയ ഭക്ഷണപ്പൊതികള്‍ തുറന്ന് ശാപാട് തുടങ്ങി. അതിന്‍റെ ഗന്ധം മറ്റൊരുവിധത്തില്‍ അന്തരീക്ഷത്തില്‍ പടര്‍ന്നെങ്കിലും എല്ലാവരും സഹിച്ചിരുന്നു. ഞൊടിയിടയില്‍ എനിക്കീസീറ്റ്‌ കിട്ടിയതില്‍ ചിലരുടെ മുഖത്ത് അമര്‍ഷം കളിയാടുന്നുണ്ടായിരുന്നു. ഞാന്‍ അങ്ങോട്ട്‌ ശ്രദ്ധകൊടുക്കാതെ പോകറ്റിലുണ്ടായിരുന്ന തസ്ബീഹ് മാലയെടുത്തു സ്വലാത്ത് ചൊല്ലാന്‍ തുടങ്ങി. പുലര്‍ച്ചവരെയുള്ള ഒഴിവു സമയം അങ്ങനെ ഉപയോഗപ്പെടുത്താമെന്നു കരുതി. ഭൂമിയിലെവിടെയായിരുന്നാലും ദൈവ സ്മരണ നാം കൈവെടിയരുതല്ലോ?

"കന്യാകുമാരിയില്‍ നിന്നും ബാംഗ്ലൂര്‍ വരെ പോകുന്ന കന്യാകുമാരി ബാംഗ്ലൂര്‍ ഐലന്‍റ് എക്സ്പ്രസ് ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നു." പതിവ് സ്വരം ഉയര്‍ന്നുകൊണ്ടിരുന്നു. സ്റ്റേഷനില്‍നിന്നും അധികമാരും കയറിയില്ലെങ്കിലും ഒരു ചെറുപ്പക്കാരന്‍ കയറിയത് എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. നീല ഷര്‍ട്ട് ധരിച്ച് തോളില്‍ ഒരു ബാഗും തൂക്കി കണ്ണടയും ധരിച്ച് തിരക്കിനിടയിലും അയാള്‍ ഉള്ളിലോട്ടു തള്ളിക്കയറി വന്നു. ആദ്യം എല്ലാവരുമൊന്ന് ഭയന്നു..പിന്നെ അയാള്‍ സ്ത്രീകള്‍ ഇരുന്നിരുന്ന ഭാഗത്ത്‌ ചെന്ന് നില്‍പ്പുറപ്പിച്ചപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസമായി. കാരണം ഈകാലത്ത് സ്ഫോടനം നടത്തുന്നതും തീവ്രവാദം കളിക്കുന്നവരുമെല്ലാം എന്‍ജിനീയര്‍മാരുടെയും മറ്റു ടിപ്പ് ടോപ്പ്‌ ടീമില്‍ പെട്ടവരുടെയും കൂട്ടത്തിലുള്ളവരാണല്ലോ .

അനുവദിച്ച സമയം കഴിഞ്ഞപ്പോള്‍ ഗ്രീന്‍സിഗ്നല്‍ പ്രകാശിച്ചു. കറുത്തിരുണ്ട പുകച്ചുരുളുകള്‍ തുപ്പി ഐലന്‍റ് മെല്ലെ ചലിക്കാന്‍ തുടങ്ങി. കച്ചവടക്കാരുടെ ശബ്ദങ്ങളെ വിദൂരതയിലേക്ക് തള്ളി വാഹനം കുതിച്ചു...ഇനി ലക്ഷ്യം കോയമ്പത്തൂര്‍ ...കോയമ്പത്തൂര്‍ സ്റ്റേഷന്‍ അടുത്തപ്പോള്‍ സ്ത്രീകള്‍ക്ക് മുന്നിലിരുന്ന ഒരാള്‍ എഴുന്നേറ്റു. തല്‍സ്ഥാനത്ത് ഈ ചെറുപ്പക്കാരനിരുന്നു. സമയം ഏകദേശം പതിനൊന്നു മണിയോടടുക്കുന്നു. തിരക്കിനു അല്‍പ്പം ഇളക്കം സംഭവിച്ചുവെന്നല്ലാതെ കാര്യമായ മാറ്റമൊന്നുമില്ല.

