ഡോ.അഹ്മദ്‌ ഖസ്റജിയെ നേരില്‍ കണ്ടപ്പോള്‍

Posted by SiM Media on 1:49 AM with 7 comments
ഡോ.അഹ്മദ്‌ ഖസ്റജി 
ഫെബ്രുവരി പതിനാലിന് ഉച്ചയോടെ ഞങ്ങള്‍ നാല്‍വര്‍ സംഘം ദുബൈയില്‍ നിന്നും പുറപ്പെട്ടു. അബുദാബിയിലേക്കായിരുന്നു യാത്ര. ഷാര്‍ജയില്‍ ജോലിചെയ്യുന്ന നിഷാദ് എന്ന ചെറുപ്പക്കാരന്‍റെ വാഹനത്തില്‍ നൗഷാദ്‌ സഖാഫിക്ക് പുറമേ മറ്റൊരു സുഹൃത്തുമുണ്ടായി. കേരളത്തില്‍ പ്രവാചകന്‍റെ(സ്വ) വിശുദ്ധ കേശത്തെ പരിഹസിച്ചു കൊണ്ടിരിക്കുന്ന ചില അല്‍പജ്ഞാനികളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധാകേന്ദ്രമായി ബഹു: കാന്തപുരവും ഖസ്റജിയും മാറിയിയ സാഹചര്യത്തില്‍ ഈ യാത്ര വളരെ പ്രസക്തമായി ഞങ്ങള്‍ക്ക് തോന്നി. കാന്തപുരം പ്രവര്‍ത്തന ഗോദയിലേക്കിറങ്ങിയത് മുതല്‍ ഇന്നുവരെ കെട്ടഴിഞ്ഞെത്തിയ അടിസ്ഥാന രഹിത ആരോപണങ്ങളുടെ ശരവര്‍ഷം കാന്തപുരത്തെ കൂടുതല്‍ വളര്‍ത്തുകയാണെന്ന് പലരും ഇപ്പോഴാണ് മനസിലാക്കിത്തുടങ്ങിയത്.

