കാഴ്ചക്കപ്പുറത്തെ കൌമാരം

Posted by SiM Media on 8:38 PM with No comments

ബാംഗ്ലൂര്‍ ഡയറി ഭാഗം 6
ശിവാജി നഗറിലെ മസ്ജിദുല്‍ അഅ്ളമില്‍ നടന്ന സ്വലാത്ത് വാര്‍ഷിക സംഗമത്തിനു ശേഷം ഞങ്ങള്‍ താമസസ്ഥത്തേക്കു മടങ്ങി. സമയം രാത്രി 12മണി. നീലസാന്ദ്ര മഹല്ല് ഖതിബ്, മദ്രസാധ്യാപകന്‍ , മഹല്ല് കമ്മിറ്റി ഭാരവാഹി തുടങ്ങി ഞങ്ങള്‍ നാല്‍വര്‍ സംഘം ഇരു ബൈക്കുകളിലായി അതിവേഗം കുതിച്ചു. ശിവാജി നഗറില്‍ നിന്നും നീലസാന്ദ്രയിലേക്ക് എം.ജി. റോഡ്, സെന്‍ട്രല്‍ മാള്‍, ഗരുഡാ മാള്‍, ഫിലോമിന വഴിയാണ് പോകേണ്ടത്. എം.ജി റോഡിലെത്തിയപ്പോള്‍ പോലീസ് വാഹനം റെഡ് ലൈറ്റ്  അകമ്പടിയോടെ അനൌണ്‍സ് ചെയതുവരുന്നത് ശ്രദ്ധയില്‍ പെട്ടു. പരിഭ്രമത്തോടെ ഞാന്‍ പറഞ്ഞു. എവിടെയോ അപകടം സംഭവിച്ചിട്ടുണ്ട്. കൂടെയുള്ളയാള്‍ പറഞ്ഞു അപകടമൊന്നുമല്ല, ബാംഗ്ളൂരിന്റെ പലിയിടങ്ങളിലും രാത്രികാലങ്ങളില്‍ നടക്കുന്ന ചവിട്ടുനാടകത്തിന്‍റെ ഒരു ഷോര്‍ട്ട് സീനാണ് നാം ഇപ്പോള്‍ കാണുന്നത്. ഞാന്‍ ചോദിച്ചു എന്ത് നാടകം? അതൊന്നും പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസ്സിലാകില്ല ഉസ്താദേ. അങ്ങിനെ പറഞ്ഞാല്‍ എങ്ങിനെ ശരിയാകുമെന്ന മട്ടില്‍ ഞാന്‍ വാഹനത്തിന് ബ്രേക്കിട്ടു. ഇടതുഭാഗത്ത് ഓട്ടോറിക്ഷക്കാരുടെ നീണ്ട നിര ശ്രദ്ധയില്‍ പെട്ടു. ഒരു റിക്ഷക്കാരനോട് ചോദിച്ചു എന്താസംഭവം? എന്തുസംഭവവുമാകട്ടെ നിനക്കെന്തായെന്ന മട്ടില്‍ തന്‍റെ ഓട്ടോയെ തുള്ളിച്ചാടിച്ച് അയാള്‍ സ്ഥലം വിട്ടു. അടുത്ത ഓട്ടോഡ്രൈവറോട് ചോദിച്ചു എന്താ സംഭവം? അയാള്‍ ഞങ്ങളുടെ ചോദ്യം അറിഞ്ഞതേയില്ല. എത്ര ആവര്‍ത്തിച്ചിട്ടും ഒരു പ്രതികരണവുമില്ല. അയാള്‍ മറ്റേതോലോകത്തായിരുന്നു. വീണ്ടും മറ്റൊരു ഡ്രൈവറോട് ചോദിച്ചപ്പോള്‍ പരുങ്ങലോടെ അയാള്‍ വാഹനം മുന്നോട്ടെടുത്തു. കാര്യമറിയാന്‍ വേണ്ടി മറ്റൊരു ഡ്രൈവറോട് ഞങ്ങള്‍ക്ക് മെജസ്റ്റികില്‍ പോകണമെന്ന് പറഞ്ഞു. അയാള്‍ പറഞ്ഞു 'രണ്ടായിരം' എന്ത് രണ്ടായിരമോ? ഇന്ന് എത്രകുപ്പിയാ അകത്താക്കിയതെന്ന് ചോദിച്ച് ഞങ്ങള്‍ അവിടം വിട്ടു. ഞങ്ങളുടെ രംഗം വീക്ഷിച്ചു നിന്നിരുന്ന ഒരു ചായവില്‍പനക്കാരന്‍ ഞങ്ങളുടെ അടുത്തേക്കു വന്നു. അയാളുടെ സൈക്കിളില്‍ ചായപ്പാത്രവും സിഗരറ്റ് ബോക്സുകളും അത്യാവശ്യം വേണ്ട ബിസ്കറ്റ് പാക്കറ്റുകളുമുണ്ട്. അയാള്‍ മുഖവുരയില്ലാതെ ഞങ്ങളോട് പറഞ്ഞു: "500ാണ് റേറ്റ് 200നു തരാം'' ഞങ്ങള്‍ ചോദിച്ചു മെജസ്റ്റികിലേക്ക് അഞ്ഞൂറോ? അയാള്‍ പറഞ്ഞു: 'അല്ല,' പിന്നെന്ത്? ഈ സൈക്കിളിനോ? ഞങ്ങളെ പല്ലിറുക്കിക്കാട്ടി അയാള്‍ മുഖം തിരിച്ചു നിന്നു.

