വിളക്കുമാടങ്ങളിലേക്കൊരു യാത്ര

Posted by SiM Media on 11:08 PM with 2 comments
ല്‍ഹംദുലില്ലാഹ്! ഈ തവണ യു.എ.യില്‍ നിന്ന് നാട്ടിലെത്തിയപ്പോള്‍ വലിയൊരനുഗ്രഹം അല്ലാഹുവില്‍ നിന്ന് ലഭിച്ചു. അവന്‍റെ ഇഷ്ടദാസന്മാരായ നിരവധി ഔലിയാക്കളെ സന്ദര്‍ശിക്കാനുള്ള അവസരം! അല്ലാഹു ഇഷ്ടപ്പെട്ടവരെ നാം ഇഷ്ടപ്പെടുകയും അവരുടെ തൃപ്തിക്ക് നാം പാത്രീഭൂതരാവുകയും ചെയ്‌താല്‍ അല്ലാഹു നമ്മെ കൈവിടുകയില്ല. അവിടെയാണ് ശഫാഅത്തിന്‍റെ സാധ്യത തെളിയുന്നത്. അതിന് മരിച്ചവരെന്നോ ജീവിച്ചവരെന്നോ അന്തരമില്ല. അല്ലാഹു ആദരിച്ചവയെ ആദരിക്കുകയും നിന്ദിച്ചവയോട് വെറുപ്പ്‌ പ്രകടിപ്പിക്കുകയും ചെയ്യുക എന്നത് ഇസ്‌ലാമിന്‍റെ അടിസ്ഥാന തത്വങ്ങളില്‍ പെട്ടതാണ്. അല്ലാഹു തൃപ്തിപ്പെടുകയും തിരിച്ച് അങ്ങോട്ട്‌ അല്ലാഹുവിനെ തൃപ്തിപ്പെടുകയും ചെയ്തവരാണ് സ്വഹാബിമാര്‍ .വിശുദ്ധ ഖുര്‍ആന്‍ അങ്ങിനെയാണവരെ സര്‍ട്ടിഫൈ ചെയ്തത്. സ്വഹാബിമാര്‍ ദീനില്‍ തെളിവല്ലായെന്നും അവര്‍ക്ക്‌ ശേഷം വന്ന മദ്ഹബിന്‍റെ ഇമാമുകളെയും ഔലിയാക്കളെയും പരിഹസിക്കുകയും പുച്ഛത്തോടെ കാണുകയും ചെയ്യുന്നവരായത് കൊണ്ടാണ് ഈ അടുത്തകാലങ്ങളിലായി പൊട്ടിമുളച്ച പുത്തന്‍പ്രസ്ഥാനക്കാരഖിലവും അല്ലാഹുവിന്‍റെ വെറുപ്പിന് വിധേയമായവരെന്നു പറയപ്പെടാന്‍ കാരണം. അതിനാല്‍ ഇസ്‌ലാമിന്‍റെ പേരില്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന നുണപ്രബോധനങ്ങളില്‍ ആരും വശംവദരായിപ്പോകരുത്‌.. . പ്രത്യേകിച്ച് അമുസ്‌ലിം സഹോദരന്മാര്‍ .

ലോകത്തിന്‍റെ ഏതു ഭാഗങ്ങളിലെത്തിപ്പെട്ടാലും നമുക്കവിടെയെല്ലാം ഔലിയാക്കന്മാരുടെയും ശുഹദാക്കളുടെയും മറ്റു സ്വാലിഹീങ്ങളുടെയും അന്ത്യവിശ്രമസ്ഥലങ്ങള്‍ കാണാനാകും. എന്തിനാണിങ്ങനെയെല്ലാം അല്ലാഹുതആല സംവിധാനിക്കാന്‍ തീരിമാനിച്ചത്‌? വെറുതെയല്ല. ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് അവ വിളക്കുമാടങ്ങളാണ്. ജീവിച്ചിരിക്കുന്നവര്‍ക്ക് മണ്മറഞ്ഞുപോയ സ്വാലിഹീങ്ങളെ കൊണ്ട് ഗുണം ലഭിക്കണം. സര്‍വോപരി ആത്മീയ പ്രചോതനം ലഭിക്കണം.

