ഒരു വിവാഹാല്‍ബം മിഴിതുറന്ന കഥ

Posted by SiM Media on 3:39 AM with 19 comments
കുടുംബത്തില്‍ നടന്നൊരു മൌലിദ് പ്രോഗ്രാമിന്‍റെ സി.ഡി എഡിറ്റിംഗിനായി ഞാന്‍ ഗുരുവായൂരിലുളള സ്റ്റുഡിയോയിലെത്തി. ഞങ്ങളുടെ ജില്ലയായ തൃശൂരിലെ പ്രസിദ്ധസ്ഥലമാണ് ഗുരുവായൂര്‍. അന്യമതക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം. ഞാന്‍ ചെന്ന സ്റ്റുഡിയോയും ആ കൂട്ടത്തില്‍ പെട്ടതായിരുന്നു. ഞാനവിടെ എത്തിയപ്പോള്‍ ശീതീകരിച്ച ആധുനികസൌകര്യങ്ങളടങ്ങിയ വിശാലമായ സ്റ്റുഡിയോയില്‍ ഒരേസമയം 12 സിസ്റ്റങ്ങളില്‍ വീഡിയോ എഡിറ്റിംഗ് നടക്കുകയായിരുന്നു. ഉടനെ ഒരു കാര്യം എന്‍റെ ശ്രദ്ധയില്‍പെട്ടു. രണ്ടു സിസ്റ്റങ്ങളില്‍ അന്യമതക്കാരുടെ വിവാഹ പ്രോഗ്രാം വര്‍ക്ക് നടക്കുന്നതൊഴിച്ച് ബാക്കി 10 സിസ്റ്റങ്ങളിലും നടക്കുന്ന വര്‍ക്കുകള്‍ മുസ്‌ലിം  വീടുകളില്‍ നടന്നതായിരുന്നു. അതില്‍ ഒന്ന് പുര കൂടല്‍ ചടങ്ങിന്‍റെ വര്‍ക്ക്. ബാക്കി ഒമ്പതും വിവാഹ പ്രോഗ്രാമുകളുടെ വര്‍ക്കുകളായിരുന്നു.

ഇതുപറയുമ്പോള്‍ വിവാഹ ദിനത്തിലേയോ രാവിലേയോ പ്രോഗ്രാമുകളാണെന്ന് തെറ്റുദ്ധരിക്കരുത്. അതല്ല, വിവാഹ ശേഷം ദമ്പതിമാര്‍ പലസ്ഥലങ്ങളില്‍ പോയി അഭിനയിച്ച ആല്‍ബത്തെപറ്റിയാണ് പറഞ്ഞുവരുന്നത്. വിവാഹം കഴിഞ്ഞ് ഒന്നോ രണ്ടോ ആഴ്ചകള്‍ക്ക് ശേഷം വധു വരന്മാര്‍ വീഡിയോഗ്രാഫറേയും കൂട്ടി കറങ്ങുകയാണ്. പ്രകൃതി രമണീയമായ സ്ഥലങ്ങളില്‍ ചെന്ന് നവമിധുനങ്ങള്‍ അഭിനയം തുടരുകയായി..ഓടിയും ഒളിച്ചും സ്വകാര്യം പറഞ്ഞും കൈകോര്‍ത്ത് പിടിച്ചും ആലിംഗനം നടത്തിയും അവരുടെ അഭിനയം പുരോഗമിക്കുമ്പോള്‍ ക്യമറക്കാരന്‍ കാമറക്കണ്ണുകള്‍ അവര്‍ക്കുനേരെ തിരിച്ച് എല്ലാം കൃത്യമായി ഒപ്പിയെടുക്കുന്നു. ഇക്കിളിപ്പെടുത്തുന്ന പാട്ടുകള്‍ കൂടി ബേഗ്രൌണ്ട്സോങ്ങായി ചേര്‍ക്കലോടെ സംഗതി വിവാഹ ആല്‍ബമെന്ന പേരില്‍ പൂര്‍ണ്ണമായി. ഈയടുത്തിടെ സമൂഹത്തില്‍ ഒരു വിപത്തായി ആഞ്ഞുവീശിയ ആല്‍ബഗാനങ്ങളെ അനുകരിച്ചാണ് ഈയൊരു നവ വിപത്തും തുടങ്ങിയിരിക്കുന്നത്.

