ഇമാമിന്‍റെ ജയില്‍ വാസം

Posted by SiM Media on 9:27 PM with No comments

ബഗ്ദാദിലെ ഗവര്‍ണ്ണറായ ഇസ്ഹാഖ്ബിന്‍ ഇബ്റാഹീമിന്റെ ശബ്ദം കനത്തു. ‘‘ഖുര്‍ആന്‍ സൃഷ്ടി വാദം സകലപണ്ഡിതരും അംഗീകരിച്ചേ പറ്റൂ’’അയാളുടെ വാക്കുകള്‍ക്ക് വജ്രത്തെക്കാള്‍ കാഠിന്യമുണ്ടായിരുന്നു.

‘‘എന്റെ റബ്ബേ, തുണയേകണേ’’ വിസമ്മതിച്ച സകലപണ്ഡിതരും ദൈന്യതയാര്‍ന്ന സ്വരത്തില്‍ വിളിച്ചു. കാത്ത് നില്‍ക്കാന്‍ സമയമില്ല. മഅ്മൂന്‍ ചക്രവര്‍ത്തിയുടെ ഉത്തരവാണ്. നടപ്പാക്കിയില്ലെങ്കില്‍ പ്രശ്നം ഗുരുതരമായേക്കും. ഇസ്ഹാഖിന്റെ ചുണ്ടുകള്‍ കോടി. കടപ്പല്ല് ഞെരിഞ്ഞു. ആശങ്കയിലായ പണ്ഡിതകേസരികള്‍ ഉരുകിയൊലിക്കുന്ന മെഴുകുതിരിനാളം പോലെയായി. നഞ്ചിന്‍കൂട് വിങ്ങി. ‘‘അംഗീകരിക്കാത്തവര്‍ എത്രവലിയവരാണെങ്കിലും ജയിലിലടക്കുവാനും ചമ്മട്ടികൊണ്ടടിക്കുവാനുമാണ് ഉത്തരവ്. വേണമെങ്കില്‍ വധിച്ചു കളയാനും.’’ ഇസ്ഹാഖിന്റെ ഭീഷണി ഫണംവിടര്‍ത്തിയ സര്‍പ്പം പോലെയായി. തികഞ്ഞ ആശങ്കയോടെയും മനമിളകാതെയും അധികപണ്ഡിതരും അതംഗീകരിച്ചു. ജീവനില്‍ ഭയന്ന അവര്‍ തങ്ങള്‍ നിര്‍ബന്ധിതരാണെന്ന ന്യായത്തില്‍ ആശ്വാസംകൊണ്ടു. പക്ഷെ, ആനകുത്തിയാലും ഭൂമികുലുങ്ങിയാലും കുലുങ്ങാത്ത ഉറച്ച മനോദൈര്യത്തിലായിരുന്നു ഇമാം അഹ്മദുബിന്‍ ഹമ്പലും(റ) മുഹമ്മദ് ബിന്‍ നൂഹ്(റ)

ജീവന്‍ വെടിഞ്ഞാലും സത്യത്തിന്റെ പാതയില്‍ ഉറച്ചുനില്‍ക്കാന്‍ അവര്‍ പ്രതിജ്ഞയെടുത്തു. തിരുനബി(സ്വ)യുടെ സ്വപ്ന ഉപദേശം ഇമാമിന് ആവേശം പകര്‍ന്നു. ‘‘വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ്. വചനങ്ങള്‍ അല്ലാഹുവിന്റെ വിശേഷണമാണ്. സൃഷ്ടിയല്ല. സൃഷ്ടിയാണെങ്കില്‍ അതിന് അക്ഷരവും വചനങ്ങളും ശബ്ദവുമൊക്കെ ഉണ്ടാകണം. അല്ലാഹുവിന്റെ കലാം അങ്ങിനെയല്ല. സൃഷ്ടികളില്‍ നിന്ന് തികച്ചും വിത്യസ്ഥമാണ്.’’ അന്തരീക്ഷം ഭേതിക്കുമാര്‍ ശബ്ദത്തില്‍ ഇരുവരും വിളിച്ചുപറഞ്ഞു. നൂറുനൂറ് ചോദ്യങ്ങളും സംശയങ്ങളും പ്രതികരണങ്ങളും പ്രതീക്ഷിച്ചുതന്നെയാണ് ഇമാം ഇത് പ്രഖ്യപിച്ചത്. ഒളിച്ചോടാന്‍ തയ്യാറല്ല. എന്തിനെയും നേരിടാന്‍ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. ഇസ്ഹാഖ് ചെരിഞ്ഞൊന്നു നോക്കി. പകയും ക്രൌര്യവും കൊണ്ട് അയാളുടെ ചുണ്ടുകള്‍ കോടി. കടപ്പല്ല് ഞെരിഞ്ഞ് അയാള്‍ ആക്രോശിച്ചു. ‘‘നിങ്ങളുടെ ആയുസ്സെത്തീന്ന് കരുതിക്കോ. ഒന്നുകില്‍ അഹ്മദ്, അല്ലെങ്കില്‍ ചക്രവര്‍ത്തി. രണ്ടാളും കൂടി ഒരുമിച്ച് ഭിന്ന ചേരിയായി ഈ ഭൂമിയിലുണ്ടാകില്ല.’’

