മര്‍കസ്‌ ചരിത്രവും നിയോഗവും

Posted by SiM Media on 5:41 PM with 1 comment
കടപ്പാട്,
സിറാജ് ദിനപത്രം. 2011ജനുവരി 5 ബുധന്‍.

മര്‍കസിന്‍റെ 33 -മത് സമ്മേളനത്തിന്‍റെ പാശ്ചാത്തലത്തിലുള്ള ലേഖനം. സി. മുഹമ്മദ്‌ ഫൈസി
ജനറല്‍ മാനേജര്‍,

ഒരാള്‍ക്ക്‌ മത്സ്യം നല്‍കിയാല്‍ ഒരു നേരത്തെ ഭക്ഷണത്തിനു വകയായി. എന്നാല്‍ മീന്‍പിടിത്തം പഠിച്ചാല്‍ ജീവിതകാലം മുഴുവന്‍ അന്നത്തിനു വകയായി എന്ന് അറബികള്‍ക്കിടയിലൊരു ചൊല്ലുണ്ട്. സമൂഹത്തിലെ അവശതയനുഭവിക്കുന്ന ജനവിഭാകം അവരേത് തരത്തില്‍ പെട്ടവരാവട്ടെ, അവരെ മുഖ്യധാരയിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പടവുകള്‍ പണിതു. അനാഥകള്‍, അഗതികള്‍, സ്ത്രീജനങ്ങള്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക്
തുണയാകുന്നതാണ് ശരിയായ സേവനം. വിശക്കുന്നവനെയും വേദനയനുഭവിക്കുന്നവനെയും സഹായിക്കുന്നതാണ് സേവനം. ഏറ്റവും വലിയ അവശതയും കുടിയ നാശവും അജ്ഞതയാണ്. ഈ ഇരുട്ട് മാറുന്നതാണ് നവോത്ഥാനങ്ങളുടെ കാതല്‍.

മര്‍കസ്‌ ലക്ഷ്യമിട്ടത് ഇത്തരം കാതലായ കാര്യങ്ങളാണ്. വൈകാരികതക്ക് തീ കൊളുത്തുന്ന സാമൂഹികാവസ്ഥയാണിന്നും നിലനില്‍ക്കുന്നത്. വിവേകത്തിന്‍റെ വഴിവിളക്ക് തെളിയിക്കുന്നത് ഈ കാലത്തിന്‍റെ മഹത്തായ സേവനമാണ്. റോമാ നഗരം ഉണ്ടായത് ഒറ്റ രാത്രികൊണ്ടല്ല എന്നൊരു ചൊല്ലുണ്ട്. ഒരു ജനതയുടെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ആകെത്തുക സ്വരുക്കൂട്ടിയതാണ് മഹത്തായ ഈ സാംസ്കാരിക വൈജ്ഞാനിക സ്ഥാപന സമുച്ഛയം. ശൂന്യതയില്‍ നിന്നായിരുന്നു തുടക്കം.

