Sunday, October 15, 2023

ഒരുദിനം ആയിരം സുന്നത്തുകൾ; അഭിപ്രായങ്ങൾ രേഖപ്പെടുത്താം





വിശുദ്ധ മദീനയിലെ തെരുവുകളിലൂടലൂടെ നടക്കുക ഒരു ഹരമായിരുന്നു. 2009 - 2019 കാലയളവിനിടയിൽ അബുദാബിയിൽ നിന്നും ദുബൈയിൽ നിന്നുമൊക്കെ ഉംറക്കാരോടൊപ്പം സേവകനായി ഇരു ഹറമുകളിലേക്ക് പോകുമ്പോൾ ഒഴിവു സമയങ്ങളിൽ ആ നടത്തം വല്ലാത്തൊരു അനുഭൂതി നൽകുമായിരുന്നു. യാത്രക്കാരായ സുഹൃത്തുക്കളുടെ കുടുംബക്കാർ വാഹനവുമായി വന്ന് അവരുടെ വീടുകളിലേക്ക് കൊണ്ടുപോകും മദീനയിലെ ഗ്രാമങ്ങൾ കാണാൻ.. ചിതൽപുറ്റ് പോലെ തലയുയർത്തിനിൽക്കുന്ന മൺചുമരുകൾ.. കോട്ടകൾ.. ഈന്തപ്പഴ തോട്ടങ്ങൾ.. തോട്ടങ്ങളിലൂടെ ഒഴുകുന്ന ജലസേചന പദ്ധതികൾ.. ഒട്ടകക്കൂട്ടങ്ങൾ അവയുടെ പാൽ.. അങ്ങിനെ പലതും..


മദീനയുടെ മഹത്വം പറയുന്ന നമ്മുടെ ഉസ്താദുമാരുടെ കൃതികൾ വായിച്ച് മദീനാ പള്ളിയുടെ പരിസരത്തുകൂടെ നടക്കാനെന്തു രസമാണ്. ഇതിഹാസങ്ങൾ പിറന്ന മണ്ണിലൂടെ ഖൽബറിഞ്ഞു നടന്ന രാത്രികളെത്ര.. പകലുകളെത്ര.. അതിനെല്ലാം ആ കൃതികൾ ഏറെ സഹായിച്ചു. ഉഹ്ദ് മലയുടെ താഴ്വാരം എണ്ണമറ്റ ധീരരുറങ്ങുന്ന രണഭൂമിയാണ്.  അവിടെയുറങ്ങുന്ന മഹോന്നതരുടെ ചരിത്രങ്ങൾ ആവേശപൂർവം വായിക്കാനും പറയാനും അവ പ്രചോദനമായിട്ടുണ്ട്.

മദീനയുടെ പാരമ്പര്യവും ചരിത്രനാളുകളും പഴയ ചിത്രങ്ങളുമെല്ലാം ഉൾപ്പെടുന്ന നല്ല ഒന്നാംതരം അറബ് ഗ്രന്ഥങ്ങൾ പള്ളിയുടെ പരിസരങ്ങളിൽനിന്ന് പലപ്പോഴായി ഞാൻ വാങ്ങിയിട്ടുണ്ട്. ആ കൂട്ടത്തിൽ മസ്ജിദുൽ ഗമാമയുടെ പരിസരത്തെ കടയിൽ നിന്ന് വാങ്ങിയ ഒരു അറബ് ഗ്രന്ഥമാണ് ഇങ്ങനെ ഒന്ന് മലയാളത്തിൽവേണം എന്ന ചിന്തയിലെത്തിച്ചത്. 


താമസിച്ചില്ല 'ഒരുദിനം ആയിരം സുന്നത്തുകൾ' എന്ന തലവാചകം മനസ്സിൽ തറച്ചു.. അങ്ങിനെ ഒരു ഗ്രന്ഥം മലയാളത്തിൽ വേണമെന്ന ആശ വർദ്ധിച്ചു. അബുദാബിയിൽ നിന്നും മദീനയിലേക്ക് വന്ന മറ്റൊരു യാത്രയിൽ വിശുദ്ധ റൗളാ ശരീഫിലിരുന്ന് ആ ഗ്രന്ഥത്തിന് തുടക്കം കുറിച്ചു. ബാക്കി ഒഴിവുപോലെ എഴുതി ചേർത്തു... 


പലകാരണങ്ങളാൽ ഇടക്കാലത്ത് നിലച്ചുപോയെങ്കിലും കഴിഞ്ഞ ഏഴുമാസത്തെ പരിശ്രമത്തിനൊടുവിൽ ഇപ്പോൾ റബീഉൽ അവ്വലിൽ അഥവാ 2023 ഒക്ടോബർ 14 ശനി ത്രിശൂർ ജില്ലാ മീലാദ് സംഗമത്തിൽ ഈ ഗ്രന്ഥം പ്രകാശിതമായി. 


ഒരുപാട് മദീനയിലെത്താനും ഇങ്ങനെയൊക്കെ ചെയ്യാനും പ്രചോദനം ലഭിച്ചത് ഉപ്പിച്ചി എന്ന മാടവന ഉസ്താദിൽ നിന്ന് തന്നെ. അതിനാൽ അവതാരിക നൽകിയതും അവിടുന്ന് തന്നെ. അതിനു വഴിയൊരുക്കിത്തന്ന ഉസ്മാൻ സഖാഫി തിരുവത്ര ഉസ്താദിനെയും മറക്കാൻ കഴിയില്ല. ശൈഖുനാ കോടമ്പുഴ ബാവ ഉസ്താദ് മുതൽ അറിവ് പഠിപ്പിച്ചു തന്ന എല്ലാ ഗുരുക്കന്മാരെയും സ്മരിച്ചു കൊണ്ട്, ആശംസകൾ നൽകി ഗ്രന്ഥത്തിന് മാറ്റുപകർന്ന സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളി, പാണാവള്ളി ഉസ്താദ് എന്നിവർക്കെല്ലാം കടപ്പാട് രേഖപ്പെടുത്തിക്കൊണ്ട്  കൈരളിക്ക് സമ്മാനിക്കുകയാണ്. അല്ലാഹു ഉസ്താദുമാർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് ഏറ്റിത്തരട്ടെ. അല്ലാഹു ഇതൊരു സ്വാലിഹായ സത്കർമമായി സ്വീകരിക്കട്ടെ. ആമീൻ. 


കാലങ്ങളേറെയായി ഈ ബ്ലോഗിലൂടെ എന്റെ കൊച്ചു കൊച്ചു ആശയങ്ങൾ ഞാൻ എഴുതിവരുന്നു. യൂട്യൂബിന്റെ വരവോടെ ഇത്‌ മെല്ലെ സ്തംഭിച്ചു എന്ന് മാത്രം. ഏതായാലും എന്റെ ഈ പുസ്തകം നിങ്ങൾ മുഴുവനായും വായിച്ചു കഴിഞ്ഞാൽ അഭിപ്രായങ്ങൾ കമെന്റ് അയി താഴെ രേഖപ്പെടുത്താൻ മറക്കരുതേ..


















Thursday, January 19, 2017

ഹദീസിന്‍റെ പൂങ്കാവനത്തില്‍ PART - 2

സമര്‍ഖന്ദില്‍ നിന്നും തുര്‍മുദ് പട്ടണത്തിലേക്ക് 375 കിലോമീറ്റര്‍ ദൂരമുണ്ട്. വൈകുന്നേരം 4 മണിയോടെ ഞങ്ങള്‍ ഷേര്‍ബോദ് (Sherobod) പട്ടണത്തിലെത്തി. ഈ പട്ടണം തുര്‍മുദിന് 61 കിലോമീറ്റര്‍ മുമ്പാണ് സ്ഥിതി ചെയ്യുന്നത്. ഷേര്‍ബോദില്‍ നിന്നും ഞങ്ങളുടെ വാഹനം കൊച്ചു റോഡിലേക്ക് തിരിഞ്ഞു. ജനത്തിരക്കില്ലാത്ത നല്ല ഗ്രാമം. കര്‍ഷകര്‍, കുതിര സവാരിക്കാര്‍ റോഡരികിലൂണ്ട്. 7 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് യക്തിയൂള്‍ (Yakhtiyul) എന്ന സ്ഥലത്തെത്തി. ഇതാണ് ഹദീസിന്‍റെ സൗരഭ്യം പരിലസിക്കുന്ന നാട്. ലോക ഗുരു മുഹമ്മദ് നബി(സ്വ)യുടെ വിശുദ്ധ ഹദീസുകള്‍ക്ക് സേവനം ചെയ്ത മഹാ മനീഷിയുടെ വിശ്രമ കേന്ദ്രം. അന്ത്യനാള്‍ വരെ ഈ നാടിനെ മുസ്ലിം ലോകം ഓര്‍ത്തു കൊണ്ടിരിക്കും. 