 അബൂദാബിയില്‍ ഡോ. അഹ്മദ്‌ ഖസ്റജിയുടെ വീടിനു സമീപം ഞങ്ങള്‍ ഏകദേശം വൈകുന്നേരം അഞ്ചുമണിയോടെ എത്തിച്ചേര്‍ന്നു. സമീപത്തെ പള്ളിയില്‍ നിന്നും അസര്‍ നിസ്കാരം കഴിഞ്ഞ് വീട്ടിലേക്കു നടന്നു. വീടിനകത്തേക്കുള്ള നീണ്ട വരി അകലന്നേ കാണാമായിരുന്നു. പ്രവാചക ശ്രേഷ്ഠര്‍ നബി മുഹമ്മദ്‌ (സ്വ) യുടെ തിരുശേഷിപ്പുകള്‍കൊണ്ടനുഗ്രഹീതമായ ഭവനം! ഹോ! എന്തൊരു ഭാഗ്യം നിറഞ്ഞ പരിസരം! എന്തൊരു ഭാഗ്യം നിറഞ്ഞ വീട്! ഭാഗ്യം കൊണ്ടനുഗ്രഹീതമായ വീട്ടുടമ! ഞങ്ങള്‍ നേരെ നടന്ന് ക്യൂവില്‍ സ്ഥാനം പിടിച്ചു. പരിസരത്തേക്ക് കണ്ണോടിച്ചപ്പോള്‍ എല്ലാ നാട്ടുകാരും ആകാംഷയോടെ കാത്തുനില്‍ക്കുന്നു. മലയാളിയും പാകിസ്ഥാനിയും ഇമറാത്തിയും സോമാലിയും എല്ലാം അവിടെയുണ്ട്. തിരു നബി (സ്വ) വുളുചെയ്ത വെള്ളത്തിന്‌ അവിടത്തെ അനുചരര്‍ തിക്കുംതിരക്കും കൂട്ടിയ സംഭവം മനസ്സിലൂടെ കടന്നുപോയി.. യര്‍മൂക്ക് യുദ്ധമദ്ധ്യേ തിരുനബി(സ്വ)യുടെ വിശുദ്ധകേശം തുന്നിപ്പിടിപ്പിച്ച തന്‍റെ തലപ്പാവ്  നഷ്ടപ്പെട്ടപ്പോള്‍ അതിനായി ഖാലിദ്‌ (റ) ഓടിനടക്കുന്ന രംഗം....പ്രവാചക സ്രേഷ്ടര്‍ (സ്വ) ഉറങ്ങുംനേരം അവിടത്തെ ശരീരത്തില്‍ നിന്നും പൊടിഞ്ഞു കൊണ്ടിരുന്ന സുഗന്ധമാര്‍ന്ന വിയര്‍പ്പ് തുള്ളികള്‍ ഉമ്മു സലമ (റ) തന്‍റെ അത്തറു കുപ്പിയിലേക്ക് തുടച്ചെടുത്ത സംഭവം...ഹിജ്റയുടെ വേളയില്‍ സൌര്‍ ഗുഹയില്‍ സിദ്ധീഖ്‌ (റ)നെ വിഷപ്പാമ്പ് കൊത്തിയപ്പോള്‍ തിരു നബി (സ്വ)അവിടത്തെ ഉമിനീര്‍ എടുത്തുകൊണ്ട് മുറിവില്‍ പുരട്ടിയപ്പോള്‍ വിഷം ഇറങ്ങിപ്പോയ സംഭവം..ഉഹ്ദ്‌ യുദ്ധ വേളയില്‍ പുണ്യപ്രവാചകന്‍ (സ്വ) തങ്ങള്‍ക്ക് മുറിവേറ്റ് രക്തം പൊടിഞ്ഞപ്പോള്‍ സിനാന്‍ എന്ന സ്വഹാബി ഓടിവന്ന് അത് വയിലാക്കിയനിമിഷം, നിനക്ക് അല്ലാഹു നരകം നിഷിദ്ധമാക്കിയിരിക്കുന്നുവെന്ന് പ്രവാചകന്‍ പറഞ്ഞ സന്ദര്‍ഭം...എല്ലാം മനസിലേക്ക് പെയ്തിറങ്ങിയപ്പോള്‍ ആവേശവും കരുത്തും എനിക്ക് മുന്നേ നടന്നു....ഒരാള്‍ സംസാരിക്കുന്നത് മറ്റേയാളുടെ ചെവിയില്‍, അല്ലെങ്കില്‍ ചുണ്ടനക്കി മാത്രം. ഫോട്ടോഫ്ലാഷില്ല. ബോധപൂര്‍വ്വമുള്ള തിക്കും തിരക്കുമില്ല. സംസാരങ്ങളില്ല. ഏവരുടെയും ചുണ്ടില്‍ സ്വലാത്തിന്‍റെ ചലനം മാത്രം. ക്യൂ മെല്ലെ മുന്നോട്ടു ചലിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ഡോര്‍ കടന്നു വീടിനുള്ളിലെത്തി. രണ്ടു റൂമുകളിലായി തിരുശേഷിപ്പുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. റൂമിന്‍റെ ഒരുഭാഗത്ത് അഹ്മദ്‌ ഖസ്റജി കസേരയിലിരിക്കുന്നു. തിരുശേഷിപ്പുകളും ഒപ്പം അതിന്‍റെ സൂക്ഷിപ്പുകാരനെയും ഒന്നിച്ചു കാണാന്‍ കഴിഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ മനസ്സില്‍ ആഹ്ലാദം അലതല്ലി.