ആല്‍ബ നിര്‍മ്മാണത്തിനായി ലൊക്കേഷനുകള്‍ കേന്ദ്രീകരിക്കുന്നതിനുള്ള ത്യാഗങ്ങള്‍ അനവധിയാണ്. ദിവസങ്ങളോളം ലോഡ്ജുകളില്‍ തങ്ങേണ്ടിവരുന്നു. നാമമാത്ര മുസ്ലിം വസ്ത്രങ്ങളും അല്ലാത്തവയുമടങ്ങുന്ന ഡസന്‍കണക്കിന് ഡ്രസ്സുകള്‍ വാങ്ങിക്കേണ്ടിവരുന്നു. മേക്കപ്പ് സാധനങ്ങള്‍ വേറേയും. ഏകദേശം പത്ത് മുതല്‍ ഇരുപതിനായിരം രൂപവരെ സാധാരണ രീതിയില്‍ ചിലവ് വരുന്നു. കാസര്‍ക്കോട്ട് ഭാഗത്തെത്തിയാല്‍ അത് അമ്പതിനായിരം വരെ ചിലവ് വരുന്നുവെന്ന് ക്യാമറക്കാരന്‍ പറയുന്നു. ഇതൊന്നുമില്ലാതെ നിസാര ചിലവില്‍ നിസാര സമയം കൊണ്ട് നിര്‍മ്മിക്കുന്നവരുമുണ്ട്. രണ്ടായാലും ഇസ്‌ലാമിക വീക്ഷണത്തില്‍ അതിന്‍റെ വിധി എന്തെന്നേ നമുക്കറിയേണ്ടതുള്ളൂ.

സ്റ്റുഡിയോയിലെ ഒമ്പത് സിസ്റ്റങ്ങളില്‍ അന്യമതത്തില്‍ പെട്ട ചെറുപ്പക്കാര്‍ ഈ വിവാഹ ആല്‍ബം എഡിറ്റ് ചെയ്യുന്നത് കണ്ടപ്പോഴാണ് എന്നെ അങ്ങേയെറ്റം വേദനിപ്പിച്ചതും ഇങ്ങനെയെഴുതാന്‍ പ്രേരിപ്പിച്ചതും. കംബ്യൂട്ടര്‍ ഡെസ്ക്ടോപ്പില്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ ചാരിത്യ്രം പിച്ചിച്ചീന്തപ്പെടുന്നത് കണ്ടപ്പോള്‍ എന്‍റെ ഹൃദയം പിടച്ചു. അവരുടെ നൃത്ത താള കൊഞ്ചലുകളില്‍ എഡിറ്റര്‍മാര്‍ ആസ്വാദനം കൊടുത്തും കേട്ടാല്‍ ഹൃദയം പൊട്ടുന്ന കമന്റടിച്ചും അവരുടെ ജോലി അവര്‍ തുടര്‍ന്നു കൊണ്ടിരുന്നു.

സിസ്റ്റം നമ്പര്‍ ഏഴിലെ എഡിറ്ററുടെ അരികിലേക്കാണ് ഞാന്‍ എത്തിയത്. അതിനിടയില്‍ അയാള്‍ക്കൊരു ഫോണ്‍കാള്‍ വന്നു. അതിനു ശേഷം അയാള്‍ എന്നോട് പറഞ്ഞു: “ചേട്ടാ ഞാന്‍ ശരിക്കും പെട്ടു ചേട്ടാ” എന്ന് പറഞ്ഞുകൊണ്ട് അയാളുടെ അനുഭവത്തിന്‍റെ തോട് പൊളിച്ച് അദ്ദേഹം എന്നോട് സംസാരിക്കാന്‍ തുടങ്ങി. പറഞ്ഞതിന്‍റെ രത്നച്ചുരുക്കം ഞാന്‍ പറയാം.