ഇമാം തുര്‍മുദിയുടെ നാമം ഉല്ലേഘനം ചെയ്ത വലിയ കമാനം കടന്ന് വാഹനം മുന്നോട്ട് നീങ്ങി. റോഡിനിരുവശവും സൗന്ദര്യമാര്‍ന്ന മരങ്ങള്‍ നട്ടു പിടിപ്പിച്ചിട്ടുണ്ട്. ഇമാമിന്‍റെ വിശുദ്ധ ഖബര്‍ശരീഫ് ഉള്‍പ്പെടുന്ന കോമ്പോണ്ടിലേക്കുള്ള ഈ രാജ പാതയിലൂടെ വാഹനം മെല്ലെ നീങ്ങുമ്പോള്‍ മനം കുളിര്‍ത്തു. ബസ്സിറങ്ങി ഞങ്ങളെല്ലാം കോമ്പോണ്ടിലേക്ക് നടന്നു. വിജനമായി കിടക്കുന്ന ഭൂപ്രദേശം. പരിസരങ്ങളില്‍ ഭവനങ്ങളില്ല. കെട്ടിടങ്ങളില്ല. കടകളില്ല. വിജനതയുടെ നടുവില്‍ മഹാനവര്‍കളുടെ ഖബര്‍ശരീഫ് ഉള്‍കൊള്ളുന്ന കെട്ടിവും പള്ളിയും കുളവും മാത്രം. ഇവയെല്ലാം ഒരു മതില്‍ കെട്ടിനുള്ളില്‍ വളച്ചുകെട്ടിയിരിക്കുന്നു. മഹാനവര്‍കളുടെ ഖബര്‍ശരീഫും അതുള്‍കൊള്ളുന്ന കോമ്പോണ്ടും ഭംഗിയായി നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും പരിപാലകരുടെയും സന്ദര്‍ശകരുടെയും തിരക്ക് നന്നേ കുറവാണെന്ന് പ്രത്യക്ഷത്തില്‍ മനസ്സിലായി. കുളക്കരയില്‍ നിന്നും വുളു ചെയ്ത് പള്ളിയിലേക്ക് നീങ്ങി. നിസ്ക്കാരം പൂര്‍ത്തിയാക്കി ഞങ്ങള്‍ മഖ്ബറയിലേക്ക് നടന്നു.

മനസ്സ് ചോദിക്കുന്നു നീ ആരുടെ അടുത്തേക്കാണ് പോകുന്നതെന്ന്. തിരുനബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ സുന്നത്തുകള്‍ക്ക് കാവല്‍ നില്‍ക്കുക വഴി അന്ത്യനാള്‍ വരെ വരുന്ന മുസ്ലിംകളുടെ മനസ്സില്‍ ഇടം നേടിയ മഹാമനീഷിയുടെ ദര്‍ബാറില്‍ കേവലം കുമിളപോലൊരുവന്‍ ഈ ഞാന്‍!! ഇടറുന്ന പാദത്താല്‍ ദര്‍ഘാ കവാടത്തില്‍ നിന്നു. അവിടത്തെ ജീവിതം എത്ര മഹോന്നതം!!! സ്രഷ്ടാവ് നല്‍കിയ 70 വര്‍ഷം അദ്ദേഹം തിരുനബിക്കായി സമര്‍പ്പിച്ചു. മുന്നാം നൂറ്റാണ്ടില്‍ അഥവാ സുവര്‍ണ്ണ കാലഘട്ടത്തില്‍ ജീവിച്ച മഹാന്‍. ഹിജ്റ 209 ല്‍ ജനിച്ച് 279 ലാണ് വഫാത്തായത്. അപാരമായ ഓര്‍മ്മ ശക്തിയാണ് തിര്‍മിദി ഇമാമിന്‍റെ പ്രത്യേകത. ജനനവും മരണവും ഈ നാട്ടില്‍ തന്നെ. വിജ്ഞാനത്തിനായി ദേശങ്ങള്‍ താണ്ടി. വാഹന സൗകര്യങ്ങളുടെ പരിമിതി നിറഞ്ഞ ആ കാലത്ത് ഇറാഖ്, ഖുറാസാന്‍, ഹിജാസ് തുടങ്ങിയ നാടുകള്‍ താണ്ടി ഉസ്താദുമാരെ തേടിയെത്തി. മഹാനവര്‍കളുടെ സമകാലികരായിരുന്നു ഇമാം ബുഖാരി(റ), മുസ്ലിം, അബൂദാവൂദ്, ഇബ്നു മാജ തുടങ്ങിയ ഹദീസ് പണ്ഡിതര്‍. തിര്‍മിദി ഇമാമിന്‍റെ പ്രഗത്ഭ ഗുരുവര്യര്‍ ഇമാം ബൂഖാരി(റ) തന്നെയായിരുന്നു. എന്നാല്‍ ബുഖാരി ഇമാമിന് തിര്‍മിദി ഇമാമം തന്‍റെ പക്കലില്ലാത്ത രണ്ടു ഹദീസുകള്‍ സ്വീകരിച്ചതിനാല്‍ ഗുരുവുമാണ്. തന്‍റെ നാല്‍പ്പത്തി ഒന്നാം വയസ്സില്‍ ഖുറാസാനിലെത്തുകയും രചനാ രംഗത്തേക്ക് തിരിയുകയും ചെയ്തു. തന്‍റെ മാസ്റ്റര്‍ പീസ് കൃതിയാണ് ജാമിഉത്തുര്‍മുദി. മഹാനവര്‍കള്‍ തന്നെ ഈ ഗ്രന്ഥത്തെ പറ്റി പറയുന്നത് ഇങ്ങനെ: 'ആരുടെയെങ്കിലും വീട്ടില്‍ ഈ ഗ്രന്ഥമുണ്ടെങ്കില്‍ അവിടെ സംസാരിക്കുന്ന തിരുനബിയുള്ളത് പോലെയാണ്.' പണ്ഡിതലോകത്തിന്‍റെ അംഗീകാരം ഏറ്റു വാങ്ങിയ ഈ ഗ്രന്ഥത്തിനു പുറമെ വെറെയും ഗ്രന്ഥങ്ങള്‍ മഹാനവര്‍കള്‍ക്കുണ്ട്. അതില്‍ പെട്ടതാണ് ശമാഇലുല്‍ മുഹമ്മദിയ്യ. പുരോഗമനം കൈവരിച്ച ഈ നൂറ്റാണ്ടിലും തിര്‍മിദെന്ന ഈ നാട്ടില്‍ ഇന്നും പഴമ തന്നെയാണ്. ആധുനികതയുടെ പ്രസരിപ്പൊന്നും ഇവിടെ കാണാനായില്ല. എങ്കില്‍ ഇമാമര്‍കള്‍ ജീവിച്ച നൂറ്റാണ്ടില്‍ നേരിട്ട യാത്രാസൗകര്യങ്ങളുടെ അപര്യപ്തത നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. അപര്യാപ്തതകളുടെ വേലിക്കെട്ടുകള്‍ ഭേദിച്ച് മഹാനവര്‍കള്‍ തിരുനബിയുടെ വചനങ്ങള്‍ക്ക് സേവനം ചെയ്യാനായി പുറപ്പെട്ടു. അല്ലാഹു വഴികള്‍ എളുപ്പമാക്കിക്കൊടുത്തു.