ഈ രംഗം കണ്ടുനിന്നിരുന്ന രണ്ട് ചെറുപ്പക്കാര്‍ ബൈക്കുമായെത്തി ഞങ്ങള്‍ക്ക് ചുറ്റും നിന്നു. അവര്‍ പറഞ്ഞു: "6000, ഫുള്‍നൈറ്റ്, 18 വയസ്സ്, ഫുള്‍ സേഫ്റ്റി'' ഈ കൂട്ടരുടെ സംസാരത്തിന്‍റെ  ആകെത്തുകയെന്താണെന്നും ഞങ്ങള്‍ നില്‍ക്കുന്നത് എവിടെയാണെന്നും അപ്പോഴാണ് ഞങ്ങള്‍ തിരിച്ചറിഞ്ഞത്. ആ യുവാക്കളോട് ഞങ്ങള്‍ ചോദിച്ചു നിങ്ങളിവിടെ എന്ത് ചെയ്യുന്നു? നിങ്ങളുടെ നാടെവിടെയാണ്? അവര്‍ പറഞ്ഞു: നാട് മംഗലാപുരം. ഇവിടെ മൈസൂര്‍ റോഡില്‍ ബാംഗ്ളൂര്‍ യുണിവേഴ്സിറ്റിയില്‍ പഠനം. അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു? അപ്പോ നിങ്ങള്‍ നേരത്തെ ചോദിച്ചതോ? "ദേ അങ്ങോട്ട് നോക്ക്'' വിരല്‍ ചുണ്ടിക്കൊണ്ടവര്‍ പറഞ്ഞു. സ്ഫുടമല്ലാത്ത മലയാളത്തിലാണെങ്കിലും മാംഗ്ളൂര്‍ സ്റ്റൈലില്‍ അവര്‍ സംസാരിച്ചു തുടങ്ങി. നിങ്ങള്‍ നില്‍ക്കുന്ന ഈ പ്രദേശമാണ് ബാംഗ്ളൂരിലെ ഏറ്റം പ്രധാനപ്പെട്ട സ്ഥലം. നമ്മുടെ മുകളിലൂടെ കടന്നുപോകുന്നത് മെട്രോ. ഈ കാണുന്ന രാജേന്ദ്ര സിംഗ് ഇന്‍സ്റിറ്റ്യൂട്ടിന്‍റെയും അനുബന്ധ സ്ഥാപനങ്ങളുടെയും കൊമ്പോണ്ടിന്‍റെയും നാല് വശങ്ങളിലൂടെയും നാല് വന്‍കിട റോഡുകള്‍ കടന്നുപോകുന്നു. ക്യാമ്പിന്‍റെ മതിലിനോട് ചേര്‍ന്നുകൊണ്ട് നാലുവശത്തും വീതിയേറിയ ഫുട്ട് പാത്തുകള്‍ . ഈ ഫുട്ട്പാത്തില്‍ പാത്തും പതുങ്ങിയും നിവര്‍ന്നും നില്‍ക്കുന്ന ഈ സ്ത്രീകള്‍ക്കു വേണ്ടിയാണ് 500ഉം, 200ഉം, 6000വും വിലകള്‍ പറഞ്ഞത്. ആവശ്യക്കാരെയും കാത്താണ് ആ വേശ്യപ്പെണ്ണുങ്ങള്‍ കാത്തു നില്‍ക്കുന്നത്.

