പ്രവാചാക സ്നേഹത്തിന്‍റെ അന്തസത്ത

Posted by SiM Media on 1:33 PM with No comments

നൂറ് വര്‍ഷം അല്ലാഹുവിനെ ധിക്കരിച്ചു ജീവിച്ച ഇസ്രാഈല്‍ സന്തതികളില്‍പെട്ട ഒരാള്‍ മരണപ്പെട്ടപ്പോള്‍ അഴുക്ക് ചാലില്‍ എറിയപ്പെട്ടു. ആ മയ്യിത്ത് എടുത്ത് നിസ്കരിക്കാനും സംസ്കാര കര്‍മങ്ങള്‍ നടത്തുവാനും മൂസാ നബി(അ)ന് ദൈവീക സന്ദേശമുണ്ടായി. തൌറാത്ത് മറിച്ച് അന്ത്യപ്രവാചകന്‍റെ പേര് എഴുതിയത് കാണുമ്പോഴെല്ലാം ആ മനുഷ്യന്‍ അതിനെ ചുംബിക്കുകയും കണ്ണുകള്‍ക്കിടയില്‍ വെക്കുകയും ചെയ്തിരുന്നു. അതിനാല്‍ അല്ലാഹു ആ മനുഷ്യന് പൊറുത്തുകൊടുക്കുകയും എഴുപത് അസ്പര കന്യകളെ ഇണകളാക്കി കൊടുക്കുകയും ചെയ്തു.(ശറഹു ശിഫാ 1-376,377)

പ്രവാചകശ്രേഷ്ഠര്‍ മുഹമ്മദ്‌ റസൂലുല്ലാഹി(സ്വ)യുടെ ജീവിതത്തിന്‍റെ ഏതു ഭാഗമാണ് എഴുതേണ്ടതെന്നറിയാതെ കുഴങ്ങുകയാണ് ഞാന്‍..ഇതുപോലൊരു ഉന്നത വ്യക്തിത്വത്തിന്‍റെ ഉടമയായി ഭൂലോകത്ത് ഒരാളും കഴിഞ്ഞിട്ടില്ല. ഇനി വരാനുമില്ല. ആ ജ്യോതിര്‍ഗോളത്തിന്‍റെ ഉദയ ദിനത്തെ സ്മരിപ്പിക്കുന്നതാണീ മാസം അഥവാ റബീഉല്‍ അവ്വല്‍. വിശ്വാസികളുടെ മനസ്സിലും നാവിന്‍തുമ്പിലും ഇനി മുഹമ്മദീയ മന്ത്രങ്ങള്‍ മാത്രം..അവിരാമം അവ നിര്‍ഗളിച്ചുകൊണ്ടിരിക്കും...ആരെല്ലാം ഏതെല്ലാം രൂപത്തില്‍ തടയണ സൃഷ്ടിച്ചാലും... ഈ വിഷയം ഞാനിവിടെ കുത്തിക്കുറിക്കുമ്പോള്‍ ബഹു: യൂസുഫ്‌ ഫൈസി കാഞ്ഞിരപ്പുഴയോടും അദ്ദേഹത്തിന്‍റെ 'മദീനയിലേക്കുള്ള വഴിത്താര' എന്ന പുസ്തകത്തോടും ഞാന്‍ അങ്ങേയറ്റം കടപ്പെട്ടവനായിരിക്കും.


