ദലാഇലുല്‍ ഖൈറാത്തിന്റെ തണലില്‍

Posted by SiM Media on 1:52 PM with No comments

2012 ഏപ്രില്‍ 25 നു അല്‍ യര്‍മൂക്ക് ഉംറ ഗ്രൂപ്പ് വഴി 54 പേരടങ്ങുന്ന സംഘവുമായി ഷാര്‍ജയില്‍ നിന്നും മദീനയിലേക്ക് യാത്ര പുറപ്പെട്ടു. മരുഭൂമികളും മലമടക്കുകളും താണ്ടിക്കടന്ന് മദീനാ മുനവ്വറയിലെത്താന്‍ 2000കി.മി. ഡ്രൈവറോടൊപ്പം ഫ്രന്റ് സീറ്റിലിരുന്ന് മൈക്കെടുത്ത് ജനങ്ങളോട് സംസാരിക്കുമ്പള്‍ മണല്‍ക്കാറ്റുകളും റോഡരികിലെ ഒട്ടക്കൂട്ടങ്ങളും മേഞ്ഞു നടക്കുന്ന ആടുകളും തലയുയര്‍ത്തി നില്‍ക്കുന്ന മാമലകളും മദീനയുടെ രാജകുമാരനെ വര്‍ണ്ണിക്കാന്‍ ശക്തി പകര്‍ന്നതുപോലെ തോന്നി. പ്രവാചക സവിധത്തിന്റെ ഏതാനും വാര അകലെ ബസ്സ് എത്തിയപ്പോള്‍ മദീനാ സൌന്ദര്യത്തിന്റെ പ്രതീകമായ പച്ചക്കുബ്ബനോക്കി ചിലരുടെ കണ്ണുകള്‍ ഈറണയുന്നത് ഞാന്‍ ശ്രദ്ധച്ചു. കുണ്ടുര്‍ ഉസ്താദിനെയും അവിടുത്ത വരികളെയും എങ്ങിനെ ഓര്‍ക്കാതിരിക്കാന്‍ കഴിയും!? ആരംബപ്പൂവായ മുത്ത് നബിയുടെ ഹള്റത്തില്‍ വന്നെത്തീ... ഞങ്ങള്‍ക്ക് സന്തോഷം വന്നെത്തി..... 

മദീനാ താമസത്തിനിടയില്‍ സുഹൃത്ത് ഫാദിലിയുമായുള്ള ബന്ധം അനുഗ്രഹമായിത്തോന്നി. മദീനയിലെ അബ്ദുല്‍ അസീസ് ശൈഖ് എന്ന മദീനക്കാരനായ അറബിയെ എനിക്ക് അദ്ദേഹം പരിചയപ്പെടുത്തിത്തന്നു. തികഞ്ഞ പ്രവാചക സ്നേഹിയായ മനുഷ്യന്. സഊദി അറേബ്യയേയും വിശിഷ്യാ ഇരുഹറമുകള്‍ക്ക് മീതെയും വഹാബിസം ഒരു നാശമായി പടര്‍ന്ന കൂട്ടിത്തില്‍ അതില്‍ നിന്നെല്ലാം ബഹൂദൂരം അകന്നു നിന്ന പ്രവാചക സ്നേഹിയായ സാക്ഷാല്‍ മദീനക്കാരന്‍ , 27 വെള്ളിയാഴ്ച ഇശാഅ് നിസ്കാര ശേഷം ഞാനും ഫാദിലിയും അദ്ദേഹത്തെയും കാത്ത് ബാബുല്‍ ബഖീഅ് പരിസരത്തിരുന്നു. അല്‍പസമയ ശേഷം അദ്ദേഹം കടന്നു വന്നു. ഹസ്തദാനം നടത്തി..ബറക്കത്തെടുത്തു. ഫാദിലി എന്നെ പരിചയപ്പെടുത്തി. അദ്ദേഹം ചില ഉപദേശങ്ങള്‍ നല്‍കി. കൂട്ടത്തില്‍ പ്രവാചകന്‍ (സ്വ)യുടെ പേര് ഉച്ചരിക്കുമ്പോള്‍ സങ്കടംമൂലം ചുണ്ടുകള്‍ വിതുമ്പുന്നത് ഞാന്‍ ശ്രദ്ധിച്ചു. പ്രേമഭാജനത്തെ പറയുമ്പോളും ഓര്‍ക്കുമ്പോളും വിതുമ്പുന്നതല്ലേ യതാര്‍ത്ഥത്തില്‍ സ്നേഹത്തിന്റെ അടയാളം. നമുക്കില്ലാതെ പോയതും അതു തന്നെയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