ചായവില്‍പനക്കാരന്‍റെ പക്കലുള്ള ഹിജഡകളായ വേശ്യകള്‍ക്കാണ് ഇരുന്നൂറു മുതല്‍ അഞ്ഞുറൂരൂപ വരെ വില പറഞ്ഞത്. ഒട്ടോറിക്ഷക്കാര്‍ അത്യാവശ്യം തരക്കേടില്ലാത്ത സ്ത്രീകളുടെ ഏജന്റുകളാണ്. അവര്‍ക്കു വേണ്ടി കസ്റ്റമറെ തരപ്പെടുത്തിക്കൊടുക്കുന്നു. അവര്‍ക്കു വേണ്ടി ഓട്ടമോടുന്നു. പോലീസുകാര്‍ എത്തിയാല്‍ വേശ്യകള്‍ക്ക് ചാടിക്കയറുവാനും ഈ ഓട്ടോ ഡ്രൈവര്‍മാര്‍ കാത്തു കിടക്കുന്നു. അവരുടെ ഒരു മണിക്കൂറിനാണ് 2000 രൂപ വിലവരുന്നത്. ചെറുപ്പക്കാര്‍ വിവരണംതുടര്‍ന്നു.

ഞങ്ങളുടെ പക്കലുള്ളവരെ ഇവിടെയൊന്നും കാണില്ല. അവരെല്ലാം സുരക്ഷിത സ്ഥലത്താണ്. ഒരു രാത്രിമുഴുവന്‍ പൂര്‍ണ്ണ സുരക്ഷയോടെ കോളേജ് പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്നു. അതിനാണ് 6000 വിലപറഞ്ഞത്. ഞങ്ങള്‍ വീണ്ടും ചോദിച്ചു. കോളേജ് പെണ്‍കുട്ടികളെന്നു പറഞ്ഞാല്‍!? പല നാടുകളില്‍ നിന്നും ബംഗ്ലൂരില്‍ പഠിക്കാനായി എത്തിപ്പെട്ട പെണ്‍കുട്ടികള്‍. അവര്‍ വ്യക്തമാക്കി പ്പറഞ്ഞു. കോളേജ് സമയങ്ങള്‍ക്ക് പുറമെ ലഭിക്കുന്ന ഒഴുവുസമയങ്ങള്‍ പല പെണ്‍കുട്ടികളും ഇത്തരുണത്തില്‍ ചെലവഴിക്കാനാണ് ശ്രമിക്കുന്നത്. ആവശ്യക്കാരെ ഇവരുമായി ബന്ധിപ്പിക്കുന്ന ഏജന്റുകളാണ് ഞങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുന്ന ഈ ചെറുപ്പക്കാരെന്ന് ചുരുക്കം. വെറും ഏജന്റുകള്‍ മാത്രമല്ല, കോളേജ് സ്റുഡന്‍സുകളെന്ന മറ്റൊരു പേരും കൂടി ഇവര്‍ക്കുണ്ട്. ഹോട്ടലുകളും ഹോസ്റലുകളും വാഹനങ്ങളും പാര്‍ക്കുകള്‍ വരെക്കും ഇത്തരം വേശ്യാവൃത്തിക്ക് വേദികളായി മാറുന്നു.