നബി (സ്വ)ക്ക് ഒരുപാട് നാമങ്ങളുണ്ട്. നാലായിരത്തിലധികം നാമങ്ങള്‍ നബി (സ്വ)ക്കുണ്ടെന്നും അതില്‍ എഴുപതും അല്ലാഹുവിന്‍റെ നാമങ്ങളില്‍ പെട്ടതാണെന്നും സുലൈമാനുല്‍ ജമല്‍ ഉദ്ധരിക്കുന്നു.(തഫ്സീര്‍ ജമല്‍ 4-337) മുഹമ്മദ്‌ എന്ന നാമത്തിന്‍റെ തന്നെ പവിത്രത വിവരണാതീതമാണ്. തിരുനബിയുടെ നാമം അറബികള്‍ക്കിടയില്‍ മുമ്പ് കേട്ടുകേള്‍വിയില്ലാത്ത ഒന്നായിരുന്നു. പിതാമഹന്‍ അബ്ദുല്‍ മുത്വലിബിന് സ്വപ്നദര്‍ശനത്തിലൂടെ ലഭിച്ച ബോധനമനുസരിച്ചാണ് നബിതങ്ങള്‍ക്ക് ആ പേര് നല്‍കിയത്. മുഹമ്മദ്‌ എന്ന് നാമമുള്ള പ്രവാചകന്‍ അറബികളില്‍ നിന്ന് വരാനുണ്ട് എന്ന പൂര്‍വ്വവേദക്കാരുടെ പ്രവചനമനുസരിച്ച് പലരും അന്ന് തന്‍റെ മക്കള്‍ക്ക്‌ തന്‍റെ കുഞ്ഞാകുമോ ആ മുഹമ്മദ്‌ എന്ന് പതീക്ഷിച്ച് ആ നാമം നല്‍കിയിരുന്നു. മുഹമ്മദ്‌ എന്ന് നാമമുള്ളവര്‍ നരകത്തില്‍ പ്രവേശിക്കുകയില്ലെന്നും സ്വര്‍ഗ്ഗാവകാശിയായിരിക്കുമെന്നും പല മഹാന്മാരും പറഞ്ഞിട്ടുണ്ട്. ഇമാം ബൂസൂരി പാടുന്നു. فأن لي ذمة منه بتسميتي محمدا وهو اوفي الخلق بالذمم 'മുഹമ്മദ്‌ എന്ന് എനിക്ക് നാമകരണം ചെയ്തതിലൂടെ നബി (സ്വ) യില്‍ നിന്നും എനിക്ക് ഏറെ കടപ്പാടുണ്ട്. സൃഷ്ടികളില്‍ ഏറ്റവും കടപ്പാട് നിര്‍വഹിക്കുന്നവരാണ് നബി (സ്വ).'

ഒരു സത്യവിശ്വാസിക്ക് നബി (സ്വ)യിലുള്ള ബന്ധം അഭേദ്യമാണ്. ശഹാദത്ത് കലിമ മുതല്‍ സര്‍വ്വ കര്‍മങ്ങളിലും അത് കടന്നുവരുന്നു. വാങ്കില്‍, നിസ്ക്കാരത്തില്‍, ഹജ്ജില്‍, ഖുതുബയില്‍, നിക്കാഹില്‍, ഖബറില്‍, മഹ്ശറില്‍ എല്ലാം സത്യവിശ്വാസി തങ്ങളുടെ ഭാഗമാകുന്നു. വിശുദ്ധ ഖുര്‍ആനില്‍ കാണാം. "നാം താങ്കള്‍ക്ക് താങ്കളുടെ സ്മരണ ഉയര്‍ത്തിയിരിക്കുന്നു."(94-4) ബഹു: ഖാളീ ഇയാള് (റ) ഇതിനെ വിശദീകരിക്കുന്നു: അതായത് എന്നെ സ്മരിക്കുമ്പോഴെല്ലാം താങ്കളെയും സ്മരിക്കപ്പെടുന്നു. ഈ വ്യാഖ്യാനം ജിബ് രീ ലിന് അല്ലാഹു പഠിപ്പിച്ചു കൊടുത്തതാണെന്ന് നബി (സ്വ)യോട് ജിബ് രീല്‍ (അ) പറഞ്ഞതായി സ്വഹീഹിബ്നു ഹിബ്ബാനിലും മുസ്നദ്‌ അബീയഅയയിലും ഉദ്ധരിച്ചിട്ടുണ്ട്.(ശര്‍ഹുശ്ശിഫാ 1-45)

ഖതാദ (റ) ഈ വാഖ്യത്തിന്‍റെ വിശദീകരണത്തില്‍ പറയുന്നു: 'ഇഹത്തിലും പരത്തിലും അല്ലാഹു നബിയുടെ പ്രശസ്തി ഉയര്‍ത്തിയിരിക്കുന്നു. നിസ്കരിക്കുന്നവനും ഖുതുബ നിര്‍വഹിക്കുന്നവനുമെല്ലാം ശഹാദത്ത് കലിമയില്‍ അല്ലഹുവിനോപ്പം നബിയുടെ നാമത്തേയും ചേര്‍ക്കുന്നു. (അശിഫാ 1-9)

വിശുദ്ധ ഖുര്‍ആനില്‍ പ്രവാചകനെ അല്ലാഹുവിലേക്ക് ചെര്‍ത്തിപ്പറഞ്ഞതായി നിരവധി സ്ഥലങ്ങളില്‍ കാണാം. "പ്രവാചകനെ അനുസരിച്ചവന്‍ അല്ലാഹുവിനെ അനുസരിച്ചു."(4-80) "അല്ലാഹുവില്‍ നിന്നും അവന്‍റെ ദൂദനില്‍ നിന്നുമുള്ള മുന്നറിയിപ്പ്‌." (9-3) "അല്ലാഹുവിനും ദൂദനും ഉത്തരം ചെയ്യുക." (8-24) "അല്ലാഹുവിനോടും അവന്‍റെ ദൂദനോടും ശത്രുത പുലര്‍ത്തിയാല്‍." (9-64) "അല്ലാഹുവിനോടും അവന്‍റെ റസൂലിനോടും അവര്‍ യുദ്ധം ചെയ്യുന്നു." (5-36) ഇങ്ങനെ നിരവധി സ്ഥലങ്ങളില്‍ കാണാനാകും.

എന്താണീപറഞ്ഞതിന്‍റെ വിവക്ഷ? ഭൂലോകത്ത്‌ ആരാധനക്കര്‍ഹന്‍ അല്ലാഹു മാത്രമാണെന്നും അവന്‍റെ മതമായ ഇസ്‌ലാം ജനങ്ങള്‍ക്ക്‌ പഠിപ്പിക്കാന്‍ വന്ന ദൂദനാണ് പ്രവാചകന്‍ നബി (സ്വ) യെന്നും ആയതിനാല്‍ ആ പ്രവാചകന്‍റെ മഹത്വം വലുതാണെന്നും ആ മഹത്വം ഭൂമിയില്‍ മറ്റൊരു സൃഷ്ടിക്കും നല്‍കിയിട്ടില്ലെന്നും ഇതില്‍ നിന്നും വ്യക്തമായി.

പ്രവാചകന്‍റെ മഹത്വം വിവരണാതീതമാണ്. ബഹു: സുയൂഥി ഇമാം പറയുന്നു: പ്രവാചകന്‍മാരുടെ കൂട്ടത്തില്‍ മുഹമ്മദ്‌ നബി (സ്വ)യെ പറ്റി മാത്രമേ ഖബറില്‍ ചോദ്യം ചെയ്യപ്പെടുകയുള്ളൂ. മറ്റു പ്രവാചകന്‍മാരെ പറ്റിയില്ല. ഇത് അവിടുത്തെ പ്രത്യേകതയാണ്. ആദ്യമായി സ്വര്‍ഗ്ഗ കവാടം മുട്ടിത്തുറക്കുന്നതും പ്രവേശിക്കുന്നതും നബി (സ്വ)യാണ്. നബി (സ്വ)യെ ആദരിച്ചുകൊണ്ട് ആദ്യമായി തന്‍റെ സമുദായത്തെയും പ്രവേശിപ്പിക്കുന്നു. ഞാന്‍ പ്രവേശിക്കുന്നതുവരെ മറ്റു പ്രവാചകന്‍മാര്‍ക്കും എന്‍റെ സമുദായം പ്രവേശിക്കുന്നതുവരെ മറ്റു സമുദായങ്ങള്‍ക്കും സ്വര്‍ഗ്ഗം നിഷിദ്ധമാണ് എന്ന് നബി തങ്ങള്‍ പറയുന്നു.( മുസ്‌ലിം, ത്വബ്റാനി, ദാറഖുത്നി) മറ്റു പ്രവാചകന്‍മാരെക്കാള്‍ നബി തങ്ങള്‍ക്ക് അല്ലാഹു സ്ഥാനം നല്‍കി. ബഹു: ബൂസൂരി ഇമാം പാടി: فاق النبيين في خلق وفي خلق ولم يدانوه في علم ولا كرم 'സൃഷ്ടിപ്പിലും സ്വഭാവത്തിലും മറ്റു പ്രവാചകന്‍മാരേക്കാള്‍ മുഹമ്മദ്‌ നബി (സ്വ) ഉന്നതനായിരിക്കുന്നു. ജ്ഞാനത്തിലും ഔദാര്യത്തിലും ആ പ്രവാചകന്‍മാര്‍ നബി (സ്വ)യോട് അടുക്കുക പോലും ചെയ്തിട്ടില്ല.'

നൂഹ്, ഇബ്‌റാഹീം, ദാവൂദ്‌, സകരിയ്യ, യഹ് യ, ഈസ തുടങ്ങിയ പ്രവാചകന്‍മാരെ ഖുര്‍ആനില്‍ പേര് വിളിച്ച് സംബോധന നടത്തിയപ്പോള്‍ പ്രവാചകന്‍ തിരുമേനി (സ്വ) യെ ദൈവദൂദരെ, നബിയെ തുടങ്ങിയ സ്ഥാനപ്പേര് കൊണ്ടായിരുന്നു. ഇനി പേര് വിളിച്ചിടത്തെല്ലാം അതോടൊപ്പം ആദരസൂചകങ്ങളായ വിശേഷണങ്ങള്‍ ഉപയോഗിച്ചതായും കാണാം. ഖുര്‍ആനിലെ 3-144, 48-29 തുടങ്ങിയ അധ്യായങ്ങളിലെ വചനങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. മറ്റുള്ള പ്രവാചകന്‍മാരെ അവരുടെ സമൂഹം ആരോപണ വിധേയമാക്കിയപ്പോള്‍ അവര്‍ തന്നെയാണ് അതിന് മറുപടി നല്‍കിയതെങ്കില്‍ പ്രവാചകനെ കുറ്റപ്പെടുത്തിയപ്പോള്‍ അല്ലാഹുവാണതിനു മറുപടി നല്‍കിയത്.