തൃപ്രയാറുള്ള വിവാഹം കഴിഞ്ഞൊരു മുസ്‌ലിം നവ ദമ്പദിമാരുടെ ക്ഷണപ്രകാരം ഇദ്ദേഹം വീഡിയോഗ്രാഫറായി ചെന്നു. വീഡിയോ ലൊക്കേഷനുകള്‍ മുന്നാര്‍, വാഗമണ്‍, തേക്കടി തുടങ്ങിയ സ്ഥലങ്ങളായിരുന്നു. ദമ്പതിമാരുടെ കൂടെ ഇയാളും ഒരു ഹെല്‍പ്പറുമടങ്ങുന്ന നാല്‍വര്‍ സംഘം ഒരാഴ്ച്ചക്കാലം ഈ സ്ഥലങ്ങളില്‍ തങ്ങി. ദമ്പതിമാരുടെ ഹണിമൂണ്‍ ആഘോഷമാണ് യാത്രയുടെ കാതലായ വശം. അവ കൃത്യമായി ഒപ്പിയെടുക്കുകയെന്നതാണ് ഇവര്‍ക്ക് ലഭിച്ചിട്ടുള്ള ഡ്യൂട്ടി. യാത്രയുടെ പര്യവസാനമായപ്പോഴേക്കും ഫോട്ടോഗ്രാഫറായ അന്യമതത്തില്‍ പെട്ട യുവാവിന്‍റെ സ്നേഹ വലയത്തില്‍ ഈ മുസ്‌ലിം പെണ്‍കുട്ടി വീണുകഴിഞ്ഞിരുന്നു. പ്രോഗ്രാമിന്‍റെ തുകയെന്നോണം അമ്പതിനായിരം രൂപ കൈപ്പറ്റിയതോടൊപ്പം ഇവളുടെ ഫോണ്‍ നമ്പറും ചുളിവില്‍ അവന്‍ കൈപ്പറ്റിയിരുന്നു. ഭര്‍ത്താവറിയാതെ ഇവരുടെ ബന്ധം കേമമായി തുടര്‍ന്നു. ഒരു കോളേജ് ഡേയില്‍ അവരിരുവരും ഗുരുവായൂരിലെ ലോഡ്ജില്‍ തങ്ങി. എല്ലാം അവിടെ പെയ്തിറങ്ങി. ഇതൊന്നുമറിയാതെ ഭര്‍ത്താവ് കേമമായി നടക്കുന്നു. ഒരു വിവാഹാല്‍ബത്തിന്‍റെ പര്യവസാനമെന്നോണം പിച്ചിച്ചീന്തപ്പെട്ട ചാരിത്യ്രശുദ്ധി, വഞ്ചിക്കപ്പെട്ട ദമ്പത്യം. “ചേട്ടാ ഞാന്‍ ശരിക്കും പെട്ടു ചേട്ടാ” എന്ന് അയാള്‍ എന്നോട് പറഞ്ഞതിന്‍റെ സന്ദര്‍ഭം ഇതായിരുന്നു..“ഞാനവളെ ചവച്ചുതുപ്പിയതാ..എന്നിട്ടവള്‍ക്ക് മതിയായില്ല. ഇനി എനിക്കു വയ്യ” അയാള്‍ തന്‍റെ സംസാരത്തിന് സെമീകോളനിട്ടു. ഇദ്ദേഹത്തിന്‍റെ വാക്കുകള്‍ എന്‍റെ ഹൃദയത്തിലേക്ക് ചാട്ടുളി പോലെ തുളഞ്ഞു കയറി. അപ്പോഴും ഉപര്യൂക്ത ദമ്പതികളുടെ ഹണിമൂണ്‍സീന്‍ സ്ക്രീനില്‍ ചലിക്കുന്നുണ്ടായിരുന്നു. നഷ്ടത്തോടെയാണെങ്കിലും ഒരു വിധത്തില്‍ ഞാനവിടെ നിന്നിറങ്ങിനടന്നു.