ഖബര്‍ സിയാറത്ത് ഇസ്‌ലാം സുന്നത്തായി പഠിപ്പിക്കുന്നു. "ഖബര്‍ സന്ദര്‍ശനം ഞാന്‍ മുമ്പ്‌ തടഞ്ഞിരുന്നു. ഇനി നിങ്ങള്‍ സിയാറത്ത് ചെയ്യുക. അത് ഭൗതിക താല്‍പര്യങ്ങളില്‍ വിരക്തി ഉണ്ടാക്കുകയും പരലോകചിന്ത ഉദ്ദീപിപ്പിക്കുന്നതുമാണ്.(ഇബ്നു മാജ ). നബി (സ്വ) മദീനാ ഖബര്‍സ്ഥാന്‍ സിയാറത്ത് ചെയ്തിരുന്ന സംഭവം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസിലുണ്ട്. ഫാത്തിമാ ബീവി ഹംസ (റ)ന്‍റെ ഖബര്‍ സിയാറത്ത് ചെയ്തതും അതിലെ കേടുപാടുകള്‍ തീര്‍ത്തിരുന്ന സംഭവവും ഹദീസിലുണ്ട്. നബി (സ്വ) യും നാല് ഖലീഫമാരും ഉഹ്ദ്‌ ശുഹദാക്കളെ സിയാറത്ത് ചെയ്ത സംഭവവും (തഫ്സീര്‍ ഇബ്നു കസീര്‍ 2/511,റാസി 45/19) രേഖപ്പെടുത്തിയിട്ടുണ്ട്. വഫാത്തായ തിരുനബി (സ്വ)യെ ബിലാല്‍ (റ) സ്വപനംകണ്ടപ്പോള്‍ സിയാറത്ത് ചെയ്യാന്‍ വന്നതും അനന്തരം ബിലാലിന്‍റെ വാങ്ക് കേട്ട് മദീനാ നഗരം നബി (സ്വ)യുടെ വസന്ത കാലത്തെ ഓര്‍ത്ത്‌ പൊട്ടിക്കരഞ്ഞ രംഗങ്ങളും ഇബ്നു ഹജര്‍ തങ്ങള് (അല്‍ ജൌഹരുല്‍ മുനള്ളം 27)വിവരിക്കുന്നത് കാണാം. ബാഗ്ദാദ് വാസത്തിനിടെ ഷാഫിഈ ഇമാം അബൂഹനീഫ തങ്ങളുടെ ഖബര്‍ സിയാറത്ത്‌ ചെയ്യാറുണ്ടായിരുന്നു(അല്‍ ഖൈറാത്തുല്‍ ഹിസാന്‍ 63). താരീഖു ബാഗ്ദാദ്.1/123 ലും ഈ സംഭവം വിവരിക്കുന്നുണ്ട്. രിഫാഈ ശൈഖ് റൌളാശരീഫിനു മുന്നില്‍ വന്ന് തിരുനബി (സ്വ)യുടെ കൈ ചുംബിച്ച സംഭവം പ്രസിദ്ധമാണ്.(സആദാത്ത് 299) വെളിയങ്കോട് ഉമര്‍ ഖാളി തങ്ങള്‍ റൌളയില്‍ ചെന്ന് പദ്യമാലപിക്കുകയും ഇരുമ്പഴികള്‍ തുറക്കപ്പെട്ടതും പ്രസിദ്ധമാണ്. മണ്മറഞ്ഞുപോയ മഹത്തുക്കളെ സിയാറത്ത് ചെയ്യുന്നതിന്‍റെ ഇസ്‌ലാമിക മാനമിതാണ്. വിവരദോഷികള്‍ കാട്ടുന്ന അനാചാരങ്ങളുടെ പേരില്‍ വഹാബി മതക്കാര്‍ ഇസ്‌ലാമിനെ കൊഞ്ഞനം കാട്ടുന്നത് അര്‍ഹിക്കുന്ന അവജ്ഞയോടെ മുസ്‌ലിം ലോകം തള്ളിക്കളയേണ്ടാതാണ്.