ചില കോളേജ് പെണ്‍കുട്ടികള്‍ ഏജന്റുമാരൊന്നുമില്ലാതെ തന്നെ ഈ ഫുട്ട്പാത്തില്‍ വന്നു നില്‍ക്കും. ഞങ്ങളെ കടന്നു പോകുന്ന വാഹനങ്ങളില്‍ ചില ബൈക്കുകളും കാറുകളും ഈ ഫുട്ട്പാത്തിനോട്‌ ചേര്‍ത്തി നിറുത്തി വിലപേശുന്നത് കാണാമായിരുന്നു. പണം വാങ്ങി ജീന്‍സില്‍ തിരുകിവെച്ച ശേഷം ചിലര്‍ കാറിലും മറ്റുചിലര്‍ ബൈക്കിലും കയറി വിദൂരതയിലേക്ക് മറയുന്നത് ഞാന്‍ ആദ്യമായി ജീവിതത്തില്‍ കാണേണ്ടി വന്നു. അല്‍പ്പസമയത്തിനു ശേഷം ഈ കൂട്ടര്‍ അടുത്ത ഊഴം കാത്ത് നില്‍ക്കാന്‍ ഇവിടെയെത്തുമെന്ന് ചെറുപ്പക്കാര്‍ വിവരിച്ചു. 'റബ്ബേ ഇതെല്ലാം കേട്ടിട്ടേയുള്ളൂ..ഇപ്പോള്‍ കാണേണ്ടി വന്നല്ലേ!?' ഖത്വീബ് നെടുവീര്‍പ്പോടെ മൂക്കത്ത് വിരല്‍ വെച്ചു. വേശ്യകളെ തേടിവരുന്നവരേറെയും കോളേജ് കൌമാരക്കാരാണെന്നതാണ് ഖേദകരമായ വസ്തുത. ഈ കൂട്ടത്തില്‍ മലയാളികളുമുണ്ടെന്നു പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ തരിച്ചുപോയി. ഉന്നതവിദ്യാഭ്യാസം നേടി മക്കള്‍ ഉന്നതരാകട്ടെയെന്ന് ആശപൂണ്ട് പഠിക്കാന്‍ ബാംഗ്ളൂരിലേക്ക് പറഞ്ഞയച്ച് നിഷ്കളങ്കരായ എത്രയോ രക്ഷിതാക്കളുടെ മനസ്സാക്ഷിയെയാണ് ഇത്തരം വഴിവിട്ട അധാര്‍മ്മികതയിലൂടെ മക്കള്‍ തകര്‍ത്തുകളയുന്നതെന്ന് ഒരുവേള ചിന്തിച്ചുപോയി.

റസിഡന്‍സി റോഡിലെ അറീനാ ആനിമേഷനില്‍ ഞാന്‍ പഠിക്കുന്ന വേളയില്‍ ഹൈദ്രാബാദുകാരനായ ഒരു സ്റുഡന്റ് തന്റെ അനുഭവത്തിന്റെ തോട്പൊളിച്ചു. അദ്ദേഹം ഡിഗ്രി ചെയ്തുകൊണ്ടിരിക്കുന്ന കോളിജിലെ എണ്ണമറ്റ ഗേള്‍ഫ്രണ്ടുകളുമായി കിടപ്പറപങ്കിട്ട പൊള്ളുന്ന സത്യങ്ങള്‍ വിവരിച്ചു. ഓരോ ദിവസവും അവര്‍ ആഗ്രഹിക്കുന്നവരുമായി രമിച്ചുകൊണ്ടിരിക്കുന്നു. വിവാഹത്തിനൊന്നും പ്രസക്തിയില്ലെന്നാണ് അവന്റെ ഭാവം! മൃഗതുല്ല്യ ജീവിതം നയിക്കുന്ന ഇവനും ക്ളാസ്മുറികളിലും സമൂഹത്തിലും വെള്ളക്കോളര്‍ ചമഞ്ഞ് നടക്കുന്നതാണ് ചിന്തോദ്ദീപകം! മേഞ്ഞുനടക്കുന്ന മൃഗങ്ങള്‍ കാമാസക്തമാകുമ്പോള്‍ മുന്നില്‍ കണ്ടതിനെ രമിക്കും പോലെ ഈ കൌമാരക്കാരും കണ്ണില്‍ കണ്ടതിനെ രമിക്കുന്ന ദാരുണമായ കാഴ്ച! ഇവിടെ മനുഷ്യനും മൃഗവും തമ്മിലെന്ത് അന്തരമാണുള്ളത്?