ഇരകളെ പിടികൂടാനുള്ള ഉത്തരവെത്തി. ഇരുവരെയും അറസ്റ് ചെയ്ത് ചങ്ങലയില്‍ ബന്ധിച്ച് ഒരൊട്ടകപ്പുറത്തേറ്റി ഖലീഫയുടെ ചാരത്തേക്കയച്ചു. പെട്ടെന്നാണ് പിന്നില്‍ നിന്നൊരു സലാമിന്റെ ശബ്ദം കേട്ടത്. ഇമാം വെട്ടിത്തിരിഞ്ഞു നോക്കി. നെറ്റിയിലെ മുടികള്‍ക്കിടയില്‍ രജതരേഖ പോലെ നര കടന്നുകൂടിയ ഒരു കാട്ടറബി വൃദ്ധന്‍. മുഖത്ത് ദു:ഖഛായ നിഴലിച്ചു കണ്ടു. ഇമാം അപരിചിതനെ കണ്ണിമവെട്ടാതെ നോക്കി നിന്നു. ഒരിക്കല്‍ പോലും കണ്ടുമറന്ന മുഖമായിരുന്നില്ല അത്. യാചകനല്ലെന്ന് ഇമാമിന് ബോധ്യമായി. ചാടി ചാടി അയാള്‍ ഇമാമിന്റെ അരികില്‍ വന്നുനിന്നു. മരവിച്ച ആ മിഴികളില്‍ ദീനത തളം കെട്ടിനില്‍ക്കുന്നു.

‘‘ആരാ? എന്താ?’’ ഇമാം ചോദിച്ചു. അയാളുടെ കരുവാളിച്ച അധരങ്ങള്‍ ഒന്നു പിടഞ്ഞു. കണ്ണുകള്‍ പെടുന്നനെ നിറഞ്ഞു. ‘അബൂ അബ്ദുല്ല...!’ ഒരു വിലാപം പോലെ അയാള്‍ വിളിച്ചു. ഉച്ചിയില്‍ അടികിട്ടിയ പോലെ ഇമാം ശബ്ദം കേട്ട് വിറച്ചുപോയി.  ‘ഞാനാണ് ജാബിര്‍ ബിന്‍ ആമിര്‍.’ ആഗതന്‍ പേര് പറഞ്ഞു. ‘‘താങ്കള്‍ ജനങ്ങളുടെ കണ്ണിലുണ്ണിയാണ്. അവര്‍ താങ്കളിലേക്കാണുറ്റു നോക്കുന്നത്. നങ്ങള്‍ ചെയ്യുന്നതാണ് പൊതുജനങ്ങള്‍ അനുധാവനം ചെയ്യുക. അതിനാല്‍ ഖലീഫയുടെ മുന്നില്‍ നിങ്ങള്‍ മുട്ടു മടക്കരുത്. ഖുര്‍ആന്‍ വിവാദത്തില്‍ അവരുടെ പക്ഷത്ത് ചേര്‍ന്നാല്‍ പൊതുജനങ്ങളുടെ പാപവും കൂടി നിങ്ങള്‍ പേറേണ്ടിവരും. നന്നായി സൂക്ഷിക്കണം. അല്ലാഹുവിനും സ്വര്‍ഗ്ഗത്തിനും വേണ്ടി സകലതും ക്ഷമിക്കണം. ഒരു പക്ഷെ താങ്കളെ അവര്‍ വധിച്ചേക്കാം. ഓര്‍ക്കുക. അവര്‍ കൊന്നില്ലെങ്കിലും താങ്കള്‍ ഒരുനാള്‍ മരിച്ചുപോകുമല്ലോ. അതല്ല താങ്കള്‍ക്ക് ജീവന്‍ തിരിച്ചു കിട്ടിയാല്‍ സ്തുത്യര്‍ഹനായി ജീവിക്കാം.’’

