പ്രവാചകന്‍റെ തിരുകേശത്തെ പരിഹസിക്കുന്നവര്‍ക്ക് ഇസ്‌ലാമില്‍ സ്ഥാനമില്ല: കാന്തപുരം

Posted by SiM Media on 9:15 PM with No comments
തിരൂരങ്ങാടി: പ്രവാചകന്‍റെ തിരുകേശം സൂക്ഷിക്കാന്‍ മാത്രം പ്രൌഢിയോടെയും ഭംഗിയോടെയുമായിരുക്കും ശഅരേ മുബാറക്‌ മസ്ജിദ്‌ നിര്‍മിക്കുകയെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ശഅരേ മുബാറക്‌ മസ്ജിദിന്‍റെ കൂപ്പണ്‍ വിതരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ചെമ്മാട് ടൌണ്‍ സുന്നി ജുമുഅ മസ്ജിദില്‍ ഇന്നലെ ജുമുഅക്ക് ശേഷം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒരേ സമയം ലക്ഷക്കണക്കിനാളുകള്‍ക്ക് നിസ്കരിക്കാനും സ്വലാത്ത് ചോല്ലാനുമുള്ള സൗകര്യം ഈ പള്ളിയില്‍ ഉണ്ടായിരിക്കും. ഇമാം ശാഫിയുടെ മഖ്‌ബറക്ക് മീതെ നിര്‍മിച്ച വലിയ ഖുബ്ബയെ കുറിച്ച് വിശ്വോത്തര പണ്ഡിതനായ ഇമാം നവവി (റ) പറഞ്ഞത് മഹാനായ ഇമാമിന്‍റെ മഹത്വത്തിന് ചേരുന്ന തരം ഖുബ്ബയാണിതെന്നാണ്. അതുകൊണ്ടുതന്നെ പ്രവാചകന്‍റെ തിരുകേശം സൂക്ഷിക്കുന്ന മസ്ജിദ്‌ നമ്മുടെ കഴിവിന്‍റെ പരമാവധി സൌകര്യവും പ്രൌഡിയുമുള്ളതായിരിക്കണം.


എതെങ്കിലും അറബികളില്‍ ‍നിന്ന് പണം വാങ്ങി ഈ മസ്ജിദ്‌ നിര്‍മിക്കുവാന്‍ സാധിക്കുന്നതാണ്. പക്ഷേ പാവപ്പെട്ടവരെയും സാധാരണക്കാരെയും പണക്കാരെയും ഒരുപോലെ ഇതില്‍ പങ്കാളികളാക്കുക എന്നതാണ് മര്‍കസ്‌ ലക്ഷ്യമിടുന്നതെന്നും കാന്തപുരം പറഞ്ഞു. കൊടിഞ്ഞിയിലെ എന്‍ കൊമുക്കുട്ടിഹാജിക്ക് കൂപ്പണ്‍ നല്‍കിയാണ് കാന്തപുരം ഉദ്ഘാടനം ചെയ്തത്. (സിറാജ് ദിനപ്പത്രം, ൨൭, 2, ൧൧ )