അല്പംകഴിഞ്ഞപ്പോള്‍ ഈ ചെറുക്കനും മുന്നിലിരിക്കുന്ന ഈ യുവതികളും സംസാരത്തിലേക്ക് കടക്കുന്നത് എന്‍റെ ശ്രദ്ധയില്‍ പെട്ടു. ഇയാള്‍ നീട്ടിയെറിഞ്ഞ ചൂണ്ടയില്‍ ഈ പെണ്ണൊരുത്തി കുരുങ്ങാന്‍ അധികസമയം വേണ്ടിവന്നില്ല. സംസാരത്തിനു തുടക്കമിട്ടത് ഇയാള്‍ തന്നെ. പേര്‍ എന്തെന്ന ചോദ്യത്തിന് സ്നേഹ(സാങ്കല്‍പ്പികം)യെന്നു പുഞ്ചിരിയോടെ അവള്‍ മറുപടി നല്‍കി. ഇതെന്‍റെ വല്യമ്മച്ചിയുടെ മകള്‍ ഷീന(സാങ്കല്‍പ്പികം)യെന്നു അഡീഷനല്‍ മറുപടിയും ഒപ്പം നല്‍കി. പേര്‍ സുബാഷ്‌ എന്നാണ്. വിളിക്കുന്നത്‌ സുബി എന്നാണ്.(സാങ്കല്‍പ്പികം) അയാള്‍ സ്വയം പരിചയപ്പെടുത്തി.

ഇടവേളയ്ക്കു ശേഷം അടുത്ത ചോദ്യം. 'മോളുടെ സ്ഥലം?' "ചാലക്കുടി". 'രണ്ടുപേരും?' "അതെ, രണ്ടു പേരും ചാലക്കുടി തന്നെ". "നിങ്ങള്‍?" 'ഞാന്‍ തൃശൂര്. ഇവിടെ വല്യച്ചനെ കാണാന്‍ വന്നതാ.' 'നിങ്ങളെങ്ങോട്ടാ?' "എന്‍റെ കോഴ്സ്‌ കഴിഞ്ഞു. ഇപ്പോള്‍ ജോബ്‌ സെര്‍ച്ചിലാ. ഇവള്‍ പഠിക്കുന്നു. ഞങ്ങള്‍ രണ്ടു പേരും ബാംഗ്ലൂര്‍ക്കാ." 'അതെയോ? ഞാനും അങ്ങോട്ടു തന്നെയാ.' "ഓഹോ! എങ്കില്‍ കൂട്ടിനു ആളായല്ലോ!" 'അതെ, എനിക്കും..'


അപ്പര്‍ബെര്‍ത്തിലിരിക്കുന്ന ഞങ്ങളടക്കം കേള്‍ക്കുമാര്‍ ഉച്ചത്തില്‍ അവര്‍ സംസാരിക്കുന്നുണ്ടായിരുന്നു. പരിസരത്തുള്ളവര്‍ ഇടയ്ക്കിടെ ഇവരെ നോക്കിക്കൊണ്ടിരുന്നു. പരിസരം മറന്ന് അവര്‍ സംസാരത്തിലേക്ക് വീണ്ടും...അവള്‍ ചോദിച്ചു: "ബാംഗ്ലൂരില്‍ നിങ്ങളെവിടെയാ?" 'ഞാന്‍ കെ.ആര്‍ .പുരം.' "ഓഹോ! ഞങ്ങള്‍ അള്‍സൂരിലാ. സുബി എന്ത് ചെയ്യുന്നു?" സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ .' "സാലറി?" 'തരക്കേടില്ല.' ടെന്‍ഷനടിക്കേണ്ട കോണ്‍ഫിഡന്‍സ് ഉണ്ടാകണം. ജോലി ഞാന്‍ ശരിയാക്കിത്തരാം. സുബി പറഞ്ഞു. "ഓഹോ! ഉറപ്പായിട്ടും?" 'അതെ, സുബിയെ വിശ്വസിച്ചോളൂ..' "വിശ്വസിച്ചോട്ടെ?"(അവള്‍ പരിസരം മറന്ന് ചിരിക്കുന്നു) 'ആസ് യു ലൈക്‌' "ഓക്കെ. എനിക്ക് നിങ്ങളെ വിശ്വാസമായി."

ഇസ്‌ലാം മുന്നോട്ടു വെച്ച ഒരു തിയറി വളരെ എളുപ്പത്തില്‍ സമര്‍ഥിക്കാന്‍ ഈ സംഭാഷണം പര്യാപ്തമാണെന്നെനിക്ക് തോന്നി. ആയതിനാല്‍ ഞാനീ സംഭാഷണം മുഴുവന്‍ കുറിച്ചെടുത്തു. ആ രാത്രി അവര്‍ ഉറങ്ങിയില്ല. മണിക്കൂറുകളുടെ ദൈര്‍ഘ്യമുള്ള അവരുടെ സംഭാഷണത്തിന്‍റെ മാനുസ്ക്രിപ്റ്റ് എന്‍റെ പക്കലുണ്ട്. അവ മുഴുവന്‍ ഇവിടെ പകര്‍ത്തുന്നില്ല. അതിവിടെ ആവശ്യവുമില്ല. താനെന്തിനു സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പാകണമെന്ന മട്ടില്‍ ഷീന മെല്ലെ ഉറക്കിലേക്ക് വഴുതിവീണു. ചേച്ചിയുടെ തോളില്‍ ചാരിക്കിടന്നു.

