Showing posts with label അജ്മീര്‍. Show all posts
Showing posts with label അജ്മീര്‍. Show all posts

Wednesday, January 11, 2012

വിളക്കുമാടങ്ങളിലേക്കൊരു യാത്ര

ല്‍ഹംദുലില്ലാഹ്! ഈ തവണ യു.എ.യില്‍ നിന്ന് നാട്ടിലെത്തിയപ്പോള്‍ വലിയൊരനുഗ്രഹം അല്ലാഹുവില്‍ നിന്ന് ലഭിച്ചു. അവന്‍റെ ഇഷ്ടദാസന്മാരായ നിരവധി ഔലിയാക്കളെ സന്ദര്‍ശിക്കാനുള്ള അവസരം! അല്ലാഹു ഇഷ്ടപ്പെട്ടവരെ നാം ഇഷ്ടപ്പെടുകയും അവരുടെ തൃപ്തിക്ക് നാം പാത്രീഭൂതരാവുകയും ചെയ്‌താല്‍ അല്ലാഹു നമ്മെ കൈവിടുകയില്ല. അവിടെയാണ് ശഫാഅത്തിന്‍റെ സാധ്യത തെളിയുന്നത്. അതിന് മരിച്ചവരെന്നോ ജീവിച്ചവരെന്നോ അന്തരമില്ല. അല്ലാഹു ആദരിച്ചവയെ ആദരിക്കുകയും നിന്ദിച്ചവയോട് വെറുപ്പ്‌ പ്രകടിപ്പിക്കുകയും ചെയ്യുക എന്നത് ഇസ്‌ലാമിന്‍റെ അടിസ്ഥാന തത്വങ്ങളില്‍ പെട്ടതാണ്. അല്ലാഹു തൃപ്തിപ്പെടുകയും തിരിച്ച് അങ്ങോട്ട്‌ അല്ലാഹുവിനെ തൃപ്തിപ്പെടുകയും ചെയ്തവരാണ് സ്വഹാബിമാര്‍ .വിശുദ്ധ ഖുര്‍ആന്‍ അങ്ങിനെയാണവരെ സര്‍ട്ടിഫൈ ചെയ്തത്. സ്വഹാബിമാര്‍ ദീനില്‍ തെളിവല്ലായെന്നും അവര്‍ക്ക്‌ ശേഷം വന്ന മദ്ഹബിന്‍റെ ഇമാമുകളെയും ഔലിയാക്കളെയും പരിഹസിക്കുകയും പുച്ഛത്തോടെ കാണുകയും ചെയ്യുന്നവരായത് കൊണ്ടാണ് ഈ അടുത്തകാലങ്ങളിലായി പൊട്ടിമുളച്ച പുത്തന്‍പ്രസ്ഥാനക്കാരഖിലവും അല്ലാഹുവിന്‍റെ വെറുപ്പിന് വിധേയമായവരെന്നു പറയപ്പെടാന്‍ കാരണം. അതിനാല്‍ ഇസ്‌ലാമിന്‍റെ പേരില്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന നുണപ്രബോധനങ്ങളില്‍ ആരും വശംവദരായിപ്പോകരുത്‌.. . പ്രത്യേകിച്ച് അമുസ്‌ലിം സഹോദരന്മാര്‍ .

ലോകത്തിന്‍റെ ഏതു ഭാഗങ്ങളിലെത്തിപ്പെട്ടാലും നമുക്കവിടെയെല്ലാം ഔലിയാക്കന്മാരുടെയും ശുഹദാക്കളുടെയും മറ്റു സ്വാലിഹീങ്ങളുടെയും അന്ത്യവിശ്രമസ്ഥലങ്ങള്‍ കാണാനാകും. എന്തിനാണിങ്ങനെയെല്ലാം അല്ലാഹുതആല സംവിധാനിക്കാന്‍ തീരിമാനിച്ചത്‌? വെറുതെയല്ല. ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് അവ വിളക്കുമാടങ്ങളാണ്. ജീവിച്ചിരിക്കുന്നവര്‍ക്ക് മണ്മറഞ്ഞുപോയ സ്വാലിഹീങ്ങളെ കൊണ്ട് ഗുണം ലഭിക്കണം. സര്‍വോപരി ആത്മീയ പ്രചോതനം ലഭിക്കണം.