ജാബിറിന്റെ ഉപദേശം ഇമാമിന് ഒന്നു കൂടി ദൈര്യവും സ്ഥൈര്യവും നല്‍കി. ഒട്ടകം മുന്നോട്ട് കുതിച്ചു. റോമിലെ ത്വര്‍സൂസിലാണ് എത്തേണ്ടത്. യുദ്ധസന്നാഹങ്ങളുമായി അവിടെയാണ് മഅ്മൂന്‍ ചക്രവര്‍ത്തിയുള്ളത്. ത്വര്‍സൂസിലെത്താറായപ്പോള്‍ കൊട്ടാരസേവകരിലൊരാള്‍ ഓടിവന്നു ഇമാമിന്റെ മുന്നില്‍ ആഗതനായി. അദ്ദേഹത്തിന്റെ കണ്ണീര്‍ കണങ്ങള്‍ ചാലിട്ടൊഴുകി. ഉടുമുണ്ടിന്റെ തുമ്പു കൊണ്ട് കണ്ണിര്‍ തുടച്ചുകൊണ്ടദ്ദേഹം പറയാന്‍ തുടങ്ങി.. ‘‘ഓ അബൂ അബ്ദുല്ല..! ജീവതത്തില്‍ ഇന്നോളം ഉപയോഗിച്ചിട്ടില്ലാത്ത മൂര്‍ച്ചയേറിയ കരവള്‍ മഅ്മൂന്‍ റെഡിയാക്കി വെച്ചിരിക്കുന്നു. ഖുര്‍ആന്‍ സൃഷ്ടിവദം നിങ്ങളംഗീകരിച്ചില്ലെങ്കില്‍ കണ്ടനാളിയില്‍ അത് താഴ്ന്നിറങ്ങും. തീര്‍ച്ച. നബി കുടുംബത്തെ പിടിച്ച് ആണയിട്ടാണ് ചക്രവര്‍ത്തി അത് പ്രഖ്യാപിച്ചത്.’’

മരണത്തില്‍ ഭയമില്ലാത്ത ഇമാം ഖലീഫയുടെ ദാര്‍ഷ്ഠ്യം അറിഞ്ഞപ്പോള്‍ കുപിതനായി. വെയിലത്ത് കിടന്ന ചെമ്പരത്തി ഇതള്‍ പോലെ നാവ് വറ്റി വരളാന്‍ തുടങ്ങി. ഇരു കാല്‍ മുട്ടുകളും ഭൂമിയില്‍ പതിച്ച് മുട്ടുകുത്തി നിന്ന് ദൃഷ്ടികള്‍ ആകാശത്തേക്ക് പായിച്ചു ഇരുകൈകള്‍ പൊക്കി മനമുരുകി പ്രാര്‍ത്ഥിച്ചു. ‘‘നാഥാ നിന്റെ കാരുണ്യത്തില്‍ വഞ്ചിതനായ ഈ ദുഷ്ട ഭരണാധിപന്‍ നിന്റെ ഔലിയാക്കളുടെ പിരടി വെട്ടാന്‍ ദാര്‍ഷ്ട്യം കാണിക്കുന്നു റബ്ബേ, ഖുര്‍ആന്‍ നിന്റെ സൃഷ്ടിയല്ലാത്ത വചനങ്ങളാണെങ്കില്‍ ഇയാളുടെ ഉപദ്രവം നീ വേണ്ടതു ചെയ്തു തരേണമേ..’’ അധികം താമസിച്ചില്ല സെക്കന്റുകളും മിനിറ്റുകളും  ഇരച്ചു നീങ്ങി. ചക്രവര്‍ത്തിക്കൊരു കുടച്ചിലും പനിയും പ്രകാശ വേഗതയില്‍ പനിമൂര്‍ച്ചിച്ചു. ശരീരം പൂക്കുല കണക്കെ ആടിയുലഞ്ഞു. ചുറ്റും തീകനല്‍ കൂട്ടി രാജാവിന് ചൂട് നല്‍കാന്‍ പരിവാരം ശ്രമിച്ചു. വേദനകൊണ്ട് സഹികെട്ട അയാള്‍ എരുമയെപ്പോലെ മുരളാന്‍ തുടങ്ങി. ദീനരോദനം, ആര്‍ത്തനാദം. ത്വര്സൂസിലെ ബന്‍ദൂന്‍ തടാകത്തില്‍ നിന്ന് വലവീശിപ്പിടിച്ച മത്സ്യം പൊരിച്ചത് മുന്നില്‍ വെച്ച് മോഹത്തോടെ ഒരുനുള്ള് ഭക്ഷിക്കാന്‍പോലും കഴിയാതെ അദ്ദേഹം മരിച്ചവീണു.

