ലൈലതുല്‍ ഖദ്ര്‍
Posted by SiM Media on 9:04 PM with No comments

മാസങ്ങളില്‍ ഏറ്റവും ഉല്‍കൃഷ്ടം റമളാന്‍. ഈ ഔല്‍കൃഷ്ട്യത്തിനു നിദാനം വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണം റമളാനിലാണെന്നതാണ്. റമളാനിലെ ഒരു അനുഗ്രഹീത രാത്രിയാണ് ഈ അവതരണമെന്ന് വിശുദ്ധ ഖുര്‍ആന്‍ (44:3)പറയുന്നു. ഈ പുണ്യ രാവിനെ വിശുദ്ധ ഖുര്‍ആന്‍ അന്യത്ര (97:1) ലൈലത്തുല്‍ ഖദ്ര്‍ എന്ന നാമകരണം ചെയ്യുന്നു. രാത്രികളില്‍ ഏറ്റം ഉത്തമം ആണ് ഈ രാത്രി. ഈ രാത്രിയുടെ സാന്നിദ്ധ്യമാണ് റമളാനിലെ മുപ്പത് ദിവസത്തിനു പ്രാധാന്യം നേടിക്കൊടുത്തത്. റമളാനിനോട് സാമിപ്യം പുലര്‍ത്തിയത് കൊണ്ടാണ് ശഅബാനിന്നും ശവ്വാലിനും മഹത്വം കൈവന്നത്. ആയിരം മാസത്തെ അതിജയിക്കുന്നു ഈ ഒരു രാത്രി. അപ്പോള്‍ അതിലെ ഒരു സദ്കര്‍മം ആയിരം മാസത്തെ സദ്‌കര്‍മത്തേക്കാള്‍ ശ്രേഷ്ഠമാണ്. അല്ലാഹു പറയുന്നു: " ആ ഗ്രന്ഥം ലൈലത്തുല്‍ ഖദ് റില്‍ നാം അവതരിപ്പിച്ചു. ലൈലത്തുല്‍ ഖദ്ര്‍ ആയിരം മാസത്തേക്കാള്‍ ഉത്തമമാണ്. ആ രാത്രി അല്ലാഹു തീരുമാനിച്ച് സകല കാര്യങ്ങള്‍ക്കും വേണ്ടി അവന്‍റെ അനുവാദപ്പ്രകാരം മലക്കുകളും റൂഹും (ജിബ് രീലും) ഇറങ്ങി വരും. ആ രാത്രി ശാന്തിയാണ്, പ്രഭാതോദയം വരെ."
എന്താണ് ലൈലത്തുല്‍ ഖദ്ര്‍? ഖദ് റിന്‍റെ രാത്രി. എന്താണ് ഖദ്ര്‍? ഖദ്‌റിന് നിര്‍ണ്ണയം എന്നും മഹത്വം എന്നും അര്‍ത്ഥമുണ്ട്. ഈ അര്‍ഥങ്ങളെ ആധാരമാക്കി നിര്‍ണ്ണയത്തിന്‍റെ രാത്രി എന്നും മഹത്വത്തിന്‍റെ രാത്രി എന്നും ലൈലത്തുല്‍ ഖദ്ര്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ഇരു വ്യാഖ്യാനവും ശരിയും ഉചിതവുമാണ്. ഒരു വര്‍ഷത്തേക്കുള്ള ആഹാരം, മരണം ആദിയായ കാര്യങ്ങളെല്ലാം അല്ലാഹു അതിനു നിശ്ചയിച്ച മലക്കുകളെ ഏല്‍പ്പിക്കുന്നത് ഈ രാത്രിയിലാണ്. സകല കാര്യങ്ങളും അല്ലാഹു നേരത്തെ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഒരു വര്‍ഷത്തേക്ക് നടപ്പിലാക്കാന്‍ പോകുന്ന കാര്യങ്ങള്‍ നിയുക്ത മലക്കുകള്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുകയും ഉത്തരവാദിത്വ നിര്‍വഹണത്തിന് അവര്‍ക്ക് ആജ്ഞ നല്‍കുകയും ചെയ്യുന്ന സന്ദര്‍ഭമായത് കൊണ്ടാണ് നിര്‍ണയത്തിന്‍റെ രാത്രി എന്ന് പേര്‍ നല്‍കിയിട്ടുള്ളത്.