റസിഡന്‍സി റോഡിലെ അറീനാ ആനിമേഷന്‍ ഡബിള്‍ റോഡിലേക്ക് ഷിഫ്റ്റായപ്പോള്‍ ജയനഗര്‍ ബ്രാഞ്ചിലെ ഒരു ആലപ്പുഴക്കാരന്‍ ബാബു ഞങ്ങളുടെ കോഴ്സില്‍ ചേര്‍ന്നു. കോളേജില്‍ ഡിഗ്രി ചെയ്യുന്നതോടൊപ്പം പാര്‍ട്ട് ടൈമായി അറീനയില്‍ കോഴ്സ് ചെയ്യുന്നു. ഒരിക്കല്‍ അവന്‍ തന്‍റെ അനുഭവത്തിന്‍റെ ചെപ്പുതുറന്നു. "ജീവിതം ഒന്നേയുള്ളൂ. അത് അടിച്ചുപൊളിക്കണം. ഓപ്പണ്‍ ഫ്രണ്ട്ഷിപ്പിലൂടെയുള്ള ഓപ്പണ്‍ ലൈഫിനാണ് ത്രില്ല്.'' ഞാന്‍ പറഞ്ഞു: "ജീവിതം ഒന്നേയുള്ളൂ ശരി തന്നെ പക്ഷെ അസ്തമിക്കാത്ത ജീവിതത്തിലേക്കുള്ള താക്കോലാണീ ജീവിതം. അടിച്ചുപൊളിച്ചോ പക്ഷെ മൃഗീയമായി തുലച്ചു കളയരുത്.'' 'ശരിയാണ് ഗേള്‍ ഫ്രണ്ട് കറങ്ങാന്‍ വിളിക്കുമ്പോള്‍ എങ്ങനെ പോകാതിരിക്കാന്‍ പറ്റും?' അവന്‍ പ്രതികരിച്ചു. 'വൈകുന്നേരം ക്ളാസ്സ് കഴിഞ്ഞാല്‍ അവള്‍ എനിക്ക് മിസ്ഡ് കോള്‍ നല്‍കും. ഞാന്‍ ബൈക്കുമായി തയ്യാറായിക്കൊള്ളണമെന്നാണതിന്‍റെ ധ്വനി.' അവന്‍ തുടര്‍ന്നു... "ബൈക്കിനു പുറകില്‍ അവള്‍ കാല്‍ കവച്ചുവെച്ചു ഇരിപ്പുറപ്പിച്ചു. പിന്നെ അവളുടെ കരങ്ങള്‍ എന്നെ അവളിലേക്ക് തുന്നിച്ചേര്‍ത്തു. വാഹനം കുതിച്ചു. പള്‍സറിന്‍റെ പെട്ടന്നുള്ള ബ്രേക്കും ഞൊടിയിടയിലുള്ള കുതിച്ചു ചാട്ടവും എന്‍റെയും അവളുടെയും ഇടയിലെ അകലം കുറച്ചു. ബാംഗ്ളൂരിലെ ഏതൊരു കമിതാക്കളുടെയും സ്വപ്നയാത്രയാണിത്. കബ്ബണ്‍ പാര്‍ക്കിലൂടെ മേഞ്ഞ് നടന്ന് ഗരുഡാ മാളിലെ ഷോപ്പിംഗും കഴിഞ്ഞ് നേരെ ഹോസ്റ്റല്‍ മുറിയിലേക്ക്. താമസിയാതെ എല്ലാം അവിടെ പെയ്തിറങ്ങി. ഗുഡ്ബൈ പറഞ്ഞു ഞാന്‍ റുമില്‍ നിന്ന് ഇറങ്ങി നടന്നു.'' ഞാന്‍ ചോദിച്ചു നിന്‍റെ ഈ നടത്തത്തിന്‍റെ അര്‍ത്ഥ ശൂന്യത നീ മനസ്സിലാക്കിയിട്ടുണ്ടോ? നെറികെട്ട അവിഹിത ബന്ധങ്ങള്‍ എത്രമേല്‍ നിന്നെ മ്ളേച്ചമാക്കുന്നുവെന്ന് നീ തിരിച്ചറിയണം. "എല്ലാം മടുത്തടാ..'' അവന്‍ സംസാരത്തിനു ബ്രേക്കിട്ടു. 21 വയസ്സ് പ്രായമുള്ള ചോരത്തിളപ്പുള്ള കോളേജ് കുമാരന്‍റെ ദയനീയ പ്രതികരണമാണിത്. പ്രത്യക്ഷത്തില്‍ അവന്‍ അര്‍ത്ഥമില്ലാത്ത എന്തൊക്കെയോ നേടിയെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ അവന്‍ തകര്‍ന്നടിഞ്ഞ മട്ടിലായിരുന്നു.