മരണവാര്‍ത്ത ഇമാമിന്റെ കാതിലെത്തുമ്പോള്‍ നേരം അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. വനസാന്ദ്രതയില്‍ നിന്നും മൃഗങ്ങള്‍ ഗഭര്‍ജ്ജിക്കുന്നത് കേള്‍ക്കാമായിരുന്നു. ധിക്കാരിയുടെ മരണത്തില്‍ സന്തോഷിച്ചുവെങ്കിലും പിന്നീടുള്ള വാര്‍ത്ത നടുക്കത്തോടെയാണ് എതിരേറ്റത്. ഭരണ സാരഥ്യം മുഅ്തസിം ഏറ്റെടുത്തിരിക്കുന്നു. ഖുര്‍ആന്‍ വിവാദം ഒന്നുകൂടി കാര്‍ക്കശ്യസ്വഭാവത്തില്‍ കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. അതിനു വേണ്ടി ഇബുനു അബീദുഅദിനെ ചുമതലപ്പെടുത്തിയിരിക്കുന്നു. രക്ത ദാഹിയും ക്രൂരനുമായ ഇബ്നു ദുഅദിന്റെ നിര്‍ദ്ദേശാനുസരണം ഇമാമിനെ കുറെ തടവുകാരുടെ കൂടെ ബഗ്ദാദ് ജയിലിലേക്കയച്ചു. വഴിമദ്ധ്യേ സഹപണ്ഡിതനായ മുഹമ്മദ് ബിന്‍ നൂഹ് പരലോകം പൂകി. അദ്ദേഹത്തിന്റെ ജനാസ നിസ്കരിച്ചുകൊണ്ട് നീണ്ട ഇരുപത്തിയെട്ട് മാസം ഇമാം ബഗ്ദാദിലെ തടവറയില്‍ കിടന്നു നരകയാതന അനുഭവിച്ച ജയില്‍ വാസം കൊണ്ട് മാത്രം തൃപ്തി വരാത്ത ധിക്കാരികള്‍ ഇമാമിനെ ചോദ്യം ചെയ്യാനും ഭേദ്യം ചെയ്യാനുമായി മുഅതസിം ചക്രവര്‍ത്തിയുടെ മുന്നില്‍ ഹാജറാക്കാന്‍ പിടിച്ചു കൊണ്ടുപോയി.

*****
ഒരു മദ്ധ്യാഹനം, മുഅതസിം രാജാവിന്റെ രാജധാനി. ‘‘നിങ്ങളല്ലെ പറഞ്ഞത് ഇദ്ദേഹം പടുവൃദ്ധനാണെന്ന്. ആരോഗ്യവാനായ യുവാവാണല്ലോ ഇയാള്‍.’’ ഇബ്നു ദുഅദിന്റെ നേരെതിരിഞ്ഞുകൊണ്ട് ഖലീഫ മുഅതസിം പരിഹാസം തൂകി ചോദിച്ചു. ‘‘ഇങ്ങോട്ടടുത്തുവരൂ’’ ഖലീഫ ഇമാമിന്റെ നേരെ നോക്കി കല്‍പ്പിച്ചു. ധൈര്യം വീണ്ടെടുത്ത് ഇമാം മുന്നോട്ടാഞ്ഞു ചവിട്ടി ഖലീഫക്കു സലാം പറഞ്ഞു. ‘‘വരൂ എന്റെ അടുത്ത് വന്നിരിക്കൂ..’’ ഖലീഫ സനേഹസ്മ്രണമായി അടുപ്പിച്ചു.

