സമ്മേളനം പകര്‍ന്ന സന്ദേശം

Posted by SiM Media on 11:42 AM with 3 comments



കടപ്പാട്,
സിറാജ് ദിനപത്രം. 2011ജനുവരി 16 ഞായര്‍.

സി. മുഹമ്മദ്‌ ഫൈസി
ജനറല്‍ മാനേജര്‍,

ചരിത്രം സൃഷ്ടിക്കുന്നതും സൃഷ്ടിച്ചുവെച്ച ചരിത്രത്തിന്‍റെ ഭാഗമാകുന്നതും രണ്ടാണ്. മര്‍കസ്‌ മുപ്പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിനു പരിസമാപ്തി കുറിച്ചപ്പോള്‍ പുതിയൊരു ചരിത്രത്തിന്‍റെ ഉടയത്തിനാണ് വര്‍ത്തമാന ലോകം സാക്ഷിയായത്. കാലത്തിന്‍റെ ചരിത്രഭൂമികയില്‍ മുപ്പത്തിമൂന്നിന്‍റെ ഇടം വ്യക്തമായി അടയാളപ്പെടുത്തിയാണ് സയ്യിദ്‌ യൂസുഫുല്‍ ബുഖാരി പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി മര്‍കസ്‌ സമ്മേളന പതാക ഉയര്‍ത്തിയത്.

മൂന്ന് നാള്‍ സമ്മേളന നഗരിയില്‍ ഒരു മഹാജനപഥത്തിന്‍റെ ചരിത്രസന്ദേശവുമായി പാറിക്കളിച്ച ആ പതാകയില്‍ ആലേഖനം ചെയ്ത വിശുദ്ധ റൌളയുടെ ചിത്രം സമാപന സമ്മേളന വേദിയില്‍ ഒരു നിമിഷം ജനലക്ഷങ്ങളുടെ ഹൃദയങ്ങളിലൂടെ മിന്നിമറഞ്ഞു. അമീറുല്‍ അന്‍സാര്‍ ഡോ. ശൈഖ് ഖസ്റജിയുടെ പ്രസംഗത്തിലൂടെ, ശൈഖുനാ കാന്തപുരം ഉസ്താദിന്‍റെ കരങ്ങളിലേക്ക് തിരുറൌളയുടെ അധിപന്‍ റസൂലുല്ലാഹി(സ്വ)യുടെ സന്ദേശം കൈമാറ്റം ച്യ്ത ഒരസുലഭ നിമിഷം മര്‍കസ്‌ ലോകത്തിന്‍റെ നെറുകയിലെത്തി. പുണ്യ റസൂലിന്‍റെ തിരുകേശം പ്രാമാണികതയുടെ പിന്‍ബലത്തോടെ ശൈഖ് അബൂബക്കറിന്(കാന്തപുരം)ലക്ഷങ്ങളെ സാക്ഷിനിറുത്തിയാണ് ഖസ്റജി കൈമാറിയത്. ആ കൈമാറ്റച്ഛടങ്ങ്‌ കേവലമൊരു പ്രദര്‍ശനമല്ലായിരുന്നു. വിശുദ്ധ മതത്തിന്‍റെ സന്ദേശവാഹകര്‍ മുഹമ്മദുര്‍റസൂലുല്ലാഹി(സ്വ)യുടെ പാരമ്പര്യം പൂര്‍ണാര്‍ഥത്തില്‍ ശൈഖ് അബൂബക്കറിനുന്ടെന്ന വെളിപ്പെടുത്തലും ചരിത്രസാക്ഷ്യവുമായിരുന്നു.