ഖിസാനത്തുല്‍ ഖസ്റജിയ്യ എന്ന ലോകോത്തര മ്യൂസിയത്തില്‍ തിരു നബി (സ്വ)യുടെ കേശങ്ങള്‍, പുതപ്പ്, ആകാശാരോഹണത്തിന് ധരിച്ചിരുന്ന ഓവര്‍കോട്ട്, താടിയുടെ കേശം, മകള്‍ ഫാത്വിമ ബീവി (റ)യുടെ ചെരുപ്പിന്‍റെ ഭാഗം, ജുബ്ബയുടെ ഭാഗം, മഹതി ഉപയോഗിച്ചിരുന്ന സുറുമപ്പാത്രവും സുറുമക്കോലും, ഇസ്‌ലാമിലെ ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ധീഖ്‌(((( (റ), രണ്ടാം ഖലീഫ ഉമര്‍ ബിന്‍ ഖത്താബ് (റ), എന്നിവരുടെ കേശം, മൂന്നാം ഖലീഫ ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ (റ)ന്‍റെ മോതിരം, നാലാം ഖലീഫ അലിയ്യ് ബിന്‍ അബീ ത്വാലിബിന്‍റെ (റ) തൊപ്പി, അവരുടെ കേശം, ശൈഖ് മുഹിയുദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനി (റ)കോട്ട്,  തുടങ്ങിയ അമൂല്യ ശേഖരങ്ങളുടെ പറുദീസയായിരുന്നു അവിടം.

നിശബ്ദതയോടെ എല്ലാവരും മെല്ലെ മുന്നോട്ട് നീങ്ങികൊണ്ടിരുന്നു..ഓരോ ആസാറുകളും കണ്‍കുളിര്‍ക്കെ കണ്ടു. മനസ്സില്‍ നിറഞ്ഞ പ്രാര്‍ത്ഥന..ഈയൊരു കാഴ്ച പാരത്രിക ലോകത്ത് ഗുണമാക്കിത്തരണേ..ഒടുവില്‍ ഖസ്റജിയുടെ അടുക്കലെത്തി. കരം സ്പര്‍ശിച്ചു..മുത്തം നല്‍കി അനുഗ്രം നുകര്‍ന്നു..ഉവൈസുല്‍ ഖര്‍നി എന്ന മഹാന്‍ നബി (സ്വ) അടുക്കല്‍ നിന്നും ആരെങ്കിലും തന്‍റെ ഗ്രാമത്തിലെത്തിയിട്ടുണ്ട് എന്ന് കേട്ടാല്‍ ഉടനെ അങ്ങോട്ട്‌ ഓടിച്ചെല്ലും എന്നിട്ട് പ്രവാചകനെ കണ്ട കണ്ണാണല്ലോ എന്ന് പറഞ്ഞു അദ്ദേഹത്തിന്‍റെ കണ്‍തടങ്ങളില്‍ ചുംബനങ്ങളര്‍പ്പിക്കും...പ്രവാചകനോടുള്ള അടങ്ങാത്ത സ്നേഹം.....നബി (സ്വ)യുടെ തൃക്കരങ്ങളും പാദങ്ങളും സ്വഹാബികള്‍ ചുംബിച്ച നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വഫാത്തായി കിടക്കുന്ന നബി (സ്വ)യുടെ അടുക്കലേക്ക് അബൂബക്കര്‍ സിദ്ധീഖ് (റ)വരികയും തിരുദൂദരുടെ മുഖത്തിട്ടിരുന്ന വസ്ത്രം നീക്കി മുഖം ചുംബിക്കുകയും സങ്കടപ്പെട്ടു കരയുകയും ചെയ്ത സംഭവം ബുഖാരി. 4453 ല്‍ വിവരിക്കുന്നു. ഒരാളുടെ കൈ മൊത്തുന്നത് അദ്ദേഹത്തിന്‍റെ ആത്മീയ വിജ്ഞാനം, നന്മ, ശ്രേഷ്ടത എന്നീ ദീനീ കാര്യങ്ങള്‍ മാനിച്ചാണെങ്കില്‍ സുന്നത്താകുന്നു. അദേഹത്തിന്‍റെ അധികാരം, പണം, സമൃദ്ധി തുടങ്ങിയ ഐഹിക കാര്യങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ ശക്തിയായ കറാഹത്താണെന്നും ഹറാമാണെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. 