അതെ, ആ മഹാമനീഷിയുടെ ചാരെയാണല്ലോ? നെടുവീര്‍പ്പോടെ കവാടത്തില്‍ നിന്നും ഖബര്‍ ശരീഫിനടുത്തേക്ക് ചെന്നു. പിതവ് പി.എസ്.കെ മാടവന ഇമാമവര്‍കള്‍ക്ക് സലാം ചെല്ലിത്തന്നു. എല്ലാവരും അതേറ്റു ചൊല്ലി. പ്രഗത്ഭ ചിന്തകനും ഗ്രന്ഥകാരനും എന്‍റെ ഒമ്പത് വര്‍ഷത്തെ ഗുരുവര്യരും പണ്ഡിതനുമായ കോടമ്പുഴ ബാവ മുസ്ലിയാര്‍ ഇമാമവര്‍കളെ അനുസ്മരിച്ചു. ഇമാമവര്‍കളുടെ ജീവിതം ആഴത്തില്‍ പരാമര്‍ശച്ചു കൊണ്ട് ഉസ്താദിന്‍റെ വിവരണം മനസ്സില്‍ തറച്ചു. തലഉയര്‍ത്തി നില്‍ക്കുന്ന വലിയ താഴകക്കുടത്തിനു താഴെ ഒരാള്‍ പൊക്കത്തില്‍ ഇമാമവര്‍കളുടെ മഖ്ബറ തൂവെള്ള മാര്‍ബിളില്‍ പണിതീര്‍ത്തിരിക്കുന്നു. ഉസ്താദ് കല്‍ത്തറ അബ്ദുല്‍ ഖാദിര്‍ മദനിയുടെ പ്രാര്‍ത്ഥനയില്‍ എല്ലാരും സായൂജ്യരായി. ഇമാമവര്‍കള്‍ക്ക് സലാം പറഞ്ഞ് ഞങ്ങള്‍ പുറത്തേക്ക് ഇറങ്ങി. വിതുമ്പുന്ന മനസ്സോടെ..ഇത്ര ദൂരെ, ഈ മഹോന്നത സൂനത്തിനു മുന്നില്‍ നിന്ന് സലാം പറയാന്‍ ഭാഗ്യം നല്‍കിയ നാഥന് സ്ഥുതിപറഞ്ഞ്...

ഒരു ബറ്റാലിയന്‍ പട്ടാളക്കാര്‍ വന്നിറങ്ങി നേരെ മഖ്ബറക്കുള്ളിലേക്ക് പ്രവേശിച്ചു. ഞങ്ങള്‍ എല്ലാരും മാറി നിന്നു. അല്‍പ്പം ഭയത്തോടെ എല്ലാവരും മുഖത്തോട് മുഖം നോക്കി. അവര്‍ സിയാറത്ത് ചെയ്തു. ഒരു മുത്വവ്വ അവര്‍ക്ക് ദുആ ചെയ്തു കൊടുത്തു. ശേഷം അവര്‍ വാഹനത്തില്‍ കയറി മടങ്ങി.

ഇമാമവര്‍കളുടെ മഖ്ബറ നില്‍ക്കുന്ന കെട്ടിടത്തിന് പരിസരത്ത് വലിയ ഖബര്‍സ്ഥാന്‍ കാണപ്പെട്ടു. ധാരാളം നല്ലഇനം മരങ്ങളും വിവിധഇനം പഴങ്ങളും വിളഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു.

നമ്മില്‍ പലരും പല മഹാډാരുടെ മഖ്ബറകളിലും പോയിട്ടുണ്ടാവുമെങ്കിലും ഇങ്ങനെ, ഈ നട്ടില്‍, പലരും വന്നെത്തല്‍ തുലോം വിരളമായിരിക്കും. അതും തുര്‍മുദ് പട്ടണത്തില്‍. കാരണം ഇതൊരു പ്രധാന സഞ്ചാര പാതയല്ല. അതിനാല്‍ ഇങ്ങോട്ട് അധിക പേരും ശ്രദ്ധവെക്കാറില്ല. ഉസ്ബക്കിസ്താനലെത്താന്‍ എളുപ്പമാണ്. പക്ഷേ പലരും തുനിയാറില്ല. ഇനി എത്തിയാല്‍ തന്നെ തുര്‍മുദ് പട്ടണവും മഖ്ബറ സിയാറയൂം സാഹസികമായതിനാല്‍ പലരും ഒവിവാക്കലാണ് പതിവ്. നാം ഇവിടെ വരണം. തിരുനബിയുടെ ഹദീസുകള്‍ക്ക് സേവനം ചെയ്യാന്‍ മഹാനവര്‍കള്‍ നടത്തിയ സാഹസത്തിന്‍റെ പാതയിലെത്താന്‍ നമുക്കൊന്നും സാധിക്കില്ലെങ്കിലും സാഹസികം ചെയ്ത് തിര്‍മിദി ഇമാമിന്‍റെ തിരു മുന്നിലെത്തി ഒരു അസ്സലാമു അലൈക്കും പറഞ്ഞാല്‍ അതിലെ നേട്ടം നമുക്ക് വലുത് തന്നെയാണ്.  അല്ലാഹു സ്വീകരിക്കട്ടെ ആമീന്‍

ബസ്സില്‍ കയറിയ ഞങ്ങള്‍ അവിടെ നിന്നും മടങ്ങി. ഇമാമവര്‍കളുടെ വിശ്രമസ്ഥാനം ഒരു നോക്കുകൂടി പുറം തിരിഞ്ഞു നോക്കി.. അങ്ങ് വിദൂരതയില്‍ ആ വിശുദ്ധ സഥലം മറഞ്ഞു. ഞങ്ങളുടെ വാഹനം ടെര്‍മിസ് പട്ടണം ലക്ഷ്യമാക്കി കുതിച്ചു. ഇനി 60 കിലോമീറ്റര്‍. രാത്രി ഭക്ഷണവും കഴിച്ച് ഞങ്ങള്‍ ഹോട്ടലിലെത്തി.

Wednesday, January 18, 2017

ഹദീസിന്റെ നറുമണം പരത്തി തുര്‍മുദ് ഗ്രാമം PART-1

ഇത് തുര്‍മുദ് നഗരം. ഡെല്‍ഹിയില്‍ നിന്നും വിമാന മാര്‍ഘം സഞ്ചരിച്ചാല്‍ കേവലം നാലു മണിക്കൂര്‍ കൊണ്ട് ഇവിടെയെത്താം. ഉസ്ബക്കിസ്താന്‍ രാഷ്ട്രത്തിലെ സര്‍ഖന്‍ദ്രിയോ (Surxondaryo) സ്റ്റേറ്റിലെ ഒരു ജില്ലയാണ് ടെര്‍മിസ് (Termez) അഥവാ തുര്‍മുദ്. അഫ്ഗാനിസ്ഥാന്‍, തുര്‍ക്കുമാനിസ്താന്‍, കിര്‍ഗിസ്ഥാന്‍, കസാകിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളുടെ മധ്യത്തില്‍ നിലകൊള്ളുന്ന ഉസ്ബക്കിസ്താന്‍റെ തെക്ക് ഭാഗത്തായി അഫ്ഗാനിസ്ഥാനോട് തോളുരുമ്മിക്കിടക്കുന്ന കൊച്ചു പ്രദേശം. ജډംകൊണ്ടും മരണം കൊണ്ടും ഒരു നാടിന്‍റെ കീര്‍ത്തി വാനോളമുയര്‍ത്തിയ വിശ്വ പണ്ഡിതന്‍ ജീവിച്ച ദേശം. തിരുനബി(സ്വ)യുടെ ഹദീസുകള്‍ക്ക് സേവനം ചെയ്ത് മുസ്ലിം ലോകത്തിന് വിലമതിക്കാനാകാത്ത സംഭവാവകളര്‍പ്പ മഹാ മനീഷിയുടെ നാട്.