ഖബര്‍ സിയാറത്ത് ഇസ്‌ലാം സുന്നത്തായി പഠിപ്പിക്കുന്നു. "ഖബര്‍ സന്ദര്‍ശനം ഞാന്‍ മുമ്പ്‌ തടഞ്ഞിരുന്നു. ഇനി നിങ്ങള്‍ സിയാറത്ത് ചെയ്യുക. അത് ഭൗതിക താല്‍പര്യങ്ങളില്‍ വിരക്തി ഉണ്ടാക്കുകയും പരലോകചിന്ത ഉദ്ദീപിപ്പിക്കുന്നതുമാണ്.(ഇബ്നു മാജ ). നബി (സ്വ) മദീനാ ഖബര്‍സ്ഥാന്‍ സിയാറത്ത് ചെയ്തിരുന്ന സംഭവം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസിലുണ്ട്. ഫാത്തിമാ ബീവി ഹംസ (റ)ന്‍റെ ഖബര്‍ സിയാറത്ത് ചെയ്തതും അതിലെ കേടുപാടുകള്‍ തീര്‍ത്തിരുന്ന സംഭവവും ഹദീസിലുണ്ട്. നബി (സ്വ) യും നാല് ഖലീഫമാരും ഉഹ്ദ്‌ ശുഹദാക്കളെ സിയാറത്ത് ചെയ്ത സംഭവവും (തഫ്സീര്‍ ഇബ്നു കസീര്‍ 2/511,റാസി 45/19) രേഖപ്പെടുത്തിയിട്ടുണ്ട്. വഫാത്തായ തിരുനബി (സ്വ)യെ ബിലാല്‍ (റ) സ്വപനംകണ്ടപ്പോള്‍ സിയാറത്ത് ചെയ്യാന്‍ വന്നതും അനന്തരം ബിലാലിന്‍റെ വാങ്ക് കേട്ട് മദീനാ നഗരം നബി (സ്വ)യുടെ വസന്ത കാലത്തെ ഓര്‍ത്ത്‌ പൊട്ടിക്കരഞ്ഞ രംഗങ്ങളും ഇബ്നു ഹജര്‍ തങ്ങള് (അല്‍ ജൌഹരുല്‍ മുനള്ളം 27)വിവരിക്കുന്നത് കാണാം. ബാഗ്ദാദ് വാസത്തിനിടെ ഷാഫിഈ ഇമാം അബൂഹനീഫ തങ്ങളുടെ ഖബര്‍ സിയാറത്ത്‌ ചെയ്യാറുണ്ടായിരുന്നു(അല്‍ ഖൈറാത്തുല്‍ ഹിസാന്‍ 63). താരീഖു ബാഗ്ദാദ്.1/123 ലും ഈ സംഭവം വിവരിക്കുന്നുണ്ട്. രിഫാഈ ശൈഖ് റൌളാശരീഫിനു മുന്നില്‍ വന്ന് തിരുനബി (സ്വ)യുടെ കൈ ചുംബിച്ച സംഭവം പ്രസിദ്ധമാണ്.(സആദാത്ത് 299) വെളിയങ്കോട് ഉമര്‍ ഖാളി തങ്ങള്‍ റൌളയില്‍ ചെന്ന് പദ്യമാലപിക്കുകയും ഇരുമ്പഴികള്‍ തുറക്കപ്പെട്ടതും പ്രസിദ്ധമാണ്. മണ്മറഞ്ഞുപോയ മഹത്തുക്കളെ സിയാറത്ത് ചെയ്യുന്നതിന്‍റെ ഇസ്‌ലാമിക മാനമിതാണ്. വിവരദോഷികള്‍ കാട്ടുന്ന അനാചാരങ്ങളുടെ പേരില്‍ വഹാബി മതക്കാര്‍ ഇസ്‌ലാമിനെ കൊഞ്ഞനം കാട്ടുന്നത് അര്‍ഹിക്കുന്ന അവജ്ഞയോടെ മുസ്‌ലിം ലോകം തള്ളിക്കളയേണ്ടാതാണ്.

അജ്‌മീര്‍ ഖാജാ (ഖ.സി) ദര്‍ഘാ ശരീഫ്‌
ഡിസംബര്‍ 25 നു തൃശൂരില്‍ നിന്നും ജുമുഅ നിസ്ക്കാരം കഴിഞ്ഞ് മംഗള ലക്ഷദ്വീബ് എക്സ്പ്രസില്‍ കയറി. ലക്ഷ്യം അജ്മീര്‍ . കൂടെ ഭാര്യയും കുട്ടിയുമുണ്ട്. അവരെ കൂടെ കൂട്ടിയത് വലിയൊരു അനുഗ്രഹവും കടപ്പാടുമായി പിന്നീട് തോന്നി. കാരണം ഇതിനു മുമ്പ്‌ അജ്മീറില്‍ പോയി തിരിച്ചു വന്ന ഉടനെയാണ് ഞാന്‍ പെണ്ണ് കാണാന്‍ പോകുന്നതും വിവാഹം ഉറക്കുന്നതും അനന്തരം വിവാഹം നടക്കുന്നതും. ഏതായാലും ഇന്ത്യന്‍ മുസ്‌ലിംകളുടെ സുപ്രിംകോര്‍ട്ടായ സുല്‍ത്താനുല്‍ ഹിന്ദ്‌ ഖാജാ മുഈനുദ്ദീന്‍ ചിശ്തി (ഖ.സി)യുടെ അരികിലേക്കായിരുന്നു ഈ ലീവിലെ പ്രധാന യാത്ര. യാത്രക്ക് നേതൃത്വം നല്‍കിയത്‌ വന്ദ്യ പിതാവ് പി.എസ്.കെ.മൊയ്തു ബാഖവിയായിരുന്നു. ഇന്ത്യന്‍ ജനതക്ക്‌ ഏറ്റവുമധികം ഹിദായത്തിന്‍റെ ജാലകം തുറന്നു കൊടുത്ത മഹാന്‍ , കേവലം ഒരു നോട്ടത്തിലൂടെ എണ്ണമറ്റ മനുഷ്യരെ നേര്‍വഴിയിലേക്കെത്തിച്ച മഹാന്‍ , ഇന്ത്യ ഭരിച്ചവരും ഭരിക്കുന്നവരുമായ ഒട്ടുമിക്ക രാജാക്കന്മാരും ഭരണാധിപരും ഈ സുല്‍ത്താന്‍റെ ദര്‍ബാറില്‍ വരാതിരുന്നിട്ടില്ല; വരാതെ പോകാറുമില്ല.