ബുഖാരി-മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെ കാണാം. മറ്റൊരു പ്രവാചകനും ലഭിക്കാത്ത അഞ്ചു പ്രത്യേകതകള്‍ എനിക്ക് ലഭിച്ചു. ഭൂമി മുഴുവന്‍ നിസ്കരിക്കാവുന്ന രൂപത്തില്‍ ശുദ്ധിയുള്ള സ്ഥലമാക്കപ്പെട്ടു, ശത്രുവില്‍ ഭയം ഉണ്ടാകുന്ന രൂപത്തിലുള്ള വ്യക്തിപ്രഭാവം നല്‍കി സഹായിക്കപ്പെട്ടു, യുദ്ധ സമ്പത്ത് അനുവദിക്കപ്പെട്ടു, മറ്റു പ്രവാചകന്‍മാരെ ഓരോ ജനവിഭാഗങ്ങളിലേക്ക് നിയമിക്കപ്പെട്ടെങ്കില്‍ എന്നെ എല്ലാ വിഭാഗങ്ങളിലേക്കും നിയോഗിക്കപ്പെട്ടു. (ഖാസാഇസുല്‍ കുബ്റ 2-217, 225)

മറ്റു പ്രവാചകന്‍മാരേക്കാള്‍ നബി തങ്ങള്‍ക്ക് 60 ശ്രേഷ്ഠതകളുന്ടെന്നു അബൂ സഈദുന്നൈസാബൂരി തന്‍റെ ശറഫുല്‍ മുസ്ത്വഫയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാചകന്‍റെ പ്രത്യേകതകള്‍ വിവരിക്കാന്‍ മാത്രം ഗ്രന്ഥരചന നടത്തിയ പണ്ഡിതന്‍മാര്‍ ഒട്ടേറെയുണ്ട്. ഈ വിഷയത്തില്‍ ഏറ്റവും കനപ്പെട്ട ഗ്രന്ഥമാണ് സുയൂത്വി ഇമാമിന്‍റെ അല്‍ ഖാസാഇസുല്‍ കുബ്റ.

അന്ത്യനാളില്‍ എല്ലാ മനുഷ്യരുടെയും നേതാവ്‌, ലിവാഉല്‍ ഹംദിന്‍റെ വാഹകന്‍, ആദം നബി (അ) മുതല്‍ എല്ലാ പ്രവാചകന്‍മാരും ആ പതാകക്ക് കീഴില്‍ അണിനിരക്കുന്നു.(തുര്‍മുദി) ആദ്യത്തെ ശുപാര്‍ശകനും ആദ്യം ശുപാര്‍ശ സ്വീകരിക്കപ്പെടുന്നവരും ആദ്യമായി ഭൂമി പിളര്‍ന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതും നബി തങ്ങളാണ്.(മുസ്‌ലിം)

