സ്വാതന്ത്ര്യത്തിന്‍റെ ആത്മാവ്

Posted by SiM Media on 2:03 AM with No comments

സാമ്രാജ്യത്വ ഭീകരന്മാരും ബ്രിട്ടീഷ്‌ പട്ടാളങ്ങളും ഇന്ത്യാ മഹാരാജ്യത്ത് അഴിഞ്ഞാടിയ കാലം.... ഒരിക്കലും ഒരു ഇന്ത്യാക്കാരനും ഓര്‍മ്മിക്കാന്‍ പറ്റാത്ത ക്രൂരതകള്‍.... ഇന്ത്യന്‍ ജനതയെ നക്കിത്തുടച്ച ആ മനുഷ്യക്കൂട്ടങ്ങളെ പീഡിതര്‍ തന്നെ രാജ്യത്ത് നിന്നും തുരത്തിയോടിച്ച ഉജ്വലമായ സ്മരണകള്‍.... ഇതൊക്കെയാണ് നമുക്കിന്ന് ഓര്‍മിച്ചെടുക്കാനുള്ളത്. ഓരോ ആഗസ്റ്റ്‌ പതിനഞ്ചു കഴിഞ്ഞു പോകുമ്പോളും ആഘോഷങ്ങളുടെ പെരുമഴയാണ് രാജ്യത്തിന്‍റെ തെരുവോരങ്ങളില്‍. അതേസമയം ഈ സ്വാതന്ത്ര്യദിനത്തിന്‍റെ ആത്മാവെന്താണെന്നും ഈ ദിനത്തിലൂടെ ഓരോ ഇന്ത്യക്കാരനും പാഠമുള്‍കൊള്ളേണ്ടത് എന്താണെന്നും പലരും ഓര്‍ക്കാതെ പോകുന്നു.

ഈ രാജ്യത്തിന്‍റെ ആത്മാവാണ് മതേതരത്വം. അന്ന് ഇവിടെയുണ്ടായിരുന്ന ഓരോ മതവിഭാഗക്കാരനും ജാതി-മതം മറന്ന് വെള്ളക്കാരനെതിരെ കയ്യോങ്ങിയത് കൊണ്ടാണ് രാജ്യം ഈ രൂപത്തിലെങ്കിലും സ്വതന്ത്രമായത്. അന്ന് ഏതെങ്കിലും ഒരു വിഭാഗക്കാര്‍ വിട്ടു നിന്നിരുന്നെങ്കില്‍ അത് മാത്രം മതിയായിരുന്നു വെള്ളക്കാര്‍ക്ക് ഇവിടെ കൂടുതല്‍ അടിവേരുറപ്പിക്കാന്‍. പക്ഷെ മനസാക്ഷിയുള്ള ആ ജനത എല്ലാവരും തോളുരുമ്മി നിന്നു. അതിന്‍റെ സൗന്ദര്യമാണ് ഇന്നും രാജ്യത്ത് ലങ്കിനില്‍ക്കുന്നത്. മതേതരത്വമാണ് നമ്മുടെ രാജ്യത്തിന്‍റെ ആത്മാവ്. അത് കാത്തുസൂക്ഷിക്കാന്‍ ഈ സ്വതന്ത്ര്യ ദിനം നമ്മുക്ക് പ്രചോതനമാകണം.