അവിടത്തെ രണ്ടു ദിവസത്തെ താമസത്തിനിടയില്‍ ഖുര്‍ആന്‍, ദിക്ര്‍ , സ്വലാത്ത്‌,അജ്മീര്‍ മൌലിദ് എന്നിവയില്‍ ഞങ്ങള്‍ നിരതരായി. വൈലത്തൂര്‍ ബാവമുസ്ലിയാരുടെ അല്‍പനേരങ്ങളിലെ സാന്നിധ്യം ഞങ്ങള്‍ക്ക് ഹൃദ്യമായി തോന്നി. ഖാജയുടെ മകന്‍ ഫഖ് റുദ്ദീന്‍ എന്നവര്‍ അന്ത്യവിശ്രമം കൊള്ളുന്ന സല്‍വാര്‍ യാത്രയും ധന്യമായി. ഖാജാ തങ്ങള്‍ സംസ്കരിച്ചെടുത്ത ദല്‍ഹി സുല്‍ത്താനായിരുന്ന നിസാമുദ്ദീന്‍ ഔലിയ ദര്‍ഘയില്‍ ഞങ്ങള്‍ എത്തി. ദല്‍ഹിയില്‍ ഇന്നൊരു പ്രദേശം മുഴുക്കെ നിസ്സാമുദ്ദീന്‍ എന്നാണറിയപ്പെടുന്നത്. റെയില്‍വേ സ്റ്റേഷന്‍ ,ബസ്‌സ്റ്റേഷന്‍ എന്തിനേറെ മൊബൈലില്‍ ടവര്‍ തെളിയുന്നത് വരെ നിസ്സാമുദ്ദീന്‍ എന്നാണ്. എല്ലാം ഈ ഔലിയയുടെ സ്മരണ നിലനിര്‍ത്തുന്നു. അധികാരത്തിന്‍റെ രാജ സിംഹാസനത്തില്‍ നിന്നും വിലായത്തിന്‍റെ ഔന്നിത്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് ഖാജാ തങ്ങളായിരുന്നു. ശേഷം ഖാജയുടെ ഖലീഫമാരില്‍ ഒരാളായ ബാക്തിയാര്‍ കഅകി അന്ത്യവിശ്രമം കൊള്ളുന്ന മെഹ്റോളി സന്ദര്‍ശിച്ചു. മറ്റു അനേകം സ്ഥലങ്ങളും യാത്രയുടെ ഭാഗമായി കാണാന്‍ കഴിഞ്ഞു.

ലീവില്‍ സന്ദര്‍ശിച്ച മറ്റൊരു പ്രധാന സ്ഥലം ഏര്‍വാടിയായിരുന്നു. തമിഴ്നാട് കേന്ദ്രീകരിച്ച് അവിശ്വാസം പിഴുതെറിഞ്ഞ് ഇസ്‌ലാം വളര്‍ത്തിയ മഹാന്മാര്‍ ! അതിനുവേണ്ടി അവരൊക്കെ സംഭാവന നല്‍കിയത് ജീവിതമാസകലമായിരുന്നു. സയ്യിദ്‌ ഇബ്റാഹീം ബാദ്ഷാ തങ്ങള്‍ , പ്രിയപുത്രന്‍ അബൂ ത്വാഹിര്‍ തങ്ങള്‍ , അവിടത്തെ മന്ത്രിയായിരുന്ന അബ്ബാസ്‌ എന്നവര്‍ ,അവിടത്തെ സംഘത്തിലെ ഡോക്ടറായിരുന്ന അബ്ദുല്‍ ഹകീം എന്നവര്‍ , തുടങ്ങീ ലക്ഷക്കണക്കിന് ശുഹദാക്കളുടെ രക്തം വീണ പവിത്ര മണ്ണാണവിടം. 6666 ഏക്കര്‍ ചുറ്റളവില്‍ എണ്ണമറ്റ ശുഹദാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്നു. പിശാച്ബാധയേറ്റവരെ ആത്മീയ ലോകത്ത് ചികില്‍സ നടത്തുന്ന ഇന്തയിലെ ഏറ്റവും വലിയ കോടതിയാണിവിടം. അവിടന്ന് കുറച്ചപ്പുറത്തേക്ക് നീങ്ങിയാല്‍ കീളക്കരയെന്ന സുപ്രസിദ്ധ നാട് കാണാം. കുതുബിയ്യത്തിന്‍റെ രചയിതാവായ സ്വദഖത്തുല്ലാഹില്‍ ഖാഹിരി എന്ന മഹാന്‍ അവിടെ അന്തിയുറങ്ങുന്നു. അവിടുത്തെ ബൈത്ത് ചൊല്ലി ഞങ്ങള്‍ അവിടം സിയാറത്ത് ചെയ്തു.

സൈനുദീന്‍ മഖ്ദൂം രണ്ടാമന്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം
ഉത്തരകേരളത്തിന്‍റെ അതിര്‍ത്തിയും കടന്ന് കര്‍ണ്ണാടകത്തിലേക്ക് കടന്നാല്‍ ഉള്ളാളമെത്താം. അവിടം അന്തിയുറങ്ങുന്ന സയ്യിദ്‌ മദനി തങ്ങളെ സിയാറ നടത്തി തിരിച്ചു കാസര്‍ക്കോടെത്തിയാല്‍ മാലിക്‌ബിന്‍ ദീനാര്‍ പള്ളിയിലെത്താം.അവിടം അന്തിയുറങ്ങുന്നവരെയും സന്ദര്‍ശിച്ച് തോട്ടപ്പുറം വിദ്യാഭാസ വിപ്ലവം നടത്തിക്കൊണ്ടിരിക്കുന്ന മുഹിമ്മാത്തിലെത്താം. സ്ഥാപനത്തിന്‍റെ സാരഥി മര്‍ഹൂം സയ്യിദ്‌ താഹിര്‍ തങ്ങളെയും സന്ദര്‍ശിച്ചു. കൂടെ താഹിര്‍ ബാംഗ്ലൂരും ഫാമിലിയും യാത്രക്ക് വലിയ സൌകര്യങ്ങള്‍ നല്‍കി. യാത്ര വീണ്ടും തുടര്‍ന്നാല്‍ കണ്ണൂരിലെ കുഞ്ഞിപ്പള്ളിയിലെത്താം. അവിടെയാണ് കേരളത്തിനകത്തും പുറത്തുമുള്ള മതവിദ്യാര്‍ത്ഥികള്‍ കര്‍മ്മശാസ്ത്ര ഗ്രന്ഥത്തിലെ പ്രാഥമിക ആധികാരിക ഗ്രന്ഥമായി പഠിക്കുന്ന ഫത്ഹുല്‍ മുഈനിന്‍റെ രചയിതാവ്‌ അന്ത്യവിശ്രമം കൊള്ളുന്നത്. സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ എന്നറിയപ്പെടും.
ഉള്ളാള്‍ ദര്‍ഘയും പള്ളി പരിസരവും

പത്തു വര്‍ഷം കിതാബ് പഠിച്ച് ബിരുദമെടുത്ത് പുറത്തിറങ്ങാന്‍ അവസരം സൃഷ്ടിച്ച ഞങ്ങളുടെ സ്ഥാപനമായ കോടമ്പുഴ ദഅവാ കോളേജിന്‍റെ രക്ഷാധികാരിയും ഞങ്ങളുടെ പ്രധാന ഗുരുവര്യരും കൂടിയായ കോടമ്പുഴ ബാവ മുസ്‌ലിയാരോടൊപ്പമായിരുന്നു കുഞ്ഞിപ്പള്ളി സിയാറത്തെന്നതില്‍ മനസ്സില്‍ സന്തോഷത്തിന് മാറ്റേകി.