(ശറഹു മുസ്‌ലിം 4/320) ഇബ്നു അബ്ബാസ് (റ) പറയുന്നു: സകല ഭവിഷ്യല്‍ കാര്യങ്ങളും നേരത്തെ ആലേഖനം ചെയ്യപ്പെട്ട മൂല രേഖയായ ലൌഹുല്‍ മഹ്ഫൂളില്‍ നിന്ന് നടപ്പു വര്‍ഷത്തില്‍ ഉണ്ടാകുന്ന ആഹാരം, ജനനം, മരണം ആദിയായ കാര്യങ്ങള്‍ പകര്‍ത്തി എഴുതപ്പെടുന്നു. ഹാജിമാരുടെ എണ്ണം വരെ അതില്‍പ്പെടും. ഇക് രിമ (റ) പറയുന്നു: പ്രസ്തുത വര്ഷം ഹജ്ജ് തീര്‍ഥാടനത്തിനു പോകുന്ന വ്യക്തികളുടെ പേരുകള്‍ അവരുടെ പിതൃനാമ സഹിതം ഏറ്റക്കുറച്ചിലില്ലാതെ പകര്‍ത്തിയെഴുതും. (തഫ്സീര്‍ ഖുര്‍തുബി 20/116)
മഹത്വത്തിന്‍റെ രാത്രി എന്നാണല്ലോ രണ്ടാമത്തെ വ്യാഖ്യാനം. ഇതിന്‍റെ ഔചിത്യം വളരെ സ്പഷ്ടമാണ്. അല്ലാഹു അത്യുന്നത പദവി നല്‍കിയ രാത്രിയാണല്ലോ ഇത്. ഏറ്റം മഹത്തായ ഗ്രന്ഥം ഏറ്റം മഹത്തായ സമുദായത്തിനു വേണ്ടി ഏറ്റം മഹാനായ പ്രവാചകനു അവതീര്‍ണ്ണമായ രാത്രി. ആരാധനകള്‍ക്ക് വലിയ സ്ഥാനവും അധികം പ്രതിഫലവും ലഭിക്കുന്ന രാത്രി. സ്ഥാനമില്ലാത്ത വിശ്വാസിക്ക് സ്ഥാനാരോഹണമുണ്ടാകുന്ന രാത്രി. മഹാന്മാരായ മലക്കുകള്‍ അവതരിക്കുന്ന രാത്രി. നന്മയുടെയും മോചനത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും സവിശേഷ രാത്രി. ഇതില്‍ പരം മഹത്വം മറ്റെന്തുണ്ട്. അത് കൊണ്ട് തന്നെ ഈ രാത്രിയെകുറിച്ച് മഹത്വത്തിന്‍റെ രാതി എന്നു പറയാം. (തഫ്സീര്‍ ഖുര്‍തുബി 20/116)
ഏതാണ് ലൈലത്തുല്‍ ഖദ്ര്‍? അതു റമളാനിലെ ഒരു രാത്രി തന്നെ. പക്ഷെ, ആ രാത്രി ഏതാണെന്നു വ്യക്തമായി സംശയ ലേശമന്യേ നമുക്കു പറയാന്‍ കഴിയില്ല. കാരണം, നബി തിരുമേനി അതു നിര്‍ണയിച്ചു തന്നിട്ടില്ല. അതിനു തിരുമേനിക്ക് അല്ലാഹു അനുമതി നല്‍കിയിട്ടുമില്ല. ഈ അത്യുല്‍കൃഷ്ട രാത്രിയുടെ പുണ്യം പ്രാപിക്കാന്‍ വേണ്ടി റമളാനിന്‍റെ സകല രാത്രികളിലും ആരാധാനാ നിരതരായി വിശ്വാസികള്‍ കഠിനാധ്വാനം ചെയ്യുന്നതിനു വേണ്ടി അല്ലാഹു മുഴു റമളാനിലായി അതിനെ ഒളിപ്പിച്ചു വെച്ചിരിക്കുന്നു. ഈ ഉദ്ദേശ്യത്തിനു വേണ്ടിത്തന്നെയാണ് അഞ്ച് നിസ്കാരങ്ങളില്‍ വുസ്ത്വാ നിസ്കാരവും അല്ലാഹുവിന്‍റെ തിരുനാമങ്ങളില്‍ വിളിച്ചാല്‍ ഉടനെ ഉത്തരം കിട്ടുന്ന ഇസ്മുല്‍ എഅളമും വെല്ലിയാഴ്ച്ചയുടെ സമയങ്ങളില്‍ പ്രാര്‍ഥനക്ക് സത്വരമറുപടി ലഭിക്കുന്ന സമയവും അല്ലാഹു മറച്ചു വെച്ചിട്ടുള്ളത്. അപ്പ്രകാരം തന്നെ മനുഷ്യന്‍ ഒരു തെറ്റും ചെയ്യാതിരിക്കുന്നതിനു വേണ്ടി അവന്‍റെ കോപത്തെ മൊത്തം പാപങ്ങളിലും മനുഷ്യന്‍ എല്ലാ നന്മകളും ചെയ്യുന്നതിനു വേണ്ടി അവന്‍റെ പോരുത്തത്തെ മൊത്തം സല്‍കര്‍മങ്ങളിലും ഗോപ്യമാക്കി വെച്ചിരിക്കുന്നു. ഏത് ദോഷം കൊണ്ടാണ് മനുഷ്യന്‍ അല്ലാഹുവിന്‍റെ ശാപത്തിനും കോപത്തിനും വിധേയനാവുകയെന്നറിയില്ല. അപ്പോള്‍ സകല ദോഷങ്ങളും വര്‍ജ്ജിക്കുവാന്‍ അവന്‍ നിര്‍ബന്ധിതനാകുന്നു. ഏതു സല്‍കര്‍മം മൂലമാണ് അല്ലാഹുവിന്‍റെ പോരുത്തത്തിനും അംഗീകാരത്തിനും വിധേയനാകുകയെന്നു മനുഷ്യനറിയില്ല. അപ്പോള്‍ സകല സല്‍ക്കര്‍മ്മങ്ങളും ചെയ്യാന്‍ അവന്‍ പ്രേരിതനാകുന്നു. ഇത് തന്നെയാണ് ലോകാവസാനത്തിന്റെയും ഇഷ്ട ദാസന്‍റെയും നില. ലോകാവസാനം എപ്പോഴാണെന്ന് ആര്‍ക്കുമറിയില്ല. തദ്വാര ഏതു സമയത്തും അതിനെക്കുറിച്ചു ഭക്തി പൂര്‍വ്വം വിശ്വാസി ജാഗ്രത പുലര്‍ത്തുന്നു. നാല്‍പ്പതു വിശ്വാസികള്‍ കൂടുമ്പോള്‍ അതില്‍ അല്ലാഹുവിന്‍റെ ഇഷ്ടദാസനായ ഒരു സദ്‌വൃത്തന്‍ ഉണ്ടായിരിക്കും. അവനാരാണെന്നു നമുക്കറിയില്ല. അപ്പോള്‍ ഏതൊരു മുല്സിമിനെയും ബഹുമാനിക്കുവാനും അംഗീകരിക്കുവാനും നാം നിര്‍ബന്ധിതരാകുന്നു. ഇതു തന്നെയാണ് ലൈലത്തുല്‍ ഖദ് റിന്‍റെയും സ്ഥിതി. റമളാനിലെ ഏത് രാത്രിയാണ് ലൈലത്തുല്‍ ഖദ്ര്‍ എന്ന മഹോന്നത രാത്രി എന്ന് സ്പഷ്ടമായി നമുക്ക് അറിയില്ല. അപ്പോള്‍ റമളാനിലുടനീളം സകല രാവുകളെയും പരമാവധി ആദരിക്കുവാന്‍ ഈ അവ്യക്തത നിമിത്തമാകുന്നു.(തഫ്സീര്‍ ഖുര്‍തുബി 20/121)