കുറേകഴിഞ്ഞപ്പോള്‍ ചോദ്യങ്ങള്‍ക്കിടയിലെ ഇടവേള കുറഞ്ഞുതുടങ്ങി. അടുത്ത സ്റ്റേഷനില്‍ വാഹനം നിറുത്തിയപ്പോള്‍ കച്ചവടക്കാര്‍ വീണ്ടും സജീവമായി. ഇരുവരും നല്ല ചുടുകാപ്പി വാങ്ങിച്ച് സംസാരത്തിന്‍റെ ഗിയര്‍ മാറ്റിയിട്ടു. അവള്‍ ചോദിച്ചു: "വിവാഹം കഴിഞ്ഞോ?" 'ഇല്ല.' "എന്താ കാത്തിരിക്കുന്നത്?" 'ഒന്നുമില്ല. എന്‍റെ വീട്ടുകാര്‍ കുറെയായി നിര്‍ബന്ധിക്കുന്നുത് ഞാന്‍ സമ്മതിക്കാഞ്ഞിട്ടാ.' "എന്താ സമ്മതിക്കാത്തത്? മനസ്സില്‍ വല്ലവരുമുണ്ടോ?"(രണ്ടുപേരും ചിരിക്കുന്നു)


സമയം അര്‍ദ്ധരാത്രി കഴിഞ്ഞു. ചിലര്‍ നല്ല ഉറക്കില്‍ . മറ്റുചിലര്‍ ഇവരുടെ തമാശകള്‍ കണ്ടിരിക്കുന്നു. വേറെചിലര്‍ ഉറക്കംതൂങ്ങി അടുത്തുള്ളയാളുടെ മേലോട്ട് വീഴുമ്പോള്‍ ശല്ല്യപ്പെടുത്തല്ലേ ഈ കാമകേളിയൊന്നു കാണട്ടെയെന്ന മട്ടില്‍ അയാളെ അടക്കി നിര്‍ത്തുന്നു...അവര്‍ പിന്നെ ഒരുപാട് കുടുബകാര്യങ്ങള്‍, നാട്ടുകാര്യങ്ങള്‍, പഠനവിഷയങ്ങള്‍ അങ്ങിനെ പലതും ഷെയര്‍ ചെയ്തുകൊണ്ടിരുന്നു. അഭിമുഖമായിരിക്കുന്ന ഇരുവരും അല്പം മുന്നോട്ടു നീങ്ങി മുട്ടോട് മുട്ട് ചേര്‍ന്നിരുന്നു. ഇരുവരുടെയും പക്കലുള്ള ഹാന്‍ഡ്‌ബാഗ് തങ്ങളുടെ മടിയിലുണ്ട്. അതിന്‍മുകളില്‍ കൈവെച്ച് പരസ്പരം സ്പര്‍ശിക്കുവാനും തലോടാനും തുടങ്ങി. അവളുടെ കയ്യിലെ മോതിരം അവന്‍ മൃതുവായി അഴിച്ച് വീണ്ടും അതില്‍ ധരിപ്പിച്ചു. അത് തുടര്‍ന്നുകൊണ്ടിരുന്നു. ഒപ്പം സംസാരവും മധുരതരമായി നടക്കുന്നു. അല്പം കഴിഞ്ഞപ്പോള്‍ അവളുടെ കണ്ണുകളില്‍ മത്തുപടര്‍ന്നു തുടങ്ങി..അവള്‍ അവന്‍റെ ബാഗിനു മുകളില്‍ തലവെച്ചു കിടന്നു. കുറച്ചുനേരം അവന്‍ കാവലിരുന്നെങ്കിലും ശേഷം അവനും അവള്‍ക്കുമീതെ കുഴഞ്ഞുവീണു. ഉറക്കമല്ലെങ്കിലും ഉറക്കംനടിച്ച് അവര്‍ കിടന്നു. അതിനിടയില്‍ അവര്‍ മൊബൈല്‍ നമ്പറുകള്‍ പരസ്പരം കൈമാറി സേവ്ചെയ്യുന്നത് കാണാമായിരുന്നു.

എന്തെങ്കിലും സംഭവിച്ചാല്‍ എന്തുചെയ്യുമെന്ന് അടുത്തുള്ള തമിഴന്‍ എന്നോട് ചോദിച്ചു. ഒരു തുണിയെടുത്ത് മൂടിയിടാമെന്ന് ഒരു ഉത്തരേന്ത്യക്കാരന്‍ പറഞ്ഞു. പറ്റില്ല അത് മനുഷ്യാവകാശ ലംഘനമാണെന്ന് ഒരു മലയാളി കയര്‍ത്തു പറഞ്ഞു. ആകെക്കൂടെ അന്തരീക്ഷം മലീമസമാകാന്‍ തുടങ്ങി.