വീണ്ടും യാത്രതുടര്‍ന്നാല്‍ കോഴിക്കോട്ടെത്താം. അവിടെ നിന്നും നരിക്കുനി ബസ്‌ കയറി മടവൂരിലിറങ്ങിയാല്‍ സി.എം വലിയുല്ലാഹി എന്ന വിശ്രുത മഹാന്‍റെ മഖാമിലേക്ക് നടക്കാവുന്ന ദൂരമേയുള്ളൂ. ബഹു: താജുല്‍ ഉലമക്ക് കീഴില്‍ കാന്തപുരം ഉസ്താദ്‌ നയിക്കുന്ന സുന്നീ പടയോട്ടത്തിന്‍റെ എല്ലാനിലക്കുമുള്ള ഊര്‍ജ്ജം ലഭിക്കുന്നത് ആ മഹാനില്‍ നിന്നാണ്. എന്‍റെ മാതാവ് സി.എമിന്‍റെ വസ്ത്രം കഴുകിക്കൊടുത്തിട്ടുണ്ട്.എന്‍റെ ഉപ്പ-ഉമ്മയുടെ വിവാഹാലോചന സമയത്ത്‌ ഖൈറുണ്ടെന്ന സി.എമിന്‍റെ ആശീര്‍വാദം അവിടെവെച്ച് മനസിലോര്‍മ്മ വന്നപ്പോള്‍ മിഴിനീര്‍ പൊടിഞ്ഞു.....

നമ്മുടെ കേരള യാത്ര ഇപ്പോള്‍ എന്‍റെ സ്വന്തം നാടായ തൃശൂര്‍ ജില്ലയിലെത്തി. കൈപ്പമംഗലം അബ്ദുല്‍ കരീം ഹാജി, മതിലകം ബാപ്പുട്ടി മുസ്‌ലിയാര്‍ , മുനവ്വര്‍ഷാ പനങ്ങാട്‌ തുടങ്ങിയ മഹാന്മാരെയും വിവിധ സമയങ്ങളില്‍ സന്ദര്‍ശിച്ചു. ഇതെല്ലം വീടിനു പരിസരങ്ങളില്‍ പ്രഭപരത്തിനില്‍ക്കുന്ന വിളക്കുമാടങ്ങളാണ്.


വീട്ടില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അപ്പുറമെത്തിയാല്‍ ഇന്ത്യയിലെ ആദ്യ പള്ളിയായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ്‌ കാണാം. അവിടെയാണ് ഇന്ത്യയില്‍ ഇസ്‌ലാം നട്ടുപിടിപ്പിച്ച മാലിക്‌ബിന്‍ ദിനാറും സംഘത്തിലെ പ്രധാനിയായ ഹബീബ്‌ബ്നു മാലികും ഭാര്യ ഖമരിയ്യ (റ) യും അന്ത്യവിശ്രമം കൊള്ളുന്നത്. തിരുനബി (സ്വ)യുടെ കാലത്ത് തന്നെയാണ് ഈ പ്രമുഖ സ്വഹാബിമാര്‍ കേരളക്കരയിലെത്തിയത്. എന്തായാലും തിരുനബിയിലേക്കുള്ള പിടിവള്ളിയാണ് നമ്മുടെ മുറ്റത്ത് അന്ത്യവിശ്രമം കൊള്ളുന്ന ഈ മഹാരഥര്‍ .ഞാന്‍ നാടുവിട്ട് എവിടെപ്പോകുമ്പോഴും തിരിച്ചു നാട്ടിലേക്ക് പ്രവേശിക്കുമ്പോഴും അവരെ സിയാറത്ത് ചെയ്യാതെ പോകുകയും വരികയുമില്ല. നാളെ അല്ലാഹുവിന്‍റെ മുന്നില്‍ പാദമിടറുംമ്പോള്‍ തിരുനബിയുടെ കൈപിടിച്ച് ഈ സ്വഹാബിവര്യര്‍ സ്വര്‍ഗ്ഗപ്പ്രവേശം നടത്തുമ്പോള്‍ അവരുടെ കയ്യെങ്കിലും ഒരു പിടിവള്ളിയായാല്‍ ..എന്ന പ്രതീക്ഷയുടെ നാമ്പ് നമുക്ക്‌ ആത്മീയാവേശം നല്‍കുകയാണ്.

Monday, June 6, 2011

ഖാജാ ഗരീബ് നവാസ്‌ (ഖ.സി)

ഇത് അജ്മീര്‍ എന്ന പുണ്യ പട്ടണം. ആധുനികരും പൌരാണികരുമായ എണ്ണമറ്റ ഭരണാധികാരികളെ കണ്ണുതുറപ്പിക്കുകയും അവര്‍ക്ക് ആതിഥ്യമരുളുകയും ചെയ്ത മഹാ നഗരം. ചരിത്രത്തിലെ തിരുശേഷിപ്പുകള്‍ കൊണ്ട് മകുടം ചൂടിനില്‍ക്കുന്ന താരാഘട്‌ പര്‍വ്വതനിരകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ നഗരം ഇന്ന് രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. ആയിരത്തി ഒരുന്നൂരില്‍ രജപുത്ര രാജാവായ അജയ്‌ ചൗഹാനാണ് വാസ്തവത്തില്‍ ഈ നഗരത്തിന് അസ്ഥിവാരമിട്ടത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ആദ്യ ജില്ല കൂടിയാണ് അജ്മീര്‍.