ഈയടുത്തകാലം വരേക്കും പുസ്തകരൂപത്തിലുള്ള ആല്‍ബങ്ങളായിരുന്നു ഇവര്‍ക്കൊക്കെ ഹരം. ഇപ്പോളതിന്‍റെ നവീകരിച്ച രൂപമാണ് മുകളില്‍ സൂചിപ്പിച്ചത്. വിവാഹ വീട്ടിലെ ഏത് അറക്കുള്ളിലേക്കും കയറിച്ചെന്ന് എങ്ങിനെയും ഫോട്ടോയും വീഡിയോയും എടുക്കാനുള്ള സ്വാതന്ത്യ്രം ഫോട്ടോഗ്രാഫര്‍ക്ക് കൊടുത്ത നട്ടെല്ലില്ലാത്ത കുടുംബനാഥന്മാര്‍, ഇതിന്‍റെ പിന്നിലെ ചതിക്കുഴികള്‍ അറിയാതെ പോയി. അതിസുന്ദരമായ ഫോട്ടോ ആല്‍ബമായി അത് വീട്ടിലെത്തുമ്പോള്‍ എല്ലാവരുടെയും മുഖത്ത് എന്ത് നല്ല പാല്‍പുഞ്ചിരിയായിരിക്കും!? പക്ഷേ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നില്‍ തലയും മാറും തുറന്നിട്ട് നിന്നിരുന്ന താത്തമാര്‍ ഏതെല്ലാം രൂപത്തില്‍ മോര്‍ഫിന്‍ചെയ്യപ്പെട്ടാണ് തങ്ങളുടെ ചിത്രങ്ങള്‍ നെറ്റിലൂടെ പൂവാലന്മാരുടെ കണ്ണുകള്‍ക്ക് ഹരംപകരുന്നതെന്ന് ഇവരുണ്ടോഅറിയുന്നു!?

കേവലം മുഖം മാത്രം ലഭിച്ചാല്‍ ബാക്കി ശരീരം മുഴുവന്‍ അശ്ലീലമാക്കി മാറ്റാനുള്ള സംവിധാനം എന്നോ വന്നു കഴിഞ്ഞു. ഇപ്പോള്‍ വീഡിയോകളിലെ തലയും ഉടലും പരസ്പരം വേര്‍പ്പെടുത്തി പുതിയതൊന്ന് നിര്‍മ്മിക്കുവാനുള്ള സോഫ്റ്റുവയറുകളും പ്രചാരം നേടിക്കഴിഞ്ഞു. ഇവിടെയാണ് നാം മനസ്സിലാക്കേണ്ട സത്യം. ഈ സാങ്കേതിക വിദ്യകളെല്ലാം അതിവിദഗ്ദമായി നിറവേറ്റാന്‍ കഴിവുള്ളവരാണ് ഈ സ്റ്റുഡിയോയിലെ വര്‍ക്കര്‍മാര്‍ . അവരാണീ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഒപ്പിയെടുക്കുന്നത്. ആ കൂട്ടത്തിലെ ഏതെങ്കിലും കുബുദ്ധിക്ക് ഇവകള്‍ നെറ്റിലേക്ക് അപ് ലോഡ്‌  ചെയ്യാന്‍ തോന്നിയാല്‍, അല്ലെങ്കില്‍ അവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് അറിഞ്ഞോ അറിയാതെയോ ഇവ കൈമാറപ്പെട്ടാല്‍ കാര്യങ്ങളുടെ കഠിഞ്ഞാണ്‍ വിട്ടുപോകുന്നത് നമ്മില്‍ നിന്നാണ്.

കുടുംബത്തിന്‍റെ അരമനക്കകത്ത് കഴിഞ്ഞിരുന്ന സദ്‌വൃത്തരായ  എത്രയോ പെണ്‍കുട്ടികള്‍, വിവാഹ ശേഷം ഭര്‍ത്താവിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ഈ ആഭാസത്തിനു കൂട്ടുനില്‍ക്കേണ്ടിവരുന്നു. മറ്റു ചിലര്‍ സിനിമകളിലും ആല്‍ബങ്ങളിലും മോഹിച്ചത് സ്വന്തമായി നിറവേറ്റാനുള്ള വേദിയായി കണക്കുകൂട്ടുന്നു.