തിരിഞ്ഞുനോക്കിയാല്‍ കാണാനുണ്ടായിരുന്നതും ഓര്‍ത്തെടുക്കാനുണ്ടായിരുന്നതും നഷ്ടപ്രതാപങ്ങളുടെ പാഴ് സ്വപ്‌നങ്ങള്‍ മാത്രം. അത്തരമൊരു ചാരക്കൂനയില്‍ നിന്നാണ് മര്‍കസ്‌ ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റുവന്നത്. മുന്‍ മാതൃകയില്ലാത്ത ഒരു സൃഷ്ടിപ്പ്. പിന്നീട് ഇത്തരം ഒട്ടേറെ സ്ഥാപനങ്ങള്‍ക്ക് അത് ഗര്‍ഭഗൃഹമായി. മര്‍കസ്‌ സ്വയം വികാസം പ്രാപിക്കുകയും ഒപ്പം ഒരു സമൂഹത്തെ ഒപ്പം വളര്‍ത്തിക്കൊണ്ടുവരികയുമായിരുന്നു. അസാധ്യമെന്ന് കണിശമായും ശഠിച്ചിരുന്നത് സാധ്യമാക്കുകയായിരുന്നു. ഈ ചൊല്ലിന് വിശാലമായ ഒരര്‍ഥതലമുണ്ട്. വിസ്മയകരമെന്നും അസാധ്യമെന്നും നാം കരുതുന്ന പലതിനും പിന്നില്‍ കഠിന പ്രയത്നത്തിന്‍റെയും അത്യധ്വാനത്തിന്‍റെയും ഉജ്ജ്വലമായ കഥകളാണ് പറയാനുണ്ടാകുക. ഒരു മഹാ പ്രസ്ഥാനം വികാസം കൊള്ളാനെടുത്ത വിശാലമായ കാലഘട്ടം. താജ്മഹല്‍ പോലൊരു സുന്ദര സൗധത്തിനു പിന്നിലെ മനുഷ്യ പ്രയത്നത്തിന്‍റെയും വിയര്‍പ്പിന്‍റെയും വിസ്മയിപ്പിക്കുന്ന പശ്ചാത്തലം. ശൂന്യതയില്‍ നിന്നൊന്നും സ്വയംഭൂവാകുന്നില്ലെന്ന നഗ്നസത്യത്തിലേക്ക് വിരല്‍ചൂണ്ടുന്ന ഇത്തരം നൂറുനൂറ് അനുഭവങ്ങള്‍ കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യക്ക് പറയാനുണ്ട്. ത്യാഗസുരഭിലമായ ഒരു കാലത്തിന്‍റെ ചരിത്രം.

ഇസ്‌ലാമിക സന്ദേശങ്ങളുടെ പ്രായോഗികവത്കരണമായിരുന്നു. ലക്‌ഷ്യം. ഇസ്‌ലാം ജീവനറ്റ കുറേ ആശയങ്ങളുടെ സമാഹാരമല്ല. അതിനു ചരിത്രം തെളിയിച്ച ഒരു പ്രായോഗിക തലമുണ്ട്. ഇസ്‌ലാം പ്രായോഗികമാകുമ്പോള്‍ അതിന്‍റെ ഗുണഭോക്താക്കള്‍ മുസ്‌ലിംകള്‍ മാത്രമാകുകയില്ല. സമൂഹം ഒന്നാകെയാകും. അത് ഉറഞ്ഞുകൂടിയ വെറും ആത്മീയതയല്ല. ചൈതന്യവത്തായ ഒരു സജീവത അതിനുണ്ട്. ആത്മീയമെന്നോ ഭൌതികമെന്നോ വകതിരിക്കാനാകാത്ത പുരോഗമനാത്മക മാനമുണ്ടതിന്. അടഞ്ഞുപോയ ഈ സ്രോതസ്സ് തുറന്നുവിടുകയാണ് മര്‍കസ്‌ ചെയ്യുന്നത്. സാമൂഹിക വിദ്യാഭ്യാസ മേഖലകളിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കുകയാണ് ജന ശാക്തീകരണത്തിന്‍റെ ഉചിതമായ രീതി. മര്‍കസ്‌ ചെയ്തതിതാണ്.

ചരിത്രപരമായ കാരണങ്ങളാല്‍ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് അകന്നുപോയ ഒരു ജനതയുടെ ശാക്തീകരണത്തിന്‍റെ കഥയാണ്‌ മര്‍കസിനു പറയാനുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്കാരിക നിലയങ്ങളും സമൂഹത്തില്‍ വേറെയും വളര്‍ന്നുവന്നിട്ടുണ്ടാകാം. അതിനു പിന്നില്‍ വമ്പിച്ച മുതല്‍മുടക്കും ആസൂത്രണവും നടന്നിരിക്കാം. പലതും മാനം മുട്ടെ ഉയര്‍ന്നിരിക്കാം. പക്ഷേ അതൊന്നും ജനകീയമായ മഹാ പ്രസ്ഥാനമായിട്ടില്ല. ഒരു ജനത അവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും കൊരുത്തു വെച്ചതായിട്ടില്ല. എന്നാല്‍ കാരന്തൂര്‍ മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ ഇവയില്‍ നിന്നെല്ലാം വ്യതിരിക്തമായി ഒരു മഹാ പ്രസ്ഥാനമായി.

അല്‍അസ്ഹര്‍ കേരളത്തിലേക്ക്‌
അല്‍ അസ്ഹര്‍ ഇസ്‌ലാമിക് യൂണിവേര്‍സിറ്റിയില്‍ പോയി പഠനം നടത്തുകയെന്നത് മതവിദ്യാര്‍ഥികളുടെ വലിയ സ്വപ്നമാണ്. അതിന്‍റെ സാമ്പത്തിക-അവസര-സാഹചര്യങ്ങള്‍ ഒത്തുവന്നവര്‍ കേരളത്തില്‍ അപൂര്‍വ്വമാണ്. ഇതിനൊരു പരിഹാരമാണ് അല്‍ അസ്ഹറിലെ കോഴ്സ്‌ മര്‍കസില്‍ കൊണ്ടുവന്നത്.

നൂറ്റാണ്ടുകളോളം മാനവ ചരിത്രത്തെ പുഷ്കലമാക്കിയ മഹാ സംസ്കാരങ്ങളുടെയും നാഗരികതയുടെയും സംഗമ ഭൂമിയാണ് ഈജിപ്ത്. സഹസ്രാബ്ദത്തിന്‍റെ ആര്‍ജ്ജിത വിജ്ഞാനത്തിന്‍റെയും സാംസ്കാരിക പൈതൃകത്തിന്‍റെയും പ്രഭാവലയത്തില്‍ കുളിച്ചു നില്‍ക്കുന്ന ഈ ചരിതരഭൂവില്‍ ആയിരമാണ്ട് പഴക്കത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന വൈജ്ഞാനിക സമുച്ഛയമാണ് അല്‍അസ്ഹര്‍ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി. ഇസ്‌ലാമിക യൂണിവേഴ്സിറ്റികളില്‍ അഗ്രിമ സ്ഥാനം അലങ്കരിക്കുന്ന അല്‍ അസ്ഹറിലേക്ക് ഉത്കടമായ ഞാനതൃഷ്ണയോടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പഠിതാക്കളൊഴുകുന്നു. ഇസ്‌ലാമിക വിജ്ഞാനത്തിന്‍റെ വിളക്കുമാടമായി ജ്വലിച്ചുനിന്ന പണ്ഡിതശ്രേഷ്ഠരില്‍ കേരളീയരുള്‍പ്പെടുന്നു. ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് അനര്‍ഘമായ സംഭാവനകളര്‍പ്പിച്ച മലബാറിലെ അനുഗൃഹീത കുടുംബമായ മഖ്‌ദൂം ഒന്നാമന്‍ അവരില്‍ പ്രമുഖനാണ്. പൊന്നാനി ജുമുഅ മസ്ജിദിന്‍റെ അകത്തളത്തിലെ വിജ്ഞാന വിളക്കില്‍ നിന്നും പ്രകാശം പരന്ന പരശ്ശതം പണ്ഡിതന്‍മാര്‍ ജീവിതം ദീനീബോധനത്തിനായി ത്യജിച്ചതുകൊണ്ടാണ് കേരളം ജ്ഞാനസമൃദ്ധമായത്.