അറീനയില്‍ കേവലം ഒന്നരവര്‍ഷത്തെ കോഴ്സ് ഞാന്‍ ചെയ്യുന്നതിനിടയില്‍ ഇത്തരം എണ്ണമറ്റ സംഭവങ്ങള്‍ പല സ്റുഡന്‍സുകളില്‍ നിന്നായി എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു. ചുരുക്കത്തില്‍ കുത്തഴിഞ്ഞ ലൈംഗിക അധാര്‍മ്മികതയുടെ വേലിയേറ്റമാണ് കാമ്പസുകളുടെ പിന്നാമ്പുറങ്ങളിലെന്നത് യാഥാര്‍ത്യമാണ്. ബോയ് ഫ്രണ്ട് ഗേള്‍ ഫ്രണ്ട് സംസ്കാരം വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഇത് സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വൃത്തിഹീനമായ ലൈംഗീകതയിലേക്ക് വഴിവെക്കുകയും വിവാഹമെന്ന ധാര്‍മ്മിക ചട്ടക്കൂടിനെ പൊളിച്ചെഴുതാന്‍ പേരിപ്പിക്കുകയും ചെയ്യുന്നു.  മക്കളെ സംബന്ധിച്ചേടത്തോളം അവരായി അവരുടെ പാടായി അവര്‍ വലുതായില്ലേ അവര്‍ ഇഷ്ടമുള്ളത് ചെയ്യട്ടെയെന്നത് ഒരു വേള അപകടം വരുത്തിവെക്കും. പകരം മക്കള്‍ വളര്‍ന്നു വരേണ്ട പാത ക്രിത്യമായി നിര്‍ണ്ണയിച്ചുകൊടുക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം.

ചെറുപ്പക്കാരോട് സംസാരിച്ച് സമയം അതിക്രമിച്ചതറിഞ്ഞില്ല. ഞങ്ങള്‍ ബൈക്കില്‍ കയറി താമസിക്കുന്ന പള്ളി ലക്ഷ്യമാക്കി നീങ്ങി. ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ സുപ്ര വിരിച്ചിരുന്നു. അപ്പോഴും സംസാര വിഷയം ഇതുതന്നെ മുന്നിലെത്തി. ബാംഗ്ളൂരിന്‍റെ ഹൃദയ ഭാഗത്ത് ഇത്തരത്തില്‍ കുത്തഴിഞ്ഞ ലൈംഗികത അരങ്ങുതകര്‍ക്കുമ്പോള്‍ പോലീസും നിയമപാലകരും കണ്ണടക്കുന്നതാണ് ഖേദകരം. ബാഗ്ളൂര്‍ മിറര്‍ പോലോത്ത പല മാധ്യമങ്ങളും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടും അധികാരികളുടെ കണ്ണുതുറന്നിട്ടില്ല. പോലീസുകാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും വേശ്യകളുടെ നക്കാപ്പിച്ചക്കു വേണ്ടി കൈനീട്ടി യാചിക്കുന്ന കാലത്തോളം ഈ നറികേട് അന്തസ്സുള്ള സമൂഹത്തിനു ഒരു വ്രണമായി തുടരും.

കുറിപ്പ്: സ്റുഡന്‍സുകളെന്നപേരില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ വെള്ളക്കോളര്‍ ചമഞ്ഞ് രക്ഷിതാക്കളുടെയും അദ്ധ്യാപകരുടേയും നയമപാലകരുടെയും മുന്നില്‍ നിവര്‍ന്നു നടക്കുമ്പോള്‍ അവര്‍ തലകുനിച്ച് മേഞ്ഞുനടക്കുന്ന അധാര്‍മ്മികതയുടെ മറ്റൊരു ലോകത്തെ കുറിച്ച് രക്ഷിതാക്കള്‍ ബോധവാന്മാരാകേണ്ടതുണ്ട്. കൌമാരക്കാരുടെ ഒഴിവുസമയവും ആരോഗ്യവും ചോരത്തിളപ്പും വിലകുറഞ്ഞ പെണ്ണിന്‍റെയും കള്ളിന്‍റെയും മുന്നില്‍ അടിയറ വെയ്ക്കുന്നതിനു പകരം നാടിനും സമൂഹത്തിനും ഉപയോഗപ്പെടുത്താന്‍ സാധിക്കണം. നമ്മുടെ കൌമാരക്കാര്‍ കാഴ്ച്ചക്കപ്പുറത്താണ്. ദിശാബോധം തെറ്റിപ്പോകാന്‍ അവസരം നല്‍കാതെ അവരെ വെളിച്ചത്തിന്‍റെ ശക്തികളാക്കി മാറ്റാന്‍ നമുക്കു കഴിയണം. അതിനു പ്രചോദനമാകട്ടെ ഈ  കുറിപ്പ്. 

അടുത്ത ലക്കം: ലാല്‍ബാഗിലെ  പര്‍ദ്ദാ ധാരികള്‍