എഴുപതിനായിരം മലക്കുകളുടെ അകമ്പടിയോടെ ബുറാഖിനു മുകളില്‍ നബി തങ്ങളെ പരലോകത്തേക്ക് ആനയിക്കപ്പെടും സ്വര്‍ഗ്ഗത്തിലെ ഒട്ടകപ്പുറത്ത് നീങ്ങുന്ന ബിലാല്‍ (റ) വാങ്ക് വിളിക്കും. എല്ലാ മുഅദ്ദിനുകളുടെയും മുഅദ്ദിനായ ബിലാലിന്‍റെ വാങ്കോലി എല്ലാവരും ഏറ്റുചൊല്ലും. സ്വര്‍ഗ്ഗീയ പ്രൌഡിയോടെ അര്‍ഷിന്‍റെ വലഭാഗത്ത് ലങ്കിനില്‍ക്കുന്ന പ്രവാചകനെ ആദ്യ അന്ത്യ സമൂഹക്കാര്‍ പ്രശംസിക്കും. ആദ്യമായി അല്ലാഹുവിലേക്ക് നയനമുയര്‍ത്തുന്നതും സാഷ്ടാംഗംനമിക്കാന്‍ കല്പിക്കപ്പെടുന്നതും ശിരസ്സുയര്‍ത്താന്‍ കല്‍പ്പിക്കപ്പെടുന്നതും നബി തങ്ങളായിരിക്കും. ആദ്യമായി സ്വിറാത്ത് പാലം മുറിച്ചുകടക്കുന്നതും അവിടന്നായിരിക്കും. ശേഷം തന്‍റെ ഓമന മകള്‍ ഫാത്തിമ അള്ബാഅ എന്ന വാഹനപ്പുറത്ത് ഹരിത വസ്ത്രങ്ങളണിഞ്ഞ് സ്വിറാത്ത് കടക്കുന്നത് വരെ എല്ലാവരോടും കണ്ണ് ചിമ്മാനും ശിരസ്സ്‌ താഴ്ത്താനും കല്‍പ്പിക്കപ്പെടുന്നു.(ഖസാഇസുല്‍ കുബ്റ 2-217,225) തലപ്പാവും അരയുടുപ്പ് ധരിക്കലും വാലിട്ട് തലപ്പാവ് ധരിക്കലും നബി (സ്വ)യുടെയും ഉമ്മത്തിന്റെയും പ്രത്യേകതകളാണ്. അത് മലക്കുകളുടെ വേഷമാണെന്ന് നബി (സ്വ) പഠിപ്പിക്കുന്നു.

നബി (സ്വ) ക്ക് സാധാരണ മനുഷ്യ പ്രകൃതമാണെങ്കിലും മനുഷ്യര്‍ക്കില്ലാത്ത പല പ്രത്യേകതകളും അവിടത്തെക്കുണ്ട്. പകലിലെ കാഴ്ച്ചപോലെ രാത്രിയിലും കാഴ്ചയുണ്ടായിരുന്നു. മുന്‍ഭാഗത്ത് കാണുമ്പോലെ പിന്‍ഭാഗത്തുള്ളതും കാണുമായിരുന്നു. കക്ഷത്തില്‍ രോമമില്ലായിരുന്നു. കോട്ടുവായോ പേന്‍ ശല്യമോ സ്വപ്നസ്ഖലനമോ നിഴലോ നബി തങ്ങള്‍ക്കില്ലായിരുന്നു. لإشرقه لم تشخص الشمس ظله ومن عجب شخص ولا يشخص الظل 'നബി തങ്ങള്‍ക്ക് സൂര്യനേക്കാള്‍ പ്രകാശമുള്ളത്കൊണ്ട് സൂര്യന്‍ നബി (സ്വ) യുടെ നിഴല്‍ പ്രതിഫലിപ്പിക്കുന്നില്ല. നിഴല്‍ പ്രതിബിംബിക്കാത്ത ഒരേയൊരു വ്യക്തി; അത്ഭുതം തന്നെ!' അവിടത്തെ ശരീരത്തിലോ വസ്ത്രത്തിലോ ഈച്ച വന്നിരിക്കില്ലായിരുന്നു. പനിപിടിപെട്ടാല്‍ രണ്ടാളുടെ ക്ഷീണമുണ്ടായിരുന്നു. അതേസമയം പ്രതിഫലം ഇരട്ടിയായിരുന്നു. ആശയങ്ങളെ പദാര്‍ത്ഥ രൂപത്തില്‍ കണ്ടിരുന്നു. പനി, ദുനിയാവ്, ഫിത്നകള്‍, റഹ്മത്ത്, അന്ത്യനാള്‍, സ്വര്‍ഗ്ഗം, നരകം, പരലോകം, ഖബ്ര്‍, ശിക്ഷ, മലക്കുകള്‍, ജിന്നുകള്‍, പിശാചുക്കള്‍ ഇതെല്ലം അവിടന്ന് നേരില്‍ അനുഭവിച്ചറിഞ്ഞവയാണ്. (ഖസാഇസുല്‍ കുബ് റ1-59, 2-86) ശരീരത്തിലെ എല്ലാ ഭാഗങ്ങള്‍ക്കും പ്രത്യേകതയുണ്ടായിരുന്നു. ശിരോരോമം, ഉമിനീര്‍, നിണം, വിയര്‍പ്പ്, അങ്ങിനെ നീളുന്നു മഹത്വങ്ങളുടെ പറുദീസ....മുഹമ്മദുബ്നു അബീബക്കറുല്‍ റഷീദില്‍ ബഗ്ദാദി പാടി: برياه طابت طيبة ونسيمها فما المسك والكافور رياه اطيب 'നബി (സ്വ)യുടെ പരിമളത്താല്‍ മദീനയും അവിടത്തെ മന്ദമാരുദനും സുഗന്ധമുള്ളതായിതീര്‍ന്നു. കസ്തൂരിയും കര്‍പൂരവും എന്തിരിക്കുന്നു? നബി (സ്വ)യുടെ സുഗന്ധമാണ് ഏറ്റവും വിശിഷ്ടം.'