അതിനു ശേഷം വര്‍ഷങ്ങളായി ആഗോള ഇസ്‌ലാമിക കലാലയങ്ങളോടുള്ള ബന്ധം കേരളം മറന്നു തുടങ്ങിയിരിക്കുന്നു. വെല്ലൂരിനെയും ദയൂബന്ദിനെയുമായിരുന്നു ഉപരി പഠനത്തിനായി കേരളീയ പണ്ഡിതര്‍ ആശ്രയിച്ചിരുന്നത്. മര്‍കസ്‌ എന്ന മഹാ പ്രസ്ഥാനം വിവേകശാലികളായ ഒരു മഹാ സമൂഹത്തെയാണ് പരിശീലിപ്പിക്കുന്നത്. രാജ്യത്തിന്‍റെ ബഹുസ്വരതക്കും ഏകതക്കും മതസൌഹാര്‍ദ്ദത്തിനും ഊനം വരുത്തുന്ന രാഷ്ട്രീയ തീവ്രവാദ പ്രവണതകളില്‍ നിന്നും മുക്തമായ ഒരു വിഭാഗം ഉണ്ടാകണമെന്ന് മര്‍കസ്‌ ആഗ്രഹിക്കുന്നു. മര്‍കസ്‌ സ്ഥാപനങ്ങളിലൂടെ അധ്യാപന പരിശീലന രീതികള്‍ ഇത്തരത്തിലുള്ളതാണ്.

നന്മയുടെ ഈ സംഘത്തിന് പൂമെത്തക്കൊപ്പം കല്ലേറും കൂക്കുവിളിയും പകരം കിട്ടുന്നതാണ് ചരിത്രത്തിന്‍റെ വിരോധാഭാസം. സൌഹ്യദത്തിന്‍റെ ഈ വഴിയിലും മുള്ള് വിതറാനും വേലി തീര്‍ക്കാനും ആളുകളുണ്ടായിട്ടുണ്ട്. പ്രോത്സാഹനങ്ങള്‍ക്കും പിന്ബലങ്ങള്‍ക്കും ഒപ്പം എതിര്‍പ്പുകളുടെ തീപ്പൊരികളും ഈ മഹത്തായ സ്ഥാപനത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്. കല്ലേറുകൊണ്ട് ഒരു പ്രസ്ഥാനത്തെ തകര്‍ക്കാനാകില്ലെന്ന് മലയാളികള്‍ക്ക് ബോധ്യമായത് മര്‍കസിന്‍റെ പൊള്ളുന്ന അനുഭവങ്ങളിലൂടെയാണ്. മര്‍കസിന്‍റെ പ്രയാണ വഴിയില്‍ പ്രതിസന്ധികള്‍ പക്ഷേ, ഊര്‍ജസ്രോതസ്സുകളാകുകയാണുണ്ടായത്.

നാം ജീവിക്കുന്ന സമൂഹത്തിന്‍റെ പൊതു ചരിത്രം ദയനീയമാണ്. ആതമഹത്യക്ക് മുമ്പിലാണീ നാട്. ദരിദ്രരുടെയും അഗതികളുടെയും രോദനങ്ങള്‍, കടം കൊണ്ടും മാറാവ്യാധികള്‍ കൊണ്ടും നരകവേദനയനുഭവിക്കുന്ന കുടിലുകള്‍..ഇത്തരം സാഹചര്യങ്ങള്‍ ചൂഷണം ചെയ്യുന്ന വികസിത രാഷ്ട്രങ്ങളുടെ കുതന്ത്രങ്ങള്‍. ബേങ്കുകള്‍ വെച്ചുനീട്ടുന്ന സഹായ ഹസ്തങ്ങളില്‍ വഞ്ചിതരായി എല്ലാം നഷ്ടപ്പെടുന്നവര്‍. സാമൂഹ്യാചാരങ്ങള്‍ക്ക് വിധേയമായി എല്ലാം വിറ്റുതുലക്കേണ്ടിവരുന്നവര്‍. ഇത്തരം കഥകള്‍ക്കിടയില്‍ മോചനവും സേവനവും സൗഹാര്‍ദവുമായി മര്‍കസ്‌ മധ്യത്തിലുണ്ട്.