അജ്‌മീര്‍ ഖാജാ (ഖ.സി) ദര്‍ഘാ ശരീഫ്‌
ഡിസംബര്‍ 25 നു തൃശൂരില്‍ നിന്നും ജുമുഅ നിസ്ക്കാരം കഴിഞ്ഞ് മംഗള ലക്ഷദ്വീബ് എക്സ്പ്രസില്‍ കയറി. ലക്ഷ്യം അജ്മീര്‍ . കൂടെ ഭാര്യയും കുട്ടിയുമുണ്ട്. അവരെ കൂടെ കൂട്ടിയത് വലിയൊരു അനുഗ്രഹവും കടപ്പാടുമായി പിന്നീട് തോന്നി. കാരണം ഇതിനു മുമ്പ്‌ അജ്മീറില്‍ പോയി തിരിച്ചു വന്ന ഉടനെയാണ് ഞാന്‍ പെണ്ണ് കാണാന്‍ പോകുന്നതും വിവാഹം ഉറക്കുന്നതും അനന്തരം വിവാഹം നടക്കുന്നതും. ഏതായാലും ഇന്ത്യന്‍ മുസ്‌ലിംകളുടെ സുപ്രിംകോര്‍ട്ടായ സുല്‍ത്താനുല്‍ ഹിന്ദ്‌ ഖാജാ മുഈനുദ്ദീന്‍ ചിശ്തി (ഖ.സി)യുടെ അരികിലേക്കായിരുന്നു ഈ ലീവിലെ പ്രധാന യാത്ര. യാത്രക്ക് നേതൃത്വം നല്‍കിയത്‌ വന്ദ്യ പിതാവ് പി.എസ്.കെ.മൊയ്തു ബാഖവിയായിരുന്നു. ഇന്ത്യന്‍ ജനതക്ക്‌ ഏറ്റവുമധികം ഹിദായത്തിന്‍റെ ജാലകം തുറന്നു കൊടുത്ത മഹാന്‍ , കേവലം ഒരു നോട്ടത്തിലൂടെ എണ്ണമറ്റ മനുഷ്യരെ നേര്‍വഴിയിലേക്കെത്തിച്ച മഹാന്‍ , ഇന്ത്യ ഭരിച്ചവരും ഭരിക്കുന്നവരുമായ ഒട്ടുമിക്ക രാജാക്കന്മാരും ഭരണാധിപരും ഈ സുല്‍ത്താന്‍റെ ദര്‍ബാറില്‍ വരാതിരുന്നിട്ടില്ല; വരാതെ പോകാറുമില്ല.

അവിടത്തെ രണ്ടു ദിവസത്തെ താമസത്തിനിടയില്‍ ഖുര്‍ആന്‍, ദിക്ര്‍ , സ്വലാത്ത്‌,അജ്മീര്‍ മൌലിദ് എന്നിവയില്‍ ഞങ്ങള്‍ നിരതരായി. വൈലത്തൂര്‍ ബാവമുസ്ലിയാരുടെ അല്‍പനേരങ്ങളിലെ സാന്നിധ്യം ഞങ്ങള്‍ക്ക് ഹൃദ്യമായി തോന്നി. ഖാജയുടെ മകന്‍ ഫഖ് റുദ്ദീന്‍ എന്നവര്‍ അന്ത്യവിശ്രമം കൊള്ളുന്ന സല്‍വാര്‍ യാത്രയും ധന്യമായി. ഖാജാ തങ്ങള്‍ സംസ്കരിച്ചെടുത്ത ദല്‍ഹി സുല്‍ത്താനായിരുന്ന നിസാമുദ്ദീന്‍ ഔലിയ ദര്‍ഘയില്‍ ഞങ്ങള്‍ എത്തി. ദല്‍ഹിയില്‍ ഇന്നൊരു പ്രദേശം മുഴുക്കെ നിസ്സാമുദ്ദീന്‍ എന്നാണറിയപ്പെടുന്നത്. റെയില്‍വേ സ്റ്റേഷന്‍ ,ബസ്‌സ്റ്റേഷന്‍ എന്തിനേറെ മൊബൈലില്‍ ടവര്‍ തെളിയുന്നത് വരെ നിസ്സാമുദ്ദീന്‍ എന്നാണ്. എല്ലാം ഈ ഔലിയയുടെ സ്മരണ നിലനിര്‍ത്തുന്നു. അധികാരത്തിന്‍റെ രാജ സിംഹാസനത്തില്‍ നിന്നും വിലായത്തിന്‍റെ ഔന്നിത്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് ഖാജാ തങ്ങളായിരുന്നു. ശേഷം ഖാജയുടെ ഖലീഫമാരില്‍ ഒരാളായ ബാക്തിയാര്‍ കഅകി അന്ത്യവിശ്രമം കൊള്ളുന്ന മെഹ്റോളി സന്ദര്‍ശിച്ചു. മറ്റു അനേകം സ്ഥലങ്ങളും യാത്രയുടെ ഭാഗമായി കാണാന്‍ കഴിഞ്ഞു.