അബൂ ഈസ മുഹമ്മദ് ബ്നു ഈസ തുര്‍മുദി(റ) അഥവാ ഇമാം തുര്‍മുദി അന്ത്യവിശ്രമം കൊള്ളുന്ന തുര്‍മുദിലേക്ക് നാല്‍പ്പത് പേരടങ്ങുന്ന ഞങ്ങളുടെ ബസ് അധിവേഗം സഞ്ചരിച്ചു. ഉസ്ബകിസ്താനിലെ പ്രസിദ്ധ പട്ടണമായ സമര്‍ഖന്ദില്‍ നിന്നാണ് ഞങ്ങള്‍ പുറപ്പെടുന്നത്. പകലിന്‍റെ സിംഹ ഭാഗവും ബസ്സില്‍ തന്നെ. കോടമ്പുഴ ബാവ മുസ്ലിയാര്‍, കല്‍ത്തറ ഉസ്താദ്, പി.എസ്.കെ മാടവന തുടങ്ങിയ പ്രഗത്ഭരുടെ സാന്നിധ്യവും നേതൃത്വവും യാത്രയില്‍ തെല്ലും മുഷിപ്പേകിയില്ല. പഠനാര്‍ഹമായ ചര്‍ച്ചകളും മദ്ഹുഗീതങ്ങളും യാത്രയെ ത്രസിപ്പിച്ചു. വഴിയോരക്കാഴ്ചകളില്‍ കണ്ണും നട്ടിരിന്നവര്‍ക്ക് അതിലേറെ കണ്‍കുളിര്‍മ്മയാണ് ലഭിച്ചുകൊണ്ടിരിന്നുന്നത്.

റോഡിന് ഇരുവശങ്ങളിലും പരന്നു കിടക്കുന്ന പരുത്തി കൃഷിത്തോട്ടങ്ങള്‍ ഉസ്ബകിസ്താന്‍ യാത്രയിലെ വേറിട്ട കാഴ്ചയായിരുന്നു. പരുത്തിയെ വൈറ്റ് ഗോള്‍ഡ് എന്ന മറുനാമത്തില്‍ ഈ നാട്ടുകാര്‍ വിശേഷിപ്പിക്കുന്നു. ലോകാടിസ്ഥാനത്തില്‍, പരുത്തി ഉല്‍പാദനത്തില്‍ ആറാം സ്ഥാനവും കയറ്റുമതിയില്‍ രണ്ടാം സ്ഥാനവുമാണ് ഉസ്ബകിസ്ഥാന്‍. ഏപ്രില്‍ മെയ് മാസങ്ങളില്‍ കൃഷി ചെയ്താല്‍ സെപ്തമ്പര്‍ മാസത്തില്‍ വിളവെടുപ്പ് നടത്തുകയാണ് പതിവ്. റോഡ് സൈഡില്‍ അല്പനേരം നിറുത്തിയ ബസ്സില്‍ നിന്നും യാത്രികര്‍ പുറത്തിറങ്ങി. തോട്ടത്തിലിറങ്ങി കാഴ്ചകള്‍ ആസ്വദിച്ചു.  തോട് പൊട്ടി പാതി പുറത്തു വന്ന പരുത്തിയെ എല്ലാവരും തൊട്ടറിഞ്ഞു.

യാത്രതുടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ചില സാങ്കേതിക ആവശ്യത്തിനായി വാഹനം വീണ്ടും നിറുത്തിയിട്ടു. എല്ലാവരും പുറത്തിറങ്ങി. ചുറ്റും വലിയ മലകള്‍. വിദൂരതയില്‍ വശ്യസുന്ദരമായ ഗ്രാമക്കാഴ്ച്ചകള്‍. മലമുകളിലെ കൊച്ചു കൊച്ചു കുടിലുകളും വൈക്കോല്‍ കൂനകളും ഓടിച്ചാടിക്കളിക്കൂന്ന കുട്ടികളും ഗ്രാമസൗന്ദര്യത്തിന് പകിട്ടേകി. അവശ്യസാധനങ്ങള്‍ കഴുതപ്പുറത്ത് കയറ്റി നീങ്ങുന്ന ഗ്രാമീണര്‍. വലിയ ആട്ടിന്‍ പറ്റത്തെ തെളിച്ചു നീങ്ങുന്ന ആട്ടിടയډാര്‍. എല്ലാം കണ്ട് നില്‍ക്കവേ അപ്രതീക്ഷിതമായി ചൂളം വിളിച്ചെത്തിയ തീവണ്ടി എല്ലാവരുടെയും ശ്രദ്ധ ക്ഷണിച്ചു. വലിയ കുന്നുകള്‍ക്കിടയിലൂടെ ഒളിഞ്ഞും തെളിഞ്ഞും കറുത്ത പുകതുപ്പി ഇന്ധനച്ചരക്കുകള്‍ വഹിച്ച് കുതിച്ചെത്തിയ ആ ട്രയിന്‍ ഞൊടിയിടയില്‍ വീദൂരതയിലേക്ക് മറഞ്ഞു.

കേരളത്തിന്‍റെ ജനസംഖ്യാ നിരക്കിനോളമില്ല ഉസ്ബക്കിസ്ഥാന്‍ രാഷ്ട്രത്തിലെ മൊത്തം ജനസംഖ്യ. ടുറിസ്റ്റുകളെ മാറ്റിനിറുത്തിയാല്‍, അക്ഷരാര്‍ത്ഥത്തില്‍ വഴിയോരങ്ങളും അങ്ങാടികളും പട്ടണങ്ങളും അത്ര ജനനിബിഡമല്ല. അറ്റമറ്റുകിടക്കുന്ന റോഡിലൂടെ വാഹനം അതിവേഗം സഞ്ചരിച്ചു. തുര്‍മുദിലേക്ക് അടുക്കും തോറും മൊട്ടക്കുന്നുകളായി മടക്കുകള്‍ കണക്കേ കൂറ്റന്‍ പര്‍വ്വതങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഗ്രാമീണതയുടെ ചന്തം വിരിഞ്ഞു നില്‍ക്കുന്ന ചെറിയ അങ്ങാടിയിലൂടെ വാഹനം കടന്നുപോയി. മണ്‍കട്ടകള്‍കൊണ്ട് പടുത്തുയര്‍ത്തിയ വീടുകള്‍, കളിമണ്ണുകൊണ്ടും പുല്ലുകൊണ്ടും മേഞ്ഞിരിക്കുന്ന മേല്‍പുരകള്‍. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രം ആസ്പറ്റോസ് കൊണ്ട് മേല്‍പുര നിര്‍മ്മിച്ച ഭവനങ്ങള്‍. കന്നുകാലികളും കൃഷിത്തോട്ടങ്ങളും ധാരാളം. കഴുതസവാരിയിലാണ് അധിക ഗ്രാമീണരും. പെട്ടിക്കടകള്‍ സജീവം. തണ്ണിമത്തനും ഷമാമും റോഡരികില്‍ കൂട്ടിയിട്ട് വില്‍പ്പന നടത്തുന്നു. ഉസ്ബക്കിസ്ഥാന്‍ ഷമാമിന് തേനൂറും മധുരമാണെന്ന് ഞ്ഞങ്ങള്‍ രുചിച്ചറിഞ്ഞു.

വൈകുന്നേരം നാലുമണിയോടെ ഞങ്ങള്‍ തുര്‍മുദ് പട്ടണത്തിനോടടുത്തെത്തി.ഉസ്ബക്കിസ്ഥാനിലെ ഏറ്റം ചൂട് കൂടിയ പ്രദേശമാണിവിടം. ഗ്രീക്ക് പദമായ തെര്‍മോസ് (thermos)  അഥവാ ചൂട് എന്നര്‍ത്ഥം വരുന്ന പദത്തില്‍ നിന്നാണ് തിര്‍മിദ് എന്ന പദം ലോപിച്ചതെന്ന് പറയപ്പെടുന്നു. അഫ്ഗാന്‍ അതിര്‍ത്ഥി പങ്കിടുന്ന തിര്‍മിദ് പട്ടണം അമൂദാരിയ നദീ തീരത്താണ് സ്ഥിതി ചെയ്യുന്നത്. 2400 കി.മി നീണ്ടു കിടക്കുന്ന നദിയെപൗരാണിക ഗ്രീക്കുകാര്‍ (Oxus) ഓക്സസ് എന്നാണ് വിളിച്ചിരുന്നത്. അറബികള്‍ ജൈഹൂന്‍ (جيحون) എന്നും പറഞ്ഞുവരുന്നു. അഫ്ഗാനിസ്ഥാന്‍, താജികിസ്ഥാന്‍, തുര്‍ക്കുമാനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളിലൂടെ നദീ കടന്നു പോകുന്നു. ഇവിടെ തിര്‍മിദ് പട്ടണത്തെയും അഫ്ഗാനിസ്ഥാനെയും വേര്‍തിരിച്ചുകൊണ്ടാണ് അമൂദാരിയ നദിയുടെ സഞ്ചാരം.