റമളാനിലെ ഏതു രാത്രിയാണ് ഖദ്‌റിന്‍റെ രാത്രി എന്നതില്‍ അവ്യക്തത ഉണ്ടെങ്കിലും അവസാനത്തെ പത്തിലെ രാവുകളാണ് ഏറ്റം പ്രതീക്ഷക്ക് വകയുള്ളത്. അവയില്‍ കൂടുതല്‍ പ്രതീക്ഷക്ക് വകയുള്ളത് ഒറ്റ രാവുകളാണ്. ഒറ്റ രാവുകളില്‍ അധിക പ്രതീക്ഷക്കര്‍ഹമായത് ഇരുപത്തി ഏഴാം രാവാണ്. നബി തിരുമേനി (സ്വ) റമളാനില്‍ ആരാധനാ നിരധനാവുകയും കഠിനാധ്വാനത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. ഒടുവിലത്തെ പത്തില്‍ അനിതര സാധാരണമായ ആവേശത്തോടെ തീവ്ര യത്നത്തിലേര്‍പ്പെടുകയുംകയുമായിരുന്നു. ഒടുവിലെ പത്തിലെ ഒറ്റ രാവുകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം കല്‍പിക്കാന്‍ അവിടുന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. സ്വഹാബിമാരില്‍ ഒരുവിഭാഗം ഇരുപത്തി ഏഴാം രാവാണ് ഖദ്‌റിന്‍റെ രാത്രി എന്ന് അഭിപ്രായപ്പെട്ടതായി ഇമാം നവവി (റ) ശറഹു മുസ്‌ലിമില്‍(4/320) ഉദ്ധരിക്കുന്നു. മഹാനായ ഉബയ്യുബ്നു കഅബ് (റ) അങ്ങനെ ഉറപ്പിച്ചു ആണയിട്ടു പറഞ്ഞതായി മുസ്‌ലിം (762) രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം നവവിയുടെ പ്രസ്താവന കാണുക: ഇരുപത്തി ഏഴാം രാവ് എന്നത് ഇവ്വിഷയത്തിലുള്ള ഒരു അഭിപ്രായമാണ്. ബഹുഭൂരിപക്ഷം പണ്ഡിതന്മാരും ഒടുവിലത്തെ പത്തിലെ ഒരു അവ്യക്ത രാത്രിയാണ് അതെന്നും അവയില്‍ ഏറ്റം പ്രതീക്ഷാവഹമായ ഒറ്റ രാത്രികളാണെന്നും ഒറ്റ രാത്രികളില്‍ ഏറ്റവും പ്രതീക്ഷായോഗ്യമായത് ഇരുപത്തിയേഴ്, ഇരുപത്തിമൂന്ന്, ഇരുപത്തിയൊന്ന് എന്നീ രാത്രികളാണെന്നും അഭിപ്രായപ്പെടുന്നു.(ശറഹു മുസ്‌ലിം3/299) ലൈലത്തുല്‍ ഖദ്ര്‍ ഇരുപത്തിയേഴാം രാവാകുമെന്നു ഇമാം അഹ്മദ് ഉദ്ധരിച്ചിട്ടുണ്ട്. ഹദീസിന്‍റെ വിവക്ഷ ഏറ്റം പ്രതീക്ഷാര്‍ഹാമായ രാത്രി അതാകുന്നു എന്ന് മാത്രമാണ്. ലൈലത്തുല്‍ ഖദ്റിനെ ആരെങ്കിലും ശ്രദ്ധാപൂര്‍വം പ്രതീക്ഷിക്കുന്നുവെങ്കില്‍ ഇരുപത്തിയേഴാം രാവില്‍ പ്രതീക്ഷിക്കട്ടെ എന്ന ഹദീസ് (ഫത്ഹുല്‍ ബാരി 4/265) അതിനു ഉപോല്‍ബലകമാണ്. ഖദ്ര്‍ സൂറത്തിലെ മൊത്തം പദങ്ങളെണ്ണിയാല്‍ ഇരുപത്തിയേഴാമത്തെ പദമായി വരുന്നത് 'ഹിയ' എന്നാ സര്‍വ നാമമാണ്. അതാകട്ടെ ലൈലത്തുല്‍ ഖദ്റിന്‍റെ പ്രതിസംജ്ഞയാണ് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റു