ലീവില്‍ സന്ദര്‍ശിച്ച മറ്റൊരു പ്രധാന സ്ഥലം ഏര്‍വാടിയായിരുന്നു. തമിഴ്നാട് കേന്ദ്രീകരിച്ച് അവിശ്വാസം പിഴുതെറിഞ്ഞ് ഇസ്‌ലാം വളര്‍ത്തിയ മഹാന്മാര്‍ ! അതിനുവേണ്ടി അവരൊക്കെ സംഭാവന നല്‍കിയത് ജീവിതമാസകലമായിരുന്നു. സയ്യിദ്‌ ഇബ്റാഹീം ബാദ്ഷാ തങ്ങള്‍ , പ്രിയപുത്രന്‍ അബൂ ത്വാഹിര്‍ തങ്ങള്‍ , അവിടത്തെ മന്ത്രിയായിരുന്ന അബ്ബാസ്‌ എന്നവര്‍ ,അവിടത്തെ സംഘത്തിലെ ഡോക്ടറായിരുന്ന അബ്ദുല്‍ ഹകീം എന്നവര്‍ , തുടങ്ങീ ലക്ഷക്കണക്കിന് ശുഹദാക്കളുടെ രക്തം വീണ പവിത്ര മണ്ണാണവിടം. 6666 ഏക്കര്‍ ചുറ്റളവില്‍ എണ്ണമറ്റ ശുഹദാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്നു. പിശാച്ബാധയേറ്റവരെ ആത്മീയ ലോകത്ത് ചികില്‍സ നടത്തുന്ന ഇന്തയിലെ ഏറ്റവും വലിയ കോടതിയാണിവിടം. അവിടന്ന് കുറച്ചപ്പുറത്തേക്ക് നീങ്ങിയാല്‍ കീളക്കരയെന്ന സുപ്രസിദ്ധ നാട് കാണാം. കുതുബിയ്യത്തിന്‍റെ രചയിതാവായ സ്വദഖത്തുല്ലാഹില്‍ ഖാഹിരി എന്ന മഹാന്‍ അവിടെ അന്തിയുറങ്ങുന്നു. അവിടുത്തെ ബൈത്ത് ചൊല്ലി ഞങ്ങള്‍ അവിടം സിയാറത്ത് ചെയ്തു.

സൈനുദീന്‍ മഖ്ദൂം രണ്ടാമന്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം
ഉത്തരകേരളത്തിന്‍റെ അതിര്‍ത്തിയും കടന്ന് കര്‍ണ്ണാടകത്തിലേക്ക് കടന്നാല്‍ ഉള്ളാളമെത്താം. അവിടം അന്തിയുറങ്ങുന്ന സയ്യിദ്‌ മദനി തങ്ങളെ സിയാറ നടത്തി തിരിച്ചു കാസര്‍ക്കോടെത്തിയാല്‍ മാലിക്‌ബിന്‍ ദീനാര്‍ പള്ളിയിലെത്താം.അവിടം അന്തിയുറങ്ങുന്നവരെയും സന്ദര്‍ശിച്ച് തോട്ടപ്പുറം വിദ്യാഭാസ വിപ്ലവം നടത്തിക്കൊണ്ടിരിക്കുന്ന മുഹിമ്മാത്തിലെത്താം. സ്ഥാപനത്തിന്‍റെ സാരഥി മര്‍ഹൂം സയ്യിദ്‌ താഹിര്‍ തങ്ങളെയും സന്ദര്‍ശിച്ചു. കൂടെ താഹിര്‍ ബാംഗ്ലൂരും ഫാമിലിയും യാത്രക്ക് വലിയ സൌകര്യങ്ങള്‍ നല്‍കി. യാത്ര വീണ്ടും തുടര്‍ന്നാല്‍ കണ്ണൂരിലെ കുഞ്ഞിപ്പള്ളിയിലെത്താം. അവിടെയാണ് കേരളത്തിനകത്തും പുറത്തുമുള്ള മതവിദ്യാര്‍ത്ഥികള്‍ കര്‍മ്മശാസ്ത്ര ഗ്രന്ഥത്തിലെ പ്രാഥമിക ആധികാരിക ഗ്രന്ഥമായി പഠിക്കുന്ന ഫത്ഹുല്‍ മുഈനിന്‍റെ രചയിതാവ്‌ അന്ത്യവിശ്രമം കൊള്ളുന്നത്. സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ എന്നറിയപ്പെടും.
ഉള്ളാള്‍ ദര്‍ഘയും പള്ളി പരിസരവും