അവാച്യമായ സ്നേഹത്തിലൂടെ തിരുനബി(സ്വ)യുടെ ജീവിതാപദാനങ്ങള്‍ക്ക് കേരളീയ സമൂഹത്തില്‍ പുതിയൊരു ഇടവും സാധ്യതയും തുറന്ന കാന്തപുരം ഉസ്താദിനുള്ള തിരുജീവിതത്തിന്‍റെ ധന്യമായ അനുഗ്രഹം കൂടിയായിരുന്നു തിരുകേശ സമര്‍പ്പണം. ഈജിപ്ത് ഗ്രാന്‍ഡ്‌ മുഫ്തി ഡോ. ശൈഖ് അലി ജുമുഅയുടെയും ഡാ. ശൈഖ് ഉമര്‍ അബ്ദുല്ല കാമിലി മക്കയുടെയും സാനിധ്യതിലുള്ള തിരുപുരസ്കാരച്ചടങ്ങ് ബിരുദദാന വേദിയെ അഹ് ലുസ്സുന്നയുടെ വര്‍ത്തമാന സാക്ഷിയായി മദീനയിലേക്ക് വഴി നടത്തിക്കുകയായിരുന്നു.

മര്‍കസിന്‍റെ ശിലാസ്ഥാപനം മുതല്‍ മദീനയുമായി മര്‍കസിനൊരു അലൌകിക ബന്ധമുണ്ട്. മക്കയുടെയും മദീനയുടെയും ചാരത്തുനിന്ന് വന്ന് മര്‍കസിലെത്തിയ പണ്ഡിതന്മാര്‍, സയ്യിദുമാര്‍ അനേകമാണ്. മദീനയുടെ മലര്‍വാടി റസൂല്‍ (സ്വ) യുടെ അനുഗ്രഹം മര്‍കസിനുന്ടെന്ന വിശ്വാസത്തെ മുപ്പത്തിമൂന്നാം വര്‍ഷം മര്‍കസ്‌ ഒരിക്കല്‍ കൂടി ലോകത്തിനു മുന്നില്‍ അരക്കെട്ടുറപ്പിച്ചു. പ്രവാചകശ്രേഷ്ടര്‍ തിരുപ്പിറവിയെടുത്ത ഏപ്രില്‍ മാസത്തിലാണ് മര്‍കസിനു ശില പാകുന്നത്. മുപ്പത്തിമൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ പ്രവാചകാധ്യാപനങ്ങളുടെ പ്രാമാണികവും ചരിത്ര പിന്‍ബലവുമുള്ള പ്രധാന പാഠശാല മര്‍കസ്‌ മാത്രമാണെന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.

കേവലം കുറച്ചു യതീം കുട്ടികള്‍ക്ക് അന്നവും അറിവും നല്‍കി പരിമിതിയുടെ വേലിക്കെട്ടിനുള്ളില്‍ കുരുങ്ങിക്കിടന്നാണ് മര്‍കസ്‌ പിച്ചവെച്ചു തുടങ്ങിയത്. പത്ത് വര്‍ഷം പിന്നിട്ടപ്പോഴേക്കും പരിമിതികളും പരാധീനതകളും മറികടന്ന് വിജ്ഞാനത്തിന്‍റെ പരിധിയില്ലാത്ത പാതകള്‍ പണിയാന്‍ മര്‍കസിനായി.

മര്‍കസ്‌ അതിന്‍റെ കവാടം ലോകത്തിനായി തുറന്നുവെച്ചു. പുതിയ ആകാശവും ഭൂമിയും തേടിയവര്‍ മര്‍കസെന്ന വിജ്ഞാന നികേതത്തിലേക്ക് നടന്നടുത്തു. കേരളം പുതിയൊരു ചാലക ശക്തിയെ എല്ലാ അര്‍ഥത്തിലും തിരിച്ചറിഞ്ഞു.