പിറന്ന് വീണ ഉടനെ അവിടന്ന് പറഞ്ഞത് അല്ലാഹു അക്ബര്‍ എന്നായിരുന്നു. അവസാനമായി പറഞ്ഞത് അര്‍റഫീഖല്‍ അഅലാ എന്നുമായിരുന്നു. നബി തങ്ങളുടെ കുടുംബത്തിന് സകാത്ത് നിഷിദ്ധമായിരുന്നു. എന്നാല്‍ നിശാ നിസ്കാരം അവിടത്തേക്ക് നിര്‍ബന്ധമായിരുന്നു. ഭൂമിയിലെ കല്ലുകളും മണല്‍ത്തരികളും വൃക്ഷങ്ങളും അവിടത്തേക്കു സലാം പറഞ്ഞിരുന്നു. കാട്ടിലുള്ള സിഹം സഫീന (റ) മുഖേന സലാം പറഞ്ഞയച്ചു. യജമാനന്‍റെ പീഡനത്തില്‍ പൊറുതിമുട്ടിയ ഒട്ടകം തങ്ങളോട് പരാതി പറഞ്ഞു. തങ്ങള്‍ പള്ളിയില്‍ ഒരുപാട് കാലം ഖുതുബ നിര്‍വഹിക്കാന്‍ ഉപയോഗിച്ചിരുന്ന മരത്തടി പുതിയത് വന്നതിനാല്‍ തേങ്ങിക്കരയാന്‍ തുടങ്ങി..നിന്നെ സ്വര്‍ഗ്ഗത്തില്‍ നല്ലൊരു വൃക്ഷമാക്കാമെന്നു പറഞ്ഞ് തങ്ങള്‍ ആ മരത്തടിയെ സമാദാനിപ്പിച്ചു...ഇങ്ങനെ ഒട്ടേറെ അസാദാരണ പ്രത്യേകതകളുള്ള അനിഷേധ്യ നേതാവ്.

ഇതില്‍ നിന്നും ഉരുത്തിരിഞ്ഞുവരുന്ന വസ്തുത; ഭൂഖണ്ഡവും അതിലുള്ള സര്‍വ്വമാന വസ്തുക്കളും പ്രവാചകനെ തിരിച്ചറിഞ്ഞു. എല്ലാത്തിനെയും സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുവാണെങ്കില്‍ ആ പ്രവാചകനെ ബഹുമാനിക്കാന്‍ ഉന്നതമായ ആദരവുകളും നല്‍കി. എന്നിട്ടും മനുഷ്യക്കോലത്തില്‍ നടക്കുന്ന ചിലയാളുകള്‍ക്ക് പ്രവാചക സ്നേഹത്തിന്‍റെ ഗൌരവം മനസ്സിലായില്ല. പ്രവാചകനെ സ്നേഹിക്കലും ബഹുമാനിക്കലും വിശ്വാസത്തിന്‍റെ ഭാഗമാണ്. എന്നല്ല, അല്ലാഹുവിനോടുള്ള അനുസരണയാണ്. ഖുര്‍ആന്‍ പറയുന്നു: പ്രവാചകനെ അനുസരിച്ചാല്‍ അല്ലാഹുവിനെ അനുസരിച്ചു.(4-80)

പ്രായം നൂറു പോലും തികയാത്ത വഹാബി പ്രസ്ഥാനക്കാര്‍ രംഗപ്രവേശനം ചെയ്ത് ഇസ്‌ലാമില്‍ പരമ്പരാഗതമായി ചെയ്തുപോരുന്ന പല പ്രവര്‍ത്തനങ്ങളെയും പരിഷ്കരണത്തിന്റെ പേരില്‍ മാറ്റിമറിച്ചു. അതിന്‍റെ പേരില്‍ പല ഭിന്നിപ്പുകളുമുണ്ടായി. യഥാര്‍ത്ഥ ഇസ്‌ലാമിനെ പൊളിച്ച് പുതിയൊരു മതം കെട്ടിപ്പടുക്കലായിരുന്നു അവരുടെ ലക്‌ഷ്യം. ഇവരുടെ കപട ഇസ്‌ലാമിന്‍റെ പ്രകടമായ തെളിവാണ് പ്രവാചകന്‍ മുഹമ്മദ്‌ നബി (സ്വ) യെ നിസ്സാരവല്‍ക്കരിക്കല്‍. പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മുകളില്‍ വ്യക്തമാക്കിയ പല മഹത്വങ്ങളെയും പുച്ചഭാവത്തോടെ ക്രോസ്‌വിസ്തരിക്കല്‍ അവരുടെ നയമാണ്. പ്രവാചന് ശേഷം വന്ന ഉന്നതന്മാരായ പല പണ്ഡിതപ്രഭുക്കളെയും ധിക്കരിച്ച് ദീനില്‍ അവര്‍ തെളിവല്ലായെന്നും തങ്ങളാണ് ഇസ്‌ലാം പറയാന്‍ യോഗ്യരെന്നുമാണ് അവരുടെ ഭാവം. ഇവര്‍ക്കുണ്ടോ അവരുടെ വിജ്ഞാനത്തിന്റെ ആഴമറിയുന്നു! അഞ്ഞൂറ് ഗ്രന്ഥങ്ങളുടെ കര്‍ത്താവായിരുന്നു ഇമാം സുയൂത്വി(റ). ഇബ്നുല്‍ അറബിയുടെ ഖുര്‍ആന്‍ വ്യാഖ്യാനം മാത്രം അറുനൂറ് വാള്യങ്ങളായിരുന്നു. ഇബ്നു ശാഹിന്‍ മുന്നൂറ്റിമുപ്പത് ഗ്രന്ഥങ്ങളുടെ കര്‍ത്താവായിരുന്നു. തന്‍റെ തഫ്സീര്‍ മാത്രം ആയിരം വാള്യങ്ങളായിരുന്നു. ഹദീസ്‌ ഗ്രന്ഥം ആയിരത്തി അറുനൂറും. അദ്ദേഹം ഗ്രന്ഥരചനയ്ക്ക് ഉപയോഗിച്ച മഷി ആയിരത്തി എണ്ണൂറു റാത്തലുണ്ടായിരുന്നു. അബുല്‍ ഹസനുല്‍ അശ്അരി അറുനൂറ് വാള്യങ്ങളുള്ള തഫ്സീര്‍ രചിച്ചു. അഹ്മദ്‌ബ്നു ഹംബലിന്(റ)പത്ത്‌ ലക്ഷം ഹദീസുകള്‍ മനപ്പാഠമുണ്ടായിരുന്നു. ഇമാം ശാഫിഈ(റ) കേട്ടതൊന്നും മറന്നിരുന്നില്ല. മുഹമ്മദുബ്നുല്‍ അമ്പാരി ആഴ്ച്ചയില്‍ ആയിരം പേജ് മനപ്പാഠമാക്കിയിരുന്നു.

നിളാമുല്‍ മുല്‍കിന്‍റെ ഭരണകാലത്ത് നിളാമിയ്യ ലൈബ്രറി അഗ്നിക്കിരയായി. ബ്രഹത്തായ വിജ്ഞാന ശേഖരം കത്തിനശിച്ചു. രാജാവിന് വല്ലാത്ത ദുഖമായി. പണ്ഡിത വര്യനായ ഇബ്നുല്‍ ഹദ്ദാദ് പറഞ്ഞു: 'ലൈബ്രറിയിലെ ഗ്രന്ഥങ്ങള്‍ ഞാന്‍ മനപ്പാഠമാക്കിയിട്ടുണ്ട്. പറഞ്ഞു തരാം.' മൂന്ന് വര്‍ഷം കൊണ്ട് തഫ്സീര്‍, ഹദീസ്‌ ഫിഖ്‌ഹ്, ഉസൂലുല്‍ ഫിഖ്ഹ് തുടങ്ങിയ വിഷയങ്ങളില്‍ ഇബ്നുല്‍ ഹദാദ് പറഞ്ഞുകൊടുത്ത് ഗ്രന്ഥത്താളുകളിലേക്ക് പകര്‍ത്തിയെടുത്തു.(ഹുജ്ജത്തുല്ലാഹി അലല്‍ ആലമീന്‍ 770,782)

ഈ രൂപത്തിലായിരുന്നു അവരുടെയൊക്കെ വിജ്ഞാനത്തിന്‍റെ ആഴം. എന്നിട്ട് ഇവരൊന്നും പറയാത്തതും അംഗീകരിക്കാത്തതും കെട്ടിച്ചമച്ചുണ്ടാക്കുകയും അവരെല്ലാം ചെയ്തുവെച്ചതിനെ നിഷേധിക്കുകയും ചെയ്യുന്ന ഈ പുത്തനാശയക്കാര്‍ വിരിച്ചിരിക്കുന്ന കെണിവലയില്‍ സമൂഹത്തെ പെടുത്താന്‍ കഴിയില്ല. മുന്‍ഗാമികള്‍ രണ്ടു ലക്ഷത്തോളം ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ രചിച്ച് ദീനിന് സംഭാവന ചെയ്തപ്പോള്‍ ഈ വഹാബികളുടെ കണ്ണില്‍ അവരെല്ലാം ദീനില്‍ തെളിവല്ലാത്തവര്‍!

പ്രവാചകനെ നിസ്സാരവല്‍ക്കരിക്കല്‍ പോയിട്ട് അവിടത്തെ മാതാപിതാക്കളെ പോലും നിസ്സാരമാക്കിയതിന്‍റെ പ്രത്യാഘാതമെത്രയാ! ഹനഫീ മദ്ഹബിലെ തലയെടുപ്പുള്ള പണ്ഡിതനും മിശ്കാത്ത് അടക്കമുള്ള പല ഗ്രന്ഥങ്ങള്‍ക്കും വ്യാഖ്യാനമെഴുതിയ മുല്ലാഅലിയ്യുല്‍ ഖാരി(റ) പ്രാവാചക സ്നേഹത്തില്‍ ഒട്ടും പിറകിലല്ലായിരുന്നു. അല്ലാഹു അദ്ധേഹത്തിന്‍റെ പദവി ഉയര്‍ത്തട്ടെ. എന്നിട്ടും അദ്ദേഹം നബി (സ്വ)യുടെ മാതാപിതാക്കള്‍ മുസ്‌ലിംകളല്ലായെന്നു സമര്‍ത്ഥിച്ചു കൊണ്ട്‌ ഒരു പുസ്തകം രചിച്ചു. കാലം കഴിഞ്ഞു..അദ്ദേഹം മരിച്ചു. കുളിപ്പിക്കുന്നവര്‍ നോക്കിയപ്പോള്‍ അദ്ദേഹത്തിന്‍റെ വായില്‍ നാവുണ്ടായിരുന്നില്ല. നബി (സ്വ)യുടെ മാതാപിതാക്കളെ പറ്റി അത്തരം ഒരു പുത്തകം ഉണ്ടാക്കിയതിന്‍റെ ശിക്ഷയായി തന്‍റെ നാവ് മുറിക്കപ്പെട്ടുവെന്ന് പിന്നീട് സ്വപ്നത്തില്‍ അദ്ദേഹം ചിലരെ അറിയിക്കുകയുണ്ടായി.(അല്‍ ഫതാവല്‍ അസ്ഹരിയ്യ പേജ് 20)

പ്രവാചകനെ നിസ്സാരവല്‍ക്കരിക്കലും നിന്ദിക്കലും അനാദരവ് പ്രകടിപ്പിക്കലും അധമത്ത്വത്തിലേക്കായിരിക്കും വഴിതെളിക്കുക. പുത്തനാശയക്കാര്‍ ഇത് അടിവരയിട്ട് മനസ്സിലാക്കണം. ബഹുദൈവ വിശ്വാസം കൊണ്ടല്ലാതെ വന്‍ദോഷം കൊണ്ടോ ചെറുദോഷം കൊണ്ടോ ഒരു വിശ്വാസിയുടെ കര്‍മങ്ങള്‍ പോളിയുകയില്ല എന്നാല്‍ പ്രവാചകനേക്കാള്‍ ഉച്ചത്തില്‍ ശബ്ദമുയര്‍ത്തി സംസാരിച്ചാല്‍ അവന്‍റെ കര്‍മ്മങ്ങളെല്ലാം പൊളിയുമെന്ന് ഖുര്‍ആനിലെ 49-9 ഭാഗം വ്യക്തമാക്കുന്നു. ഇത് പ്രവാചകനെ അനാദരിക്കുന്നതിന്‍റെ ഗൌരവമാണ് വ്യക്തമാക്കുന്നത്. ഖുര്‍ആന്‍ പറയുന്നു: "അല്ലാഹുവിനെയും പ്രവാചകനേയും ഉപദ്രവിക്കുന്നവന്‍, അല്ലാഹു ഇഹത്തിലും പരത്തിലും അവരെ ശപിക്കുകയും നിന്ദ്യമായ ശിക്ഷ അവര്‍ക്ക് തയ്യാറാക്കുകയും ചെയ്തിരിക്കുന്നു."(ഖു: 33-57)