വീഡിയോഗ്രാഫറുടെയും സംഘത്തിന്‍റെയും മുന്നില്‍ ഒന്നുമറിയാത്ത പാവം പെണ്‍കുട്ടികളുടെ പാവനമായ ശരീരം കുടയുകയാണ് വാസ്തവത്തില്‍ ഈ വിവരംകെട്ട ഭര്‍ത്താവ് ചെയ്യുന്നത്. അവളുടെ ശരീരത്തില്‍ ഒട്ടിക്കിടക്കുന്ന വസ്ത്രങ്ങളിലൂടെ പുറത്തുചാടിയ നഗ്നത ആദ്യം വെളിപ്പെടുത്തുന്നത് ഈ ക്യാമറക്കാരനു മുന്നില്‍. അതവിടെ അവസാനിക്കുന്നില്ലല്ലോ ഇത് വീഡിയോ ആയിക്കഴിഞ്ഞാല്‍  നെറ്റില്‍ അപ്ലോഡ് ചെയ്യപ്പെട്ടേക്കാം. അങ്ങിനെവന്നാല്‍ ലോകം മുഴുവന്‍ മിഴിതുറക്കുന്നത് ഇവളുടെ നഗ്നതയിലേക്കല്ലെ?

ഏതായാലും കുടുംബജീവിതത്തിന്‍റെ ഭദ്രതയാണിതിലൂടെ തകര്‍ക്കപ്പെടുന്നത്. ഇക്കൂട്ടരുടെ വളര്‍ന്നുവരുന്ന മക്കള്‍ ഇത് കാണുമ്പോള്‍ എന്താണ് പഠിക്കുന്നത്? ഉപ്പയുടെയും ഉമ്മയുടെയും ശൈലി ഇങ്ങിനെയൊക്കെയാണെങ്കില്‍ അവ അനുകരിക്കുന്നതില്‍ എന്ത് തെറ്റാണുളളത്? വഴിതെറ്റുന്ന കുട്ടിളെ പഴിചാരാന്‍ എന്തുണ്ട് ന്യായം?

അന്യപുരുഷര്‍ക്ക് മുന്നില്‍ ശരീരം മുഴുവന്‍ മറക്കേണ്ട മുസ്‌ലിം സ്ത്രീ ഇവിടെ കേവലം കൈകാലുകളും ശരീരത്തിലെ തുടിപ്പുകളും അതിനും പുറമെ കൊഞ്ചിക്കുഴഞ്ഞുള്ള ഓട്ടവും ചാട്ടവും ഡാന്‍സും പ്രദര്‍ശിപ്പിക്കുക വഴി ആരെയാണ് പല്ലിളിച്ചുകാട്ടുന്നത്? എത്രയെത്ര ഹറാമുകളിലാണവര്‍ അകപ്പെട്ടുപോകുന്നത്? സ്ത്രീ സമൂഹത്തിന് ജീവിക്കാന്‍ സ്വാതന്ത്യ്രം നേടിത്തന്ന നബി(സ്വ)യെ ധിക്കരിച്ചുകൊണ്ട്, വിശുദ്ധ ഇസ്‌ലാമിനു വേണ്ടി ജീവന്‍ നല്‍കിയ എണ്ണമറ്റ മഹത്തുക്കള്‍ അന്ത്യവിശമം കൊള്ളുന്ന രാജ്യത്തിന്‍റെ മണല്‍ത്തരികളെ ചവിട്ടിമെതിച്ചുകൊണ്ട് ഡാന്‍സ് ചെയ്യുന്ന മുസ്‌ലിം പെണ്‍കൊടിമാര്‍ തിരിച്ചറിയുക. ദീനീ സ്നേഹികളും രാജ്യസ്നേഹികളുമായ ആ മഹത്തുക്കളുടെ ആത്മാക്കള്‍ ഇതു പൊറുക്കില്ല. സര്‍വോപരി സര്‍വ്വശക്തനായ അല്ലാഹുവിനു മുന്നില്‍ ഇതിനു മറുപടി പറയേണ്ടിവരും. നിങ്ങളുടെ  ഫാഷന്‍ ഭ്രമം! സീരിയല്‍ ഭ്രാന്ത്! താരാനുരാഗം! മിസ്ഡ്കോള്‍ കോമഡി!  ആല്‍ബാഭിനിവേശം! എല്ലാം കൂച്ചുവിലങ്ങിട്ടേക്കുക. നല്ല നാളേക്കു വേണ്ടി.