ഉസ്ബക്കിസ്ഥാന്‍, കസാകിസ്ഥാന്‍ അടങ്ങുന്ന പ്രദേശങ്ങളെ പത്താം നൂറ്റാണ്ടിന്‍റെ ആദ്യ കാലം വരെയും യൂറോപ്പ്യന്‍മാര്‍ ട്രാന്‍സോക്സിയാന (Transoxiana) എന്നായിരുന്നു വിളിച്ചിരുന്നത്. ഹിജ്റക്ക് ശേഷം അറബികള്‍ ഈ നാടുകള്‍ കീഴടക്കിയപ്പോള്‍ ബിലാദു മാവറാഅന്നഹ്റ് (بلاد ما وراء النهر) എന്ന് വിളിക്കാന്‍ തുടങ്ങി. നദിക്കപ്പുറത്തെ പ്രദേശങ്ങള്‍ എന്നാണിതിന് അര്‍ത്ഥം. ഈ നദികൊണ്ടുള്ള ഉദ്ദേശ്യം അമൂദാരിയ നദിയായിരുന്നു.

പൗരാണികകാലം മുതല്‍ ഇന്നോളമുള്ള ചരിത്രം പരതിയാല്‍ എണ്ണിയാലൊടുങ്ങാത്ത ചെറുതും വലുതുമായ ഭരാധികാരികള്‍ക്കും സാമ്രാജ്യങ്ങള്‍ക്കുമാണ് തുര്‍മുദ് പട്ടണം വിരിമാറ് കാട്ടിയിട്ടുള്ളത്. ചെങ്കിസ്ഘാന്‍, അലക്സാണ്ടര്‍ ചക്രവര്‍ത്തി, ബനൂ അബ്ബാദ്, സാമാനി ഭരകൂടങ്ങള്‍, അവയില്‍ ചിലത് മാത്രം. പതിനെട്ടാം നൂറ്റാണ്ടില്‍ റഷ്യന്‍ ഭരണവും പത്തൊമ്പതാം നൂറ്റാണ്ടില്‍ സോവിയറ്റ് യൂണിയന്‍റെ അധികാരവും വിട്ടൊഴിഞ്ഞപ്പോള്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നില്‍ രാജ്യത്തിന്‍റെ ഭാഗമെന്നോണം ഈ പട്ടണവും സ്വാതന്ത്ര്യത്തിന്‍റെ വായു ശ്വസിച്ചു.

സോവിയറ്റ് ഭരണകാലത്ത് ഗതാഗതരംഗത്ത് വലിയ പുരോഗതി സിറ്റിയിലുണ്ടായി. റൈല്‍, റോഡ്, പാലം ധാരാളം പണിതീര്‍ക്കപ്പെട്ടു. അതില്‍ അറിയപ്പെട്ട ഒന്നാണ് 'ഉസ്ബക് അഫ്ഗാന്‍ സൗഹൃദ പാലം' തുര്‍മുദ് പട്ടണത്തിന്‍റെയും അഫ്ഗാന്‍ അതിര്‍ത്ഥിയുടെയും ഇടയിലൂടെ ഒഴുകുന്ന അമൂദാരിയ നദിക്ക് കുറുകെയാണ് ഈ സൗഹൃദ പാലം പണിയപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ ബല്‍ക്ക് പ്രവിശ്യയിലെ ഹൈറത്താന്‍ (Hairatan) പട്ടണത്തിലേക്കാണ് പാലം ചെന്നെത്തുന്നത്. താലിബാന്‍ ഭീഷണിയെ തുടന്‍ന്ന് ഇടക്കാലത്ത് അടച്ചിടുകയും പിന്നീട് തുറന്നു കൊടുക്കുകയും ചെയ്തു. അലി(റ)ന്‍റെ മഖ്ബറ ഉണ്ടെന്ന് പറയപ്പെടുന്ന അഫ്ഗാനിസ്ഥാനിലെ മസാറെ ശരീഫില്‍ നിന്നും തുര്‍മുദ് വഴി ഉസ്ബക്കിസ്ഥാനിലേക്ക് 2011 ല്‍ റെയില്‍ ഗതാഗതം ആരംഭിച്ചു. ചരക്ക് കടത്താന്‍ വേണ്ടി അഫ്ഗാനിസ്ഥാനാണ് റെയില്‍ നിര്‍മ്മിച്ചത്.

ലോക സഞ്ചാരി ഇബ്നു ബതൂത്ത, തന്‍റെ മൂന്നാം ഘട്ട സഞ്ചാരത്തിനിടെ തുര്‍മുദ് പട്ടണം സന്ദര്‍ശിക്കുകയുണ്ടായി.  മധ്യ കാലത്തെ തുര്‍മുദ് പട്ടണത്തെ അദ്ദേഹം വിവരിക്കുന്നത് ലളിതവും രസകരവുമായാണ്. "സമര്‍ഖന്തില്‍ നിന്നും ഞങ്ങള്‍ തുര്‍മുദ് പട്ടണത്തിലെത്തി. ജാമിഉല്‍ കബീര്‍ എന്ന ഹദീസ് ഗ്രന്ഥത്തിന്‍റെ രചയിതാവായ അബൂ ഈസ തുര്‍മുദിയുടെ പേരിലാണ് ഈ പട്ടണം അറിയപ്പെടുന്നത്. ഈ പട്ടണവും അങ്ങാടികളും രൂപ ഭംഗിയില്‍ മികച്ച് നില്‍ക്കുന്നു. പുഴകളും സൗരഭ്യം നിറഞ്ഞ പൂന്തോട്ടങ്ങളും ധാരാളമാണ്. സബര്‍ജില്‍, മുന്തിരിത്തോട്ടങ്ങള്‍ വളരെയധികം കാണപ്പെട്ടു. ധാരാളം മാംസങ്ങള്‍, പാല്‍ സംഭരണ കേന്ദ്രങ്ങള്‍ എല്ലാം സുലഭം. കുളിപ്പുരകളില്‍ വലിയ ജാറുകളില്‍ പാല്‍ സംഭരിച്ചിരിക്കുന്നു. കൊച്ചു പാത്രംകൊണ്ട് ജാറില്‍ നിന്നും മുക്കി തലയില്‍ പാലൊഴിച്ച് കഴുകുന്ന കാഴ്ച്ച കാണാമായിരുന്നു." (തുടരും)

രണ്ടാം ഭാഗം (ഹദീസിന്‍റെ പൂങ്കാവനത്തില്‍)വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Friday, January 6, 2017

ഹറമൈന്‍ റയില്‍; ചൂളംവിളിക്ക് കാതോര്‍ത്ത് തീര്‍ഥാടകര്‍


വിശുദ്ധ മക്കയിലെ സൗറ് പര്‍വ്വതത്തില്‍ നിന്നും മദീനാ പട്ടണത്തിലെ ഖുബാ ഗ്രാമത്തിലേക്ക് എട്ടു ദിനം കൊണ്ടാണ് തിരു നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയും പ്രിയ കൂട്ടുകാരന്‍ സ്വദ്ദീഖ്(റ)വും പലായനം ചെയ്തതെന്നാണ് ചരിത്രം. നാലു മണിക്കൂര്‍ സമയദൈര്‍ഘ്യമെന്നതാണ് ഇന്നത്തെ അനുഭവം. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ ദൂരം കേവലം ഒന്നര മണിക്കൂര്‍ കൊണ്ട് സഞ്ചാരയോഗ്യമാകുകയാണ്.. വിശാലമായ സൗദിഅറേബ്യന്‍ പട്ടണങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള റയില്‍വേ ശൃഘലക്ക് ചുക്കാന്‍ പിടിക്കുന്ന 'സൗദി റയില്‍വേയ്സ് ഓര്‍ഗനേസേഷന്‍റെ'(SRO) വിവിധ പ്രൊജക്ടുകളില്‍ ഒന്നാണ് ഹറമൈന്‍ ഹൈസ്പീഡ് റെയില്‍(HHR)
  
ഹിജാസ് റയില്‍ എന്നപേരില്‍ 1908 മുതല്‍ 1920 വരെയുള്ളതാണ് സൗദി റയില്‍വേയുടെ പൗരാണിക ചരിത്രം. ഡമസ്ക്കസില്‍ നിന്നും ഹിജാസ് വഴി മദീനയിലേക്കായിരുന്നു ഹിജാസ് റയില്‍ നിലകൊണ്ടിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം 1947 ല്‍ ചരക്ക് ഗതാഗത ആവശ്യാര്‍ത്ഥം അമേരിക്കന്‍ ഒയില്‍ കമ്പനിയായ അരാംകോ(Aramco) ആരംഭിച്ച റെയില്‍ സംവിധാനമാണ് ആധുനിക റെയില്‍വേയുടെ അടിസ്ഥാനം. പിന്നീട് ധനകാര്യ വകുപ്പ് ഇത് ഏറ്റെടുക്കുകയായിരുന്നു. റയില്‍ സംവിധാനം കാര്യക്ഷമമായി  കൈകാര്യം ചെയ്യുന്നതിനായി 1966 ല്‍ കിങ്ഡം സൗദി റയില്‍വേയ്സ് ഓര്‍ഗനേസേഷന്(SRO) രൂപം നല്‍കി.