മുസ്‌ലിം തനിമയുടെ സൌന്ദര്യവത്കരണവും സാമൂഹികബോധവും മര്‍കസിലൂടെ ലോകം ദര്‍ശിച്ചു. പ്രമാണ വിരുദ്ധമെന്ന് മുദ്രയടിച്ച നന്മയുടെ വഴികള്‍ ചരിത്രപിന്തുണയും പണ്ഡിതലോകത്തിന്‍റെ അംഗീകാരവും ഉണ്ടെന്നും സുന്നത്തിന്‍റെ അര്‍ഥകല്പനയിലൂടെത്തന്നെ മര്‍കസ്‌ പഠിപ്പിച്ചുകൊടുത്തു. തിരുനബിയുടെ ശിഷ്യന്മാര്‍ ആദരിച്ചു കാണിച്ച ശഅറേ മുബാറക്‌ അന്ത്യനാള്‍ വരെ മര്‍കസ്‌ പരിരക്ഷിക്കുമെന്ന് മര്‍കസിന്‍റെ നായകന്‍ ഉറക്കെ പ്രഖ്യാപിച്ചു. നവീനാശയക്കാര്‍ക്ക് ശക്തമായ താക്കീതായിമാറി 33-ന്‍റെ സമാപനം.

നീണ്ട മുപ്പത്തിമൂന്ന് വര്‍ഷം മതപാഠങ്ങളുടെ സുസ്ഥിരതയില്‍ ഉറച്ചുനിന്നുള്ള മുന്നേറ്റത്തിന് ലോകതലത്തില്‍ തന്നെ അംഗീകാരം ലഭിച്ചു. കേവലം വിശ്വാസാചാരങ്ങളുടെ പണിപ്പുരയല്ല മര്‍കസെന്നും സമകാലിക ലോകത്തെ നേര്‍വഴിയിലേക്ക് നടത്തിക്കാനുള്ള പ്രായോഗികതയുടെ പാഠശാലയാണെന്നും വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും മാലോകരെ ബോധ്യപ്പെടുത്തി. മര്‍കസ്‌ സമ്മേളനങ്ങള്‍ അതിനുള്ള സാക്ഷ്യപത്രങ്ങളായി മാറി; മുപ്പത്തിമൂന്നാം വാര്‍ഷിക സമ്മേളനം പ്രത്യേകിച്ചും. സാമുദായിക സൗഹാര്‍ദത്തിന്‍റെ നിറപ്പകിട്ടാര്‍ന്ന വേദികളായിരുന്നു മുപ്പത്തിമൂന്നാം വാര്‍ഷിക സമ്മേളന വേദികള്‍. അകന്നു നിന്നവരെല്ലാം ഈ കൂട്ടായ്മയില്‍ അടുത്തുകൂടി തങ്ങളുടെ മനോഗതം വെളിപ്പെടുത്തി. ആത്മസംതൃപ്തിയുടെ തിരക്കൊഴിയാത്ത ആരവങ്ങളുമായാണ് ഓരോ ഹൃദയവും സമ്മേളനവേദി വിട്ടിറങ്ങിയത്.