പരിസരബോധം വീണുകിട്ടിയിട്ടാകണം; സ്നേഹയും ഷീനയും സീറ്റില്‍ നിന്നെഴുന്നേറ്റ് ബാത്ത്‌റൂമിലേക്ക് നീങ്ങി. ഷീന ബാത്ത്റൂമില്‍ പോയി തിരിച്ചു വന്നു. സ്നേഹ ടോയ്‌ലറ്റിന്‍റെ ഡോറില്‍ നിന്ന് ഫോണ്‍ ചെയ്യുന്നതും ഇപ്പുറത്ത്‌ സുബി ഫോണ്‍ അറ്റന്‍റ് ചെയ്യുന്നതും എല്ലാവര്‍ക്കും കാണാമായിരുന്നു. എന്‍റെ ദൈവമേ എന്നുപറഞ്ഞ് ചിലര്‍ തലയില്‍ കൈവച്ചു. സുബി അടുത്തെത്തിയപ്പോള്‍ ടോയ്‌ലറ്റ്‌ ഡോര്‍ തുറന്ന് അവള്‍ അകത്ത് കടന്നു. നീ പോയിവാ എന്നിട്ട് ഞാന്‍ പോകാം എന്ന മട്ടില്‍ നിന്നിരുന്ന സുബിയെ അവള്‍ കൈ പിടിച്ച് അകത്തോട്ടു വലിച്ചു. ശക്തമായി കതകടച്ച് ഉള്ളില്‍ നിന്ന് ലോക്ക് ചെയ്ത ശബ്ദം പുറത്തുള്ളവരുടെ കാതടപ്പിക്കുമാറായിരുന്നു.

എല്ലാവരും നെടുവീര്‍പ്പോടെ നില്‍ക്കുമ്പോള്‍ ഐലന്‍റ് സേലം സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നേരം ശക്തമായൊരു സീനിന്‍റെ ക്ലൈമാക്സില്‍ ലഭിച്ച ഇടവേള പോലെ ജനങ്ങള്‍ കൈകാലുകള്‍ നിവര്‍ത്താനും ചായകുടിക്കാനും സിഗററ്റ് പുകയ്ക്കാനും മാറിനിന്നു. അവിടെയെത്തിയപ്പോഴേക്കും ട്രെയിനിലെ തിരക്ക്‌ പകുതിയായി കുറഞ്ഞു. അരമണിക്കൂര്‍ ഇടവേളക്ക് ശേഷം വാഹനം വീണ്ടും അടുത്ത സ്റ്റേഷനില്‍നിലേക്ക് കുതിച്ചു.

ബാത്ത്റൂമില്‍ നിന്നിറങ്ങി വരുന്ന ഇരുവരെയും ജനം സാകൂതം വീക്ഷിച്ചു. ഒന്നുമറിയാത്ത മട്ടില്‍ അവര്‍ തങ്ങളുടെ സീറ്റുകളില്‍ സ്ഥാനം പുതുക്കി. ജനം പിന്നെ അവരെ കാണുന്നത് വളരെ ഹാപ്പിയായാണ്. ദുര്‍മേദസ്സുകളെല്ലാം ഒഴിവായെന്ന മട്ടില്‍ ചായകുടിച്ച്, പൊട്ടിച്ചിരിച്ച്, വര്‍ത്തമാനങ്ങള്‍ പറഞ്ഞ് അവര്‍ നേരം വെളുപ്പിച്ചു. ഷീന അപ്പോഴും എല്ലാം തകര്‍ന്ന മട്ടില്‍ ഇരിപ്പുണ്ടായിരുന്നു.

സുബഹിയായപ്പോള്‍ നിസ്കരിക്കുവാന്‍വേണ്ടി ഞാന്‍ വുളു ചെയ്തുവന്നു. ഞാനൊന്നു നിസ്കരിചോട്ടെ? ഒരല്പം സൗകര്യം തരുമോയെന്നു ചോദിച്ചപ്പോള്‍ അപ്പുറത്തെ ലോവര്‍ബെര്‍ത്തിലെ സഹയാത്രികര്‍ ആദരവോടെ അതിനു സൗകര്യം തന്നു. ഇരു സീറ്റുകള്‍ക്കിടയില്‍ പേപ്പര്‍ വിരിച്ച് ഞാന്‍ സുബഹി നിസ്കാരം പൂര്‍ത്തിയാക്കി.


ഏഴുമണിയോടെ ഐലന്‍റ് ബാംഗ്ലൂര്‍ സിറ്റിയില്‍ എത്തിച്ചേര്‍ന്നു. കെ.ആര്‍ .പുരത്തിറങ്ങേണ്ട സുബി അവിടെയിറങ്ങിയില്ല. സ്നേഹയുടെ ക്ഷണപ്രകാരം അയാള്‍ മെജസ്റ്റിക്കിലിറങ്ങി. ഇരുവരും കൈകോര്‍ത്തുപിടിച്ച് വിദൂരതയിലേക്ക് മറഞ്ഞു. ഇനിയെന്ത് എന്ന ചോദ്യം നിങ്ങളുടെ മനസിലുണ്ടാകുമെങ്കിലും ഇനിയാണെല്ലാം എന്ന മറുപടി അവരുടെ മനസിലുണ്ടാകില്ലെ?


ഒരു കൊല്ലത്തുകാരന്‍ കിഴവന്‍ അരയിലെ ബീഡിപേക്കില്‍ നിന്ന് ഒരെണ്ണമെടുത്തു വായില്‍വെച്ചു. അയാള്‍ വായിലെ ബീഡിയിളക്കി സംസാരിച്ചു. "അപ്പൊ സ്റ്റുടന്‍റ്സുകള്‍ എന്നുപറഞ്ഞാല്‍ എന്തു തെമ്മാടിത്തരവും ചെയ്യാന്‍ സ്വാതന്ത്ര്യമുള്ളവര്‍ . എന്‍റെ പൊന്നുമക്കളേ ചുമ്മാ പക്ഷികളുടെയും മൃഗങ്ങളുടെയും വില നിങ്ങള്‍ കളയരുതേ.."സിഗരറ്റ്‌ലാമ്പ്‌ അമര്‍ത്തി അയാള്‍ ബീഡിക്ക് തീ കൊളുത്തി..പക്ഷെ ബാംഗ്ലൂരിലെ തണുത്ത അന്തരീക്ഷം തീപോരിയെ മറികടന്നു..ശക്തമായൊന്നമര്‍ത്തി അയാള്‍ വീണ്ടും തീ കൊളുത്തി. പുകയൂതിക്കൊണ്ടയാള്‍ പറഞ്ഞു: "അല്ലെങ്കിലും ഈ ഐലന്‍റ് സ്റ്റുടന്‍റ്സുകളുടെ മണിയറയാ...."

കുറിപ്പ്‌, സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വിവാഹപൂര്‍വ്വ ലൈംഗികബന്ധം വര്‍ധിച്ചുവരുന്നു. വിവാഹമെന്ന ധാര്‍മ്മിക ചട്ടക്കൂടിനെ പൊളിച്ചെഴുതുന്ന സമൂഹം വളര്‍ന്നുവരുന്നു. കാണുന്നവരെ പ്രേമിക്കുവാനും അവരെ കാമിക്കുവാനും വീണ്ടും ആ പണി തുടരാനും സ്റ്റുടന്‍റ്സുകളെന്ന പേരില്‍ സ്വാതന്ത്ര്യം. അതിനു സ്ഥലകാല ഭേദമില്ല. രക്ഷിതാക്കള്‍ ജാകരൂകരാവുക.!

അടുത്ത ലക്കം "ശ്വാസമടക്കിപ്പിടിച്ചൊരു രാത്രി"

Sunday, May 22, 2011

ഐലന്‍റ് എക്സ്പ്രസ്സ്


ബാംഗ്ലൂര്‍ ഡയറി. ഭാഗം-2

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍, എന്‍റെ സ്വന്തം റെയില്‍വേ സ്റ്റേഷന്‍. അഥവാ ഒട്ടുമിക്ക യാത്രകള്‍ക്കും തുടക്കമിട്ട സ്റ്റേഷന്‍. ഡല്‍ഹിയാത്ര, ബാംഗ്ലൂര്‍ യാത, മധുര യാത്ര, തിരുവനന്തപുരം യാത്ര, മഗലാപുരം യാത്ര ഇങ്ങനെയുള്ള മധുരസ്മരണകള്‍ക്കുമുന്നില്‍ ഈ സ്റ്റേഷന്‍ എന്നും സ്മരണീയമായിരിക്കും. കന്യാകുമാരി ബാംഗ്ലൂര്‍-ബാംഗ്ലൂര്‍ കന്യാകുമാരി ഐലന്‍റ് എക്സ്പ്രസ്‌ ബാംഗ്ലൂര്‍ യാത്രക്കാര്‍ക്കു മുന്നില്‍ എന്നും ഒരു വില്ലനാണ്. ഐലന്‍റ് എന്ന് കേട്ടാല്‍ തേനീച്ചക്കൂടിന്‍റെ ചിത്രമാണ് ഏവരുടെയും മനസിലേക്ക് ഓടിയെത്തുക. സദാസമയവും തിരക്കുള്ളൊരു തീവണ്ടി. റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്‍റ് മാസങ്ങള്‍ക്ക് മുമ്പേ പറഞ്ഞുവെച്ചോളണം. ജനറല്‍ കമ്പാര്‍ട്ട്മെന്റിന്‍റെ കാര്യം പിന്നെ പറയാതിരിക്കലാണ് ഉചിതം.