ശേഷം അദ്ദേഹം ദുആയിലേക്ക് കടന്നു. പച്ചക്കുബ്ബയിലേക്ക് തിരിഞ്ഞ് കൈകളുയര്‍ത്തി ദുആ ചെയ്തു. മുത്വവ്വമാര്‍ ആരും തടയാന്‍ വന്നില്ല. അങ്ങനെ തടയല്‍ അവിടത്തെ പതിവു കാഴ്ചയാണ്. പിന്നില്‍ ഞങ്ങള്‍ ആമീന്‍ പറഞ്ഞു. പ്രാര്‍ത്ഥന അല്ലാഹുവോട് മാത്രം പക്ഷെ, പ്രവാചകനെ മുന്‍ നിറുത്തി ചോദിച്ചാല്‍ അല്ലാഹു തട്ടിക്കളയില്ലെന്ന് ഏത് വിശ്വാസിക്കാണറിയാത്തത്. അദ്ദേഹം ദുആ ചെയ്യുന്ന വീഡിയോയാണിത്. മുഖം പെടുത്താന്‍ അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ട് സാധിച്ചില്ലെന്നു മാത്രം.

ശേഷം ഞങ്ങള്‍ ലിഫ്റ്റ് വഴി കാര്‍പാര്‍ക്കിംഗ് ഏരിയയില്‍ എത്തി. കാറിന്റെ ഡോര്‍ തുറന്ന് അതില്‍ നിന്നും ദലാഇലുല്‍ ഖൈറാത്തിന്റെ ഒരു കിതാബെടുത്തു ഒപ്പം ഒരു തസ്ബീഹ് മാലയും. ഹബീബിലേക്കുള്ള പ്രകാശരശ്മിയായി ആ രണ്ട് ബറക്കത്തും അബ്ദുല്‍ അസീസ് ശൈഖ് എന്റെ കയ്യില്‍ നല്‍കി. (അല്ലാഹു ആഫിയത്തുള്ള ദീര്‍ഘായുസ്സ് നല്‍കട്ടെ. ആമീന്‍) എന്നിട്ട് പറഞ്ഞു ഇതിലെ ദലാഇലുല്‍ ഖൈറാത്ത് കേവലം പത്തുമിനുട്ട് മാത്രം മതി ചൊല്ലാന്‍. പതിവായി ചൊല്ലുക. പിന്നെ ഖസീദത്തുല്‍ ബുര്‍ദയുമുണ്ട് അതും ചൊല്ലുക. ഞാനത് രണ്ടും ചൊല്ലാമെന്ന് ഏല്‍ക്കുകയും ചെയ്തു. ഇജാസത്ത് കിട്ടി കൃത്യം മൂന്നാമത്തെ ആഴ്ച ഖസീദത്തുല്‍ ബുര്‍ദ്ധയുടെ രചയിതാവായ ഇമാം ബൂസൂരി(റ) അന്ത്യവിശ്രമം കൊള്ളുന്ന മഖ്ബറയിലെത്തി. ഈജിപ്തിലെ മെഡിറ്ററേനിയന്‍ കടല്‍ തീരത്ത് അലക്സാഡ്രിയയിലാണ് മഹാനവര്‍കളുടെ മഖ്ബറ. അവിടെ വെച്ച് ബുര്‍ദ്ദ മുഴുവനായും ചൊല്ലിത്തീര്‍ക്കുകയും ചെയ്തു. അല്‍ഹംദുലില്ലാഹ്.

മദീനയിലെ പള്ളിയില്‍ ദലാഇലുല്‍ ഖൈറാത്തിന്റെ കിതാബുകള്‍ കണ്ടാല്‍ അവിടെയുള്ള മുത്വവ്വമാര്‍ എന്ന് പറയപ്പെടുന്നവര്‍ അതിനെ തടയുക പതിവാണ്. എന്നിരിക്കെയാണ് അബ്ദുല്‍ അസീസ് ശൈഖ് ഈ കിതാബുകള്‍ പരസ്യമായി കൊണ്ടു നടക്കുന്നതും ഇജാസത്ത് നല്‍കുന്നതു. സ്നേഹിക്കപ്പെടുന്ന രാജകുമാരന്‍ അടുത്തുള്ളപ്പോള്‍ യതാര്‍ത്ഥ സ്നേഹിതനു പിന്നെ ആരെ പേടിക്കണം?!

ദലാഇല്‍ ഖൈറാത്തിന്റെ ചരിത്രം
(ഇമാം മുഹമ്മദ്ബ്നു സുലൈമാനുല്‍ ജസൂലി(ഖു:സി) രചിച്ച ദലാഇലുല്‍ ഖൈറാത്ത് സമഗ്രവും ആധികാരികവും പ്രശസ്തവും വിപുലവുമായ പ്രചാരവുമുള്ളതാണ്. സ്വഹാബത്തും ഉത്തമ നൂറ്റാണ്ടിലെ സജ്ജനങ്ങളും ഉപയോഗിച്ചിരുന്ന സ്വലാത്തുകളുടെ സമാഹാരമാണത്. ഒട്ടേറെ പണ്ഡിത•ാര്‍ അതിനു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. നബി (സ്വ) പലര്‍ക്കും അതു പാരായണം ചെയ്യാന്‍ സ്വപ്നത്തില്‍ നിര്‍ദ്ദേശം നല്‍കിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഏതായാലും സ്വലാത്തിന്റെ വിഷയത്തില്‍ ദലാഇലുല്‍ ഖൈറാത്ത് ഒരു ഒറ്റമൂലിയാണ്.

അത് രചിക്കാനുണ്ടായ കാരണം, ഇമാം ജസൂലിക്ക് ഒരിക്കല്‍ നിസ്കാരത്തിനു അംഗസ്നാനം ചെയ്യാന്‍ വെള്ളം ആവശ്യമായിവന്നു. കിണറ്റില്‍ നിന്നും വെള്ളം മുക്കിയെടുക്കാന്‍ ഉപകരണമൊന്നുമില്ല. അപ്പോള്‍ ഒരു പെണ്‍കുട്ടി ഉയര്‍ന്ന സ്ഥലത്തു നിന്നു നോക്കി. താങ്കള്‍ ആരാണെന്നു ഇമാം ജസൂലിയോട് ചോദിച്ചു. ജസൂലി തന്നെപ്പറ്റി പറഞ്ഞുകൊടുത്തു. അന്നേരം പെണ്‍കുട്ടി പ്രതിവചിച്ചു. "ജനങ്ങള്‍ പുകഴ്ത്തുന്ന വ്യക്തിയാണ് താങ്കള്‍. പക്ഷെ, വെള്ളം എങ്ങനെ എടുക്കുമെന്നറിയാതെ പരിഭ്രമിക്കുന്നു.'' എന്നു പറഞ്ഞു ആ പെണ്‍കുട്ടി കിണറ്റിലേക്ക് തുപ്പി. വെള്ളം പുറത്തേക്ക് പ്രവഹിച്ചു. ഭൂമിയിലൂടെ ഒഴുകി. അംഗസ്നാനത്തിനു ശേഷം ഇമാം ജസൂലി ചോദിച്ചു: ഈ പദവി നീ എങ്ങനെ കരസ്ഥമാക്കി.?

"ഊഷര മരുഭൂമിയിലൂടെ നടക്കുമ്പോള്‍ കാട്ടുമൃഗങ്ങള്‍ വന്നു കോന്താലയില്‍ തൂങ്ങുന്ന നബി (സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലിയതു കൊണ്ട്'' പെണ്‍കുട്ടി മറുപടി പറഞ്ഞു.