എസ്.ആര്‍.ഒ യുടെ റയില്‍പദ്ധതി വിപ്ലവാത്മകമാണ്. 2010 മുതല്‍ 2040 വരെയുള്ള കാലയളവിനെ മൂന്നായി തരംതിരിച്ചുകൊണ്ടാണ് റയില്‍ നെറ്റ്വര്‍ക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. റിയാദ്, ദമ്മാം, ജുബൈല്‍ ജിദ്ദ, ഹുഫൂഫ് തുടങ്ങിയെ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ചരക്ക് ഗതാഗതാവശ്യാര്‍ത്ഥം കണ്ടയ്നറുകള്‍ നീക്കം ചെയ്യുന്നതിനായുള്ള സൗദി റയില്‍വേ ലാന്‍ഡ്ബ്രിഡ്ജ് എന്നതാണ് ഇതില്‍ പ്രധാനം. അത്യാധുനിക സൗകര്യങ്ങളോടെയുള്ള പാസഞ്ചര്‍ ട്രയിന്‍ സര്‍വ്വീസ്, തെക്ക് വടക്കന്‍ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന മിനറല്‍ ലൈന്‍, ജി.സി.സി രാജ്യങ്ങളിലേക്കുള്ള ലിങ്ക് പാതകള്‍, വിശുദ്ധ ഗേഹങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈന്‍ റയില്‍, വിവിധ പട്ടണങ്ങളിലെ മെട്രോ ട്രയിന്‍ തുടങ്ങിയവ പ്രസ്തുത പദ്ധതിക്ക് കീഴില്‍ കടന്നു വരുന്നു.

വിശുദ്ധ ഗേഹങ്ങളെ ലക്ഷ്യമിട്ടു വരുന്ന സന്ദര്‍ശകരുടെയും സ്വദേശികളുടെയും ഗതാഗതക്കുരുക്ക് പൊതുവെ ഗവര്‍മെന്‍റിന് തലവേദന സൃഷ്ടിക്കുന്നുവെന്നതില്‍ തര്‍ക്കമില്ല. നിലവില്‍ വിശുദ്ധ മക്കയെ സംബന്ധിച്ച് പൊതു ഗതാഗത സൗകര്യം സ്ഥലപരിമിതികളാല്‍ അത്രമേല്‍ ജനപ്രിയമല്ലാത്തതിനാല്‍ സ്വന്തം വാഹനങ്ങള്‍, ടാക്സി എന്നിവയാണ് സ്വദേശികളും വിദേശികളും ആശ്രയിച്ചു വരുന്നത്. ഇതിനു ബദലായി പൊതു ഗതാഗതത്തിലൂടെ മില്യന്‍ കണക്കിനു ജനങ്ങള്‍ക്ക് സുതാര്യമായ യാത്രാ സൗകര്യം ഒരുക്കുകയെന്നതാണ് ഹറമൈന്‍ റയിലു കൊണ്ട് ഗവര്‍മെന്‍റെ ഉദ്ദേശിക്കുന്നത്. 

ശക്തമായ ചൂടും, തണുപ്പും, പൊടിക്കാറ്റും നിറഞ്ഞ അറേബ്യന്‍ മണല്‍ കാട്ടില്‍ വെല്ലുവിളികളോട് പൊരുതാന്‍ മാത്രമുള്ള പ്ലാനാണ് നിര്‍മാണ കമ്പനികള്‍ തയ്യാറാക്കിയിട്ടുള്ളത്. ഈ രംഗത്ത് സൗദിയുടെ പുത്തന്‍ കാല്‍വെപ്പ് അറബ് രാജ്യങ്ങള്‍ക്ക് അഭിമാനമാണ്. ഈ പ്രൊജക്ട് ലഭിച്ചത് രണ്ടായിരത്തി പത്ത് ഫെബ്രുവരിയില്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്കോട്ട് വില്‍സണ്‍ (Scott Wilson Company) എന്ന കമ്പനിക്കാണ്. 89.8 മില്യന്‍ സൗദി റിയാലാണ് കരാര്‍ തുക. 55 മാസമാണ് കാവാവുധി നല്‍കിയിട്ടുള്ളത്. എന്നാല്‍ നിര്‍മ്മാണക്കരാര്‍ പന്ത്രണ്ടോളം സ്പാനിഷ് കമ്പനികളും, ദാര്‍ അല്‍ ഹന്ദസ കമ്പനിയും ചേര്‍ന്നു കൊണ്ടാണ് ഏറ്റെടുത്തിട്ടുള്ളത്. 

മക്ക, മദീന പട്ടണങ്ങളെ ജിദ്ദ വഴി ലിങ്ക് ചെയ്തുകൊണ്ടാണ് റയില്‍ പാത കടന്നുപോകുന്നത്. ഇതിനിടയില്‍ മൊത്തം അഞ്ചു സ്റ്റേഷനുകളാണ് ഉണ്ടായിരിക്കുക. ജിദ്ദ സെന്‍റ്രല്‍, ജിദ്ദ എയര്‍പോര്‍ട്ട്, മക്ക, റാബഗ്, മദീന എന്നിവയാണവ. 450 കിലോമീറ്ററാണ് മൊത്തം ദൂരം. ഇലക്ട്രിക് നിര്‍മ്മിത ഇരട്ടപ്പാതകളിലൂടെ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ ഓരോ ഒന്നര മണിക്കൂര്‍ ഇടവവിട്ട് 35 'ടാല്‍ഗോ'(Talgo 350  SRO) ട്രയിനുകള്‍ ചീറിപ്പായുമ്പോള്‍ ഹറമൈന്‍ റയില്‍ അറബ് നാട്ടില്‍ വേഗതയുടെ പുതുചരിതം രചിക്കും. മക്കയില്‍ നിന്നവര്‍ കേവലം 21 മിനിറ്റ് കൊണ്ട് ജിദ്ദ പട്ടണം കാണുമ്പോള്‍ ജിദ്ദയില്‍ നിന്നും റാബഗിലേക്ക് 36 മിനിറ്റ് മാത്രം. അവിടെ നിന്നും മദീനയിലെത്താന്‍ വെറും 61 മിനിറ്റ്.  

ഹറമൈന്‍ റയില്‍ നിര്‍മ്മാണം പ്രധാനമായും രണ്ടു രൂപത്തിലാണ് തരം തിരിച്ചിട്ടുള്ളത്. അതില്‍ ഒന്നാം ഘട്ടം രണ്ടു പക്കേജാണ്. ഒന്നാമത്തേത് സിവില്‍ വര്‍ക്കാണ്. അല്‍ റാജിഹി, ബിന്‍ ലാദിന്‍, സൗദി ഓജര്‍ തുടങ്ങിയ കമ്പനികള്‍ക്കാണ് അതിന്‍റെ ചുമതല. രണ്ടാം പാക്കേജ് സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടതാണ്. സൗദി ഓജര്‍, ബിന്‍ ലാദന്‍ കമ്പനികള്‍ക്കു തന്നെയാണ് അതിന്‍റെയും ചുമതല. രണ്ടാം ഘട്ടം റയില്‍വേ സിസ്റ്റവുമായി ബന്ധപ്പെട്ടതാണ്. ഡിസൈന്‍, സിസ്റ്റം ഓപ്പറേഷന്‍, സിഗ്നല്‍, ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയവ ഇതില്‍ പെടുന്നു. സ്പാനിഷ് കമ്പനികള്‍ക്കാണ് ഇതിന്‍റെ ചുമതല. മക്കയില്‍ ക്രയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് ബിന്‍ലാദന്‍ കമ്പനിക്ക് നേരെ രൂക്ഷവിമര്‍ശനം ഉയരുകയും താല്‍ക്കാലികമായി ലൈസന്‍സ് റദ്ദാക്കുകയും ചെയ്തതോടെ ഹറമൈന്‍ റയില്‍ പ്രവര്‍ത്തികള്‍ ഏകദേശം 8 മാസത്തോളം മന്ദഗതിയിലായിരുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍. 