ബാംഗ്ലൂരില്‍ നിന്നും നാലു ദിവസത്തെ അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. തിരിച്ച് അങ്ങോട്ട്‌ തന്നെ പോകുന്നതിനു വേണ്ടി ഞാന്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി. ഐലന്റിന്‍റെ ചൂളംവിളിയും പ്രതീക്ഷിച്ച് ഞാന്‍ നില്‍പ്പ് തുടങ്ങി. ക്ലോക്കിലെ സമയം രാത്രി എട്ടു മണിയോടടുക്കുന്നു. ഓടിക്കിതച്ച് വായില്‍ നിന്ന് നുരയും പതയും തുപ്പി മുന്നില്‍ നില്‍ക്കുന്ന ഐലന്റിനെ കണ്ടപ്പോള്‍ത്തന്നെ തലകറങ്ങാന്‍ തുടങ്ങി. ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ തിരക്ക് പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. അയ്യപ്പന്‍മാരുടെ സീസണായതിനാല്‍ തിരക്ക് അങ്ങേയറ്റം രൂക്ഷമായിരുന്നു. സ്റ്റേഷനില്‍ ഐലന്‍റ് കാത്തുനിന്നിരുന്ന നിരവധിപേര്‍ തിരക്കി ഉള്ളോട്ട് കയറാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കടപ്പുറത്തേക്ക് മണലടിച്ച പ്രതീതി. പുറത്തുനിന്നുള്ള തിരക്ക് ഉള്ളോട്ട് ഒട്ടും ഏശിയില്ല.


ഞാന്‍ ഒരുവിധത്തില്‍ വാഹനത്തില്‍ കയറിപ്പറ്റി. ഡോറില്‍ ഇരു കാല്‍പാദങ്ങള്‍ക്കുള്ള സ്ഥലം കിട്ടി, അത്രതന്നെ. പുറത്തേക്ക് തിരുഞ്ഞു നോക്കിയപ്പോള്‍ കയറാന്‍ പറ്റാത്തവരുടെ നിരാശയും സങ്കടവും ദേഷ്യവും എല്ലാം മുഖത്ത് മിന്നിമറയുന്നുണ്ടായിരുന്നു. സങ്കടകരമായ വസ്തുത; സ്റ്റേഷനില്‍ നിന്നും കയറാന്‍ കഴിയാത്തവരില്‍ അധികവും കോളേജ്‌ പെണ്‍കുട്ടികളും ഒരുപാട് അമ്മമാരുമായിരുന്നു. കമ്പാര്‍ട്ട്‌മെന്റിനുള്ളിലെ അന്തരീക്ഷമാണെങ്കില്‍ അതിലേറെ ചിന്തനീയം! ഇതേ രൂപത്തിലുള്ള സ്ത്രീകള്‍ ട്രെയിനിനുള്ളിലുമുണ്ട്. സീറ്റുകളെല്ലാം നിറഞ്ഞ്‌ സീറ്റിനടിയിലും ആളുകള്‍ കിടക്കുന്നു. നടവഴികളെല്ലാം ആളുകള്‍ അടുക്കിവെച്ചരൂപത്തില്‍ തിങ്ങി നില്‍ക്കുന്നു. ഈ കൂട്ടത്തില്‍ ആണും പെണ്ണുമെല്ലാം ഇടകലര്‍ന്നു തന്നെ നില്‍പ്പ്. തിരക്കിനിടയിലും രൂപപ്പെട്ട ഒരു ഫാസ്റ്റ്ഫുഡ് ലൌ സ്റ്റോറിയെ പറ്റിയാണ് ഞാന്‍ പറഞ്ഞുവരുന്നത്.