ജനനം
ആര്‍ദ്ര മനോഭാവത്തിന്‍റെ സങ്കേതമായ ഒരു വിശ്രുത ജീവിതം പരത്തിയ വെളിച്ചവും അതിനെ ചുറ്റിപ്പറ്റിയുള്ള കാല്‍പ്പാടുകളുമാണ് ഈ നഗരത്തിന് ഇത്രമേല്‍ ഖ്യാതി നേടിക്കൊടുക്കാനുണ്ടായ കാരണം. ഹിജ്റ 530 റജബ് 14ന് ഇറാനിലെ സഞ്ചര്‍ എന്ന കുഗ്രാമത്തില്‍ നിന്ന് തുടങ്ങുന്ന ചരിത്രം, ഒടുവില്‍ ലോകചരിത്രത്തില്‍ അനിഷേധ്യമായ അത്ഭുത സിദ്ധികള്‍ക്കുടമയെന്ന സ്ഥാനങ്ങള്‍ക്കപ്പുറം എത്തിനില്‍ക്കുന്ന വലിയ്യും മുജദ്ദിദുമായ വിശ്രുത പണ്ഡിതന്‍, അഥവാ സുല്‍ത്താനുല്‍ ഹിന്ദ്‌ ഖാജാ മുഈനുദ്ദീന്‍ ചിശ്തി (ഖ.സി) എന്നവരിലേക്കാണീ പെരുമ ചെന്നെത്തുന്നത്.

സ്വപ്നദര്‍ശനം
യാദൃശ്ചികതയോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു സുപ്രഭാതത്തില്‍ പെട്ടന്നുണ്ടായ തോന്നലുകളോ അല്ല; ബിംബാരാധനയുടെ ഈറ്റില്ലമായി മുരടിച്ചിരുന്ന ഇന്ത്യന്‍ ജനതയ്ക്ക് സത്യപ്രകാശം പകര്‍ന്നു കൊടുക്കാന്‍ നിയോഗിക്കപ്പെട്ട ഉന്നത വ്യക്തിയായിരുന്നു ഉപര്യുക്ത പുരുഷന്‍. മറ്റാരാലുമല്ല; ലോകഗുരു മുഹമ്മദ്‌ നബി (സ്വ)തന്നെയാണ് ആ നിര്‍ദ്ദേശം മഹാനുഭാവന് നല്‍കിയത്. തിരുനബി (സ്വ)യുടെ ഉള്‍വിളിയെന്നോണം വിശുദ്ധ റൗളാ ശരീഫിലെത്തിയ ഖാജാ തങ്ങള്‍ ചിന്തയിലായിരിക്കെ ഒരശരീരി കേട്ടു. " ഓ! ഖുത്ബുല്‍ മശാഇഖ്‌ റൌളയുടെ അകത്തേക്ക് വരൂ" റൌളയിലെത്തിയ ശേഷം തിരുനബി (സ്വ)പറഞ്ഞു:" ഓ! മുഈനുദ്ദീന്‍ താങ്കളെ നാം ഇന്ത്യയിലെ ചക്രവര്‍ത്തിയായി നിശ്ചയിച്ചിരിക്കുന്നു. താങ്ങള്‍ അജ്മീരില്‍ പോകുക. താങ്കളുടെ വാസസ്ഥലവും അന്ത്യവിശ്രമവും അവിടെത്തന്നെയാണ്. ഇസ്‌ലാമിക പ്രബോധനം നടത്തുക." ഇതൊരു കേവല കല്പനയല്ല. മറിച്ച് ആധികാരിക ഉത്തരവായിരുന്നു. മാതൃ പിതൃ വഴിക്ക് തിരു നബി (സ്വ)യിലേക്ക് ചെന്നെത്തുന്ന വിശുദ്ധ പരമ്പരയുടെ ഉടമയായതാണിതിന്ന് നിമിത്തമായത്.

വയസ്സ് പതിനാല് പ്രാപിക്കുമ്പോഴേക്കും കച്ചവടക്കാരനായ പിതാവ് ഗിയാസുദ്ദീന്‍ എന്നവരും മാതാവ് മാഹിനൂര്‍ ബീവിയും ഇഹലോകത്തോട് വിടപറഞ്ഞു. ഇളംപ്രായത്തിലെ പരിലാളനക്ക്‌ പകരം പ്രാരാബ്ധങ്ങള്‍ മാത്രമായിരുന്നു തനിക്ക് മുന്നില്‍ വിരിഞ്ഞു നിന്നത്. അനന്തരമായി കിട്ടിയ മുന്തിരിത്തോപ്പും ആസ്സും കല്ലും ജീവിതമാര്‍ഗമാക്കി മുന്നേറി. അതുതന്നെയായിരുന്നു അവിടുത്തെ ജീവിതത്തിന് വഴിത്തിരിവേകിയ പാശ്ചാത്തലം.

വഴിത്തിരിവ്
ഇബ്റാഹീം ഖന്‍ദൂസി (റ) എന്ന പ്രസിദ്ധ സൂഫിവര്യന്‍ ഒരിക്കല്‍ ഖാജയുടെ മുന്തിരിത്തോപ്പിലേക്ക് കടന്നു വന്നു. ഖാജാ തങ്ങള്‍ മഹാന് ഉല്‍കൃഷ്ട രീതിയില്‍ ആതിഥ്യമരുളി. കഴിക്കാന്‍ നല്ല കാരക്കകള്‍ ഒരുക്കിവെച്ചു. ആഗതന്‍ അത് നന്നായി ഭക്ഷിച്ചു. ശേഷം തന്‍റെ സഞ്ചിയില്‍ നിന്ന് ഒരു ഉണങ്ങിയ റൊട്ടിക്കഷ്ണമെടുത്ത് വായിലിട്ട് ചവച്ച ശേഷം ഖാജക്ക് നല്‍കി. അതോടെ അദ്ദേഹത്തിന്‍റെ ഹൃദയം വലിയൊരു മാറ്റത്തിന് വിധേയമാവുകയായിരുന്നു.

ഗുരുവര്യര്‍
വിജ്ഞാന ദാഹവുമായി അദ്ദേഹം ദേശങ്ങള്‍ ചുറ്റി. ഒടുവില്‍ ശൈഖ് ഉസ്മാനുല്‍ ഹാറൂനി (റ) എന്ന പണ്ഡിത കേസരിയെ പറ്റി കേള്‍ക്കുകയും തന്‍റെ കടിഞ്ഞാണ്‍ അദ്ദേഹത്തിന്‍റെ കരങ്ങളില്‍ ഭദ്രമായി ഏല്‍പ്പിക്കുകയും ചെയ്തു. നീണ്ട ഇരുപതു വര്‍ഷത്തോളം അദ്ദേഹത്തിന്‍റെ പക്കല്‍ നിന്ന് വിജ്ഞാനം നുകര്‍ന്നു. ത്വരീഖത്തിന്‍റെ ഔന്നിത്യത്തിലേക്കും ആഴങ്ങളിലെക്കും അദ്ദേഹം കടന്നു ചെന്നു. അബൂ യൂസുഫുല്‍ ഹമദാനി (റ) മഹ്മൂദുല്‍ ഇസ്ഫഹാനി (റ) തുടങ്ങിയ മഹോന്നതര്‍ അദ്ദേഹത്തിന്‍റെ ഗുരുനാഥരില്‍ ചിലര്‍ മാത്രമായിരുന്നു.


അജ്മീരില്‍
ഹിജ്റ 561 ല്‍ ഖാജാ തങ്ങളും നാല്‍പതോളം മുരീദന്മാരും ഇന്ത്യയില്‍ കാലുകുത്തുന്നത് പ്രിത്വിരാജും ശിഹാബുദ്ധീന്‍ ഗോരിയും തമ്മിലുള്ള വൈര്യത്താല്‍ ഒരുക്കിവെച്ച രണഭൂമിയിലേക്കായിരുന്നു. ജനമാകെ ഇടിവെട്ടേറ്റ സര്‍പ്പത്തെ പോലെയായി! കോപത്താല്‍ ജ്വലിച്ചു നിന്നു. മുസ്‌ലിംകളോടുള്ള വിദ്വേഷമായിരുന്നു അടിസ്ഥാന കാരണം.

അജ്മീരിലെത്തിയ ഖാജയും ശിഷ്യരും ഒരു മരച്ചുവട്ടില്‍ തമ്പടിച്ചു വിശ്രമിച്ചു. അത് രാജാവിന്‍റെ ഒട്ടകങ്ങളെ ബന്ധിക്കുന്ന സ്ഥലമായിരുന്നു. ഒട്ടകപാലകര്‍ ഓടിവന്ന് ഖാജയോടു കയര്‍ത്തു. പോകാന്‍ ആവശ്യപ്പെട്ടു. മഹാന്‍ പറഞ്ഞു: 'ശരി ഞങ്ങള്‍ പോയ്കൊള്ളാം. ഒട്ടകങ്ങള്‍ അവിടെ കിടക്കട്ടെ'. കുറച്ചു കഴിഞ്ഞ് പരിപാലകര്‍ ഒട്ടകത്തെ അഴിച്ചു കൊണ്ടുപോകാന്‍ വന്നു. പക്ഷെ ഒട്ടകമൊന്നും എഴുന്നേല്‍ക്കുന്നില്ല. കിടന്ന കിടപ്പുതന്നെ. പരിഭ്രാന്തരായ പരിപാലകര്‍ രാജാവിനെ വിവരം ധരിപ്പിച്ചു. വിവരം അറിഞ്ഞ രാജാവ് ഞെട്ടിത്തരിച്ചു. അറേബ്യയില്‍ നിന്ന് ഒരു പണ്ഡിതന്‍ ഇവിടെ വരുമെന്നും അദ്ദേഹം നിന്‍റെ നാശത്തിന് ഹേതുവാകുമെന്നും തന്‍റെ അമ്മ പ്രവചിച്ചത് ഇപ്പോള്‍ പുലര്‍ന്നിരിക്കുന്നവെന്ന് രാജാവ് മനസിലാക്കി. ഉടന്‍ ഖാജയോട് ക്ഷമ ചോദിക്കാന്‍ രാജാവ് ഉത്തരവിട്ടു. ഖാജാ തങ്ങള്‍ പറഞ്ഞു: ' നിങ്ങള്‍ പൊയ്ക്കോളൂ ദൈവ നിശ്ചയമുണ്ടെങ്കില്‍ അവ എഴുന്നേറ്റിട്ടുണ്ടാകും.' അന്നേരം അവരെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഒട്ടകമെല്ലാം എഴുനേറ്റിട്ടുണ്ടായിരുന്നു.

ഈ സംഭവം രാജാവില്‍ കോപവും ഭീതിയും വര്‍ദ്ധിപ്പിച്ചു. ഖാജയെ വധിക്കുകയെന്ന പോം വഴി മാത്രമായി അദ്ദേഹത്തിന്‍റെ ചിന്ത. ഇതേ സമയം അവിശ്വാസികള്‍ പവിത്രമായി കരുതിപ്പോന്നിരുന്ന അനാസാഗര്‍ തടാകക്കരയില്‍ നിന്ന് അറേബ്യന്‍ ഫഖീറുകള്‍ അംഗസ്നാനം നടത്തി തടാകം അശുദ്ധമാക്കിയെന്ന വാര്‍ത്ത രാജകൊട്ടാരത്തെ ഇളക്കിമറിച്ചു. വിറളിപൂണ്ട രാജാവ് തന്‍റെ ആവനാഴിയില്‍നിന്ന് ആദ്യ അസ്ത്രം ഖാജക്കെതിരില്‍ തൊടുത്തുവിട്ടു. അതായിരുന്നു ശാദിദേവന്‍ എന്ന ആഭിചാര പണ്ഡിതന്‍. അജ്മീറിലെ കൊച്ചു കുടില്‍ മുതല്‍ രാജകൊട്ടാരം വരേക്കും അദ്ദേഹത്തിന് ഏറെ സ്വാധീനമുണ്ടായിരുന്നു. തന്‍റെ പരിവാരങ്ങളുമായി ഖാജാ തങ്ങളുടെ മുന്നിലെത്തിയ ശാദിദേവന്‍ സ്തബ്ധനായി നിന്നു. ഖാജയുടെ ജ്യോതിര്‍ഗോള വദനം അദ്ദേഹത്തെ നിഷ്പ്രഭമാക്കിത്തീര്‍ത്തു. ആ മുഖത്ത് നിന്നും സ്ഫുരിക്കുന്ന നിഷ്കളങ്കതയുടെ കിരണങ്ങളെറ്റ് അദ്ദേഹം വാടിക്കരിഞ്ഞു. ഒടുവില്‍ ശഹാദത്ത് കലിമ ചൊല്ലി ഇസ്‌ലാം സ്വീകരിച്ചു. അദ്ദേഹം ഖാജക്ക് ഉശിരന്‍ താമസസ്ഥലം ഒരുക്കി. അതാണ്‌ ഇന്ന് ഖാജ അന്ത്യവിശ്രമം കൊള്ളുന്ന പ്രദേശം.

അനാസാഗര്‍ തടാകം ഉപയോഗിച്ചതില്‍ മുസ്‌ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തി രാജാവ്‌ അവിടെ മനുഷ്യച്ചങ്ങല തീര്‍ത്തു. ചങ്കൂറ്റത്തോടെ തടാകത്തില്‍ നിന്ന് ഖാജയുടെ മുരീദ്‌ ഒരു തളികയില്‍ അല്പം വെള്ളം ശേഖരിച്ചു. അതോടെ തടാകം വറ്റിവരണ്ടു. രാജ്യത്തെ കിണറുകളും സ്ത്രീകളുടെ മുലപ്പാല്‍ വരേക്കും വറ്റി വരണ്ടു. വിഷമത്തിലായ ജനം ഖാജയുടെ മുന്നില്‍ അടിയറവെച്ചു. അലിവ് തോന്നിയ ഖാജ തളികയിലെ ബാക്കി വെള്ളം തടാകത്തിലൊഴിച്ചതോടെ അത് പൂര്‍വ്വസ്ഥതി പ്രാപിച്ചു. ഇതു കണ്ട ജനം ഇസ്‌ലാമിന്‍റെ മാര്‍ദ്ദവ മടിത്തട്ടില്‍ അഭയം തേടിക്കൊണ്ടിരുന്നു. ഇതറിഞ്ഞ രാജാവ് തന്‍റെ രണ്ടാമത്തെ അസ്ത്രം തൊടുത്തുവിട്ടു. അതായിരുന്നു മാരണവിദ്യക്കാരനായിരുന്ന അജപാലന്‍. സര്‍പ്പങ്ങളെയും തേളുകളെയും തോടുത്തുവിട്ടാണ് അദ്ദേഹം ഖാജയെ വിറപ്പിച്ചത്. പക്ഷെ മഹാനുഭാവന് അതൊരു ഓലപ്പാമ്പായി മാത്രമേ തോന്നിയുള്ളൂ. ഗത്യന്തരമില്ലാതായപ്പോള്‍ അബ്ദുള്ള എന്ന നാമം സ്വീകരിച്ച് അദ്ദേഹവും ഇസ്‌ലാം സ്വീകരിച്ചു. ഖാജാ തങ്ങള്‍ ത്വരീഖത്തിന്‍റെ മൂശയിലിട്ട് വാര്‍ത്തെടുക്കുക കൂടി ചെയ്തപ്പോള്‍ അദ്ദേഹം വിലായത്തിന്‍റെ ഔന്നിത്യത്തിലെത്തിച്ചേര്‍ന്നു. അബ്ദുല്ല ബയാബാന്‍ എന്ന പേരില്‍ അജ്മീരിന്‍റെ പ്രാന്ത പ്രദേശങ്ങളില്‍ അവിടെയെത്തുന്നവരെ സഹായിച്ചുകൊണ്ട് ഇന്നും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നാണ് പറയപ്പെടുന്നത്‌.

വഫാത്ത്
അബൂ ഇസ്ഹാഖുശീറാസി സ്ഥാപിച്ച ചിശ്തി ത്വരീഖത്തിന്‍റെ ഏഴാം ഖലീഫയായ ഖാജാ തങ്ങള്‍ ആത്മസംസ്കരണത്തിലൂടെ പതിനായിരക്കണക്കിന് ജീവിതങ്ങളെ സംശുദ്ധമാക്കിയിട്ടുണ്ട്. ദല്‍ഹി ഭരിച്ചിരുന്ന നിസാമുദ്ദീന്‍ രാജാവിനെ രാജസിംഹാസനത്തില്‍ നിന്നും പിടിച്ചിറക്കി വിലായത്തിന്‍റെ പദവിയിലേക്ക് കയറ്റിയിരുത്തിയത് തന്നെ അതിനുള്ള മകുടോദാഹരണമാണ്. സദാ വുളു പുതുക്കുകയും രണ്ടുരക്അത്ത് സുന്നത്ത് നിസ്കരിക്കുകയും ദിനംപ്രതി രണ്ടു തവണ ഖുര്‍ആന്‍ പാരായണം ചെയ്യലുമെല്ലാം അദ്ദേഹത്തിന്‍റെ ജീവിത ചിട്ടകളായിരുന്നു. മഹാന്‍ 45 തവണ കാല്‍നടയായി വിശുദ്ധ ഹജ്ജ്‌ കര്‍മ്മം നിര്‍വഹിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്‌. 67 മനുഷ്യരും 58 ജിന്നുകളും ഖലീഫകളുള്ള ഖാജാ തങ്ങള്‍ റജബ് 6 നു അല്ലാഹുവിന്‍റെ സമീപത്തേക്ക് നടന്നു നീങ്ങി. അന്നേരം മഹാനുഭാവന് 96 വയസ്സ് പ്രായമായിരുന്നു. പ്രഭാതത്തില്‍ ശിഷ്യന്മാര്‍ മുറി തുറന്നു നോക്കിയപ്പോള്‍ മഹാനുഭാവന്‍ ഈ ലോകത്തോട് വിടപറഞ്ഞിരുന്നു. ആ വിശുദ്ധ നെറ്റിത്തടത്തില്‍ ഇപ്രകാരം ഉല്ലേഖനം ചെയ്യപ്പെട്ടിരുന്നു. " ഹാദാ ഹബീബുല്ല മാത ഫീ ഹുബ്ബില്ല" (അല്ലാഹുവിന്‍റെ ഇഷ്ടദാസന്‍ അവന്‍റെ പ്രീതിയോടെ മരണപ്പെട്ടിരിക്കുന്നു.)