മണല്‍കൂനകളും കരിമ്പാറക്കൂട്ടങ്ങളും നിറഞ്ഞ പ്രദേശങ്ങളിലൂടെ പുതിയ റയില്‍ പാത വെട്ടിത്തെളിക്കുകയെന്നത് അതി സാഹസികവും വെല്ലുവിളികള്‍ നിറഞ്ഞതുമാണെന്നതില്‍ ശങ്കക്കിടയില്ല. മക്കയില്‍ നിന്നും ഇരുനൂറ്റി എഴുപതോളം കീലോമീറ്ററുകള്‍ക്കുള്ളില്‍ 103 പാലങ്ങളും 571 ഡ്രയിനേജ് സംവിധാനങ്ങളും, ഓവുപാലങ്ങളുമാണ് നിര്‍മ്മാണം കഴിഞ്ഞിരിക്കുന്നത്. 270 കിലോമീറ്റര്‍ മുതല്‍ 450 കിലോമീറ്റര്‍ വരെ, മദീനയിലേക്കുള്ള പാതയില്‍ 33 പാലങ്ങളും 268 ഓവുപാലങ്ങളുമാണ് യാത്രക്കായി സജ്ജമായിരിക്കുന്നത്. ഇതിനും പുറമെ കേമല്‍ ക്രോസ്സിങ്ങ്, റോഡ് ബ്രിഡ്ജ്, വാദി ബ്രിഡ്ജ് തുടങ്ങിയവ വേറെയും.

പള്ളികള്‍, സിവില്‍ ഡിഫന്‍സ്, ഫയര്‍ സ്റ്റേഷന്‍, ഹെലിപ്പാട്, വി.ഐ.പി. ലോഞ്ച്, റെസ്റ്റോറന്‍റുകള്‍, ചുരുങ്ങിയതും ദൈര്‍ഘ്യമേറിയതുമായ കാര്‍പാര്‍ക്കിംങ് സൗകര്യം, പൊതു ഗതാഗത സൗകര്യത്തിനുള്ള സുതാര്യത, തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളോടെയാണ് സ്റ്റേഷനുകല്‍ ഉയര്‍ന്നു വരുന്നത്. യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഹോപ്പോള്‍ഡ് (BuroHappold) കമ്പനിയാണ് സ്റ്റേഷന്‍ ഡിസൈനുകള്‍ ചെയ്തിട്ടുള്ളത്. ഇസ്ലാമിക ശില്‍പകലയില്‍ തന്നെ അഞ്ചു സ്റ്റേഷനുകള്‍ക്കും അതാതു നാടിന്‍റെ പ്രൗഡി നല്‍കിയിട്ടുണ്ട്. മക്ക സ്റ്റേഷന് കറുത്തതും സുവര്‍ണ്ണ നിറവും ചേര്‍ത്തു കൊണ്ടുള്ള നിറ ചാരുതയാണ് നല്‍കിയത്. മദീനയിലെ പച്ച ഖുബ്ബയിലേക്ക് വിരല്‍ ചൂണ്ടി വിവിധങ്ങളായ പച്ച നിറങ്ങളോടെയാണ് മദീന സ്റ്റേഷന്‍. ജിദ്ദ സ്റ്റേഷന്‍ ചുവപ്പ് ഡിസൈനിലും റാബഗ് സ്റ്റേഷന്‍ നീലയും സില്‍വറും ചേര്‍ന്ന നിറങ്ങളിലുമാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്.

മക്കയിലെ സ്റ്റേഷന്‍ ഹറമില്‍ നിന്നും കേവലം 3 കി.മി ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. അല്‍ റുസൈഫ പ്രദേശത്ത് അബ്ദുല്ല അരീഫ് റോഡിലാണിത്. മക്കയിലേക്കുളള പ്രധാന കവാടം കൂടിയാണിവിടം. സ്റ്റേഷനില്‍ ഏകദേശം അയ്യായിരം വാഹനങ്ങള്‍ക്കായി പാര്‍ക്കിംഗ് സൗകര്യവും കൂടി ഒരുക്കിയിട്ടുണ്ട്. മദീനാ സ്റ്റേഷന്‍, കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ ദാര്‍ അല്‍ മദീന മ്യൂസിയത്തോട് ചേര്‍ന്നു കൊണ്ടാണ് നിലകൊള്ളുന്നത്. ഹറമൈന്‍ റയില്‍ മക്കയിലെയും മദീനയിലെയും മറ്റൊരു സുപ്രധന പ്രൊജക്ടായ മക്ക മെട്രോ, മദീന മെട്രോയുമായി ബന്ധിപ്പിക്കുന്നതോടെ സന്ദര്‍ശകര്‍ക്ക് വലിയൊരു മുതല്‍ക്കൂട്ടാകുമെന്നതില്‍ തര്‍ക്കമില്ല. മക്കയില്‍ നിന്നും മദീനയിലേക്ക് സഞ്ചരിക്കാന്‍ ഒരാള്‍ക്ക് 110 റിയാലാണ് തുക ഈടാക്കുക. എസ്. ആര്‍. ഒ യുടെ അഭിപ്രായത്തില്‍ ഇത്രയും കുറഞ്ഞ നിരക്കില്‍ ലോകത്ത് ആദ്യമായിട്ടായിരിക്കും ഹൈസ്പീഡ് പാസഞ്ചര്‍ ട്രയിന്‍ സര്‍വ്വീസ് നടത്തുക. അല്ലാഹുവിന്‍റെ അതിഥികളായി വരുന്നവരെ സ്വീകരിക്കാന്‍ ഖാദിമുല്‍ ഹറമൈനി കാണിക്കുന്ന വിശാല മനസ്കതയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. 

രണ്ടായിരത്തി പതിനാറ് നവംബര്‍ മാസത്തില്‍ സുപ്രധാനമായ ടെസ്റ്റ് റണ്ണിങ്ങ് പൂര്‍ത്തിയാക്കി വിജയപ്രധമാണെന്ന് അതോറിറ്റി വ്യക്തമാക്കിക്കഴിഞ്ഞു.  സഞ്ചാരയോഗ്യമായ എല്ലാ കാബിനുകളും സ്പാനിഷ് കമ്പനി ഇതിനകം സൗദിയിലെത്തിച്ചു കഴിഞ്ഞു. ഈ ഫീല്‍ഡ് കൈകാര്യം ചെയ്യുന്നതിനായി സ്വദേശികളായ എണ്ണമറ്റ യുവാക്കളാണ് വിദേശത്ത് പഠനം നടത്തിവരുന്നത്. എല്ലാ സ്റ്റേഷനുകളുടെയും തൊണ്ണൂറ് ശതമാനം നിര്‍മ്മാണ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്നാണ് സൗദി പത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കുറഞ്ഞ വിഷയങ്ങളില്‍ നിന്ന് കൂടുതല്‍ മിച്ചം എന്ന തത്വമാണ് ഹറമൈന്‍ റയിലിനു പിന്നില്‍. യാത്രികരുടെ എകോപനം വഴി തിരക്ക് ലഘൂകരിക്കുവാനും അന്തരീക്ഷ മലിനീകരണത്തിന്‍റെ തോത് കുറയ്ക്കുവാനും സാധിക്കുന്നു. പൊതുവെ ബസ് യാത്രികര്‍ ഏകദേശം എഴോ എട്ടോ മണിക്കൂറ് കൊണ്ടാണ് മക്കയില്‍ നിന്നും മദീനയിലേേക്ക് എത്തുന്നതെങ്കില്‍ ഇനി കേവലം ഒന്നര മണിക്കൂര്‍ മാത്രം. അതും അത്യാധുനിക സൗകര്യങ്ങളോടെയും. ടെലിവിഷന്‍, വൈഫെ, ഭക്ഷണ ശാലകള്‍, വാഷ്റൂം എല്ലാം ഈ അതിവേഗ പാതയില്‍ ലഭ്യമാകും.