എന്നാലും സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് ബാംഗ്ലൂരില്‍ ഒരുപാട് പെണ്‍കുട്ടികള്‍ പഠനവും ജോലിയുമായി താമസിക്കുന്നവരുണ്ട്. ഒരുപാട് കുടുംബങ്ങളും ബാംഗ്ലൂര്‍ ലക്ഷ്യമാക്കി പോയിവരുന്നവരുണ്ട്. ഇവര്‍ക്ക് ആ യാത്ര ചില്ലറ ആപത്തുകളല്ല വരുത്തിവെക്കുന്നത്. തങ്ങളുടെ ജീവിതപ്പ്രശ്നവുമായി ഇത്രയും ദൂരം യാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകള്‍ക്ക് മാനം പോലും ചോദ്യംചെയ്യപ്പെടുന്ന അവസ്ഥ പലപ്പോഴുമുണ്ടാകുമെന്ന് എന്‍റെ മുന്നിലിരിക്കുന്ന ഒരു കുടുംബം പറയുന്നത് ഞാന്‍ കേട്ടിരിന്നു. 'ചിലപ്പോള്‍ ജീവന്‍ തന്നെ അപകടത്തിലാകുന്ന സാഹചര്യം പ്രത്യക്ഷപ്പെടുന്നു' എന്ന് മറ്റു യാത്രക്കാരും അവരോട് വാചാലമാകുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു.


ലക്ഷക്കണക്കിന് മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബാംഗ്ലൂരില്‍ അധികം പേരും പഠനവും ജോലിയുമായി കഴിഞ്ഞുവരുന്നവരാണ്. തെക്കന്‍ കേരളത്തിലെ ജനങ്ങള്‍ക്ക്‌ ബാംഗ്ലൂരിലെത്താന്‍ രണ്ട് ട്രെയിനുകളാണ് ദിനേനയുള്ളത് ഒന്ന് പകലും മറ്റൊന്ന് രാത്രിയും.മറ്റു ട്രെയിനുകള്‍ ആഴ്ചയില്‍ ഒറ്റപ്പെട്ട ദിനങ്ങളില്‍ മാത്രമാണുള്ളത്. 22 കോച്ചുകളാണ് ഐലന്റിനുള്ളത്. അതില്‍ 13 സ്ലീപ്പര്‍ ക്ലാസും രണ്ട് AC 3 tier ഉം രണ്ട് AC 2 tier ഉം ബാക്കി നാല് ജനറല്‍ കമ്പാര്‍ട്ട്മെനറും. അതില്‍ മൂന്നെണ്ണം പുരുഷന്മാര്‍ക്കും ബാക്കി ഒന്ന് സ്ത്രീകള്‍ക്കുമാണുള്ളത്. കാര്യം ഇങ്ങിനെയൊക്കെയാണെങ്കിലും ഐലന്റിലെ തിരക്ക് നേരത്തെ സൂചിപിച്ചത് പോലെത്തന്നെ. അതുകൊണ്ട് തന്നെ ജനങ്ങള്‍ ഇതില്‍ നരകതുല്ല്യമാകുന്നത് സര്‍ക്കാര്‍ കണ്ണുതുറന്ന് കാണണം. ബോഗികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയോ ദിനേനയുള്ള സര്‍വീസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കുകയോ ചെയ്യലായിരിക്കും ഇതിനുള്ള പരിഹാരമാര്‍ഗം. 16526 എന്ന നമ്പറില്‍ ബാംഗ്ലൂരില്‍ നിന്ന് കന്യാകുമാരിയിലേക്കും 16525 എന്ന നമ്പറില്‍ തിരിച്ച് ബാംഗ്ലൂരിലേക്കും കുതിച്ചുപായുന്ന വണ്ടി 20 മണിക്കൂര്‍ കൊണ്ട് 944 കിലോമീറ്ററാണ് താണ്ടിക്കടക്കുന്നത്. 105 പേരുടെ മരണത്തിനിടയാക്കിയ പെരുമണ്‍ ദുരന്തം ഈ ട്രെയിനിനു മേല്‍ രേഖപ്പെട്ടുകിടക്കുന്നു. കാരണം അജ്ഞാതമായി തുടരുന്നുവെങ്കിലും ദുരന്തം കേരളമനസുകളില്‍ ഇന്നും ഒരു മുറിപ്പാടായി ശേഷിക്കുന്നു.

ഈ ദീര്‍ഘദൂര യാത്രയില്‍ ജനങ്ങള്‍ക്ക്‌ സുഖരമായ യാത്രാ സൗകര്യമൊരുക്കല്‍ ഇവിടുത്തെ സര്‍ക്കാരിന്‍റെ ബാധ്യതയാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. അല്ലെങ്കില്‍ ഇനിയും ഒരുപാട് സൗമ്യമാരുടെ സംഭവങ്ങള്‍ ഈ പ്രബുദ്ധകേരളം കാണേണ്ടിവരും.