ചിലരുടെ ഗവേഷണം ഇങ്ങനെയാണ്: 'ലൈലത്തുല്‍ ഖദ്ര്‍ എന്ന വാചകം ഒമ്പത് അക്ഷരങ്ങളാണ് അറബിയില്‍. ഈ വാചകം പ്രസ്തുത അധ്യായത്തില്‍ മൂന്ന് തവണ ആവര്‍ത്തിച്ചിട്ടുണ്ട്. മൂന്നിനെ ഒമ്പത് കൊണ്ട് ഗുണിച്ചാല്‍ ഇരുപത്തിയേഴ് കിട്ടും.' ലൈലത്തുല്‍ ഖദ്ര്‍ ഇരുപത്തിയേഴാം രാവാണെന്ന് പൊതുജനം വിശ്വസിക്കുന്നത് കൊണ്ട്, 'ലൈലത്തുല്‍ ഖദ്‌റില്‍ നീ വിവാഹമോചിതയാകു'മെന്ന് ഒരാള്‍ തന്‍റെ ഭാര്യയോട് പറഞ്ഞാല്‍ റമളാന്‍ ഇരുപത്തിയഴാം രാവില്‍ അവള്‍ വിവാഹ മോചിതയാകുമെന്ന് ചില ഹനഫീ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.(ഫത്ഹുല്‍ ബാരി 4/265). എന്നാല്‍ ഇതെല്ലാം ചില നിഗമനങ്ങള്‍ മാത്രമാണ്. ഇരുപത്തിയേഴിന് തന്നെ എന്നു ഉറപ്പിക്കുന്നതിന് പര്യാപ്തമായ തെളിവുകളില്ല. കാരണം നാല്പതിലതികം അഭിപ്രായങ്ങള്‍ ഇവ്വിഷയകമായി വന്നിട്ടുണ്ട്. ഓരോ അഭിപ്രായക്കാരനും തന്‍റെ നിഗമാനത്തിനാധാരമായ ചില ന്യായങ്ങളുണ്ട്. അവയെല്ലാം ഇബ്നു ഹജര്‍ അസ്ഖലാനി ഫത്ഹുല്‍ ബാരി (4/263-267)യില്‍ സംക്ഷേപിച്ച് ഉദ്ധരിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍ റമളാനിലുടനീളം ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കണം. ഒടുവിലെ പത്തില്‍ പ്രത്യേകിച്ചും. ഒറ്റ രാവുകളില്‍ കൂടുതലായും. എങ്ങനെയാണ് ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കേണ്ടത്? ആരാധനകള്‍ കൊണ്ടു ധന്യമാക്കിയാണ് പ്രതീക്ഷിക്കേണ്ടത്. നിസ്കാരം, ദാനധര്‍മം, പ്രാര്‍ത്ഥന, തൌബ, ഇഅതികാഫ്, ഖുര്‍ആന്‍ പാരായണം, ദിക്ര്‍, സ്വലാത്ത്, എന്നിവ കൊണ്ടാണ് ഈ വിശുദ്ധ രാത്രിയെ ധന്യമാക്കേണ്ടത്. ഏകാഗ്രത മനസിന്‍റെ ഭക്തിതാപത്തില്‍ നിര്‍ഗളിക്കുന്ന ച്ചുടുബാഷ്പങ്ങള്‍ കൊണ്ടാണ് ഖദ്‌റിന്‍റെ രാത്രിയില്‍ ലോക രക്ഷിതാവിന്‍റെ പടിവാതുക്കല്‍ സങ്കട ഹര്‍ജി കുറിക്കേണ്ടത്. ഖദ്‌റിന്‍റെ പുണ്യം നേടി സുഭഗരാകാന്‍ അല്ലാഹു നമ്മെ തുണക്കുമാറാകട്ടെ.
കടപ്പാട്; മൊഴിയും പൊരുളും
കോടമ്പുഴ ബാവ മുസ്‌ലിയാര്‍.
Categories: റമളാന്‍
0 comments:
Post a Comment