ഇമാം അഹ്മദ്: സര്‍പ്പം വരിഞ്ഞ് മുറുക്കിയത് പോലെ ചങ്ങലകൊണ്ടെന്നെ വരിഞ്ഞതിനാല്‍ ഭാരം താങ്ങാനാകാതെ നന്നെ പാട്പെട്ട് ഞാനവിടെ ഇരുന്നു. അല്പ നേരം അവിടെ മൌനം തളംകെട്ടി. രണ്ടുംകല്‍പ്പിച്ച് ഞാന്‍ തന്നെ സംസാരത്തിനു തുടക്കമിട്ടു. ഓ അമീറുല്‍ മുഅ്മിനീന്‍! താങ്കളുടെ പിതൃസഹോദര പുത്രന്‍ മുഹമ്മദ് നബി(സ്വ)യുടെ സന്ദേശത്തിനാണോ എന്നെ ഇവിടെ ഹാജറാക്കിയത്? 

ഖലീഫ: തൌഹദിന് സത്യസാക്ഷിയാകാന്‍.

ഇമാം: ഞാന്‍ അല്ലാഹുവിലും തിരുദൂദരിലും വിശ്വസിക്കുന്ന ആളാണ്. ശഹാദത്ത് കലിമ അത്യൂച്ചത്തില്‍ ചൊല്ലുന്നു.

ഖലീഫ: എന്റെ മുന്‍ഗാമികള്‍ കൈകാര്യം ചെയ്ത ഒരു കേസ് ആയതത് കൊണ്ടാണ് താങ്കളെ ഞാനിവിടെ ഹാജറാക്കിയത്. ഓ അബ്ദുര്‍റഹ്മാന്‍..! നിന്നോട് ഞാന്‍ പറഞ്ഞതല്ലേ ജനദ്രോഹം അവസാനിപ്പിക്കണമെന്ന്. എന്നിട്ടെന്തുകൊണ്ട് നിറവേറ്റിയില്ല? ഖലീഫയുടെ ചോദ്യത്തില്‍ ആക്രോശം നിഴലിച്ചു.
ഇമാം: അല്ലാഹു അക്ബര്‍..ഖലീഫയുടെ ഹൃദയത്തിന്റെ ഏതോ കോണില്‍ അലിവിന്റെ നീരുറവപൊട്ടി. നാട്ടില്‍ സമാധാനം കൈവരാന്‍ പോകുന്നു.

ഖലീഫ: അബ്ദുര്‍റഹ്മാന്‍! ഇമാമിനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് സംവാദം നടത്തുക. കല്പന അനുസരിച്ച് അബ്ദുര്‍റഹ്മാന്‍ ഇമാമിന്റെ നേരെ തിരിഞ്ഞു. സ്ഫുരിക്കുന്ന സ്വരത്തില്‍ ചോദ്യങ്ങള്‍ തുടങ്ങി. ‘‘ഖുര്‍ആന്‍ സൃഷ്ടിയാണെന്ന വാദത്തെ പറ്റി താങ്കളെന്തുപറയുന്നു.?’’ മൌനം. ഇമാം മറുപടി ഒന്നും പറയാതെ സമയം കഴിഞ്ഞപ്പോള്‍ ഖലീഫ ഇടപെട്ടു. ‘‘എന്തെങ്കിലും ഒരു മറുപടി പറയൂ.’’ ‘‘ഇല്‍മിനെ സംമ്പന്ധിച്ചു താങ്കളെന്തുപറയുന്നു?’’ ഇമാം വാചാലതയോടെ തിരിച്ചു ചോദിച്ചു. മറുപടിക്കായി അബ്ദുര്‍റഹ്മാന്‍ വാക്കുകള്‍ പരതി. ഇമാം വട്ടില്ല. ‘‘ഖുര്‍ആന്‍ അല്ലാഹുവന്റെ ഇല്‍മാകുന്നു. അല്ലാഹുവിന്റെ ഇല്‍മ് സൃഷ്ടിയാണെന്ന് വാദിക്കന്നവര്‍ സത്യനിഷേധികളായ കാഫിറുകളാകുന്നു.’’ ഇമാമിന്റെ സ്വരം കനത്തു. ചുട്ടു പഴുത്ത ലോഹത്തിന്റെ തീക്ഷ്ണതയോടെ വാക്കുകള്‍ പുറത്തേക്കു വന്നു. 