പത്തു വര്‍ഷം കിതാബ് പഠിച്ച് ബിരുദമെടുത്ത് പുറത്തിറങ്ങാന്‍ അവസരം സൃഷ്ടിച്ച ഞങ്ങളുടെ സ്ഥാപനമായ കോടമ്പുഴ ദഅവാ കോളേജിന്‍റെ രക്ഷാധികാരിയും ഞങ്ങളുടെ പ്രധാന ഗുരുവര്യരും കൂടിയായ കോടമ്പുഴ ബാവ മുസ്‌ലിയാരോടൊപ്പമായിരുന്നു കുഞ്ഞിപ്പള്ളി സിയാറത്തെന്നതില്‍ മനസ്സില്‍ സന്തോഷത്തിന് മാറ്റേകി.

വീണ്ടും യാത്രതുടര്‍ന്നാല്‍ കോഴിക്കോട്ടെത്താം. അവിടെ നിന്നും നരിക്കുനി ബസ്‌ കയറി മടവൂരിലിറങ്ങിയാല്‍ സി.എം വലിയുല്ലാഹി എന്ന വിശ്രുത മഹാന്‍റെ മഖാമിലേക്ക് നടക്കാവുന്ന ദൂരമേയുള്ളൂ. ബഹു: താജുല്‍ ഉലമക്ക് കീഴില്‍ കാന്തപുരം ഉസ്താദ്‌ നയിക്കുന്ന സുന്നീ പടയോട്ടത്തിന്‍റെ എല്ലാനിലക്കുമുള്ള ഊര്‍ജ്ജം ലഭിക്കുന്നത് ആ മഹാനില്‍ നിന്നാണ്. എന്‍റെ മാതാവ് സി.എമിന്‍റെ വസ്ത്രം കഴുകിക്കൊടുത്തിട്ടുണ്ട്.എന്‍റെ ഉപ്പ-ഉമ്മയുടെ വിവാഹാലോചന സമയത്ത്‌ ഖൈറുണ്ടെന്ന സി.എമിന്‍റെ ആശീര്‍വാദം അവിടെവെച്ച് മനസിലോര്‍മ്മ വന്നപ്പോള്‍ മിഴിനീര്‍ പൊടിഞ്ഞു.....

നമ്മുടെ കേരള യാത്ര ഇപ്പോള്‍ എന്‍റെ സ്വന്തം നാടായ തൃശൂര്‍ ജില്ലയിലെത്തി. കൈപ്പമംഗലം അബ്ദുല്‍ കരീം ഹാജി, മതിലകം ബാപ്പുട്ടി മുസ്‌ലിയാര്‍ , മുനവ്വര്‍ഷാ പനങ്ങാട്‌ തുടങ്ങിയ മഹാന്മാരെയും വിവിധ സമയങ്ങളില്‍ സന്ദര്‍ശിച്ചു. ഇതെല്ലം വീടിനു പരിസരങ്ങളില്‍ പ്രഭപരത്തിനില്‍ക്കുന്ന വിളക്കുമാടങ്ങളാണ്.