മീഡിയകളിലും സ്റ്റേജുകളിലും മാത്രം കണ്ടിരുന്ന ഖസ്റജിയെന്ന മഹല്‍ വ്യക്തിയെ കയ്യില്‍ കിട്ടിയപ്പോള്‍ എന്തെന്നില്ലാത്ത അനുഭൂതി മനസ്സില്‍ നിറഞ്ഞു...ഒപ്പം മുത്ത്‌ നബി (സ്വ)യുടെ വിശുദ്ധ ആസാറുകളുടെ കാവല്‍ക്കാരനാണല്ലോ എന്നോര്‍ത്തപ്പോള്‍ മിഴിയില്‍ സന്തോഷത്തിന്‍റെ അശ്രു പൊടിഞ്ഞു...

മുഹമ്മദ്‌ ഖസ്റജി 
1878 മുതല്‍ 1925 വരെ ദുബൈയില്‍ നീതിന്യായവകുപ്പ്‌ കൈകാര്യം നടത്തിയിരുന്നത് ശൈഖ് ഹസന്‍ എന്നവരായിരുന്നു. അദ്ദേഹത്തിനു ശേഷം 1959 വരെ ആ സ്ഥാനം ഏറ്റെടുത്തത് മകന്‍ ശൈഖ്‌ അഹ്മദ് എന്നവരായിരുന്നു. അദ്ദേഹത്തിന്‍റെ കാലശേഷം മകന്‍ മുഹമ്മദ്‌ ഖസ്റജി ഏകദേശം ഇരുപത് വര്‍ഷക്കാലം അബൂദാബിയില്‍ നീതിന്യായ വകുപ്പിലും ഔഖാഫിലും മന്ത്രിയായും മതകാര്യ ഉപദേഷ്ടാവായും  വിധികര്‍ത്താവായും സേവനം ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ മകനാണ് ഇപ്പോള്‍ കേരളക്കരയില്‍ പ്രസിദ്ധനായ അഹ്മദ് ഖസ്റജി എന്നവര്‍ . 1966 ല്‍ അബൂദാബിയിലാണ് ജനനം. പിതാവ് ജനിച്ചതും വളര്‍ന്നതും ഒമാനിലായിരുന്നു. ഇസ്ലാമിക വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യം നേടിയിരുന്നു. വിജ്ഞാനത്തിനു വേണ്ടി പിതാവ് നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ട്. അനേകം കനപ്പെട്ട പുസ്തകങ്ങള്‍ അദ്ദേഹം സമൂഹത്തിനു സമ്മാനിച്ചിട്ടുണ്ട്. ഇസ്‌ലാമിക ചരിത്രത്തിലെ അതുല്യമായ നിരവധി ആസാറുകളുടെ ശേഖരം അദ്ദേഹത്തിന്‍റെ പക്കലുണ്ടായിരുന്നു. ധാരാളം ശിഷ്യന്മാര്‍ അദ്ദേഹത്തിന്‍റെ പക്കല്‍ വിജ്ഞാനം നുകരാനെത്തിയിരുന്നു. 2006 ലാണ് ഈ മഹാന്‍ ഈ ലോകത്തോട് വിടപറഞ്ഞത് . ജിവിത കാലത്തിനിടെ മുസ്‌ലിം ആത്മീയ കേരളം സന്ദര്‍ശിക്കാനും ആ മഹാന്‍ സമയം കണ്ടെത്തിയിരുന്നു.

മകന്‍ അഹ്മദ്‌ ഖസ്റജിയുടെ പരമ്പര പിതാവിലൂടെ റാഫിഅബ്നു മാലിക്‌ (റ) എന്ന പ്രമുഖ സ്വഹാബിയിലേക്കാണ്  ചെന്നെത്തുന്നത്. സ്വന്തം പിതാവില്‍ നിന്നും ശേഷം അബൂദാബിയിലും അതിനു ശേഷം ഉപരിപഠനം അലൈന്‍ യൂണിവേര്‍സിറ്റിയിലും നടത്തി. എക്സ്ടര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറെറ്റു നേടി പഠനം പൂര്‍ത്തീകരിച്ചു.
                                                                                                     (തുടരും..)