വിവിധ ജില്ലകളില്‍ നിന്നും വിഭവസമാഹാരണങ്ങളുമായി മര്‍കസിലെത്തിയ വണ്ടികള്‍ യഥാര്‍ഥത്തില്‍ ചക്രമുരുട്ടിയെത്തിയത് മഹത്തായൊരു ആദര്‍ശ പ്രസ്ഥാനത്തിന് വളക്കൂറ് നല്‍കാനായിരുന്നു. രാജ്യനന്മക്കും ആദര്‍ശത്തിന്‍റെ നിലനില്പിനും സമുദായ സൗഹാര്‍ദത്തിനും മര്‍കസ്‌ നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവില്‍ നിന്നാണ് മര്‍കസിന്‍റെ സഞ്ചാരത്തിന് ഇന്ധനവും ഊര്‍ജവും നല്‍കാന്‍ വിഭവങ്ങളുമായി ബഹുജനങ്ങള്‍ മര്‍കസ്‌ നഗറില്‍ ഒഴുകിയെത്തിയത്. വരികളില്‍ ഇടംപിടിച്ച് തീര്‍ത്തും ശാന്തരായി കാന്തപുരം ഉസ്താദിന്‍റെ കരമൊന്നു സ്പര്‍ശിക്കാന്‍ വെമ്പല്‍ കൊള്ളുന്ന മനസ്സുകള്‍; അവരാണ് മര്‍കസിന്‍റെ ജീവവായു, പ്രവാസജീവിതത്തിന്‍റെ നെരിപ്പോടുകള്‍ തീര്‍ക്കുന്ന തീക്ഷണതയിലും ഒരു ദിര്‍ഹം കൊണ്ടെങ്കിലും മര്‍കസിനെ സഹായിക്കാന്‍ നിഷ്കളങ്കമായി ഒത്തുകൂടുന്നവര്‍, അവരാണ് മര്‍കസിന്‍റെ ചാലകശക്തി. ഇല്ലായ്മയും വല്ലായ്മയും മറച്ചുവെച്ച് ഉള്ള സമ്പാദ്യത്തില്‍ നിന്നും കുറച്ച് ചില്ലറയെങ്കിലും മര്‍കസ്‌ പെട്ടിയില്‍ നിക്ഷേപിക്കുന്ന കരുണാര്‍ദ്ര ഹൃദയങ്ങള്‍, അവരാണ് മര്‍കസിന്‍റെ ആത്മമിത്രങ്ങള്‍. രാപ്പകലുകളെ വിസ്മരിച്ച് പഠനവും ജോലിയും സംഘടനാ പ്രവര്‍ത്തനങ്ങളും മാറ്റിവെച്ച് മര്‍കസിനായി കൈയില്‍ പശപുരട്ടിയവര്‍; അവരാണ് മര്‍കസിന്‍റെ സന്ദേശവാഹകര്‍. ആരുടേയും ശ്രമങ്ങള്‍ പാഴായിട്ടില്ലെന്ന് സമ്മേളനം തെളിയിച്ചു.

മര്‍കസ്‌ നഗറിലും സമ്മേളന വേദികളിലും തിങ്ങിനിറഞ്ഞവര്‍ അതിന്‍റെ തെളിവാണ്. എല്ലാവരും മര്‍കസിനെ സ്നേഹിക്കുന്നു. സാദാത്തുക്കളെ അംഗീകരിക്കുന്നു. ആഗ്രഹിക്കുന്നുവെന്ന് ഈ സമ്മേളനം ലോകത്തെ ബോധ്യപ്പെടുത്തി. മുപ്പത്തിമൂന്ന് മഹത്തായ പ്രതീകമാണെന്നും അതിന് ചരിത്രപരമായ പ്രത്യേകതകള്‍ ഏറെയാണെന്നും മര്‍കസിലെത്തിയ പ്രഭാഷകര്‍ ചൂണ്ടിക്കാട്ടി.

ഈജിപ്ത് ഗ്രാന്‍ഡ്‌ മുഫ്തി ഡോ.ശൈഖ് അലി ജുമുഅ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തതോടെ മര്‍കസ്‌ അതിന്‍റെ ചരിത്രദൌത്യത്തിന് ഒരിക്കല്‍കൂടി കാഹളം മുഴക്കി. ആ ശബ്ദസാഗരത്തില്‍ ആത്മ നിര്‍വൃതിയോടെ അലിഞ്ഞുചേര്‍ന്ന ജനലക്ഷങ്ങള്‍ക്ക് അനുഗ്രഹവര്‍ഷമായി ശൈഖ് ഖസ്റജി ശൈഖ് അബൂബക്കറിന് തിരുറസൂലിന്‍റെ അനുഗ്രഹം കൈമാറി. തിരുകേശ പുരസ്കാരത്തോടെ മര്‍കസും കാന്തപുരം ഉസ്താദും മാനവീക ദര്‍ശനത്തിന്‍റെ മഹത്തായൊരു ചരിത്രമായി വീണ്ടും ലോകത്ത് ഇടംപിടിച്ചു.