ചിന്തോദ്ദീപകം
എഴുന്നൂറോളം വര്‍ഷങ്ങള്‍ പിന്നിട്ട് നില്‍ക്കുന്ന ആ വിശുദ്ധ ഖബ്ര്‍ ശരീഫും പരിസര പ്രദേശങ്ങളും ഇന്ന് ആത്മീയ മുസ്‌ലിംകളുടെ സിരാകേന്ദ്രമാണ്. വിഷമങ്ങളനുഭവിക്കുന്നവരുടെ അത്താണിയാണ്. വാളുകളും ബോംബുകളും കൂട്ടക്കൊലയും മറയാക്കി സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്നവര്‍ക്ക് മുന്നില്‍ ഖാജ ഒരു വിസ്മയമാണ്. അവിടത്തെ ആ വ്യക്തിപ്രഭാവം! അതൊന്നു മാത്രമായിരുന്നു അവിടത്തെ കയ്യിലെ ആയുധം. അവിടത്തെ ജീവിത വിശുദ്ധിയിലാണ് സമൂത്തിന്‍റെ കണ്ണുരുക്കിപ്പോയത്. തങ്ങളുടെ ഒരു നോട്ടം മാത്രം! അതൊരുപക്ഷേ ഒരു ജീവിതത്തിന്‍റെ അല്ലെങ്കില്‍ ഒരുപാട് ജീവിതങ്ങളുടെ രക്ഷയിലെക്കുള്ള ടേണിംഗ് പോയിന്റായിരുന്നു. അത് മാത്രം മതി അവിടത്തെ ജീവിത വിശുദ്ധി അളന്നെടുക്കാന്‍. ആത്മീയ മുസ്‌ലിംകളുടെ സുപ്രിംകോടതിയാണ് ഖാജയുടെ അജ്മീര്‍. ഇന്ത്യന്‍ മുസ്‌ലിംകളുടെ സുല്‍ത്താനാണ് മഹാനായ ഖാജ തങ്ങള്‍. പാവങ്ങളുടെ എല്ലാമെല്ലാമായിരുന്ന ഖാജയെ "ഖാജാ ഗരീബ് നവാസ്‌" എന്ന നാമം കൊണ്ടാണ് സാമൂഹം ആദരിച്ചത് . മഹാനവര്‍കളുടെ പവിത്രത കൊണ്ട് അല്ലാഹു നമ്മുടെ ഈമാന്‍ സലാമാത്താക്കി തരുമാറാകട്ടെ-ആമീന്‍.

പണ്ഡിതരും പാമരും എന്നുവേണ്ട രാജാക്കന്മാരും പ്രസിഡന്റുമാരും ഇന്നിവിടെ പുണ്യം തേടിയെത്തുന്നു. ഔറംഗസീബ്‌, അക്ബര്‍, ഷാജഹാന്‍, ഇല്‍ത്തുമിഷ് തുടങ്ങിയ ചക്രവര്‍ത്തിമാരെല്ലാം മാഹനായ ഖാജയോട് ബന്ധം സ്ഥാപിച്ചിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ ഐ. പി. എച്ച് പ്രസിദ്ധീകരിച്ച ഇസ്‌ലാമിക വിജ്ഞാനകോശത്തില്‍ ഇങ്ങനെ കാണാം. "1572 ല്‍ ഗുജറാത്ത്‌ ആക്രമണവേളയില്‍ ശത്രുവിനെതിരെ പോരാടുന്നതിന് മുമ്പ്‌ 'അല്ലാഹു അക്ബര്‍' യാ മുഈന്‍(ഖാജാ മുഈനുദ്ദീന്‍ ചിശ്തി) എന്ന് അക്ബര്‍ ഉച്ചത്തില്‍ വിളിച്ചു പറയുകയുണ്ടായി. അനുയായികളില്‍ ചിലര്‍ 'അജ്മീരി' 'അജ്മീരി' എന്ന് ഉറക്കെപറഞ്ഞിരുന്നു. മസാറുകളിലേക്ക് തീര്‍ഥാടനം നടത്തുന്നതില്‍ തല്‍പരനായിരുന്ന അക്ബര്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെയും മറ്റും മഖ്ബറകള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. 1508 ല്‍ ചിത്തോര്‍ ആക്രമണത്തില്‍ വിജയിച്ചു. അക്ബര്‍ കാല്‍നടയായാണ്. അജ്മീര്‍ ദര്‍ഗയിലേക്ക് പോയത്. 1570 ല്‍ സലിം എന്ന മകന്‍റെ ജനനത്തില്‍ സന്തുഷ്ടനായ അക്ബര്‍ അജ്മീരില്‍ ദര്‍ഗ സന്ദര്‍ശിക്കുകയും അവിടെ കെട്ടിടങ്ങള്‍ പണി കഴിപ്പിക്കുകയും ചെയ്തു.(IPH/ഇ. വി/പേ .66/വോ.1)