വീട്ടില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അപ്പുറമെത്തിയാല്‍ ഇന്ത്യയിലെ ആദ്യ പള്ളിയായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ്‌ കാണാം. അവിടെയാണ് ഇന്ത്യയില്‍ ഇസ്‌ലാം നട്ടുപിടിപ്പിച്ച മാലിക്‌ബിന്‍ ദിനാറും സംഘത്തിലെ പ്രധാനിയായ ഹബീബ്‌ബ്നു മാലികും ഭാര്യ ഖമരിയ്യ (റ) യും അന്ത്യവിശ്രമം കൊള്ളുന്നത്. തിരുനബി (സ്വ)യുടെ കാലത്ത് തന്നെയാണ് ഈ പ്രമുഖ സ്വഹാബിമാര്‍ കേരളക്കരയിലെത്തിയത്. എന്തായാലും തിരുനബിയിലേക്കുള്ള പിടിവള്ളിയാണ് നമ്മുടെ മുറ്റത്ത് അന്ത്യവിശ്രമം കൊള്ളുന്ന ഈ മഹാരഥര്‍ .ഞാന്‍ നാടുവിട്ട് എവിടെപ്പോകുമ്പോഴും തിരിച്ചു നാട്ടിലേക്ക് പ്രവേശിക്കുമ്പോഴും അവരെ സിയാറത്ത് ചെയ്യാതെ പോകുകയും വരികയുമില്ല. നാളെ അല്ലാഹുവിന്‍റെ മുന്നില്‍ പാദമിടറുംമ്പോള്‍ തിരുനബിയുടെ കൈപിടിച്ച് ഈ സ്വഹാബിവര്യര്‍ സ്വര്‍ഗ്ഗപ്പ്രവേശം നടത്തുമ്പോള്‍ അവരുടെ കയ്യെങ്കിലും ഒരു പിടിവള്ളിയായാല്‍ ..എന്ന പ്രതീക്ഷയുടെ നാമ്പ് നമുക്ക്‌ ആത്മീയാവേശം നല്‍കുകയാണ്.



മുടിക്കല്‍ ദര്‍ഘ
യാത്ര വീണ്ടും തുടരുകയാണ്....ആലുവാ പെരുമ്പാവൂരിനിടയില്‍ മുടിക്കല്‍ എന്ന പ്രദേശത്തെത്തിയാല്‍ റോഡിനോട് ചേര്‍ന്ന് ഇരുവശങ്ങളിലായി അന്ത്യവിശ്രമം കൊള്ളുന്ന രണ്ടു മഹാന്മാര്‍ .കണിയാപുരം അബ്ദുര്‍റസാഖ് മസ്താന്‍ , ആലുവായ്‌ അബൂബക്കര്‍ മുസ്‌ലിയാര്‍ .രണ്ടുപേരെയും സിയാറത്ത് ചെയ്യുവാന്‍ അവസരമുണ്ടാക്കി. ഭാര്യ വീട്ടിലേക്ക്‌ സ്വന്തം വാഹനത്തില്‍ പോകുമ്പോഴും വരുമ്പോഴുമായി ഇരു സ്ഥലങ്ങളിലും ഇറങ്ങി. അവരുടെ മൌലിദ് ചൊല്ലി ദുആ ചെയ്തു മടങ്ങി.

കൊന്താലം, ബാവ അന്ത്യവിശ്രമം കൊള്ളുന്ന പള്ളി

ഇപ്പോള്‍ ഇടുക്കി ജില്ലയിലെത്തി...തൊടുപുഴയില്‍ നിന്നും പതിനഞ്ചു കിലോമീറ്ററുകള്‍ക്കപ്പുറം അന്ത്യവിശ്രമം കൊള്ളുന്ന കൊന്താലം, ബാവ എന്ന രണ്ടു ശുഹദാക്കളുടെ അരികിലെത്തി. പ്രദേശത്തുകാര്‍ക്ക്‌ അവരെ പറ്റി പറയാന്‍ നൂറു നാവാണ്. അടുത്ത പ്രദേശത്തു മറപെട്ടുകിടക്കുന്ന വാച്ചാക്കല്‍ ശുഹദാക്കളെയും സിയാറത്ത് ചെയ്തു. ഈയടുത്തിടെ പഴയ കബറുകള്‍ വെളിപ്പെട്ടതും സുഗന്ധം അടിച്ചുവീശിയതും പ്രദേശത്തുകാര്‍ നേരില്‍ കണ്ടതാണ്. ഇവിടെ നാല്പത്തിയൊന്നു കബറുകള്‍ വെളിപ്പെടുമെന്ന് പ്രമുഖ പണ്ഡിതന്‍ നേരത്തെ പറഞ്ഞതിന്‍റെ പുലരിയിലാണീ പ്രദേശം.

യാത്ര അങ്ങിനെ സാക്ഷര കേരളത്തിന്‍റെ തലസ്ഥാന നഗരിയിലെത്തി ആത്മീയ സാരഥികളെ സിയാറത്ത് ചെയ്യാന്‍ ഭാഗ്യമുണ്ടായി. ഭീമാപള്ളിയില്‍ മറപെട്ടുകിടക്കുന്ന മഹത്തുക്കളെ സിയാറത്ത് ചെയ്തു മടങ്ങി.