29 വര്‍ഷത്തെ അശ്രാന്ത പരിശ്രമങ്ങളിലൂടെ കേരളത്തിന്‍റെ വൈജ്ഞാനിക ഭൂപടത്തില്‍ വീരേതിഹാസങ്ങള്‍ രചിക്കാന്‍ മര്‍കസിനു സാധിച്ചു. മര്‍കസ്‌ ഒരിക്കലും വിശ്രമിക്കുന്നില്ല. വിജ്ഞാനത്തിന്‍റെ പുതിയ ഫോര്‍മുലകളുമായി പ്രയാണം തുടരുകയാണ്. ഇനിയും ഉയരങ്ങള്‍ തേടുകയാണ്.ദേശാതിരുകള്‍ ഭേദിച്ചുള്ള വിദ്യയുടെ കൊള്ളക്കൊടുക്കലുകള്‍ക്ക് മര്‍കസ്‌ ആതിഥ്യമരുളുകയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അല്‍ അസ്ഹര്‍ സര്‍വകലാശാല മര്‍കസിലെ പാഠയപദ്ധതികള്‍ സൂക്ഷ്മമായി പരിശോധിച്ചതിന്‍റെ ശേഷം മൂന്ന് 'കുല്ലിയ്യ'കള്‍ അസ്ഹറിനോട് തുല്യമായി അംഗീകരിച്ചിരിക്കുകയാണ്. ഇതുപ്രകാരം കുല്ലിയ്യ ഉസൂലുദ്ദീന്‍, കുല്ലിയ്യ ശരീഅ, കുല്ലിയ്യ ലുഗല്‍ അറബിയ്യ എന്നീ മൂന്ന് കുല്ലിയ്യകള്‍ വിജയകരമായി മര്‍കസില്‍ നടന്നുവരുന്നു. മൂന്ന് കുള്ളിയ്യകളിലുമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുന്നൂറോളം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്. നാളിതുവരെയുള്ള കേരളീയ വൈജ്ഞാനിക ചരിത്രത്തില്‍ സമാനതകളില്ലാത്ത അംഗീകാരമാണിതെന്ന് പറയുന്നതില്‍ മര്‍കസിന് ചാരിതാര്‍ത്ഥ്യമുണ്ട്. ഇതോടെ സഖാഫി പണ്ഡിതന്‍മാര്‍ക്ക് അന്തര്‍ദേശീയ തലങ്ങളില്‍ അംഗീകാരം നേടിക്കൊടുക്കാന്‍ മര്‍കസിനു സാധിക്കും. ഈ ധന്യമുഹൂര്‍ത്തം നെഞ്ചിലേറ്റി അംഗീകാരത്തിന്‍റെ പുതിയ ആകാശങ്ങള്‍ തേടി മര്‍കസ്‌ പ്രയാണം തുടരുകയാണ്.

സാമ്പ്രദായിക രീതിയിലുള്ള ശരീഅത്ത്‌ കോഴ്സുകള്‍ മാറ്റമില്ലാതെ തുടരുമ്പോള്‍ തന്നെ, അംഗീകൃത അസ്ഹര്‍ കോഴ്സുകളില്‍ ബോധനരീതിയുടെ പുത്തന്‍ സങ്കേതങ്ങള്‍ പ്രയോഗവത്കരിക്കുകയാണ്. ഇല്‍മുത്തഫ്സീര്‍, മൌളൂഈ തഹ് ലീലി എന്നിങ്ങനെ വ്യവച്ചേദിച്ച് സൂക്ഷ്മ പഠനത്തിന് വേദിയൊരുക്കുന്നു. കൂടാതെ ഭാഷയിലും സാഹിത്യത്തിലും കര്‍മനിധാന ശാസ്ത്രങ്ങളിലുമെല്ലാം പുതിയ ഉള്ളടക്കങ്ങളും നവീന രീതികളും സ്വീകരിച്ചുവരുന്നു. ആധുനിക സമസ്യകളെ കര്‍മശാസ്ത്രവുമായി നിര്‍ധരിക്കുന്ന പഠന യജ്ഞങ്ങള്‍, വിദ്യാര്‍ഥികളില്‍ നവോന്മേഷവും മനന തൃഷ്‌ണയും സൃഷ്ടിച്ചതായി അനുഭവം സാക്ഷ്യപ്പെടുത്തുന്നു. മതം നേടിയെടുക്കുന്ന സ്വാധീന ശക്തിയുടെ രഹസ്യമാണിത്. (തുടരും)