തിരുശേഷിപ്പുകളില്‍ സംശയമുള്ള ആര്‍ക്കും രേഖകള്‍ കൈമാറാം: അഹമദ് ഖസ്റജി

Posted by SiM Media on 9:49 PM with No comments

കാന്തപുരവും ഡോ. ഖസ്റജിയും 
കോഴിക്കോട് : നബി (സ്വ)യുടെ തിരുശേഷിപ്പുകളില്‍ സംശയമുള്ള ആര്‍ക്കും സനദും മറ്റു രേഖകളും കൈമാറാന്‍ തയ്യാറാണെന്നും അത്തരക്കാരെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും മര്‍കസിന് തിരുകേശം കൈമാറിയ ഡോ. അഹമദ് മുഹമ്മദ്‌ അല്‍ ഖസ്റജി പറഞ്ഞു. മസ്ജിദുല്‍ ആസാറിനോടനുബന്ധിച്ച് സ്ഥാപിക്കുന്ന ഇസ്‌ലാമിക് ഹെറിറ്റേജ്‌ മ്യൂസിയത്തിന്‍റെ ശിലാസ്ഥാപനം കോഴിക്കോട് സ്വപ്നനഗരിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുശേഷിപ്പുകളുടെ രേഖകള്‍ കൈമാറാന്‍ തയ്യാറാണെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍, ഇതുവരെ ആരും തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നബിയുടെ കാലത്ത് തന്നെ വിശുദ്ധമതത്തിന്‍റെ സന്ദേശം എത്തിയ കേരളത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുല്സിയാര്‍ക്ക് തിരുകേശം കൈമാറിയതിനു ശേഷം വിവാദങ്ങള്‍ ഉണ്ടായത് തന്നെ അത്ഭുതപ്പെടുത്തി. ആരാണ് വിവാദത്തിനു പിന്നിലെന്നും അവരെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും താന്‍ അനേഷിച്ചു. തുടര്‍ന്ന് അവരുടെ നേതാവിന്‍റെ ഇ-മെയിലിലേക്ക് മുസ്‌ലിം ലോകം ആദരിക്കുന്ന തിരുശേഷിപ്പുകളെ അവഹേളിക്കരുതെന്നും മുസ്‌ലിം ഐക്യം തകര്‍ക്കുന്ന നീക്കങ്ങളില്‍ നിന്ന് പിന്മാറണമെന്നും അനുയായികളെ നിയന്ത്രിക്കണമെന്നും ഇതു സംബന്ധിച്ച് എന്ത് സംശയമുണ്ടെങ്കിലും തന്നെ സമീപിക്കണമെന്നും അറിയിച്ച് സന്ദേശം അയച്ചിരുന്നു. എന്നാല്‍, ഇന്ന് വരെ ഈ നേതാവോ അവരുടെ പ്രതിനിധികളോ തന്നെ ബന്ധപ്പെട്ടിട്ടില്ല. അബൂദാബിയിലെ തന്‍റെ വീട്ടിലേക്കു വരാന്‍ എന്താണ് തടസ്സം? അബൂദാബി ഈ ഭൂലോകത്ത് തന്നെയല്ലേയെന്നും ഖസ്റജി ചോദിച്ചു.

ഖസ്റജി കുടുംബത്തിന്‍റെ കൈവശമുള്ള മുഴുവന്‍ തിരുശേഷിപ്പുകള്‍ക്കും കൃത്യമായ സനദും രേഖകളും ഉണ്ടെന്നും ലോകനേതാക്കള്‍ക്ക് ഇത് ബോധ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തു തന്നെ ഖസ്റജി കുടുംബത്തിന്‍റെ കൈവശമുള്ള മുഴുവന്‍ തിരുശേഷിപ്പുകള്‍ സംബന്ധിച്ചുള്ള രേഖകളും ഉള്‍പ്പെടുത്തി പുസ്തകം പ്രസിദ്ധീകരിക്കുമെന്നും ഇത് സംശയാലുക്കള്‍ക്ക് ഉപകരിക്കുമെന്നും ഖസ്റജി പറഞ്ഞു.

തിരുശേഷിപ്പുകള്‍ വളരെ പവിത്രതയോടെ സൂക്ഷിച്ചിരുന്നതിന് സ്വഹാബികള്‍ നമുക്ക്‌ മാതൃക കാണിച്ചു തന്നിട്ടുണ്ട്. ആ മാതൃകയാണ് നാം പിന്‍തുടരേണ്ടത്. തിരുശേഷിപ്പുകളെ എതിര്‍ക്കുന്നവര്‍ക്ക് ഇനി ഹദീസുകള്‍ക്കും തെളിവു വേണ്ടിവരുമല്ലോ? വിവരമില്ലാത്തവരും ചില പ്രത്യേക രോഗമുള്ളവരും അസൂയാലുക്കളുമാണ് തിരുശേഷിപ്പുകളെ എതിര്‍ത്തുകൊണ്ട് രംഗത്തുള്ളത്. പള്ളികള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി മുന്നോട്ടു വരുന്നതിന് പകരം അതിനെ എതിര്‍ക്കുന്നത് തീര്‍ത്തും അസാധാരണമായ സംഭവമാണ്. വലിയ പള്ളികള്‍ ഉണ്ടാക്കുന്നവരും അതിന് സഹായം ചെയ്യുന്നവരും വലിയ മനസ്സുള്ളവരാണെന്നും അവര്‍ ഭാഗ്യം ചെയ്തവരാണെന്നും അദ്ദേഹം പറഞ്ഞു. ഭൌതികമായ തെളിവുകള്‍ ആവശ്യപ്പെടുന്നവര്‍ വിവരദോഷികളാണെന്നും അവര്‍ സത്യം തിരിച്ചറിയണമെന്നും ഡോ. അഹ്മദ്‌ ഖസ്റജി പറഞ്ഞു.