തൃശൂര്‍ നിന്നും പാലക്കാട്‌ വഴി ബാംഗ്ലൂരിലെക്കും യാത്രക്ക് അവസരമുണ്ടായി..പാലക്കാട്‌ നഗരമധ്യത്തില്‍ മഞ്ഞക്കുളം പള്ളിയില്‍ അന്തിയുറങ്ങുന്ന സയ്യിദ്‌ ഖാജാ ഹുസൈന്‍ എന്ന ഷഹീദിന്‍റെയടുക്കലെത്തി. എന്നെ ശഹീദായി മരിപ്പിക്കണേയെന്ന് ദുആ ചെയ്തിരുന്ന മഹാന്‍ !ഒടുവില്‍ ഇന്ത്യയിലെത്തുകയും ഷഹീദേ മില്ലത്ത്‌ ടിപ്പു സുല്‍ത്താനോടൊപ്പം സൈന്യത്തില്‍ ചേര്‍ന്ന് വൈദേശികര്‍ക്കെതിരെ അടരാടിയ ധീര ദേശാഭിമാനിയും വലിയ്യും രക്തസാക്ഷിയുമായി ഇപ്പോള്‍ അവിടം മറപെട്ടുകിടക്കുന്നു.

ബാംഗ്ലൂരിലെ മേജസ്റ്റിക്കില്‍ നിന്നും താഴോട്ടിറങ്ങി രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തുന്ന ദര്‍ഘ. ഉദ്യാനനഗരിക്ക്, മെട്രോപോളിറ്റന്‍ സിറ്റിക്ക് ആത്മീയ മകുടം ചാര്‍ത്തി നില്‍ക്കുന്ന വിശുദ്ധ കേന്ദ്രം! തവക്കുല്‍ മസ്താനു സ്സുഹ്റവര്‍ദിയെന്ന മഹാന്‍ അവിടം അന്തിയുറങ്ങുന്നു.. ശൈഖുനാ കാന്തപുരം ഉസ്താദടക്കമുള്ള നേതാക്കള്‍ അവിടം സിയാറത്ത് ചെയ്തിരുന്ന രംഗം ഈയുള്ളവന്‍റെ അനുഭവത്തിലുണ്ട്.

മഹാന്മാരോടുള്ള ആത്മീയ ബന്ധം പാരത്രികലോകത്ത് തുണയാകുമെന്ന പ്രതീക്ഷ മാത്രം. ഒന്നുമില്ലെങ്കില്‍ ഒരു ഫാത്തിഹയിലൂടെയെങ്കിലും മഹാന്മാരുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുക. അല്ലാഹു മുഴുവന്‍ മഹാന്മാരോടൊപ്പം അവരുടെ ശഫാഅത്തിലായി സ്വര്‍ഗ്ഗപ്പ്രവേശം എളുപ്പമാക്കിത്തരട്ടെ..ആമീന്‍ . അവരോടുള്ള ബന്ധം നിമിത്തം നമ്മുടെ ജീവിതം പ്രകാശപൂരിതമാകട്ടെ..ആമീന്‍ .അടുത്ത സീസണില്‍ ഒരുപാട് സ്ഥലങ്ങളില്‍ പോകാന്‍ ഉദ്ദേശിക്കുന്നു അല്ലാഹു എളുപ്പമാക്കിത്തരട്ടെ..ആമീന്‍ .2011 സെപ്റ്റംബര്‍ 7നു നാട്ടിലെത്തി തിരിച്ച് ഡിസംബര്‍ 29നു യു.എ.യിലേക്ക് മടങ്ങുന്നതിനിടയിലായി ഇതിനെല്ലാം വഴി തുറന്നു കിട്ടി. ഈ വിവരണം അല്ലാഹു ഒരുക്കിത്തന്ന അനുഗ്രഹത്തിന്‍റെ വലുപ്പവും സന്തോഷവും പറയല്‍മാത്രമാണ്. അതുമൊരു ആരാധന തന്നെയാണല്ലോ..അല്ലാഹു എല്ലാം ഖബൂലാക്കട്ടെ-ആമീന്‍ .