പക്ഷെ നന്മയുടെ പ്രതിപക്ഷമാണ് തിന്മയെന്നത് പോലെ മതേതരത്വത്തിന്‍റെ പ്രതിപക്ഷമാണ് വര്‍ഗീയതയും തീവ്രവാദവും. ഇത് രണ്ടും രാജ്യത്തെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍ തന്നെയാണ്. ഇത് രണ്ടിനുമെതിരെ തോളുരുമ്മി നില്‍ക്കലാണ് ഇന്ന് നമുക്ക് രാജ്യത്തിനു സമര്‍പ്പിക്കാനുള്ള ഏറ്റം വലിയ നന്മ. ഇതിനു ജാതി മത രാഷ്ട്രീയം നോക്കെണ്ടിവരാന്‍ പാടില്ല. കാരണം ഈ രണ്ടു തിന്മകള്‍ക്കും ജാതിമത രാഷ്ട്രീയമില്ലായെന്നതുതന്നെ. അതിനാല്‍ അത്തരത്തിലുള്ള പ്രതിഞ്ജക്ക് രാജ്യത്തുള്ള ഓരോ പൌരനും ഈ സുദിനം ഉപയോഗപ്പെടുത്തണം.

സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയവര്‍ സ്വന്തം കുടുംബത്തെക്കാള്‍, നാടിനെക്കാള്‍ സമൂഹത്തിനേക്കാള്‍ അവര്‍ സ്നേഹിച്ചത് രാജ്യത്തിന്‍റെ ആതാമാവിനെയായിരുന്നു..ദേശസ്നേഹമായിരുന്നു അവരുടെ സിരകളിലൂടെ ചലിച്ചുകൊണ്ടിരുന്നത്. അത്കൊണ്ട്തന്നെ ബ്രിട്ടീഷുകാര്‍ അഴിച്ചുവിട്ട ക്രൂരതകള്‍ക്ക് അവര്‍ പുല്ലുവിലയേ കല്‍പിച്ചുള്ളൂ. ജയില്‍ശിക്ഷ നല്‍കിയിട്ടും പട്ടിണിക്കിട്ടിട്ടും കുടുബക്കാരെ കൊന്നിട്ടും അവര്‍ക്ക് ഏല്‍ക്കുന്നത് മനസ്സിനല്ല ശരീരത്തിന് മാത്രമാണെന്ന് തിരിച്ചറിഞ്ഞപ്പോളാണ് അവര്‍ രാജ്യം ഇട്ടെറിഞ്ഞു പോകാന്‍ തീരുമാനിച്ചത്.

അവര്‍ ആര്‍ജ്ജവത്തോടെ പിടിച്ചു വാങ്ങിത്തന്ന മതേതര ഇന്ത്യയുടെ നെറ്റിത്തടത്തില്‍ തറച്ച ആദ്യ അമ്പായിരുന്നു മഹാതാഗാന്ധിയുടെ കരളലിയിപ്പിക്കുന്ന വധം. അതിനു ശേഷം രാജ്യത്തിന്‍റെ വിരിമാറിലൂടെ പൊട്ടിയൊലിച്ച രക്തചൊരിച്ചില്‍ രാജ്യത്തെ ആങ്ങേയറ്റം ക്ഷീണിപ്പിച്ചു. എങ്കിലും മനസ്സാക്ഷിയുള്ള എത്രയോ നല്ല സമൂഹം ഇനിയും ഇവിടെ ശേഷിക്കുന്നുണ്ട്. അതിനാല്‍ സമരസേനാനികള്‍ കൈമാറിത്തന്ന ആ സുന്ദര ഇന്ത്യയെ സേവിക്കാന്‍ നമുക്കീ സുദിനം പ്രേരണയാകണം.

രാഷ്ട്രത്തിനു വേണ്ടി രക്തസാക്ഷികളായവര്‍, അവര്‍ ധീരരാണ്! അവരാണ് നമുക്ക് ഊര്‍ജം പകര്‍ന്നു തന്നവര്‍. ഞാനും നിങ്ങളുമൊക്കെ രാജ്യത്തിന്‍റെ ഓരോ സ്ഥലങ്ങളിലൂടെയും വിലസുമ്പോഴും അവര്‍ രക്തം നല്‍കി വാങ്ങിത്തന്ന സ്ഥലമാണ് ഇതെല്ലാമെന്ന് ഒരു വേള നാം ഓര്‍ത്തിരിക്കണം.
Categories: