ശിഹാബുദ്ധീന്‍ അഹ്മദ്‌ കോയശാലിയാത്തി/ Shihabudeen Ahmadkoya Shaliyathi

Posted by SiM Media on 9:34 PM with No comments
കോഴിക്കോട്‌ കൊയമാരക്കാരകത്ത് കുഞ്ഞാലിക്കുട്ടി മുസ്‌ലിയാരുടെയും ചാലിയം നേപ്പാളത്ത് കുട്ടിഹസന്‍ മുസ്‌ലിയാരുടെ മകള്‍ ഫരീദയുടെയും മകനായി ഹി: 1302 ജ. ആഖിര്‍ 22 ന് ചാലിയം പുതാറമ്പത്ത് വീട്ടില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പിതാവിന്‍റെ കീഴില്‍ തന്നെ. തിരൂരങ്ങാടി, മദ്രാസ്‌, വെല്ലൂര്‍ ലതീഫിയ്യ എന്നിവിടങ്ങളില്‍ ഉപരിപഠനം.

മലബാര്‍ സ്വാതന്ത്ര്യസമര നായകന്‍ നെല്ലിക്കുത്ത് ആലി മുസ്‌ലിയാര്‍, ചാലിലകത്ത് കുഞ്ഞഹമ്മദാജി, മൌലാന മുഫ്തി മഹ്മൂദ്‌ (മദ്രാസ്‌), ശൈഖ് ഹാഫിള് സയ്യിദ്‌ മുഹ്യിദ്ധീന്‍ അബ്ദുല്‍ ലതീഫുല്‍ ഖാദിരി അങ്ങനെ നീളുന്നു ഗുരുനാഥന്‍മാരുടെ പട്ടിക. പഠിച്ചുകൊണ്ടിരിക്കെതന്നെ വെല്ലൂരില്‍ മുദരിസും വെല്ലൂര്‍ ദാറുല്‍ ഇഫ്താ മെമ്പറുമായി തിരഞ്ഞെടുക്കപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ രൂപവത്കരണത്തിലും പുരോഗതിയിലും വലിയ പങ്കുവഹിച്ചു. 1934 നവംബര്‍ 12 ന് സമസ്ത രജിസ്റ്റര്‍ ചെയ്തപ്പോള്‍ ശാലിയാത്തി പത്താംനമ്പര്‍ അംഗമായി ചെര്‍ക്കപ്പെട്ടതായി കാണാം.

വിശ്വാസപരവും കര്‍മപരവുമായ നിരവധി ചോദ്യങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ ആധികാരികമായ ഫത്‌വയുടെ സമാഹരണമാണ് 'ഫതാവല്‍ അസ്ഹരിയ്യ' വിവിധ വിജ്ഞാനശാഖകളില്‍ അവഗാഹംനേടിയ ശാലിയാത്തി ഹൈദരാബാദ് നൈസാമിന്റെ അംഗീകൃത മുഫ്തിയായി നിയമിക്കപ്പെട്ടു.

വെല്ലൂര്‍ ലത്വീഫിയ്യ, തിരുനല്‍വേലി റിയാളുല്‍ ജിനാന്‍ അറബിക് കോളേജ് എന്നിവിടങ്ങളില്‍ ജോലിചെയ്ത അദ്ദേഹം കൊടിയത്തൂര്‍, നാഗൂര്‍, ബദുക്കല്‍ എന്നിവിടങ്ങളില്‍ ദര്‍സ്‌ നടത്തിയിട്ടുണ്ട്. മര്‍ഹൂം നെല്ലിക്കുത്ത് ആലി മുസ്‌ലിയാര്‍ ഹജ്ജിന് പോയപ്പോള്‍ ശിഷ്യനായ ശാലിയാത്തിയെ ആയിരുന്നു തിരൂരങ്ങാടി മുദരിസായി നിയമിച്ചത്‌. അദ്ദേഹത്തിന്റെ ഖുത്ബുഖാന ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് മാത്രമല്ല പണ്ഡിതലോകത്തിനുതന്നെ ഒരു നിധിയാണ്. ഓരോ വിഷയത്തിലുമുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള പഠനങ്ങള്‍ ഖുത്ബുഖാന നമ്മെ ബോധ്യപ്പെടുത്തും.

കിട്ടാവുന്നിടത്തോളം ഗ്രന്ഥങ്ങള്‍ ശേഖരിക്കുകയും അവ സസൂക്ഷ്മം പരിശോധിക്കുകയും ആവശ്യമായ സ്ഥലങ്ങളില്‍ സ്വന്തം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിവെക്കുകയും ചെയ്തതായി കാണാം. സുന്നികളും മറ്റുള്ളവരും തമ്മില്‍ അഭിപ്രായഭിന്നതയുള്ള വിഷയങ്ങളില്‍ പ്രത്യേകം ഗവേഷണംതന്നെ അദ്ദേഹം നടത്തിയിട്ടുണ്ട്. നാലു മദ്ഹബുകളിലുമുള്ള അവഗാഹം നേടിയവര്‍ കേരളീയ പണ്ഡിതന്മാരില്‍ അപൂര്‍വമാണ്. ശാലിയാത്തിയെ 'ഇരുപതാം നൂറ്റാണ്ടിലെ ഗസ്സാലി' എന്നാണ് പലരും വിശേഷിപ്പിച്ചിരുന്നത്. ശൈഖ് അഹമ്മദ്‌ റസാഖാന്‍ ബരേല്‍വി എന്ന മഹാപണ്ടിതനില്‍ നിന്നാണ് ഹനഫി ഫിഖ്‌ഹ് വശത്താക്കിയത്.

മുഹമ്മദ്‌ മുഹ്‌യദ്ദീന്‍ഹുസൈനുല്‍ ഖാദിരി, ശൈഖ്‌ മുഹമ്മദ്‌ അബ്ദുല്‍ അസീസ്‌ ഹള്റത്ത്, മുഹമ്മദ്‌ ഹസ്ബുല്ലാഹിബ്നു സുലൈമാനുല്‍ മക്കി, മുഫ്തിശാഹ് റഹ്മത്തുല്ലാഹില്‍ ഖാദിരിന്നാഹൂരി എന്നിവരുമായും അദ്ദേഹം ബന്ധം സ്ഥാപിച്ചിരുന്നു. ത്വരീഖത്തിന്റെ ശൈഖായിരുന്ന അദ്ദേഹം ശൈഖ്‌ മുഹമ്മദ്‌ ഹസ്ബുല്ലാഹിബ്നു സുലൈമാനുല്‍ മക്കിയില്‍നിന്നാണ് ഖാദിരിയ്യ ത്വരീഖത്തില്‍ ഇജാസത്ത് വാങ്ങിയത്‌. ഭൗതികമായ പല വിജ്ഞാനശാഖകളിലും പാണ്ഡിത്യം നേടിയ അദ്ദേഹം യൂനാനി വൈദ്യശാസ്ത്രവും അഭ്യസിച്ചിരുന്നു.

തബ് ലീഗ് ജമാഅത്തിനെകുറിച്ച് സമസ്തക്ക് ലഭിച്ച കത്തിന് 1965 മെയ്‌ പത്തിന് കണ്ണിയത്ത്‌ അഹമ്മദ്‌ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന മുശാവറ വ്യക്തമായ മറുപടി നല്‍കിയത്‌ ശാലിയാത്തിയുടെ പഠനറിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു.

ഉത്തമ സാഹിത്യശൈലിയുടെ ഉടമയായിരുന്ന ശാലിയാത്തി നിരവധി ഗ്രന്ഥങ്ങള്‍ രചിട്ടുണ്ട്. അദ്ദേഹം തന്‍റെ മരണപ്പെട്ടുപോയ ഗുരുനാഥന്മാരെകുറിച്ച് രചിച്ച അനുശോചനകാവ്യം അറബിഭാഷയിലുള്ള ശ്രദ്ധേയമായ ഒരു വിലാപകാവ്യമാണ്.

ഹിജ്റ 1374 മുഹറം 27 ന് ആ പണ്ഡിതജോതിസ്സ് ഈ ലോകത്തോട്‌ വിടപറഞ്ഞു. താന്‍ സ്ഥാപിച്ച ഖുത്ബുഖാനക്കു സമീപം അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്നു.