അപ്പോള്‍ സ്വലാത്തിനെപ്പറ്റി ഒരു ഗ്രന്ഥം രചിക്കുമെന്ന് ജസൂലി ശപഥം ചെയ്തു. അങ്ങനെയാണ് ദലാഇലുല്‍ ഖൈറാത്ത് വിരചിതമായത്.

സുലൈമാനുല്‍ ജസൂലിയുടെ മഖ്ബറ,മൊറോക്കോ.
അധ്യാത്മിക ലോകത്ത് ഉന്നത സോപാനം കരസ്തമാക്കിയ അനേകായിരം ശിഷ്യഗണങ്ങള്‍ ജസൂലിക്കുണ്ടായിരുന്നു. ഹി:870 റബീഉല്‍ അവ്വല്‍ പതിനാറിന് സുബ്ഹി നിസ്കാരത്തില്‍ ഒന്നാം റക്അത്തിലെ രണ്ടാം സുജൂദിലോ റണ്ടാമത്തെ റക്അത്തിലെ ഒന്നാം സുജൂദിലോ, ഏതോ ഒരു വ്യക്തിയുടെ കയ്യാല്‍ വിഷം അകത്തുചെന്നതിന്റെ ഫലമായി ജസൂലി ആഫര്‍ഗാല്‍ എന്ന സ്ഥലത്തു വെച്ച് വഫാത്തായി. അന്ന് തന്നെ മധ്യാഹ്ന സമയത്ത് താന്‍ നിര്‍മ്മിച്ച പള്ളിയുടെ മദ്ധ്യത്തില്‍ മറവുചെയ്യപ്പെട്ടു. എഴുപത്തി ഏഴു വര്‍ഷത്തിനു ശേഷം ഒരു സ്വപ്ന നിര്‍ദ്ദേശമനുസരിച്ച് മറാകിസിലെ സൂസ് എന്ന സ്ഥലത്തെ രിയാളുല്‍ അറൂസിലേക്ക് ജസൂലിയുടെ മൃതദേഹം മാറ്റി മറമാടി. ഖബറില്‍ നിന്ന് മൃതദേഹം എടുത്തപ്പോള്‍ മരിക്കുന്ന സമയത്തുണ്ടായിരുന്ന അവസ്ഥക്കു യാതൊരു മാറ്റവും സംഭവിച്ചിരുന്നില്ല. മരിക്കുന്നതിന് മുമ്പ് അദ്ദേഹം താടിയും തലമുടിയും നന്നാക്കിയിരുന്നു. പുറത്തെടുത്തപ്പോഴും അതുപോലെയുണ്ടായിരുന്നു. മുഖത്ത് ഒരാള്‍ വിരലുകൊണ്ട് അമര്‍ത്തിയപ്പോള്‍ അവിടന്ന് രക്തം നീങ്ങി. വിരലെടുത്തപ്പോള്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് വന്നു. ജീവനുള്ളതു പോലെ രക്തത്തുടിപ്പുണ്ടായിരുന്നു. യുസുഫുന്നബ്ഹാനി ദലാഇലുല്‍ ഖൈറാത്തിനെ സംബന്ധിച്ച് പാടി: 
ان كنت ترغب ان تسر محمدا    فاقرأ كتاب دلائل الخيرات
''നീ മുഹമ്മദ് നബി(സ്വ)യെ സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ദലാഇലുല്‍ ഖൈറാത്ത് പാരായണം ചെയ്യുക.'')

കടപ്പാട്,
മദീനയിലേക്കുള്ള വഴിത്താര.

ദലാഇലുല്‍ ഖൈറാത്തിന്‍റെ ഓഡിയോ കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചയ്യുക.

ദലാഇലുല്‍ ഖൈറാത്തിന്‍റെ PDF ഫയല്‍ ലഭിക്കാന്‍ താഴെ ക്ലിക്ക് ചെയ്യുക.