ട്രെയിനിന്‍റെ ഡോറില്‍ നില്‍ക്കുന്ന ഞാന്‍ പുറത്തോട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ എന്തൊക്കെയോ വിളിച്ചു പറയണമെന്ന് തോന്നി. തിരക്കിനാല്‍ യാത്ര നിഷേധിക്കപ്പെട്ട അവരുടെ വിഷമമം എന്നെ അലോസരപ്പെടുത്തി. ഏതെങ്കിലുമൊരു നിഷ്കളങ്ക ഹൃദയത്തിന്‍റെ മനം പൊട്ടിയുള്ള പ്രാര്‍ത്ഥന ഞങ്ങളുടെ യാത്രയെ ബാധിക്കുമോയെന്ന് ഒരു വേള ഞാന്‍ നിനച്ചുപോയി. ഉള്ളിലെ തിരക്ക് വര്‍ണ്ണിച്ചു കൊടുക്കാന്‍ എനിക്ക് അന്നേരം നൂറ് നാവുണ്ടായിരുന്നു. പക്ഷെ ഒന്നും പ്രവര്‍ത്തന യോഗ്യമായിരുന്നില്ല. അതിനാല്‍ ആഗ്യത്തിലൂടെ ഞാനത് അവരോട് പറഞ്ഞു.

ഇതിലെ സ്ഥിതി എന്നും ഇങ്ങനെയാണോ എന്ന് ഞാന്‍ മനസ്സില്‍ ഊഹിച്ചപ്പോഴേക്കും പിറകില്‍ നിന്ന് ഒരു കിഴവന്‍ പറഞ്ഞു. 'അതെ മോനെ ഇവിടത്തെ സ്ഥിതി എന്നും ഇതുതന്നെ. തലപുണ്ണാക്കണ്ട. സര്‍ക്കാരിനില്ലാത്ത ദണ്ണവും വേണ്ട.' മുറുക്കിത്തുപ്പി അയാള്‍ പുറത്തേക്ക് പോയി. അപ്പോഴേക്കും കച്ചവടക്കാരുടെ കലപില ശബ്ദങ്ങള്‍ക്ക് വിരാമമിട്ട് ഐലന്‍റ് സൈറണ് മുഴക്കി..മെല്ലെ ചലിക്കാന്‍ തുടങ്ങി....പാലക്കാട് സ്റ്റേഷന്‍ ലക്ഷ്യമാക്കി അത് കൂകിപ്പായാന്‍ തുടങ്ങി. നിരാശ പടര്‍ന്ന മുഖങ്ങളിലേക്ക് അവസാനമായൊന്നു നോക്കി കണ്ണ് ഞാന്‍ പിന്‍വലിച്ചു.


അല്ലാഹ്! പുലര്‍ച്ചെ ബാംഗ്ലൂര്‍ എത്തുന്നത് വരെ ഇങ്ങനെ നില്‍ക്കാനാണോ വിധി? ഐലന്റില്‍ കയറുന്ന ഏതൊരാളുടെയും മനസിലൂടെ കടന്നു പോകുന്നൊരു ചോദ്യമാണിത്. എന്‍റെ ചിന്തക്ക് തീപടര്‍ന്നു.. അപ്പോഴാണ്‌ ഒരു കോളേജ്‌ കുമാരനും കുമാരിയും സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുന്നത് കണ്ടത്. 'കിട്ടിപ്പോയി സീറ്റ്' എന്ന മട്ടില്‍ ഒരു വൃദ്ധന്‍ ഇരിക്കാന്‍ ചെന്നപ്പോഴേക്കും അവര്‍ കൈയിലുണ്ടായിരുന്ന ബാഗ്‌ അവിടെ വെച്ചു. വൃദ്ധന്‍ നെറ്റിചുളിച്ചു..നെടുവീര്‍പ്പിട്ടു. കമിതാക്കള്‍ രണ്ട് പേരും ബാത്ത്റൂം ലക്ഷ്യമാക്കി നീങ്ങി. ഡോര്‍ തുറന്ന് അവള്‍ ആദ്യം അകത്ത് കടന്നു. നീ പോയിവാ എന്നിട്ടാകാം ഞാന്‍ എന്ന മട്ടില്‍ നിന്നിരുന്ന തന്‍റെ കാമുകനെ അവള്‍ കൈ പിടിച്ച് അകത്തോട്ടു വലിച്ച് കതകടച്ചു. ശ്വാസമടക്കിപ്പിടിച്ച് രംഗം നോക്കിനിന്ന യാത്രക്കാര്‍ മുഖത്തോടുമുഖം നോക്കി. പിന്നെ എല്ലാവരും ഒരു കെട്ട ചിരിയും പാസ്സാക്കി പുറത്തോട്ടു നോക്കിയിരുന്നു.(തുടരും)



അടുത്ത ലക്കം "ഫാസ്റ്റ്ഫുഡ് ലവ് സ്റ്റോറി"