‘അമീറുല്‍ മുഅ്മിനീന്‍..! ഇദ്ദേഹം താങ്കളെയും ഞങ്ങളെയും കാഫിറാക്കിയിരിക്കുന്നു. ഇയാളെ വെറുതെ വിടരുത്.’ മുറിവായില്‍ മുളക് തേക്കുന്നവിധം അവര്‍ എരിവുകൂട്ടി. ഖലീഫ അത് ശ്രദ്ധിച്ചതേയില്ല.
‘‘അല്ലാഹു പണ്ട് പണ്ടേ ഉണ്ടായിരുന്നു. അന്ന് ഖുര്‍ആന്‍ ഇല്ലല്ലോ. അതിനാല്‍ പിന്നീടുണ്ടായ സൃഷ്ടിയല്ലേ?’’

അബ്ദുര്‍റഹ്മാന്‍ സംവാദം തുടര്‍ന്നു.

‘‘അല്ലാഹു പണ്ട് പണ്ടേ ഉണ്ട്. അന്നവന്റെ ഇല്‍മില്ല എന്നാണോ വാദം?’’ ഇമാം തിരിച്ചു ചോദിച്ചു. ഉത്തരം മുട്ടിയപ്പോള്‍ ചുറ്റും കൂടിയവര്‍ ബഹളം വെക്കാന്‍ തുടങ്ങി. ‘‘അമീറുല്‍ മുഅ്മിനീന്‍..! ഇത്കൊണ്ട് കാര്യമില്ല. ഖുര്‍ആനോ സുന്നത്തോ ഈ വാദത്തിന് തെളിവ് നിരത്താനാകുമോ?’’ സകല ധൈര്യവും സംഭരിച്ച് ഇമാം ചോദിച്ചു.

‘മറ്റൊരു ന്യായവും തങ്കള്‍ക്കു പറ്റില്ലെ?’ ഇബ്നു അബീദുഅദ് രംഗം ചുടാക്കി. ‘‘ഖുര്‍ആന്‍ സുന്നത്തു കൊണ്ടാണ് ഇസ്ലാമിന്റെ നിലനില്‍പ്.’’ ഇമാം വിടാനൊരുക്കമില്ല. ന്യായത്തില്‍ മുട്ടിയ കൊട്ടാര പണ്ഡിതര്‍ ബഹളം വെക്കാന്‍ തുടങ്ങി.

‘‘ഇദ്ദേഹം പിഴച്ചവനും പിഴപ്പിക്കുന്നവനുമായ പുത്തനാശയക്കാരനാണ്. തക്കശിക്ഷകൊടുത്ത് ഇയാളെ പിന്തിരിപ്പിക്കണം.’’ അവര്‍ ആക്രോശിച്ചുകൊണ്ടിരുന്നു. ശാന്തത കൈവിടാതെയും സ്വരം താഴ്ത്താതെയും ഇമാം നിരവധി ഖുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്ത് തന്റെ വാദം സ്ഥാപിച്ചുകൊണ്ടിരുന്നു. ഇമാമിന്റെ സുദൃഢതക്കു മുന്നില്‍ ആകൃഷ്ടനായി ഖലീഫയുടെ മനസ്സ് മാറപ്പോകുമോയെന്ന് ഭയന്ന ബഗ്ദാദ് ഗവര്‍ണ്ണര്‍ ഇസ്ഹാഖ് ബിന്‍ ഇബ്റാഹീം നല്ലൊരു കമന്റ് പാസ്സാക്കി.