മണിക്കൂറില്‍ 3800 യാത്രികരെയും വഹിച്ച് മക്കയുടെയും മദീനയുടെയും ഇടയിലൂടെ ഹറമൈന്‍ റയില്‍ സഞ്ചരിക്കുമ്പോള്‍ ഹിജ്റയുടെ ചരിത്രമുറങ്ങുന്ന പാത സ്രഷ്ടാവിന്‍റെ അതിഥികളെയുമായി വേഗതയുടെ പുതുചരിത്രം കുറിക്കും.  ഇന്‍ഷാഅല്ലാഹ്.. കാത്തിരുന്നു കാണാം ഈ രണ്ടായിരത്തി പതിനേഴിന്‍റെ അവസാനത്തില്‍.

(അവലഭം: ഹറമൈന്‍ റയില്‍ ഔദ്യോഗിക വെബ്സൈറ്റ്)







നിര്‍മ്മാണം കഴിഞ്ഞ  മദീന സ്റ്റേഷന്‍, പുറം കാഴ്ച  
നിര്‍മ്മാണം കഴിഞ്ഞ  മദീന സ്റ്റേഷന്‍ 



നിര്‍മ്മാണം കഴിഞ്ഞ  മദീന സ്റ്റേഷന്‍ 

നിര്‍മ്മാണം കഴിഞ്ഞ  മദീന സ്റ്റേഷന്‍ 

നിര്‍മ്മാണം കഴിഞ്ഞ  മദീന സ്റ്റേഷന്‍ 

നിര്‍മ്മാണം കഴിഞ്ഞ  മദീന സ്റ്റേഷന്‍ 
നിര്‍മ്മാണം കഴിഞ്ഞ  മദീന സ്റ്റേഷനിലെ പാര്‍ക്കിംഗ്

മക്ക സ്റ്റേഷന്‍ 

മക്ക സ്റ്റേഷന്‍

മക്ക സ്റ്റേഷന്‍

മക്ക സ്റ്റേഷന്‍

മക്ക സ്റ്റേഷന്‍

കിംഗ്‌ അബ്ദുല്‍ അസീസ്‌ എയര്‍പോര്‍ട്ട് സ്റ്റേഷന്‍ 

റാബഗ് സ്റ്റേഷന്‍ 

റാബഗ് സ്റ്റേഷന്‍

©ചിത്രങ്ങള്‍ക്ക് കടപ്പാട്: skyscrapercity

Thursday, April 23, 2015

അലി ഹാജിക്കയുടെ വേര്‍പ്പാട്

പ്രിയപ്പെട്ട അലി സാഹിബ് നമ്മോടെ വിടപറഞ്ഞു. അല്ലാഹു അദ്ദേഹത്തിന്‍റെ പരലോകം അല്ലാഹു സന്തോഷത്തിലാക്കട്ടെ..ആമീന്‍. കഴിഞ്ഞ വര്ഷം (2014  മാര്‍ച്ച് 19) നു യര്‍മൂക് ഉംറ സംഘത്തോടൊപ്പം ഉംറക്ക് പുറപ്പെട്ടപ്പോള്‍ കൂടെ നമ്മുടെ അലിക്കയും കുടുംബവും ഉണ്ടായിരുന്നു. മറക്കാനാകാത്തതായിരുന്നു ആ പത്തു ദിനം. യാത്രയിലുടനീളം സഹയാത്രികര്‍ക്ക് അളവറ്റ രൂപത്തില്‍ ഭക്ഷണം നല്‍കി  യാത്രയില്‍ നിറഞ്ഞു നിന്ന ഹജ്ജിക്ക, പ്രായത്തേക്കാളേറെ മനസ്സുറപ്പുള്ള വ്യക്തിയായിരുന്നു. മദീനത്ത് ഹോട്ടല്‍ റിസപ്ഷനില്‍ ഞാനിരിക്കവേ ഹജിക്കയെ കണ്ടു. അടുത്തിരുന്നു. രണ്ടു മണിക്കൂറോളം ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. വിഷമങ്ങളും പ്രയാസങ്ങളും സന്തോഷങ്ങളും എല്ലാം അതിലുണ്ടായിരുന്നു. അടുത്തിടെ മകന്‍ മരണപ്പെട്ട വിഷമം പറഞ്ഞു. അസുഖങ്ങള്‍ എല്ലാം പങ്കുവെച്ചു. 

ഷാര്‍ജയില്‍ അറിയപ്പെട്ട വ്യാപാരിയാണ് അലിക്ക. ധാരാളം ഷോപ്പുകള്‍ ഉണ്ട്. ധാരാളം ജോലിക്കാര്‍..ബിസിനസിന്‍റെ വിശേഷങ്ങളും പങ്കുവെച്ചു..ദുആ ചെയ്യണമെന്നു പറഞ്ഞ് രാത്രി പന്ത്രണ്ട് മണിയായപ്പോള്‍ അദ്ദേഹം റൂമിലേ പോയി..

നാല്‍പത് വര്‍ഷത്തോളം യു.എ.ഇയില്‍ ജീവിതം നയിച്ച്‌ ധാരാളം ദീനീ സ്ഥാപനങ്ങളെ സഹായിക്കുകയും ആലിമീങ്ങളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്ത വ്യക്തികൂടിയാണ്. സ്വന്തം നാട്ടിലെ ദീനീ സ്ഥാപനത്തെ സഹായിക്കുന്നതും അനുബന്ധ വിഷയങ്ങളും അദ്ദേഹം എന്നോട് പങ്കുവെച്ചത് ഓര്‍ക്കുന്നു... അലിക്കയുടെ ഡ്രൈവറും ഉംറ യാത്രയിലെ അംഗവും ആയ ഖാലിദിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ഒരു മാസം മുമ്പ് അറ്റാക്ക് വന്നു. ചികിത്സ നടത്തി. ശേഷം ഗള്‍ഫിലേക്ക് വന്നു. വീണ്ടും നാട്ടില്‍ എത്തി മൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് വിരുന്നുകാരനായി മരണമെത്തിയത്. മരണം മുന്നില്‍ കണ്ടപോലെയായിരുന്നു നാട്ടിലേക്കുള്ള യാത്ര.. അര്‍ബാബിനെ നേരില്‍ പോയി കണ്ടു. ഓരോരുത്തര്‍ക്കും അതാത് കാര്യങ്ങള്‍ ഏല്പിച്ചു. പല സാധനങ്ങളും നാട്ടിലേക്ക് പാക്ക് ചെയ്തു. ഉംറക്ക് പോകണ്ടേ ഹാജിക്കാ എന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ എന്‍റെ ഉംറ അല്ലാഹു ബാന്ദാക്കിയടാ എന്ന് അദ്ദേഹം മറുപടി നല്‍കി. 

അല്ലാഹു അദ്ദേഹത്തെയും നമ്മെയും ഹബീബായ തിരുനബി(സ്വ)യോടൊപ്പം സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ ആമീന്‍. കൂട്ടുകാര്‍ ഒരു ഫാത്തിഹ എങ്കിലും ഓതി ഹദിയ ചെയ്ത് ദുആ ചെയ്യുക. മയ്യിത്ത് നിസ്കരിക്കുക.

 ഉംറ യാത്രയിലെ സുന്ദര നിമിഷങ്ങളില്‍ നിന്നും.....

വിശുദ്ധ മദീനയില്‍ സിയാറത്തിനായി നീങ്ങുന്നു..

വിശുദ്ധ മദീനയില്‍ ദുആ സങ്ങമത്തില്‍ നിന്നും...

യാത്രയുടെ അവസാനം സംഘടിപ്പിച്ച മത്സരത്തില്‍ വിജയിക്ക് അലി ഹാജിക്ക സമ്മാനം നല്‍കുന്നു..