‘‘അമീറുല്‍ മുഅ്മിനീന്‍, ഇമാമിനെ വെറുതെ വിടുകയും താങ്കളെയും മുന്‍ ഖലീഫയെയും വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുകയും ചെയ്യുകയെന്നത് ഭരണപ്രക്രിയയുടെ സുരക്ഷക്ക് നിരക്കുന്നതല്ല. ’’ അതോടെ രംഗം ചൂടായി. ഖലീഫ പെട്ടന്ന് ക്ഷുഭിതനായി. ക്ഷോഭംകൊണ്ട് ഖലീഫയുടെ നാസിക വിറച്ചു. പിടിക്കൂ അയാളെ..! വിവസ്ത്രനാക്കി വലിച്ചുകൊണ്ടു വരൂ. ഖലീഫ ഗര്‍ജ്ജിച്ചു. അയാളുടെ നെറ്റിയില്‍ ഞെരമ്പുകള്‍ പിടച്ചു നിന്നു. പാതാളത്തിലേക്കാണ് ഓരോ ചുവടുവെപ്പും എടുത്ത് വെക്കുന്നതെന്ന് ഇമാമിന് ബോധ്യമായി. കണ്ണില്‍ അന്ധകാരം പരക്കുന്നു. ഒരാശ്രയത്തിനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. തിരുനബി(സ്വ)യുടെ സ്വപ്നം അദ്ദേഹം ഓര്‍ത്തു സാന്ത്വനപ്പെട്ടു. ഇമാം ശാഫിഇ കൊടുത്തയച്ച കത്ത് തികട്ടി വന്നു. എല്ലാം സഹിക്കാന്‍ തീരുമാനിച്ചു. ബര്‍ക്കത്തിനു വേണ്ടി നബി (സ്വ) യുടെ തിരുകേശം ഇമാമിന്റെ വസ്ത്രത്തില്‍ തുന്നിപ്പിടിപ്പിച്ചിട്ടുണ്ടായിരുന്നു. പോലീസുകാര്‍ അതെല്ലാം വലിച്ചുകീറിക്കളഞ്ഞു. ചാട്ടവാറുമായി രണ്ടുഭാഗത്ത് രണ്ടാള്‍ നിന്ന് പൊതിരെ അടിക്കാന്‍ തുടങ്ങി. ഇടക്കിടെ ഇമാമിന് സ്വബോധം നഷ്ടപ്പെട്ടുകൊണ്ടിരുന്നു.

ബോധം തെളിയുമ്പോള്‍ വീണ്ടും അടി തുടര്‍ന്നു. അതിനിടെ ഒന്നുരണ്ടു തവണ ഖലീഫ നേരിട്ടെത്തി അവരുടെ പക്ഷം ചേരാനാവശ്യപ്പെട്ടു. ഇമാമത് പുഛിച്ചു തള്ളി. മര്‍ദ്ദനങ്ങള്‍ക്കു മുന്നില്‍ പതറില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ അവര്‍ ഇമാമിനെ വിട്ടയച്ചു. അടികൊണ്ട് പൊട്ടിപൊളിഞ്ഞ മുറിവുകളില്‍ നിന്ന് ചുടുരക്തം വാര്‍ന്നൊഴികിയിരുന്നു. പച്ചമാംസത്തിന്റെ ഗന്ധം രൂക്ഷമായിരുന്നു. റോസാപൂ വിരിഞ്ഞത് പോലെ മുറിവായ്കള്‍ ചെമന്നിരുന്നു. ഇടക്കിടെ ഭിക്ഷഗ്വര•ാര്‍ ഇമാമിന്റെ വീട്ടിലെത്തി മരുന്നു പുരട്ടി മുറിവുണക്കുകയും തുറിച്ചു നില്‍ക്കുന്ന മാംസകഷ്ണങ്ങള്‍ കട്ട് ചെയ്ത് കളയുകയും ചെയ്തിരുന്നു.

ഇമാമിനെ അടിച്ചു പീഡിപ്പിച്ചതില്‍ പിന്നീട് മനം നൊന്ത ഖലീഫ അതീവ ദു:ഖത്തിലാകുകയും ഇമാമിനോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.
പി.എസ്.കെ. മാടവന